തൃശൂർ
തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ സ്പോർട്സ് മുന്നേറ്റത്തിനുള്ള കളിക്കളം ഉയരുകയാണ് പഴയ മാലിന്യക്കുപ്പയായിരുന്ന ലാലൂരിൽ. ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസതാരം ഐ.എം. വിജയന്റെ നാമധേയത്തിലുള്ള ഇൻഡോർ സ്റ്റേഡിയം അടക്കമുള്ള സ്പോർട്സ് കോംപ്ലക്സ്. 70.56 കോടി രൂപ മുതൽമുടക്കുള്ള ഈ പദ്ധതിയാണ് തൃശൂർ നിയോജക മണ്ഡലത്തിലെ പ്രധാന വികസന പദ്ധതി. കിഫ്ബിയുടെ മുതൽമുടക്കോടെയും മേൽ നോട്ടത്തോടെയുമാണു പദ്ധതി നടപ്പാക്കുന്നത്.
തൃശൂർ കോർപറേഷൻ, ചുറ്റുമുള്ള 17 പഞ്ചായത്തുകൾ, ഗവണ്മെന്റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കു കുടിവെള്ളം എത്തിക്കുന്ന മുന്നൂറു കോടി രൂപയുടെ പദ്ധതിയാണ് ഏറ്റവും കൂടുതൽ ജനങ്ങൾക്കു നേരിട്ടു ഗുണമാകുന്ന കിഫ്ബിയുടെ പദ്ധതി. ഇത്തരം പദ്ധതികളുടെ പണികളും നടപടികളും പുരോഗമിക്കുകയാണെന്നു തൃശൂർ എംഎൽഎ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തു ശ്രീ കേരളവർമ കോളജിനേയും കുട്ടനെല്ലൂർ ഗവ. കോളജിനേയും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പോർട്സ് കോംപ്ലക്സ്
ഐ.എം. വിജയൻ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സ് പദ്ധതി നടപ്പാക്കുന്നത് യുവജന കായികക്ഷേമ വകുപ്പാണ്. കിറ്റ്കോ ലിമിറ്റഡാണ് കണ്സൽട്ടന്റ്. ലാലൂരിലെ 14 ഏക്കർ സ്ഥലത്ത് 7929 മീറ്റർ വിസ്തീർണമുള്ള ഇൻഡോർ സ്റ്റേഡിയം, 273 മീറ്റർ വിസ്തീർണമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 25 മീറ്റർ നീളവും 12.50 മീറ്റർ വീതിയുമുള്ള നീന്തൽക്കുളം, സിന്തറ്റിക് ടർഫ് ഉള്ള ഫുട്ബോൾ കോർട്ട്, ഹോക്കി കോർട്ട്, രണ്ടു ടെന്നിസ് കോർട്ട്, 1279 മീറ്ററിൽ രണ്ടു പവലിയൻ ബിൽഡിംഗ് എന്നിവയാണ് ഈ പദ്ധതിയിലുള്ളത്.
ഇവയ്ക്കു പുറമെ 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള മേപ്പിൾവുഡ് ഫ്ളോറിംഗുള്ള പ്ലേ ഏരിയ, കളിക്കാർക്കു വസ്ത്രം മാറാനുള്ള മുറികൾ എന്നിവയും ഉണ്ടാകും. ബാഡ്മിന്റണ്, വോളിബോൾ, ബാസ്കറ്റ്ബോൾ എന്നീ കായിക ഇനങ്ങൾക്കുള്ള സൗകര്യവുമുണ്ടാകും.
ആദ്യ ഘട്ടം 46 കോടി ചെലവിൽ 2019 മാർച്ച് നാലിനു നിർമാണം തുടങ്ങി. അടുത്ത വർഷം ആദ്യഘട്ടം പണി പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ ടെന്നീസ് കോർട്ട്, പവലിയൻ ബിൽഡിംഗ്, ഹോക്കി കോർട്ട് എന്നിവ നിർമിക്കും.
കുടിവെള്ള പദ്ധതി
തൃശൂർ കോർപറേഷനും 17 സമീപ പഞ്ചായത്തുകൾക്കും തൃശൂർ മെഡിക്കൽ കോളജിനും വേണ്ടിയാണ് മുന്നൂറു കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി രൂപകല്പന ചെയ്തത്. നേരത്തെ 185 കോടി രൂപയുടെ പദ്ധതിയാണു വിഭാവനം ചെയ്തിരുന്നത്.
