മാനന്തവാടി: നിയോജക മണ്ഡലത്തിന്റെ സുപ്രധാന വികസന നേട്ടങ്ങളിൽ ഒന്നാമതായി കാണിക്കാവുന്ന പദ്ധതിയാണ് നിർദ്ധിഷ്ട മലയോര ഹൈവേ. 129 കോടി 92 ലക്ഷം രൂപക്ക് കിഫ്ബി സാന്പത്തികാനുമതി നൽകി. കേരള റോഡ് ഫണ്ട് ബോർഡ് സാങ്കേതിക അനുമതി ലഭിക്കുന്നതോടെ പ്രവർത്തി ഉടൻ ആരംഭിക്കാൻ കഴിയും. ബോയ്സ്ടൗണ് - മാനന്തവാടി, മാനന്തവാടി നാലാംമൈൽ - പച്ചിലക്കാട്, വാളാട് - കുഞ്ഞോം കുങ്കിച്ചിറ എന്നീ മൂന്ന് റോഡുകളുടെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തിയാണ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തുന്നത്.
തവിഞ്ഞാൽ, എടവക, വെള്ളമുണ്ട, പനമരം ഗ്രാമപ്പഞ്ചായത്തിലൂടേയും മാനന്തവാടി നഗരസഭയുടേയും ഹൃദയഭാഗത്തുകൂടിയായിരുക്കും മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയാകുക. മലയോര ഹൈവേ പൂർത്തിയാകുന്നതോടു കൂടി വടക്കേ വയനാടിന്റെ സമഗ്ര വികസനമായിരിക്കും നടപ്പാക്കുക.
മാനന്തവാടി പക്രന്തളം റോഡ്
17 കോടി രൂപ ചെലവിട്ട് 2017 ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കിലോമീറ്റർ ദൂരം ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. മാനന്തവാടി മണ്ഡലത്തിലെ ഏറ്റവും തകർന്ന റോഡായിരുന്നു ഇത്. ഇത് പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന അന്തർജില്ലാ റോഡു കൂടിയാണിത്.
മാനന്തവാടി കൈതക്കൽ റോഡ്
10.5 കിലോ മീറ്റർ ദൂരത്തിലുള്ള മാനന്തവാടി കൈതക്കൽ റോഡ് മാനന്തവാടിയിൽ നിന്നും മാനന്തവാടിയെ തെക്കേ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും സുപ്രധാനമായ റോഡാണിത്. 46 കോടി രൂപയാണ് ഈ റോഡ് നിർമ്മിക്കുന്നതിനായി കിഫ്ബി അനുവദിച്ചത്. മാനന്തവാടിയിൽ നിന്നും പനമരത്തേക്കുള്ള എളുപ്പ വഴി കൂടിയാണിത്. നിലവിൽ അഞ്ച് കിലോമീറ്റർ ദൂരം പണി പൂർത്തിയായി. വയനാട്ടിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്ന വള്ളിയൂർക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. ജനുവരി മാസത്തോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാനന്തവാടി റിംഗ് റോഡ്
മാനന്തവാടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നഗരത്തിന്റെ ബാഹ്യപ്രദേശത്തുകൂടി വിഭാവനം ചെയ്ത റിംഗ് റോഡിന് കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. 21 കോടിരൂപയുടെ സാന്പത്തീകനുമതിയാണ് റിംഗ് റോഡിന് ലഭിച്ചത്. കണിയാരം പാലക്കുളി ജംഗ്ഷനിൽ നിന്നും തുടങ്ങി ചെറുപുഴ ചൂട്ടക്കടവ് താഴെയങ്ങാടി കഐസ്ആർടിസി ഡിപ്പോ വഴി മാനന്തവാടി ഗവ.ഹൈസ്കൂൾ റോഡിലേക്ക് എത്തുന്ന ആദ്യ ഭാഗത്തിനാണ് ഇപ്പോൾ അനുമതി ലഭിച്ചത്. കണ്ണൂർ, തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി നഗരത്തിൽ പ്രവേശിക്കാതെ തന്നെ കോഴിക്കോട് റോഡിലേക്ക് എത്താനും കോഴിക്കോട് റോഡിൽ നിന്നും വരുന്നവർക്ക് തിരിച്ചും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഈ റിംഗ് റോഡിലൂടെ സഞ്ചരിക്കാൻ കഴിയും. കിഫ്ബി മാനദണ്ഡ പ്രകാരം ഉന്നത നിലവാരത്തിലാണ് ഈ റോഡ് നിർമ്മിക്കുക. റിംഗ് റോഡ് പൂർത്തിയാകുന്നതോടെ മാനന്തവാടിയുടെ മുഖഛായ മാറും.
