കൽപ്പറ്റ: രണ്ട് പ്രളയവും കോവിഡും ഉൾപ്പടെയുള്ള പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാറ്റി സി.കെ. ശശീന്ദ്രൻ എംഎൽഎ യുടെ നേതൃത്വത്തിൽ കൽപ്പറ്റ മണ്ഡലം വികസന മുന്നേറ്റത്തിൽ പുതുചരിത്രം കുറിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ നാലുവർഷത്തെ ഭരണം കൽപ്പറ്റ നിയോജകമണ്ഡലത്തിന്റെ മുഖച്ഛായ മാറ്റി. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളെ അതിന്റെ വഴിക്ക് നേരിട്ടും വികസനപ്രവൃത്തികൾ വിഘാതമില്ലാതെ നടത്തിയും മണ്ഡലം പുരോഗമിക്കുകയാണ്.
1600 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലു വർഷമായി മണ്ഡലത്തിൽ നടന്നത്. ഇതിൽ 1100 കോടിയോളം കിഫ്ബി അനുവദിച്ച തുകയാണ്. റോഡ്, ആശുപത്രി, വിദ്യാഭ്യാസം, വീട്, തൊഴിൽ, വിനോദസഞ്ചാരം എന്നീ മേഖലകളില്ലെല്ലാം വികസനത്തിന്റെ മുഖമുദ്രകളായി. ആദിവാസിമേഖലയുടെയും ആരോഗ്യമേഖലയുടെയും തോട്ടം മേഖലയുടെയും ഉന്നമനത്തിനായി വിവിധ പദ്ധതികളും നടപ്പാക്കി.
കൽപ്പറ്റ മണ്ഡലത്തിലെ വികസന പ്രവർത്തികൾക്കായി കിഫ്ബി ഫണ്ടിൽ നിന്നും 536.5 കോടിയാണ് അനുവദിച്ചത്. ഇതിൽ റോഡുകൾക്ക് മാത്രമായി 222.81 കോടി അനുവദിച്ചു. മേപ്പാടി - ചൂരൽമല റോഡിനായി 40.96 കോടി അനുവദിച്ചു. മലയോര ഹൈവേക്കായി 57.78 കോടി അനുവദിച്ചു. കാക്കവയൽ - കൊളവയൽ - ഏരിയപ്പള്ളി റോഡിനായി 28.47 കോടി അനുവദിച്ചു. ടെൻഡർ നടപടി പുരോഗമിക്കുകയാണ്.
പാലങ്ങൾക്കായി 30 കോടിയാണ് കിഫ്ബിയുടെ ഫണ്ടിൽ നിന്നും അനുവദിച്ചത്. മണ്ണാറക്കുണ്ട് പാലം 10 കോടി. ടെൻഡർ ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. ചുഴലി പാലം 10 കോടി. ഡിപിആർ തയാറാക്കുന്നു. കോട്ടത്തറ ഡാം സൈറ്റ് പാലം 10 കോടി. ഡിസൈൻ പൂർത്തിയായി.
പൊതുവിദ്യാഭ്യാസ സംരക്ഷണം യജ്ഞതതിന്റെ ഭാഗമായി സ്കൂളുകൾക്കായി 24 കോടിയാണ് കിഫ്ബി അനുവദിച്ചത്. ജിവിഎച്ച്സ്എസ് മുണ്ടേരിക്ക് അഞ്ച് കോടി അനുവദിച്ചു. ഇതിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ജിഎച്ച്എസ്എസ് കാക്കവയലിന് മൂന്ന് കോടി അനുവദിച്ചു. ഇതിന്റെ എഗ്രിമെന്റ് നടപടികൾ പൂർത്തിയായി. ജിഎച്ച്എസ്എസ് മേപ്പാടിക്കായി മൂന്ന് കോടിയുടെ എഗ്രിമെന്റ് വെച്ചു. ജിഎച്ച്എസ് കണിയാന്പറ്റക്ക് മൂന്ന് കോടിയുടെ ഡിപിആർ തയ്യാറാക്കി. ജിഎച്ച്എസ് പടിഞ്ഞാറത്തറ, ജിയുപിഎസ് കണിയാന്പറ്റ, ജിഎച്ച്എസ്എസ് വെള്ളാർമല, ജിഎച്ച്എസ്എസ് പനംകണ്ടി, ജിഎച്ച്എസ് തരിയോട്, ജിഎച്ച്എസ് അച്ചൂർ, ജിഎച്ച്എസ് വൈത്തിരി, ജിഎച്ച്എസ് റിപ്പണ്‍, ഡിഎച്ച്എസ് കോട്ടത്തറ, ജിയുപിഎസ് പിണങ്ങോട് എന്നിവയ്ക്കാണ് ഓരോ കോടിയുടെ ഡിപിആർ തയാറാക്കുന്നത്.
