ഒരു ചൈനീസ് നാടോടിക്കഥ: ചൈനയുടെ കിഴക്കുള്ള കടലില്‍ ഒരു ദ്വീപുണ്ട്. ആ ദ്വീപിലെ ഒരു മലയാണ് പെങ്ലായ്. ഈ മല അമരന്മാരുടെ താവളമാണത്രേ.
ഒട്ടെറെ അദ്ഭുതസിദ്ധികളുള്ളവരാണ് അമരന്മാര്. അവരിലൊരാള്‍ക്കു മനുഷ്യരെപ്പറ്റി പഠിക്കുവാന്‍ മോഹം തോന്നി. മനുഷ്യര്‍ ഏതു തരക്കാരാണ്? അവര്‍ അതിമോഹികളാണോ? സ്വാര്‍ഥരാണോ? ഇങ്ങനെയുള്ള കാര്യങ്ങളാണ് അമരന് അറിയേണ്ടിയിരുന്നത്. ഒരു ദിവസം അമരന് മനുഷ്യര്‍ താമസിക്കുന്ന ഒരു പ്രദേശത്തെത്തി. വഴിയിലൂടെ ഒരാള്‍ നടന്നുവരുന്നതു കണ്ടപ്പോള്‍ അമരന് നിലത്തു നിന്ന് ഒരു ഉരുളന്‍ കല്ലെടുത്ത് അത് സ്വര്‍ണമാക്കി മാറ്റി. ആ കാഴ്ച കണ്ട് വഴിപോക്കന് ആശ്ചര്യപ്പെട്ടു നില്ക്കുമ്പോള് അമരന് ആ സ്വര്‍ണം വഴിപോക്കനു നല്കി.
സ്വര്‍ണം കൈയില്‍ കിട്ടിയപ്പോള്‍ അയാള്‍ വിസ്മയവും സന്തോഷവും കൊണ്ട് നിശ്ചലനായിപ്പോയി. പരിസരബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ അമരനെയും തന്റെ കൈയിലിരിക്കുന്ന സ്വര്‍ണത്തെയും മാറിമാറി നോക്കി. 'കല്ലുകളെ സ്വര്‍ണമാക്കി മാറ്റുവാന്‍ കഴിവുള്ള അങ്ങ് ഒരു ദിവ്യപുരുഷനായിരിക്കണം,' അയാള്‍ പറഞ്ഞു. 'ഒരു കല്ലുകൂടി സ്വര്‍ണമാക്കി മാറ്റുവാന്‍ അങ്ങേയ്ക്കു ദയവുണ്ടാകുമോ?''
അമരന് മറുപടിയൊന്നും പറയാതെ അവിടെനിന്നു പോയി. കുറെക്കഴിഞ്ഞപ്പോള്‍ അമരന് മറ്റൊരാളെ കണ്ടുമുട്ടി. അയാളുടെയും മുന്പില്വച്ച് അമരന് ഒരു കല്ല് സ്വര്‍ണമാക്കി മാറ്റി അതയാള്‍ക്കു കൊടുത്തു. സ്വര്‍ണം കിട്ടിയ ആള് അതിയായി സന്തോഷിച്ചു. പിന്നെ, അല്പം വൈമനസ്യത്തോടെയാണെങ്കിലും അയാള്‍ പറഞ്ഞു: 'അങ്ങ് ഒരു കല്ല് സ്വര്‍ണമാക്കി മാറ്റി എനിക്കു തന്നതില്‍ വലിയ സന്തോഷവും നന്ദിയുമുണ്ട്. എന്നാല്‍, ഈ സ്വര്‍ണം കൊണ്ട് എനിക്കു കുറച്ചുനാള്‍ മാത്രമേ ചെലവു കഴിക്കാനാവൂ. അതുകൊണ്ട് അങ്ങ് ദയവുണ്ടായി വലിയൊരു പാറ സ്വര്‍ണമാക്കി മാറ്റിത്തന്ന് എന്നെ അനുഗ്രഹിക്കണം.'''
മനുഷ്യന് ഇത്ര അത്യാഗ്രഹിയോ? അമരനു വിശ്വസിക്കാനായില്ല. വഴിപോക്കന്റെ അപേക്ഷ കേട്ടഭാവം പോലും നടിക്കാതെ അമരന് നടന്നകന്നു. യാത്രയ്ക്കിടയില്‍ അമരന് വേറെ ചിലരെയും പരീക്ഷിച്ചു. അവര്‍ക്കെല്ലാം കൂടുതല്‍ സ്വര്‍ണം വേണമെന്ന ആഗ്രഹമായിരുന്നു. മനുഷ്യരെല്ലാം അത്യാഗ്രഹികളാണല്ലോ. എങ്കിലും ഒരാളെക്കൂടി പരീക്ഷിച്ചുകളയാം എന്ന് അമരന് കരുതി. വഴിവക്കില്‍ കണ്ട ഒരാളെ സമീപിച്ച് അമരന് പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം തരാം.''
