മങ്കമ്മയും നഞ്ചമ്മയും. അമ്മായിയമ്മയും മരുമകളുമാണവർ. അവരിരുവരെയും സംബന്ധിച്ചുള്ള കഥയിലേക്കു കടക്കുന്നതിനു മുന്പ് മങ്കമ്മയുടെ തനിച്ചുള്ള കഥ ആദ്യം പറയാം:
കർണാടകയിലെ ഒരു കുഗ്രാമത്തിലാണ് മങ്കമ്മയുടെ വീട്. വിവാഹത്തിനുശേഷം ആദ്യപുത്രൻ ജനിച്ചയുടനേ ഭർത്താവ് മങ്കമ്മയെ ഉപേക്ഷിച്ചു വേറൊരു സ്ത്രീയുടെ പിന്നാലെ പോയി.
ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ ആദ്യം മങ്കമ്മ പതറി. എങ്കിലും നേരത്തേ തന്നെ തൈരു വില്ക്കുന്ന ഒരു ജോലി ഉണ്ടായിരുന്നതുകൊണ്ട് മങ്കമ്മയുടെ അനുദിന കാര്യങ്ങൾ സാമാന്യം ഭംഗിയായി നടന്നുപോയി.
ഭർത്താവു നഷ്ടപ്പെട്ടതു തന്റെ സ്വന്തം കുറ്റംമൂലമാണെന്നായിരുന്നു മങ്കമ്മയുടെ വിശ്വാസം. ഭർത്താവ് കൂടെയുണ്ടായിരുന്നപ്പോൾ അയാൾക്കു നല്ല ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന കാര്യത്തിൽ മങ്കമ്മ അല്പംപോലും ശ്രദ്ധിച്ചിരുന്നില്ലത്രേ. അതുപോലെ, സ്വയം അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കാതിരുന്നതുകൊണ്ടാണ് തന്റെ ഭർത്താവു തന്നെ ഉപേക്ഷിച്ചുപോയതെന്നും മങ്കമ്മ വിശ്വസിക്കുന്നു.
ഭർത്താവു നഷ്ടപ്പെട്ടപ്പോൾ മങ്കമ്മയുടെ ശ്രദ്ധ മുഴുവനും സ്വന്തം മകനിലേക്കു തിരിഞ്ഞു. അവർ അവനെ ഓമനിച്ചു വളർത്തി. അവനു പ്രായപൂർത്തിയായപ്പോൾ മങ്കമ്മ അവനെ കല്യാണം കഴിപ്പിച്ചു. മകന് ജോലി ഉണ്ടായിരുന്നിട്ടുപോലും തന്റെ വരുമാനത്തിലേറെയും അവനും മരുമകളായ നഞ്ചമ്മയ്ക്കും നല്കുന്ന രീതിയായിരുന്നു മങ്കമ്മയുടേത്.
ഇനി മങ്കമ്മയെയും നഞ്ചമ്മയെയും സംബന്ധിച്ചുള്ള കഥയിലേക്കു കടക്കാം: മരുമകളെ മങ്കമ്മയ്ക്കു വലിയ കാര്യമായിരുന്നു. അതുപോലെ, തന്റെ മരുമകൾക്കു തന്നോടും വലിയ കാര്യമാണെന്നാണ് മങ്കമ്മ കരുതിയിരുന്നത്.
എന്നാൽ, ഒരുദിവസം കഥയാകെ മാറി. എന്തോ കാരണത്താൽ നഞ്ചമ്മ സ്വന്തം മകനെ പിടിച്ചു രണ്ടുതല്ലുകൊടുത്തു. അതുകണ്ടുകൊണ്ടിരുന്ന മങ്കമ്മയ്ക്കു സഹിച്ചില്ല. തന്റെ മകന്റെ മകനെ തല്ലാൻ മരുമകൾക്കെന്തവകാശം? അവർ ചൊടിച്ചു.
പക്ഷേ, നഞ്ചമ്മയുണ്ടോ വിട്ടുകൊടുക്കുന്നു! തന്റെ മകനെ തല്ലാനും ശിക്ഷിക്കാനും തനിക്ക് അധികാരമില്ലെങ്കിൽ പിന്നെ ആർക്കാണതിന് അധികാരം എന്ന നിലപാടായിരുന്നു നഞ്ചമ്മയുടേത്. ഏതായാലും തന്റെ മകൻ ജോലികഴിഞ്ഞു മടങ്ങിയെത്തിയിട്ടു വിധിതീർപ്പാകാം എന്നു മങ്കമ്മ കരുതി.
