2003 ഒക്‌ടോബര്‍ ഒന്ന് ബുധനാഴ്ച. അന്നാണ് അന്റോയിന്‍ യെയ്റ്റ്‌സ് എന്ന ചെറുപ്പക്കാരന്‍ എമര്‍ജന്‍സി നമ്പരില്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചത്. സിറ്റിയിലെ ഹാര്‍ ലംഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് ഓടിയെത്തുമ്പോള്‍ യെയ്റ്റ്‌സ് വലതുകാലിലും വലതുകൈയിലും മുറിവുകളുമായി രക്തത്തില്‍ കുളിച്ചിരിക്കുകയായിരുന്നു.
മുറിവുകളുടെ കാരണം ഒരു പട്ടിയുടെ ആക്രമണം ആയിട്ടാണ് യെയ്റ്റ്‌സ് പോലീസുകാരുടെ മുന്‍പില്‍ അവതരിപ്പിച്ചത്. പോലീസ് അയാളെ ഉടനേ ആശുപത്രിയിലാക്കി.
പിറ്റെ ദിവസം പോലീസിന് ഒരു ഫോ ണ്‍ സന്ദേശം ലഭിച്ചു. ആളുകളെ ആക്രമിക്കുന്ന ഒരു വന്യമൃഗം ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഉണെ്ടന്നതായിരുന്നു ആ സന്ദേശത്തിന്റെ ചുരുക്കം. പക്ഷേ, ഫോണ്‍ വിളിച്ചയാള്‍ വന്യമൃഗം എവിടെയാണെന്നു വെളിപ്പെടുത്തിയില്ല.
പോലീസ് ഉടനേ അന്വേഷണം ആരംഭിച്ചു. അടുത്തദിവസം വീണ്ടും പോലീസിന് ഫോണ്‍സന്ദേശം ലഭിച്ചു. അതനുസരിച്ച് പോലീസ് യെയ്റ്റ്‌സിന്റെ അ പ്പാര്‍ട്ട്‌മെന്റിലേക്കു പാഞ്ഞു.
പക്ഷേ, യെയ്റ്റ്‌സ് അപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പൂട്ടിക്കിടന്നിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഒറു ദ്വാരമുണ്ടാക്കി പോലീസ് ഉള്ളിലേക്കു നോക്കി. അവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ സാധിച്ചില്ല. ഭീമാകാരനായ ഒരു കടുവ അപ്പാര്‍ട്ട്‌മെന്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു!
പത്തൊന്‍പതു നിലയുള്ള കെട്ടിടത്തി ന്റെ ആറാം നിലയിലായിരുന്നു കടുവ സൈ്വരവിഹാരം നടത്തിയിരുന്നത്. മയക്കുവെടിവച്ച് കടുവയെ കീഴടക്കുവാനാ ണ് പോലീസ് തീരുമാനിച്ചത്. പക്ഷേ, വാതില്‍ തുറന്നു വെടിവയ്ക്കുക അപകടകരമായിരുന്നു. തന്മൂലം, അപ്പാര്‍ട്‌മെ ന്റിന്റെ പിന്നിലൂടെ മുകളില്‍നിന്നു തൂങ്ങിയിറങ്ങി ജനാലയ്ക്കിടയിലൂടെ മയക്കുവെടി വച്ചതു. ഒറ്റവെടികൊണ്ട് കടുവ വീണു. അപ്പോഴേക്കും മറ്റു പോലീസുകാര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്ന് അകത്തുകയറി. അപ്പോള്‍ അവര്‍ കണ്ടത് കടുവയെ മാത്രമായിരുന്നില്ല. ആ അപ്പാര്‍ട്ട്‌മെന്റില്‍ ജീവനുള്ള ഒരു ചീങ്കണ്ണിയുമുണ്ടായിരുന്നു. രണ്ട് വന്യജീവികളെയും പോലീസ് ഒരു ആനിമല്‍ ഷെല്‍ട്ടറിലേക്കു മാറ്റി.
അന്ന് വൈകിട്ടു തന്നെ യെയ്റ്റ്‌സും പോലീസ് കസ്റ്റഡിയിലായി. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിച്ചു എന്ന കാരണത്താലാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്തത്.
യെയ്റ്റ്‌സിന്റെ ഭാഷ്യം അനുസരിച്ച്, കടുവക്കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്നിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. മറ്റാരും അറിയാതെ രഹസിയമായിട്ടായിരുന്നു കടുവായേയും ചീങ്കണ്ണിയേയും അയാള്‍ വളര്‍ത്തിയത്. കടുവ വളര്‍ന്ന് ഇരുനൂറ്റമ്പതു കിലോ തൂക്കമായിരുന്നു. ചീങ്കണ്ണിയുടെ നീളം മൂന്നടിയിലേറെയുമായിരുന്നു.
