ട്യൂമർ നീക്കം ചെയ്യുന്നതിന് മെഡിക്കൽ കോളജിൽ അത്യപൂർവ ശസ്ത്രക്രിയ
1226411
Friday, September 30, 2022 11:50 PM IST
മെഡിക്കൽ കോളജ് : ട്യൂമർ നീക്കം ചെയ്യുന്നതിനായുള്ള ലോകത്തെ ഏഴാമത്തേതും അത്യപൂർവവുമായ ഉദര ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 48 കാരിയായ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. പരിശോധനയിൽ ശരീരത്തിന്റെ ഇടുപ്പു ഭാഗത്തെ കവാടമായ സയാറ്റിക് ഫൊറാമനിലൂടെ തള്ളിവരുന്ന മുഴയാണ് രോഗകാരണമെന്ന് കണ്ടെത്തി. മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ അത്യപൂർവമാണെങ്കിലും ഡോക്ടർമാർ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
കാലിന്റെ ചലന ശേഷിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഞരമ്പായ ഷിയാറ്റിക് നെർവിനോടു ചേർന്നാണ് മുഴ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഞരമ്പിന് കേടുപറ്റാതെ ജാഗ്രതയോടെയാണ് സർജറി നടത്തിയത്. ട്യൂമറിനെ രണ്ടായി മുറിച്ചാണ് പുറത്തെടുത്തത്. ട്യൂമറിന്റെ ഒരു വശം എട്ടു സെന്റീമീറ്ററും മറുഭാഗം നാലു സെന്റീമീറ്ററുമായിരുന്നു വലുപ്പമെന്നു ഡോക്ടർമാർ പറഞ്ഞു.
"ഗ്ലൂട്ടിയൽ ലൈപ്പോ സാർക്കോമാ ഹെർണിയേറ്റിംഗ് ത്രൂ സയാറ്റിക് ഫൊറാമൻ' എന്ന പേരിലറിയപ്പെടുന്ന ലോകത്തെ ഏഴാമത്തെ ശസ്ത്രക്രിയയാണ് എട്ടു മണിക്കൂർ നീണ്ട സമയമെടുത്ത് ശസ്ത്രക്രിയ നടത്തിയത്. വയറിന്റെ ഉൾഭാഗവും തുടയുടെ മുകൾ ഭാഗവും തുറന്നാണ് മുഴ പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചുവരുന്നു. മെഡിക്കല്‍ കോളജ് സര്‍ജറി യൂണിറ്റ് ഒന്ന് വകുപ്പുമേധാവി ഡോ. അബ്ദുള്‍ ലത്തീഫിന്റെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. സന്തോഷ് കുമാര്‍, ഡോ. സംഗീത്, ഡോ. അശ്വിന്, ഡോ. സജിന്‍, ഡോ. ഇന്ദിര എന്നിവരടങ്ങുന്ന സംഘം ശസ്ത്രക്രിയയില്‍ പങ്കാളികളായത്. അനസ്തേഷ്യാ വിഭാഗത്തില്‍ നിന്നും ഡോ. ദീപ, ഡോ. സന്ധ്യ എന്നിവരും ശസ്ത്രക്രിയയിൽ സഹായികളായി.