മകൻ മടങ്ങിയെത്തിയപ്പോൾ മങ്കമ്മ കാര്യം പറഞ്ഞു. പക്ഷേ, മങ്കമ്മ പ്രതീക്ഷിച്ചതുപോലെ മകൻ അമ്മയുടെകൂടെ നിന്നില്ല. അയാൾ സ്വന്തം ഭാര്യയുടെ നടപടി ന്യായീകരിക്കുകയാണ് ചെയ്തത്.
മകൻ മരുമകളുടെ പക്ഷം പിടിച്ചപ്പോൾ മങ്കമ്മയ്ക്കു സഹിച്ചില്ല. ത·ൂലം മങ്കമ്മ ഓരോന്നു പറയാൻ തുടങ്ങിയപ്പോൾ, മങ്കമ്മയ്ക്കു വേണമെങ്കിൽ മാറിത്താമസിക്കാമല്ലോ എന്ന് മകനും മരുമകളും പറഞ്ഞു. അത്രയും കേട്ടപ്പോൾ മങ്കമ്മയ്ക്കു സഹിച്ചില്ല. മകന്റെയും മരുമകളുടെയും കൂടെനിന്നു മാറിത്താമസിക്കുവാൻ മങ്കമ്മ തീർച്ചയാക്കി.
മങ്കമ്മ തനിച്ചുതാമസിക്കാൻ തുടങ്ങിയപ്പോൾമുതൽ എന്നും അവരുടെ കൈയിൽ മിച്ചം പണമുണ്ടാകാൻ തുടങ്ങി. നേരത്തേ, മകന്റെയും മരുമകളുടെയും കൂടെ താമസിക്കുന്ന അവസരത്തിൽ തൈരുകച്ചവടം വഴി ലഭിക്കുന്ന ആദായം മുഴുവനും മകനും മരുമകൾക്കും കൊച്ചുമകനും എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കുന്നതിന് ഉപയോഗിച്ചിരുന്നു. എന്നാൽ, താമസം തനിച്ചാക്കിയതു മുതൽ മങ്കമ്മയുടെ കൈയിൽ പണം കുമിഞ്ഞുകൂടാൻ തുടങ്ങി.
അങ്ങനെയിരിക്കേ ഒരു ദിവസം മങ്കമ്മയുടെ കൊച്ചുമകൻ ആ വീട്ടിലെത്തി. തന്റെ കൊച്ചുമകനെ കണ്ട മങ്കമ്മ സന്തോഷംകൊണ്ട് മതിമറന്നു. കുറെ കഴിഞ്ഞപ്പോൾ നഞ്ചമ്മ തന്റെ മകനെ തേടിയിറങ്ങി. പക്ഷേ, നഞ്ചമ്മ എത്ര ശ്രമിച്ചിട്ടും മകൻ സ്വന്തം വീട്ടിലേക്കുവരാൻ തയാറായില്ല. അപ്പോൾപ്പിന്നെ മകനെ അമ്മായിയമ്മയുടെകൂടെ നിർത്തിയിട്ടു മടങ്ങുകയേ നഞ്ചമ്മയ്ക്കു നിർവാഹമുണ്ടായിരുന്നുള്ളൂ.
പിറ്റേദിവസവും നഞ്ചമ്മ തന്റെ മകനെ കൂട്ടിക്കൊണ്ടുപോകാനെത്തി. പക്ഷേ, അപ്പോഴും മകൻ അവന്റെ മുത്തശ്ശിയുടെ കൂടെത്തന്നെ നില്ക്കുമെന്നു ശാഠ്യംപിടിച്ചു. കാര്യങ്ങൾ ഇത്രയുമെത്തിയപ്പോൾ അമ്മായിയമ്മയെ സ്വന്തം വീട്ടിലേക്കു മടക്കിക്കൊണ്ടുവരികയേ നിർവാഹമുള്ളൂ എന്നു നഞ്ചമ്മ തന്റെ ഭർത്താവിനോടു പറഞ്ഞു. അയാൾക്കു സ്വീകാര്യമായിരുന്നു ആ നിർദേശം.
മങ്കമ്മ വീണ്ടും മകന്റെയും മരുമകളുടെയും കൊച്ചുമകന്റെയും കൂടെ താമസം തുടങ്ങി. അപ്പോൾ മങ്കമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. നഞ്ചമ്മയ്ക്കും അപ്പോൾ ഏറെ സന്തോഷമായിരുന്നു. അതിനു മതിയായ കാരണവുമുണ്ടായിരുന്നു.