മൂന്ന് സ്കൂളുകൾക്ക് മൂന്ന് കോടി രൂപ വീതം
മാനന്തവാടി മണ്ഡലത്തിലെ മൂന്ന് ഹയർസെക്കൻഡറി സ്കൂളുകൾക്ക് മൂന്ന് കോടി രൂപ വീതം കിഫ്ബിയിൽ ഉൾപ്പെടുത്തി പനമരം, വെള്ളമുണ്ട, കാട്ടിക്കുളം എന്നീഹയർസെക്കൻഡറി സ്കൂളുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് ഈ തുക വകയിരുത്തിയത്. ഇതിൽ കാട്ടിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ മാസ്റ്റർപ്ലാൻ 3.64 കോടി രൂപയായതിനാൽ കിഫ്ബി അനുവദിച്ച മൂന്ന് കോടി രൂപക്ക് പുറമെ 64 കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകി.
മാനന്തവാടി ജിവിഎച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കിഫ്ബിയുടെ അഞ്ച് കോടി രൂപയും എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപയും ഉപയോഗിച്ച് മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. 90 ശതമാനം പണി ഇപ്പോൾ പൂർത്തിയായി. ആധുനിക രീതിയിലുള്ള ക്ലാസ് റൂമുകൾ, കിച്ചണ്, ഡൈനിംഗ് ഹാൾ, ചുറ്റുമതിൽ, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് സൗകര്യത്തോടു കൂടിയാണ് സ്കൂൾ മുഖം മിനുക്കുന്നത്.
തിരുനെല്ലി നെട്ടറപാലം
തിരുനെല്ലി പ്രദേശത്തിലെ നെട്ടറ പ്രദേശവാസികൾ സാധാരണയായി എല്ലാ മഴക്കാലത്തും വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കേണണ്ട അവസ്ഥയായിരുന്നു. ഇതിന് പരിഹാരം കാണാനായി 12.5 കോടി രൂപ കിഫ്ബിയിൽ അനുവദിക്കുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുകയാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരും മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരും തിങ്ങിപാർക്കുന്ന പ്രദേശം കൂടിയാണിത്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നതിന് ശേഷം മാനന്തവാടി മണ്ഡലത്തിൽ എടുത്തു പറയത്തക്ക വലിയ മുന്നേറ്റം നടത്തിയ മേഖലയാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നടത്തിയ റോഡുകൾ. മാനന്തവാടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുഴുവൻ റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ സാന്പത്തീക സഹായം സർക്കാരിൽ നിന്നും നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളത് വികസന ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നാണെന്ന് ഒ.ആർ. കേളു എംഎൽഎ പറഞ്ഞു.
സുഖയാത്രയൊരുക്കി റോഡുകൾ
കൽപ്പറ്റ: പ്രളയ പ്രതിസന്ധിക്കിടയിലും റോഡുകളുടെ പുനർനിർമിതിയിൽ മണ്ഡലം കൈവരിച്ചത് അഭൂതപൂർവമായ നേട്ടം. രണ്ട് പ്രളയത്തിനിടയിൽ തകർന്ന റോഡുകളുടെ നവീകരണം മണ്ഡലത്തിന് വൻ വെല്ലുവിളിയായിരുന്നു. എങ്കിലും ഭൂരിഭാഗം റോഡുകളും ദീർഘകാലത്തെ ദുർഘടയാത്രകൾക്ക് വിട പറഞ്ഞ് സുഖയാത്രയിലെത്തി. സി കെ ശശീന്ദ്രൻ എംഎൽഎ ഇടപെട്ട് കിഫ്ബി യിൽ ഫണ്ട് വകയിരുത്തിയും റീ ബിൽഡ് കേരള പദ്ധതിയിലൂടെയും തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതിയിലൂടെയും റോഡുകൾ പുനരുദ്ധരിച്ചു. കൽപ്പറ്റ-വാരാന്പറ്റ, കന്പളക്കാട്-മീനങ്ങാടി, മേപ്പാടി-ചൂരൽമല, മലയോര ഹൈവേ എന്നിവയുടെ പ്രവൃത്തികൾക്കായി 200 കോടി രൂപയാണ് കിഫ്ബിയിലൂടെ അനുവദിച്ചത്. റീ ബിൽഡ് കേരളയിലൂടെ 20 കോടി രൂപയും തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതിയിലൂടെ 12.25 കോടി രൂപയും അനുവദിച്ചു.
കൽപ്പറ്റ-വാരാന്പറ്റ 1 7.725 കിലോമീറ്റർ റോഡും നവീകരണ പാതയിൽ. ആദ്യഘട്ടമായി കൽപ്പറ്റ മുതൽ പിണങ്ങോട് വരെയുള്ള ഭാഗം വീതികൂട്ടി പുനരുത്ഥാനം നടത്തി ടാറിങ് പൂർത്തിയാക്കി.
പത്ത് വർഷത്തിലധികമായി പൊട്ടിപൊളിഞ്ഞ കിടന്ന പച്ചിലക്കാട് -മീനങ്ങാടി റോഡിന്റെ മാറ്റം മണ്ഡലത്തിലെ റോഡ് വികസനത്തിന്റെ പ്രത്യക്ഷ മാതൃകയാണ്. കിഫ്ബി വഴി 38.99 കോടി രൂപ ചെലവഴിച്ചാണ് റോഡ് വീതികൂട്ടി നവീകരിച്ചത്.