ഷാനിമോൾ ഉസ്മാൻ എംഎൽഎ (അരൂർ )
കിഫ്ബിയിൽ നിന്നുള്ള ഫണ്ടുപയോഗിച്ചുള്ള പല പ്രവർത്തനങ്ങളും അരൂർ മണ്ഡലത്തിൽ നടന്നിട്ടില്ല. തുക അനുവദിക്കാത്തതുകാരണം ചുവപ്പുനാടയിൽ കുരുങ്ങി പല പദ്ധതികളും പൂർത്തീകരണത്തിലേക്കെത്തിയിട്ടില്ല. നെടുന്പ്രക്കാട് പാലം, ധീരജവാൻ ജോമോൻ സ്റ്റേഡിയം, പെരുന്പളംപാണാവള്ളി പാലം, കാക്കത്തുരുത്ത് പാലം, തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം, വയലാർ ഇൻഫോപാർക്ക് പാലം, എഴുപുന്ന റെയിൽവേ ഓവർബ്രിഡ്ജ്, ചന്തിരൂർ സ്കൂൾ കെട്ടിടം, തിരുനെല്ലൂർ സ്കൂൾ കെട്ടിടം, കോടംതുരുത്ത് സ്കൂൾ, മറ്റത്തിൽഭാഗം സ്കൂൾ, തേവർവട്ടം സ്കൂൾ, പെരുന്പളം സ്കൂൾ എന്നിവയാണ് അരൂർ മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ.
നെടുന്പ്രക്കാട് പാലം അടങ്കൽ 19.91 കോടിയിൽ 21 ശതമാനം പണി പൂർത്തീകരിച്ചു. ഇലക്ട്രിക്കൽ പോസ്റ്റ്, ജപ്പാൻ കുടിവെള്ള പൈപ്പ് തുടങ്ങിയവ മാറ്റിസ്ഥാപിച്ചാലേ തുടർപണികൾ മുന്നോട്ടുപോകൂവെന്നതിനാലും അതിനു തുക അനുവദിക്കാത്തതിനാലും പണി തടസപ്പെട്ടു കിടക്കുകയാണ്. ധീരജവാൻ ജോമോൻ സ്മാരകത്തിനാകട്ടെ എംഒയു ഒപ്പിട്ടിട്ടില്ല. പെരുന്പളം പാലത്തിനായി ടെൻഡർ എടുത്ത കന്പനിയെ ചില സാങ്കേതിക പ്രശ്നം മൂലം ഒഴിവാക്കി. ശേഷം റീടെൻഡർ നടത്തലടക്കമുള്ള പ്രവൃത്തികൾ നടന്നിട്ടുമില്ല.
തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിന് 110ൽ 50 പൈലുകളുടെ നിർമാണം മാത്രമേ പൂർത്തീകരിക്കാനായുള്ളൂ. പഴയ കെട്ടിടം പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് തീർപ്പാകാത്തതിനാൽ തുടർ പ്രവൃത്തി മുന്നോട്ടുപോയിട്ടില്ല. എഴുപുന്ന റെയിൽവേ ഓവർബ്രിഡ്ജിന്റെ പ്രപ്പോസൽ ഇതുവരെ കിഫ്ബി അംഗീകരിച്ചിട്ടുമില്ല. സ്കൂളുകളിലെ തിരുനെല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിൽ പണി തുടങ്ങി. കോടംതുരുത്ത്, മറ്റത്തിൽഭാഗം ജിഎൽപിഎസ്, ജിഎച്ച്എസ് തേവർവട്ടം, ജിഎച്ച്എസ്എസ് പെരുന്പളം എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുമില്ല. കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാമുമായി ഫോണിൽ ബന്ധപ്പെട്ട് തടസങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായും എംഎൽഎ അറിയിച്ചു. എല്ലാ പ്രവൃത്തികളുടെയും ഏജൻസികളുടെയും സംയുക്തയോഗം തിരുവനന്തപുരത്ത് ചേരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.