സാധാരണയായി പൂച്ചകളെയും പട്ടികളെയുമൊക്കെയാണ് ആളുകള്‍ അപ്പാര്‍ട്ട് മെന്റുകളിലും വീടുകളിലുമൊക്കെ വളര്‍ത്തുക. ഏകരായി താമസിക്കുന്നവര്‍ക്കു പൂച്ചയും പട്ടിയുമൊക്കെ ഏകാന്തത അകറ്റുവാന്‍ വളരെ സഹായിക്കുമെന്നതു വാസ്തവമാണ്. എന്നാല്‍, കളിക്കൂട്ടുകാരായി വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുവാന്‍ സുബുദ്ധിയുള്ള ആരും തയാറാവാറില്ല.
പക്ഷേ, യെയ്റ്റ്‌സ് വീട്ടില്‍ വളര്‍ത്തിയ ത് മനുഷ്യരെ കടിച്ചുകീറുന്ന കടുവായേ യും ചീങ്കണ്ണിയേയുമായിരുന്നു. കോഴിയിറച്ചി നല്‍കി അയാള്‍ വളര്‍ത്തിയ കടുവ തന്നെയാണ് അയാളെ ഒരു ദിവസം ആക്രമിച്ചു മുറിവേല്‍പ്പിച്ചത്. ഭാഗ്യംകൊണ്ടു മാത്രമാണ് അയാളുടെ ജീവന്‍ രക്ഷപ്പെട്ടത്.
തന്നെ യാതൊരു മുന്നറിയിപ്പും കൂടാതെ കടിച്ചുകീറുവാന്‍ ശക്തനായ കടുവയോടാണ് അയാള്‍ ചങ്ങാത്തം കൂടിയത്. യെയ്റ്റിസിനെപ്പോലെ നമ്മില്‍ പലരും ചിലപ്പോഴെങ്കിലും ചങ്ങാത്തം കൂടുന്നത് നമ്മെ പൂര്‍ണമായും നശിപ്പിക്കാന്‍ ശക്തിയുള്ള തിന്മകളുമായിട്ടല്ലയോ? മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമകളായിത്തീര്‍ന്ന് ആളുകള്‍ നശിക്കുന്നത് അവര്‍ അവയോട് അറിഞ്ഞുകൊണ്ട് ചങ്ങാത്തം കൂടുന്നതു മൂലമല്ലേ?
തിന്മകളുമായി നമുക്കു ചങ്ങാത്തം പാടില്ലാത്തതാണ്. മദ്യവും മയക്കുമരുന്നും ചീത്ത കൂട്ടുകെട്ടുകളും അവിഹിതമായ ബന്ധങ്ങളുമെല്ലാം നമ്മെ നശിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. ഈ തിന്മകളെയൊക്കെ നമ്മുടെ നിയന്ത്രണത്തില്‍ നിര്‍ത്താമെന്നാവും പലരും കരുതുന്നത്. എന്നാല്‍ കടുവയുടേതിനെക്കാള്‍ ഏറെ ശൗര്യത്തോടെ അവ നമ്മെ നശിപ്പിക്കുകതന്നെ ചെയ്യും.
ഈ തിന്മകളെപ്പോലെ തന്നെ നമ്മെ നശിപ്പിക്കുവാന്‍ ശക്തിയുള്ളവയാണ് നമ്മുടെ മനസില്‍ നാമറിയാതെ കടന്നുവരുന്ന ദുഷിച്ച ചിന്തകള്‍. അസൂയയും വൈരാഗ്യവുമൊക്കെ നിഴലിക്കുന്ന ഈ ദുഷിച്ച ചിന്തകള്‍ നമ്മുടെ ജീവിതത്തെ തെറ്റായ വഴിയിലൂടെ മാത്രമേ തിരിച്ചുവിടൂ. അതുകൊണ്ടു തന്നെ നാം ഇവയോടെല്ലാം നിരന്തര പോരാട്ടം നടത്തി നമ്മുടെ മനസില്‍ നിന്ന് ഈ ദുഷിച്ച ചിന്തകളെ നിഷ്‌കാസനം ചെയ്‌തേ മതിയാകൂ.
പ്രവൃത്തിവഴി തിന്മയോട് നമുക്കു ചങ്ങാത്തം വേണ്ട. അതുപോലെതന്നെ, നമ്മുടെ ചിന്തയിലും തിന്മയോടു ചങ്ങാ ത്തം വേണ്ട. കാരണം, ചിന്തവഴി തിന്മയോട് നാം ചങ്ങാത്തം കൂടിയാല്‍ നമ്മു ടെ പ്രവൃത്തികളിലും ആ ചങ്ങാത്തം പ്രതിഫലിക്കുകതന്നെ ചെയ്യും.
പലതിന്മകളോടും നമുക്കു സ്വാഭാവികമായ ആകര്‍ഷണം തോന്നാം. പക്ഷേ, അവ എപ്പോഴും നമ്മുടെ നാശത്തിനു മാത്രമെ വഴിതെളിക്കൂ എന്നത് എപ്പോഴും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.