കൊല്ലം: നഗരഹൃദയമായ ചിന്നക്കടയ്ക്ക് വർണപ്പകിട്ട് സമ്മാനിച്ച് തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ആവേശകരമായ പരിസമാപ്തി.
മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് കൊട്ടിക്കലാശം കൊഴുപ്പിക്കാൻ റോഡ്ഷോയുമായി എത്തിയത്. മുന്നണികളുടെ കരുത്തും ശക്തിയും വിളിച്ചോതുന്നതായിരുന്നു എല്ലാവരുടെയും പ്രകടനം. 40 ദിവസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന്റെ സമാപനം അങ്ങനെ കളർഫുൾ ആക്കി സ്ഥാനാർഥികളും നേതാക്കളും അണികളും തിരികെ അവരുടെ ക്യാമ്പുകളിലേയ്ക്ക് മടങ്ങി. ഇന്നത്തെ ഒരു ദിവസം നിശബ്ദ പ്രചാരണത്തിന്റേതാണ്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് മുന്നണി പ്രവർത്തകർ വാഹനങ്ങളിലും ചെറു പ്രകടനങ്ങളുമൊക്കെയായി ചിന്നക്കടയിലേയ്ക്ക് എത്തിയത്. അവിടെ തമ്പടിച്ച പ്രവർത്തകർ വർണ ബലൂണുകളും വർണ കടലാസുകളുമൊക്കെ അന്തരീക്ഷത്തിൽ പറത്തി വിട്ടു. പാർട്ടികളുടെ നൂറുകണക്കിന് കൊടികളും വാനോളം ഉയർന്നതോടെ ആവേശം കൊടുമുടി കയറി.
വൈകുന്നേരം നാല് ആയതോടെ പ്രവർത്തകർ ഇരമ്പിയാർത്ത് എത്തിയതോടെ ചിന്നക്കടയിൽ കാലുകുത്താൻ പറ്റാത്ത അവസ്ഥയായി. കൊട്ടിക്കലാശം ആസ്വദിക്കാൻ നൂറുകണക്കിന് ആൾക്കാർ റോഡിന് ഇരുവശവും നിരന്നു. ഇതിനിടയിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഏറെ പണിപ്പെട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
അഞ്ചോടെ സ്ഥാനാർഥികളുടെ റോഡ് ഷോയും എത്തിയപ്പോൾ ചിന്നക്കട ജനസാഗരമായി മാറി. ആകെക്കൂടി ഉത്സവ മേളമായിരുന്നു പിന്നീട്. തുടർന്നുള്ള ഒരു മണിക്കൂറിൽ കൊട്ടിക്കലാശം പൂരക്കാഴ്ചകൾക്ക് സമാനമായിരുന്നു. കൃത്യം ആറിന് തന്നെ പോലീസ് ഇടപെട്ട് ശബ്ദ പ്രചാരണം അവസാനിപ്പിച്ചു. ജില്ലയിലെ പ്രധാന കവലകളിലെല്ലാം സമാനമായ കൊട്ടിക്കലാശം അരങ്ങേറുകയുണ്ടായി.
ചവറ : ലോക്സഭാ തെരഞ്ഞെടുപ്പിനായിട്ടുള്ള ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് സമാപനം കുറിച്ചു.ചവറയുടെ വിവിധ ഭാഗങ്ങളിൽ കലാശക്കൊട്ട് ആവേശകരമായി.
വൈകുന്നേരം ആറോടുകൂടി പരസ്യ പ്രചാരണങ്ങൾ സമാപിച്ചു . പ്രചാരണ സമാപനം മുന്നണികൾ ആവേശകരമാക്കി മാറ്റി .വിവിധ സ്ഥലങ്ങളിൽ വാദ്യോപകരണങ്ങളുടെയും അനൗൺസ്മെന്റ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം നടത്തിയത്.
ഓരോ മുന്നണികളുടെയും കൊടികൾ കൊട്ടികലാശത്തിന് വർണ്ണാഭമായി.ചവറ ബസ്റ്റാൻഡ് , പന്മന ഇടപ്പള്ളികോട്ട , പുത്തൻചന്ത കൊട്ടുകാട് , ചവറ തെക്കുംഭാഗം നടയ്ക്കാവ് , തേവലക്കര ചേനങ്കര മുക്ക് നീണ്ടകര തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ കലാശക്കൊട്ട് നടന്നു.