കന്നഡ സാഹിത്യകാരനായ മാസ്തി വെങ്കടേശ്വര അയ്യങ്കാർ (18911986) പറയുന്ന ഈ കഥയനുസരിച്ചു മങ്കമ്മയുടെ കൊച്ചുമകൻ അവരുടെ വീട്ടിൽ പോയി അവിടെനിന്നു മാറുവാൻ വിസമ്മതിച്ചതു നഞ്ചമ്മ പറഞ്ഞിട്ടായിരുന്നത്രേ. മങ്കമ്മ തനിയെ താമസിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവരുടെ കൈയിൽനിന്നു നഞ്ചമ്മയ്ക്കും ഭർത്താവിനും ഒന്നും കിട്ടിയിരുന്നില്ല. മാത്രവുമല്ല, മങ്കമ്മ തന്റെ പണം ഓരോ കാര്യങ്ങൾക്കായി വെറുതെ ധൂർത്തടിച്ചു ചെലവാക്കാനും തുടങ്ങിയിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണു നഞ്ചമ്മ തന്റെ അമ്മായിയമ്മയെ മടക്കിക്കൊണ്ടുവരാൻ ഒരു പ്ലാൻ ആവിഷ്കരിച്ചതും അതു നടപ്പാക്കുന്നതിൽ വിജയം വരിച്ചതും.
പണത്തിനു കുടുംബബന്ധങ്ങളുടെ അടുത്തെങ്ങുംപോലും സ്ഥാനമില്ലെന്നു നാം പറയും. എന്നാൽ, പണത്തിന്റെ കാര്യംവരുന്പോൾ കുടുംബബന്ധങ്ങൾ കീഴ്മേൽ മറിയാറില്ലേ? അതുപോലെ, പണം മോഹിച്ചു കുടുംബബന്ധങ്ങളെയും സ്നേഹബന്ധങ്ങളെയുമൊക്കെ നാം ചിലപ്പോഴെങ്കിലും ചവിട്ടിമെതിക്കാറില്ലേ?
മങ്കമ്മ പിണങ്ങി മാറി തനിയേ താമസിക്കാൻ തുടങ്ങിയപ്പോൾ നഞ്ചമ്മയ്ക്ക് അതിൽ അല്പം പോലും ദുഃഖമില്ലായിരുന്നു. മാത്രമല്ല, അതൊരു അനുഗ്രഹവുമായി ആ സ്ത്രീ കരുതി. എന്നാൽ, മങ്കമ്മയിൽനിന്നുള്ള വരവുനിലച്ചപ്പോൾ നഞ്ചമ്മ അടവൊന്നുമാറ്റി. തന്റെ മകനെത്തന്നെ ഒരു കരുവായി ഉപയോഗിച്ച് നഞ്ചമ്മ തന്റെ അമ്മായിയമ്മയെ വീണ്ടും സ്വന്തം വീട്ടിലെത്തിച്ചു. നഞ്ചമ്മ അങ്ങനെ ചെയ്തതു മങ്കമ്മയുടെ പണത്തോട് ആർത്തിയുണ്ടായിരുന്നതു കൊണ്ടുമാത്രം!നമ്മുടെ അനുദിനാവശ്യങ്ങൾക്കു പണം നമുക്കു കൂടിയേ തീരു. എന്നാൽ, പണമാണു നമ്മുടെ ജീവിതതത്ത്വശാസ്ത്രത്തെ രൂപപ്പെടുത്തുന്നതെങ്കിൽ നമുക്കതിൽപ്പരം തെറ്റുപറ്റാനില്ല എന്നതു നാം മറക്കരുത്.
പണത്തിനും ധനത്തിനുമൊക്കെ ഏറെ ഉപരിയായിരിക്കണം നമ്മുടെ കുടുംബബന്ധങ്ങൾക്കും സ്നേഹബന്ധങ്ങൾക്കുമുള്ള സ്ഥാനം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതം യഥാർഥത്തിൽ ആനന്ദപ്രദമാകൂ, അർഥപൂർണമാകൂ. പണത്തിനുവേണ്ടി നാം തകർക്കുന്ന കുടുംബബന്ധങ്ങൾ യഥാർഥത്തിൽ നമ്മുടെ ജീവിതത്തെത്തന്നെയാണ് തകർക്കുന്നത് എന്നത് നമ്മുടെ ഓർമയിലുണ്ടാവട്ടെ.