കോഫീ പാർക്കിന് 150 കോടി
കൽപ്പറ്റ: വ്യവസായത്തിനായി 150 കോടി കൽപ്പറ്റ മണ്ഡലത്തിൽ കിഫ്ബി അനുവദിച്ചു. കിൻഫ്ര കാർബണ്‍ ന്യൂട്രൽ കോഫി പാർക്കിനാണ് 150 കോടി അനുവദിച്ചത്. ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്.
ദേവസ്വത്തിനായി 10 കോടി അനുവദിച്ചു. മണിയങ്കോട് ശബരിമല ഇടത്താവളം നിർമ്മിക്കാണ് ഈ തുക വിനിയോഗിക്കുക. പ്രവൃത്തി ഉടൻ ആരംഭിക്കും.
വനം വകുപ്പിന് 4.22 കോടി കിഫ്ബി അനുവദിച്ചു. മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കാൻ ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനാണ് തുക വകയിരുത്തിയത്. സാംസ്കാരിക മേഖലയിൽ. എടച്ചന കുങ്കൻ സ്മാരക സാംസ്കാരികനിലയം 40കോടി അനുവദിച്ചു.
ജില്ലയിലെ കായികമേഖലയ്ക്ക് 55 കോടി
കൽപ്പറ്റ: ഗുണനിലവാരമുള്ള ട്രാക്ക് പോലുമില്ലാതെ ജില്ലയിലെ കായികരംഗത്തിന്റെ വർഷങ്ങളായി കിതപ്പിന് വിരാമമിട്ട് മണ്ഡലത്തിൽ ഉയരുന്നത് രണ്ട് സുപ്രധാന സ്റ്റേഡിയങ്ങളാണ്. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയവും മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയവും.
കൽപ്പറ്റ ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെ മരവയലിലെ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം ഒന്നാം ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടമായി സ്റ്റേഡിയത്തിൽ എട്ടുവരി സിന്തറ്റിക് ട്രാക് നിർമാണം കൂടി പൂർത്തിയാവുന്നതോടെ ജില്ലയിലെ കായിക മേഖല വൻ കുതിപ്പിലേക്ക് നീങ്ങും. സ്റ്റേഡിയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പവലിയൻ, ഹോസ്റ്റൽ ബ്ലോക്ക് കെട്ടിടങ്ങൾ, ഫുട്ബോൾ ഗ്രൗണ്ട്, ചുറ്റുമതിൽ, നടപ്പാത എന്നിവയെല്ലാം പൂർത്തിയായി. സ്റ്റേഡിയത്തിന് ദൃശ്യഭംഗിയേകാനും പ്രഭചൊരിയാനും എൽഇഡി ലൈറ്റുകളും ചുറ്റിലും സ്ഥാപിച്ചു. കാലവർഷം കഴിയുന്ന മുറയ്ക്ക് സിന്തറ്റിക് ട്രാക്ക് നിർമാണം ആരംഭിക്കും. 7.88 ഏക്കർ ഭൂമിയിൽ രണ്ട് ഘട്ടങ്ങളിലായി 16.75 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന് മാത്രം ചെലവ്.
മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം
കൽപ്പറ്റ: കൽപ്പറ്റ ടൗണിൽനിന്നും ഒന്നര കിലോമീറ്റർ അകലെ അന്പിലേരിയിൽ അഞ്ച് ഏക്കറിലാണ് ഓംകാരനാഥ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം സജ്ജമാവുന്നത്. ഇൻഡോർ സ്റ്റേഡിയം, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, നീന്തൽക്കുളം, ഡ്രസ്സിങ് റൂം, എന്നിവയടങ്ങുന്നതാണ് സ്റ്റേഡിയം.
അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി. രണ്ട് ഭാഗങ്ങളിലെ ഗ്യാലറി പ്രവൃത്തിയും പൂർത്തിയായി. നീന്തൽകുളത്തിന്റെ നിർമാണപ്രവൃത്തിക്കും തുടക്കമിട്ടു. ഇൻഡോർ സ്റ്റേഡിയത്തിനായുള്ള ഫാബ്രിക്കേഷൻ വർക്കുകളും അത് സ്ഥാപിക്കലുമാണ് പ്രധാനമായി നടത്താനുള്ളത്. ഈ പ്രവൃത്തി ആഗസ്തിൽ തുടങ്ങി സപ്തംബറോടെ പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്ന് ബാഡ്മിന്റണ്‍ കോർട്ടുകൾ, ബാസ്ക്കറ്റ് ബോൾ, വോളിബോൾ കോർട്ടുകൾ, ടെന്നീസ്, തായ്ക്കൊണ്ടോ, ജുഡോ, റസലിങ് എന്നിവക്ക് അനുയോജ്യമായ സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കുന്നുണ്ട്. 50 മീറ്റർ നീളത്തിലും, 30 മീറ്റർ വീതിയുമുള്ള നീന്തൽക്കുളം, .മഴവെള്ള സംഭരണിയുൾപ്പെടെയുള്ള സംവിധാനങ്ങൾ എന്നിവയും സജ്ജീകരിക്കും. 36.88 കോടി രൂപയാണ് സ്റ്റേഡിയത്തിന് വകയിരുത്തിയിട്ടുള്ളത്.
