ഒരിക്കൽ ഒരു കൊച്ചുബാലിക പൂന്തോട്ടത്തിൽ നടക്കുകയായിരുന്നു. തോട്ടത്തിലെ പുഷ്പങ്ങളെക്കാളേറെ അവിടെ പാറിനടന്നിരുന്ന ചിത്രശലഭങ്ങളായിരുന്നു ആ ബാലികയുടെ ശ്രദ്ധ ഏറെ ആകർഷിച്ചത്.
പെട്ടെന്നാണ് അവൾ ആ കാഴ്ച കണ്ടത്: ഒരു ചിത്രശലഭം ഒരു മുൾച്ചെടിക്കിടയിൽ ഉടക്കിക്കിടക്കുന്നു. അവൾ വളരെ ശ്രദ്ധാപൂർവം ആ ചിത്രശലഭത്തെ മുൾച്ചെടിക്കിടയിൽനിന്നു രക്ഷപ്പെടുത്തിവിട്ടു. പക്ഷേ, നിമിഷങ്ങൾക്കകം ആ ചിത്രശലഭം സുന്ദരിയായ ഒരു സ്ത്രീയുടെ വേഷത്തിൽ അവളെ സമീപിച്ചു പറഞ്ഞു: നീ ചെയ്ത ഉപകാരത്തിനു പകരമായി നിന്റെ എന്താഗ്രഹവും ഞാൻ സാധിച്ചുതരാം. എന്താണ് നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നു പറയൂ.
ഒരു നിമിഷം ആലോചിച്ചശേഷം പെണ്കുട്ടി പറഞ്ഞു: എന്നും സന്തോഷവതിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദേവതയായിരുന്ന ആ സ്ത്രീ ഉടനേ എന്തോ ആ ബാലികയുടെ ചെവിയിൽ മന്ത്രിച്ച് അപ്രത്യക്ഷയായി.
ആ പെണ്കുട്ടി അന്നുമുതൽ എന്നും എപ്പോഴും സന്തോഷവതിയായിരുന്നു. പ്രായപൂർത്തിയായ സ്ത്രീയായപ്പോഴും അവളുടെ സന്തോഷഭാവത്തിന് മാറ്റം വന്നില്ല. എപ്പോഴും പ്രസന്നവതിയും പ്രസാദവതിയുമായിരുന്ന അവരോട് സന്തോഷത്തിന്റെ കാരണം എന്താണെന്നു പലരും ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ അവർ പറയും, അതൊരു രഹസ്യമാണെന്ന്.
അവർ പ്രായം ചെന്നു വൃദ്ധയായപ്പോഴും അവരുടെ സന്തോഷസ്വഭാവത്തിന് മാറ്റംവന്നില്ല. അവരുടെ മരണത്തോടെ അവരുടെ സന്തോഷത്തിന്റെ രഹസ്യം അപ്രത്യക്ഷമാകുമല്ലോ എന്നു കരുതിയ ചിലർ അവരോടു പറഞ്ഞു: നിങ്ങൾ ഇനി എത്രകാലം ജീവിച്ചിരിക്കുമെന്ന് അറിയില്ലല്ലോ. ഇനിയെങ്കിലും നിങ്ങൾ നിങ്ങളുടെ രഹസ്യം ഞങ്ങളോടു പറയില്ലേ?
ആ വൃദ്ധ പറഞ്ഞു: ഒരിക്കൽ ഒരു ദേവത സന്തോഷത്തിന്റെ രഹസ്യം എനിക്കു പറഞ്ഞുതന്നു. ഞാൻ അതു പ്രാവർത്തികമാക്കി. അത്രമാത്രം.’’ അപ്പോൾ ആ ദേവത പറഞ്ഞുകൊടുത്ത രഹസ്യം എന്താണെന്നറിയാൻ അവർക്കു തിടുക്കമായി. വൃദ്ധ പറഞ്ഞു: മറ്റുള്ളവർക്ക് എന്നെക്കൊണ്ട് എപ്പോഴും ആവശ്യമുണ്ട് എന്നതു മറക്കാതെ ജീവിച്ചാൽ ഞാൻ എപ്പോഴും സന്തോഷവതിയായിരിക്കും എന്നതാണ് ദേവത എനിക്കു പറഞ്ഞുതന്നെ രഹസ്യം.
ഒരു പാശ്ചാത്യ മുത്തശ്ശിക്കഥയാണിത്. നാം പരസ്പരം വേണ്ടപ്പെട്ടവരാണെന്നും നാം പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകുന്പോൾ മാത്രമേ നമ്മുടെ ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകൂ എന്നും ഓർമിപ്പിക്കുന്ന കഥയാണിത്. അതുപോലെ മറ്റുള്ളവർക്കു നമ്മെക്കൊണ്ട് ആവശ്യമുണ്ടെന്നും അവരെ സഹായിക്കുന്നതുവഴിയാണു നമ്മുടെ ജീവിതത്തിനു നാം അർഥം കണ്ടെത്തുന്നതെന്നും നമ്മെ പഠിപ്പിക്കുന്ന കഥയാണിത്.
