തിരുവനന്തപുരം: നടൻ കൊച്ചുപ്രേമന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം വലിയവിളയിലെ സ്വവസതിയായ ചിത്തിരയിലും ഇന്നലെ ഭാരത് ഭവനിലും പൊതുദർശനത്തിനായി കൊണ്ടു വന്നപ്പോൾ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാനെത്തിയത്.
മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി, എംഎൽഎമാരായ വി.കെ. പ്രശാന്ത്, ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, എം. മുകേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ, എം. വിജയകുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, തുളസീദാസ്, വയലാർ മാധവൻകുട്ടി, മഞ്ജു പിള്ള, ചിപ്പി, സോനാ നായർ, കന്യ, രഞ്ജിത്ത്, അഴകപ്പൻ, കിരീടം ഉണ്ണി തുടങ്ങിയ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. താരസംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ഉൾപ്പെടെ നിരവധി സംഘടനകളുടെ ഭാരവാഹികളും ഭാരത് ഭവനിലെത്തി ആദരാഞ്ജലി അർപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൊച്ചുപ്രേമന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇന്നലെ രാവിലെ 11 ഓടെ ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ച ഭൗതികദേഹം 12.30 ഓടെ തൈക്കാട് ശാന്തികവാടത്തിലേക്കു കൊണ്ടു പോയി. തുടർന്നു നടന്ന സംസ്കാര ചടങ്ങിൽ മകൻ ഹരികൃഷ്ണൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.