താലൂക്ക് ആശുപത്രി വികസനവും വിവിധ റെയിൽവേ മേല്പാലങ്ങളും സ്കൂള്‍ ഹൈടെക് വികസനവുമടക്കം നിരവധി പദ്ധതികളാണ് മണ്ഡലത്തിൽ പുരോഗമിക്കുന്നതെന്നു എംഎൽഎ മുഹമ്മദ് മുഹസിന്.
പട്ടാന്പി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനു 15.55 കോടിയുടെ പ്രവർത്തനങ്ങൾക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള പട്ടാന്പി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളും, നൂതന സംവിധാനങ്ങളും ഒരുക്കാൻ കഴിയും. പുതിയ കെട്ടിടങ്ങളും ട്രോമാ കെയർ, ആധുനിക എക്സ്റേ സംവിധാനങ്ങൾ, സി.ടി. സ്കാൻ, ഡയഗ്നോസ്റ്റിക് സെന്റർ, ലാബുകൾ, കോണ്‍ഫറൻസ് ഹാളുകൾ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുവാൻ സാധിക്കും.
വാടാനംകുറിശി , വല്ലപ്പുഴ, മുതുതല റെയിൽവേ മേൽപാലം പദ്ധതികൾ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ നിർദേശിക്കുകയും ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. സ്ഥലമെടുപ്പു നടപടികൾ ഏതാണ്ട് പൂർത്തിയായി. ടെൻഡർ വിളിച്ചു.
പട്ടാന്പി സംസ്കൃത കോളജിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം നടപടിക്രമങ്ങൾ പൂർത്തിയായി. ടെൻഡർ വിളിച്ചു. കാലടികുന്ന് റെഗുലേറ്റർ തിരുവേഗപ്പുറ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പദ്ധതിതുക 25.20 കോടി രൂപയാണ്.പട്ടാന്പി-ആമയൂർ റോഡ്പ്രവൃത്തിയ്ക്ക് 10 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നിള ഹോസ്പിറ്റൽ- ഷൊർണൂർ ഐപിടി റോഡ് 55 കോടി 3 ലക്ഷം രൂപയുടെ പ്രവൃത്തിയാണ്. പട്ടാന്പി താലൂക്ക് ആശുപത്രിയിലേക്ക് ജനറേറ്റർ വാങ്ങുന്നതിന് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായി. 14 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.
വാടാനംകുറിശി ഹയർസെക്കൻഡറി സ്കൂളിനു മൂന്നുകോടി,നടുവട്ടം ജനതാ ഹയർ സെക്കൻഡറി സ്കൂളിനു അഞ്ചുകോടി, കൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനു മൂന്നുകോടി, ജിഒഎച്ച്എസ്എസ് പെരുമുടിയൂരിനു 2 കോടിയും ജിഎംഎൽപിഎസ് പട്ടാന്പി, ജിഎംയുപിഎസ് പട്ടാന്പി, ജിയുപിഎസ് ചുണ്ടന്പറ്റ, ജിഎച്ച്എസ്എസ് വിളയൂർ,ജിയുപിഎസ് നരിപറന്പ് എന്നീ സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യവർധനയ്ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചു.