കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
1245842
Monday, December 5, 2022 12:20 AM IST
നെടുമങ്ങാട് : കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അരുവിക്കരയ്ക്കു സമീപം കളത്തറ കൽക്കുഴി അജിത ഭവനിൽ നെടുമങ്ങാട് കോടതിയിലെ ജീവനക്കാരിയായ അജിതകുമാരിയുടെ ഏകമകൻ എ.എസ്.അക്ഷയ് (19) ആണ് മരിച്ചത്.
വട്ടിയൂർക്കാവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫി പഠിക്കുന്ന അക്ഷയും സുഹൃത്തുക്കളുമടങ്ങുന്ന ഏഴംഗ സംഘം ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനായി ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നു. തുടർന്ന് പഴയ പോലീസ് സ്റ്റേഷനടുത്തുള്ള 110 കെ.വി.സബ് സ്റ്റേഷനു സമീപത്തെ കരമനയാറ്റിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ അക്ഷയ് ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും അക്ഷയിനെ കണ്ടെത്താനായില്ല.
നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയും സ്ക്യൂബ ടീമും ചേർന്ന് വൈകുന്നേരം ആറരയോടെ മൃതദേഹം കരയ്ക്കെത്തിച്ചു. ശക്തമായ ഒഴുക്ക് ആയതിനാൽ ഒരു മണിക്കൂറോളം ഡാമിന്റെ ഷട്ടർ അടച്ചിട്ടാണ് തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അരുവിക്കര പോലീസ് കേസെടുത്തു.