രാജു ഏബ്രഹാം എംഎൽഎ (റാന്നി)
കിഫ്ബി മുഖേന പ്രാദേശികമായ വികസനത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരികയാണ്. കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ ഇതിലൂടെ ഏറ്റെടുക്കാനാകുന്നുവെന്നതാണ് നേട്ടം. റാന്നിയിൽ പല പിഡബ്ല്യുഡി റോഡുകളും ഒറ്റ റോഡായി ലിങ്ക് ചെയ്തു വികസിപ്പിക്കാനായി. റോഡുകളുടെ നിലവാരം ഉയർന്നതിനൊപ്പം കൂടുതൽ പ്രദേശങ്ങളിൽ വികസനം എത്തിക്കാനായി. എത്ര വലിയ വികസനപ്രവർത്തനങ്ങളും കിഫ്ബിയിലൂടെ സമർപ്പിച്ച് അംഗീകാരം നേടാമെന്നായപ്പോൾ നാടിന്റെ മുഖച്ഛായയിലാണ് മാറ്റം കണ്ടു തുടങ്ങിയത്.
കിഫ്ബി മുഖാന്തിരം റാന്നിയിൽ ഏറ്റെടുത്ത പ്രധാന പദ്ധതികൾ: മഠത്തുംചാൽ - മുക്കൂട്ടുതറ റോഡ് (43.7 കോടി രൂപ). റാന്നി ബ്രാഞ്ച് റോഡ്, രണ്ട് ബൈപാസുകൾ, മന്ദമരുതി-വെച്ചൂച്ചിറ റോഡ്, വെച്ചൂച്ചിറ-കനകപ്പലം റോഡ്, വെച്ചൂച്ചിറ-ചാത്തൻതറ റോഡ്, ചാത്തൻതറ-മുക്കൂട്ടുതറ റോഡ് എന്നിവ ഇതിൽ ഉൾപ്പെടും
ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ ബിഎം നിർമാണം 98 ശതമാനം പൂർത്തിയായിട്ടുണ്ട്.
അട്ടച്ചാക്കൽ -കുന്പളാംപൊയ്ക റോഡ് (18.5 കോടി). തലച്ചിറ വഴി പോകുന്ന റോഡിന്റെ നിർമാണം പൂർത്തിയാക്കി കഴിഞ്ഞു. വാലാങ്കര-അയിരൂർ റോഡ് (19.50 കോടി), നിർമാണം പുരോഗമിക്കുന്നു. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലെ വെണ്ണിക്കുളത്തു നിന്നാരംഭിച്ച് വാളക്കുഴി, ചുഴന വഴി തീയാടിക്കലിൽ എത്തുന്ന റോഡിന്റെ വികസനം കാലങ്ങളായി പരിഗണനയിലുണ്ടായിരുന്നതാണ്. റോഡ് വീതികൂട്ടി നിർമാണം പൂർത്തീകരിക്കുന്നതോടെ തിരുവല്ല-റാന്നി റൂട്ടിലും റാന്നി-മല്ലപ്പള്ളി റൂട്ടിലുമൊക്കെ ബദൽ പാതയാകും.
ജേക്കബ്സ് റോഡ്, (34 കോടി)- നിർമാണം നടന്നുകൊണ്ടിരിക്കുന്നു. പാടിമണ്‍-കോട്ടാങ്ങൽ, കോട്ടാങ്ങൽ-ചുങ്കപ്പാറ റോഡ്, ബാസ്റ്റോ 2 എന്നിവ ഇതിൽ ഉൾപ്പെടും. മല്ലപ്പള്ളി, കോട്ടാങ്ങൽ, കൊറ്റനാട് ഗ്രാമപഞ്ചായത്തുകളിലൂടെയുള്ള റോഡുകൾ ഒറ്ററോഡായി പരിഗണിച്ച് ഉന്നതനിലവാരത്തിൽ പൂർത്തീകരിക്കാനാകുകയാണ്.
വെച്ചൂച്ചിറ കോളനി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് നിർമാണം അഞ്ചു കോടി രൂപ ചെലവിൽ പൂർത്തിയായി വരുന്നു. വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടത്തിനു കഴിയുന്നതാണ് സ്കൂളിന്റെ മാറ്റം.
ഇടമുറി, എഴുമറ്റൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളുകൾക്ക് കെട്ടിടങ്ങൾക്കായി മൂന്നു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. നിർമാണം നടന്നുകൊണ്ടിരിക്കുന്നു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നവീകരണം പൂർത്തിയാകുന്നതിനൊപ്പം റാന്നിയിൽ സമാന്തരപാലം കൂടി പൂർത്തിയാക്കാൻ കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നു. റാന്നി വലിയ പാലത്തിനായി 26 കോടി രൂപ അനുവദിച്ച് നിർമാണം പുരോഗമിക്കുന്നു. ഇതോടെ റാന്നി ബൈപാസ് റോഡുകൾ കൂടി പ്രയോജനപ്പെടുത്തി വണ്‍വേ ഗതാഗതം കാര്യക്ഷമമാക്കും റാന്നി ടൗണ്‍ വികസനം വിപുലമാക്കാനും കഴിയും.
ശബരിമല പാതയിൽ മണ്ണാരക്കുളഞ്ഞി-ചാലക്കയം റോഡിൽ വടശേരിക്കരയിലും പുതിയ ഒരു പാലം 14 കോടി രൂപ ചെലവിൽ നിർമാണം ഏറ്റെടുത്തു. ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ഇതിലൂടെ കഴിയും.
പെരുനാട് - അത്തിക്കയം കുടിവെള്ള പദ്ധതി രണ്ടാം ഘട്ടത്തിന് 41.40 കോടി രൂയാണ് അനുവദിച്ചിട്ടുള്ളത്. നിർമാണം നടന്നുകൊണ്ടിരിക്കുന്നു.
ശബരിമല അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് 150 കോടി രൂപയുടെ പദ്ധതികൾക്കും കിഫ്ബി മുഖേന അംഗീകാരം നേടിയിട്ടുണ്ട്. നിലയ്ക്കൽ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. പ്രളയം, കോവിഡ് പശ്ചാത്തലങ്ങളാൽ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കാനായിട്ടില്ല.