ജലശുദ്ധീകരണശാല സ്ഥാപിക്കാൻ 467.22 സെന്റ് സ്ഥലം സ്രോതസിനടുത്ത് വല്ലച്ചിറ
പഞ്ചായത്തിൽ കണ്ടെത്തി. ഈ സ്ഥലത്തിലെ ഒരു ഭാഗം തണ്ണീർത്തടമായതിനാലും 2018 ലെ പ്രളയത്തിൽ ഈ സ്ഥലം മുങ്ങിയതിനാലും പുതിയ സ്ഥലം ഏറ്റെടുക്കേണ്ടിവന്നു. പല്ലിശേരിക്കുന്നിൽ നാല് ഏക്കർ 94.564 സെന്റ് സ്ഥലം ഏറ്റെടുക്കാൻ റവന്യു ബി ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു. ഇതിനുള്ള പബ്ലിക് ഹിയറിംഗ് പൂർത്തിയാക്കി. സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പുതിയ സ്ഥലത്തു പദ്ധതി നിർമിക്കാൻ എസ്റ്റിമേറ്റ് തുക വർധിപ്പിക്കോണ്ടിവരും. പദ്ധതി പ്രദേശത്തിന്റെ ഏറ്റവും അകലെയുള്ള മണലൂർവരെ പന്പിംഗ് ഇല്ലാതെ ശുദ്ധജലമെത്തുമെന്നതാണ് പുതുക്കിയ പദ്ധതിയുടെ മേന്മ. അടുത്ത 10 വർഷത്തേക്കുള്ള വൈദ്യുതി ചെലവുമായി താരതമ്യം ചെയ്താൽ ഇത് ആദായകരമാകും.
ശ്രീ കേരളവർമ കോളജ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ 2016 ലെ ആദ്യ ബജറ്റിൽ ശ്രീ കേരളവർമ കോളജ് തൃശൂർ ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ചു കോളജുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ 150 കോടി രൂപ അനുവദിച്ചിരുന്നു. പിജി ലബോറട്ടറി ബ്ലോക്ക്, യുജി ബ്ലോക്ക്, ഇൻഡോർ സ്റ്റേഡിയം, ക്ലാസ് മുറികൾ ഡിജിറ്റലൈസേഷൻ, ലബോറട്ടറി നവീകരണം, ഓഫീസ് ഡിജിറ്റലൈസ് ചെയ്യുക എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണു നടപ്പാക്കുന്നത്. ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രണ്ട് ഇന്റർ ഡിസിപ്ലനറി ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ട്. ശാസ്ത്ര വിഷയങ്ങൾക്കു പ്രാമുഖ്യം നൽകുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തത്.
കിറ്റ്കൊ സമർപ്പിച്ച 30 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. ഒന്നാംഘട്ട പദ്ധതി നിർവഹണത്തിനു 14.5 കോടി രൂപ കിഫ്ബി കിറ്റ്കൊയ്ക്കു നൽകി. ഒന്നാം ഘട്ടത്തിൽ പിജി ബ്ലോക്ക്, ഇൻഡോർ സ്റ്റേഡിയം എന്നിവയാണു നിർമിക്കുന്നത്.
ഗവ. കോളജ് കുട്ടനെല്ലൂർ
കുട്ടനെല്ലൂരിലെ ഗവ. കോളജിന്റെ വികസനത്തിന് 2016 ലെ ബജറ്റിൽ കിഫ്ബി മുഖാന്തിരം 10.52 കോടി രൂപ അനുവദിച്ചു. അക്കാദമിക്ക് ബ്ലോക്ക് നിർമാണത്തിന് 6.20 കോടി രൂപയും, കാന്റീൻ ബ്ലോക്ക് നിർമാണത്തിന് 1.40 കോടി രൂപയും ഹോസ്റ്റൽ ബ്ലോക്ക് നിർമാണത്തിന് 2.92 കോടി രൂപയുമാണ് അനുവദിച്ചത്. ടെൻഡർ പൂർത്തിയാക്കി നിർമാണം ആരംഭിച്ചു.
മാനസികാരോഗ്യ കേന്ദ്രം
തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് 98.37 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. ഒപി ബ്ലോക്ക്, കാഷ്വാലിറ്റി ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ നിർമിക്കാൻ 4.56 കോടി രൂപ, ഡി അഡിക്ഷൻ സെന്റർ നിർമിക്കാൻ 4.98 കോടി രൂപ, സ്ത്രീകളുടെ ഇൻപേഷ്യന്റ് ബ്ലോക്കിന് 12.74 കോടി രൂപ, പുരുഷൻമാരുടെ ഇൻപേഷ്യന്റ് ബ്ലോക്കിന് 21.18 കോടി രൂപ, സ്പെഷൽ വാർഡ് നിർമിക്കുന്നതിന് 2.57 കോടി രൂപ, ഹാവ് വേ ഹോംസ് നിർമിക്കുന്നതിന് 1.66 കോടി രൂപ, വെൽനെസ് കഫേ നിർമിക്കുന്നതിന് 1.42 കോടി രൂപ, മറ്റു സേവനങ്ങൾക്കായി 22.24 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
മ്യൂസിക് കോളജ്
തൃശൂർ ശ്രീ രാമവർമ മ്യൂസിക് കോളജ് കെട്ടിട നിർമാണത്തിന് 10 കോടി രൂപ അനുവദിച്ചു.
ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തൃശൂരിലെ എസ്ആർവി മ്യൂസിക് കോളജ് അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിനും കിഫ്ബി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൃശൂരിൽതന്നെ കോളജ് നിലനിർത്തി കെട്ടിടം നിർമിക്കുന്നതിനു സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി പുരോഗമിച്ചു വരുന്നു.