മെഡിക്കൽ കോളജ് യാഥാർഥ്യമാകുന്നു
കൽപ്പറ്റ: വയനാട്ടിൽ ഒരുമെഡിക്കൽ കോളജ് എന്നത് വയനാട്ടകാരുടെ സ്വപ്നമാണ്. നിരവധി പ്രതിസന്ധികൾ മുന്നിലുയർന്നുവന്നെങ്കിലും ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് സി.കെ. ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. ആരോഗ്യ മേഖലയ്ക്കായി വൻ തുകയാണ് കിഫ്ബി അനുവദിച്ചത്. വയനാട് മെഡിക്കൽ കോളജിനായി കിഫ്ബിയിൽ നിന്നും 625 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
ജിനചന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ കോളേജിനായി മുൻ സർക്കാരിന്റെ കാലത്ത് 50 ഏക്കർ ഭൂമി സൗജന്യമായി നൽകിയിരുന്നു. ഒരു തുടർ നടപടിയും ഉണ്ടായില്ല. ഇവിടേക്കുള്ള റോഡ് ഏറ്റെടുത്ത് പൊതുമരാമത്ത് വിഭാഗത്തെ ഏൽപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. കെട്ടിടനിർമാണ നടപടികൾ മുന്നോട്ടുപോകുന്നതിനിടെയാണ് പ്രളയവും ഉരുപെട്ടലുകളും ജില്ലയിലുണ്ടായത്. ഭൗമശാസ്ത്ര പഠന കേന്ദ്രം നൽകിയ റിപ്പോർട്ടിൽ മെഡിക്കൽ കോളജിനായി ലഭിച്ച ഭൂമി ഉരുൾപൊട്ടൽ സാധ്യതയുള്ള റെഡ്സോണിലുള്ളതാണ്. ഇത്തരമൊരു റിപ്പോർട്ട് അവഗണിച്ച് മെഡിക്കൽ കോളജ് നിർമിച്ച് ജനങ്ങളുടെ ജീവൻ പന്താടാൻ സർക്കാർ തയാറായില്ല. പകരം ഭൂമി കണ്ടെത്താനും അതിനാവശ്യമായ തുക മന്ത്രി സഭ അഭംഗീകരിച്ച് നൽകുകയും ചെയ്തു. ഇങ്ങനെയാണ് നടപടികൾ പൂർത്തിയാക്കി ചുണ്ടേലിൽ ഭൂമി കണ്ടെത്തിയത്.
ഇതിനിടെയാണ് ഡിഎം വിംസ് മെഡിക്കൽ കോളജ് സർക്കാരിന് കൈമാറാൻ ഉടമകൾ സന്നദ്ധത അറിയിച്ചത്. ഈ ചർച്ചകൾ സജീവമാവുകയും ഏകദേശ ധാരണയിൽ എത്തുകയും ചെയ്തു. ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ജില്ലയിലെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രഫസർ ഡോ.കെ.വി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ഡിഎം വിംസിലെത്തി പരിശോധന നടത്തി. റിപ്പോർട്ട് അനുകൂലമാണെങ്കിൽ ഡിഎം വിംസ് സർക്കാർ ഏറ്റെടുക്കും. തുറന്ന സമീപമാണ് ഇക്കര്യത്തിൽ സംസ്ഥാന സർക്കാരിന്. കൽപ്പറ്റ മണ്ഡലത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നു സി.കെ. ശശീന്ദ്രൻ എംഎൽഎ പറഞ്ഞു.
ബത്തേരിയിൽ വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനം
സുല്‍ത്താന്‍ ബത്തേരി: കിഫ്ബി വഴി ലഭിച്ച അഞ്ചുകോടിയും എഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 80 ലക്ഷം രൂപ ഉപയോഗിച്ചും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അന്തരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താനായി.
കൂടാതെ 15ഓളം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും 42 കോടി രൂപ കിഫ്ബി വഴി ലഭിച്ചിട്ടുണ്ട്.
കാപ്പിസെറ്റ് - പയ്യന്പള്ളി റോഡ് നവീകരണം പൂർത്തിയാക്കി. ബീനാച്ചി - പനമരം റോഡ് നവീകരണവും പുരോഗമിക്കുകയാണ്.
കിഫ്ബി വഴി വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടത്താനായിട്ടുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.