നമ്മുടെ അസ്തിത്വം മറ്റാരും ആഗ്രഹിക്കുന്നില്ലെന്നു കരുതുക. അതുപോലെ, നമ്മുടെ സാന്നിധ്യം ആരും ഇഷ്ടപ്പെടുന്നില്ലെന്നും കുരുതുക. അപ്പോൾ നമ്മുടെ സ്ഥിതി എന്തായിരിക്കും? നമ്മിൽ സന്തോഷമുണ്ടാകുമോ? സമാധാനമുണ്ടാകുമോ? എത്ര അർഥരഹിതവും അസന്തുഷ്ടവുമായിരിക്കും അപ്പോൾ നമ്മുടെ ജീവിതം.
ആർക്കും ഒരു രീതിയിലും നമ്മെ വേണ്ടാത്ത ഒരു സാഹചര്യത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ. എത്ര ഭീതിജനകവും അർഥശൂന്യവുമായ അവസ്ഥയായിരിക്കും അപ്പോൾ. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ ജീവിതത്തിൽ ജീവനുണ്ടാകുമോ? സന്തോഷമുണ്ടാകുമോ?
ജീവിതത്തിൽ സന്തോഷം കണ്ടെത്തുവാൻ പണവും പദവിയുമൊക്കെ ഒരു പരിധിവരെ നമ്മെ സഹായിച്ചേക്കാം. എന്നാൽ ഇവയൊന്നും യഥാർഥ സന്തോഷം നമുക്കു നല്കുകയില്ലെന്നതാണ് വസ്തുത.
സ്വന്തം സുഖവും താത്പര്യവും സംരക്ഷിക്കുക വഴി ജീവിതത്തിൽ സന്തോഷം കണ്ടെത്തുവാൻ സാധിക്കുമെന്നു നാം പലപ്പോഴും കരുതാറുണ്ട്. പക്ഷേ, ഇവയും നമുക്കു യഥാർഥ സന്തോഷം നേടിത്തരുകയില്ല.
നമ്മുടെ ജീവിതത്തിൽ യഥാർഥ സുഖവും സന്തോഷവും ഉണ്ടാകണമെങ്കിൽ നാം നമ്മിൽനിന്നു പുറത്തുകടന്നേ മതിയാകൂ. അതുപോലെ നമ്മുടെ ശ്രദ്ധ നമ്മിൽനിന്നും മറ്റാളുകളിലേക്കു തിരിഞ്ഞേ മതിയാകൂ.
നമ്മുടെ അസ്തിത്വം മറ്റുള്ളവർക്ക് ആനന്ദദായകമാകുന്ന അവസ്ഥ നാം സൃഷ്ടിക്കണം. അതുപോലെ, നമ്മുടെ സാന്നിധ്യം മറ്റുള്ളവരുടെ സന്തോഷത്തിനും സംതൃപ്തിക്കും വഴിതെളിക്കണം. അങ്ങനെ ചെയ്താൽ നമ്മുടെ ജീവിതത്തിന് അർഥം നാം കണ്ടെത്തും. അതുവഴി നമ്മുടെ ജീവിതത്തിൽ സന്തോഷവും നമുക്ക് അനുഭവവേദ്യമാകും.
മുത്തശ്ശിക്കഥയിലെ ദേവത പറഞ്ഞതുപോലെ ആ യഥാർഥജീവിതം സത്യംതന്നെയാണ്. മറ്റുള്ളവർക്കു നമ്മെക്കൊണ്ട് എപ്പോഴും ആവശ്യമുണ്ട് എന്ന ചിന്തയോടെ ജീവിക്കാനും പ്രവർത്തിക്കാനും സാധിച്ചാൽ അതു നമ്മുടെ ജിവിതസന്തോഷം ഉറപ്പുവരുത്തും എന്നതിൽ സംശയം വേണ്ട.
നമ്മുടെ ജീവിത സാഹചര്യങ്ങൾ പരിമിതമായിരിക്കാം. മറ്റുള്ളവരുടെ ന·യ്ക്കുവേണ്ടി ഒട്ടധികമൊന്നും ചെയ്യുവാനുള്ള കഴിവും നമുക്കില്ലായിരിക്കാം. എന്നിരുന്നാലും മറ്റുള്ളവർക്കുവേണ്ടിക്കൂടി ത്രസിക്കുന്ന ഹൃദയമാണു നമ്മുടേതെങ്കിൽ നമ്മുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും എന്നതിൽ സംശയം വേണ്ട.
നമ്മുടെ ഹൃദയം ത്രസിക്കുന്നതു നമുക്കുവേണ്ടി മാത്രമായിരിക്കരുത്. അതു മറ്റുള്ളവർക്കുവേണ്ടിക്കൂടിയായിരിക്കണം. കാരണം, നമ്മെക്കൊണ്ട് മറ്റുള്ളവർക്കും ആവശ്യമുണ്ട്. ഇതു നാം മറക്കാതിരുന്നാൽ നമ്മുടെ ജീവിതത്തിൽ എന്നും സന്തോഷമുണ്ടാകും.