കൊട്ടാരക്കര: കൊട്ടാരക്കരയിൽ കൊട്ടിക്കലാശം അണികൾക്ക് ആവേശമായി. ടൗണിലെ കൊട്ടിക്കലാശം കൂടാതെ പഞ്ചായത്തു കേന്ദ്രങ്ങളിലും ചെറുപട്ടണങ്ങളിലും കൊട്ടിക്കലാശം നടന്നു. പുത്തൂർ, പവിത്രേശ്വരം, എഴുകോൺ, കരീപ്ര, ഓടനാവട്ടം, കുളക്കട, മാവടി, കോട്ടാത്തല തുടങ്ങിയ മേഖലകളിലും കൊട്ടിക്കലാശമുണ്ടായി. ഇരുചക്രവാഹനറാലിയും പ്രധാന കേന്ദ്രങ്ങളിൽ സംഘടിത ആർപ്പുവിളികളും നടന്നു.
കൊട്ടാരക്കരയിൽ മൂന്നു മുന്നണികൾക്കുമായി പ്രത്യേക സ്ഥലങ്ങൾ പോലീസ് നിശ്ചയിച്ചു നൽകിയിരുന്നു. സംഘർഷങ്ങളൊഴിവാക്കാൻ മൂന്നു മുന്നണി നേതൃത്വങ്ങളുമായി ആലോചിച്ചായിരുന്നു പോലീസിന്റെ തീരുമാനം, യുഡിഎഫിന് കൊട്ടാരക്കര പുലമണും എൽഡിഎഫിന് ചന്തമുക്കും എൻഡിഎക്ക് റെയിൽവേ സ്റ്റേഷൻ കവലയുമാണ് അനുവദിച്ചു നൽകിയത്.
കൊട്ടാരക്കര ടൗണിനെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ചും വാഹന ഗതാഗതം തടസപ്പെടുത്തിയുമായിരുന്നു മൂന്നു മുന്നണികളുടെയും പ്രവർത്തനം. ഇരുചക്രവാഹനറാലി, കാൽനട ജാഥ, ചെണ്ടമേളം, തെയ്യം തുടങ്ങിയവയെല്ലാം കൊട്ടിക്കലാശത്തിൽ അണിചേർന്നു. പത്തനാപുരം: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പത്തനാപുരം ടൗണിൽ റോഡ് ഷോ നടത്തി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ പ്രതീതി സൃഷ്ടിച്ചു.
വാഹനത്തിന് മുന്നിലും പിന്നിലും യൂത്ത് കോൺഗ്രസ് കെഎസ് യു പ്രവർത്തകർ ബൈക്കിൽ അണിനിരന്നു.
വാദ്യമേളങ്ങളും വർണക്കൊടികളും റോഡ് ഷോയെ കൂടുതൽ വർണാഭമാക്കി. രാവിലെ വിളക്കുടി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളും സ്ഥാനാർഥി സന്ദർശിച്ചു. കെ.അനിൽ, ബാബു മാത്യു, ശശികുമാരൻ നായർ, സി.ആർ.നജീബ്, ജെ.ഷാജഹാൻ, അഡ്വ.ടി.എം.ബിജു, അഡ്വ. അലക്സ് മാത്യു, സുനിൽ മേലില, പള്ളിത്തോപ്പിൽ ഷിബു, എം.ഷെയ്ക്ക് പരീത്, മനോജ് ശേഖർ, റെജിമോൻ വർഗീസ്, ബേബി പടിഞ്ഞാറ്റിൻകര, കെ.ജി.അലക്സ്, അഡ്വ.മാത്യു ജോർജ്, കുളക്കട രാജു, അബ്ദുൽ റഹ്മാൻ, പുന്നല ഇബ്രാഹിംകുട്ടി, പുന്നല ഷാജഹാൻ, സി.കെ.രാധാകൃഷ്ണൻ, സുധാകരൻ പള്ളത്ത്, എൽ.രാജു കുട്ടി, ബെന്നി വർഗീസ്, എം.ജെ.യദുകൃഷ്ണൻ, സി.ആർ.സൂര്യനാഥ്, ജി.ഉജ്വലകുമാർ, സജി യോഹന്നാൻ, എം.പി.സജീവ്, പുന്നല ഷിഹാബ്, അഡ്വ.സജയകുമാർ, ഗിരിജ രാജ്, ഗീത കുമാരി എന്നിവർ നേതൃത്വം നൽകി.