ഇത്രയും പറഞ്ഞതിനുശേഷം അമരന് ഒരു ഉണ്ടക്കല്ലിന്റെ നേരെ വിരല്‍ ചൂണ്ടി. അപ്പോള്‍ ആ കല്ല് സ്വര്‍ണമായി മാറി. ഇതുകണ്ട് ആശ്ചര്യഭരിതനായി നിന്ന വഴിപോക്കനോട് അമരന് പറഞ്ഞു: 'ആ സ്വര്‍ണം എടുത്തോളൂ.' പക്ഷേ, അയാള്‍ ആ സ്വര്‍ണം എടുത്തില്ല. അയാള്‍ ചോദിച്ചു: 'ഇത് എന്തു വിദ്യയാണ്?'
'ഇത് ഒരു വിദ്യയുമല്ല. നിങ്ങള്‍ സ്വര്‍ണം എടുത്തോളൂ,''അമരന് പറഞ്ഞു. 'ഇനിയും വേണോ? എങ്കില്‍ ഇതാ, ആ വലിയ ഉണ്ടക്കല്ലും ഇപ്പോള്‍ സ്വര്ണമായിക്കഴിഞ്ഞു.' പക്ഷേ, അപ്പോഴും അയാള്‍ സ്വര്ണമെടുത്തില്ല. അത്യാഗ്രഹമില്ലാത്ത ഒരു മനുഷ്യനെ അവസാനം കണ്ടെത്തിയിരിക്കുന്നു. അമരന് സ്വയം പറഞ്ഞു.
അമരന് വീണ്ടും പല കല്ലുകളും അടുത്തു കണ്ട പാറയുമൊക്കെ സ്വര്‍ണമാക്കി മാറ്റി. എന്നാല്‍, ആ സ്വര്‍ണമൊക്കെ വാരിക്കൂട്ടുവാനുള്ള ആഗ്രഹമോ ആവേശമോ അയാളില്‍ കണ്ടില്ല. അമരന് ചോദിച്ചു: 'ഇഷ്ടംപോലെ സ്വര്‍ണം തന്നിട്ടും നിങ്ങള്‍ അതില്‍ താല്പര്യം കാണിക്കുന്നില്ലല്ലോ. നിങ്ങള്ക്കൊന്നിലും മോഹമില്ലേ? ഉണ്ടെങ്കില്‍ ധൈര്യമായി ഇപ്പോള്‍ പറയാം.' ഉടനേ ഉറച്ച സ്വരത്തില്‍ അയാള്‍ അമരനോടു പറഞ്ഞു: 'എന്തു സാധനവും സ്വര്‍ണമാക്കി മാറ്റാനുള്ള നിങ്ങളുടെ ദിവ്യശക്തി എനിക്കു വേണം.''''
അമിതാഗ്രഹമില്ലെന്ന് അമരന് കരുതിയ മനുഷ്യന്! അയാള്‍ ആയിരുന്നു ഏറ്റവും വലിയ ദുരാഗ്രഹി. 'വിശ്വപ്രസിദ്ധ ബാലകഥകള്‍' എന്ന ഗ്രന്ഥത്തില്‍ ഏവൂര്‍ പരമേശ്വരന് എടുത്തെഴുതിയിരിക്കുന്ന ഈ കഥ വായിക്കുമ്പോള്‍ നാമും ഈ ഗണത്തില്പ്പെട്ടവരാണോ എന്നു സ്വയം ചോദിക്കുന്നതു നന്നായിരിക്കും. ജീവിതത്തില്‍ നമുക്കു മോഹങ്ങള്‍ വേണം. ധനസമ്പാദനവും നമ്മുടെ മോഹങ്ങളില്‍ ഉള്‍പ്പെടുത്താം. എന്നാല്‍, നമ്മുടെ മോഹങ്ങള്‍ അമിതമോഹങ്ങളാകരുത്; ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളുമാകരുത്.
ജീവിതത്തിലെ നമ്മുടെ മോഹങ്ങള്‍ അതിരു ലംഘിക്കുമ്പോഴല്ലേ നമ്മുടെ ജീവിതം ദുരന്തമായി മാറുന്നത്? പണത്തോടുള്ള ആഗ്രഹം അത്യാഗ്രഹമായി മാറുമ്പോള്‍, പണമുണ്ടാക്കുവാന്‍ ഏതു തിന്മയും ചെയ്യും. നമ്മുടെ നാട്ടില്‍ അഴിമതിയും അക്രമവും മോഷണവുമൊക്കെ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ധനത്തോടുള്ള അമിതാസക്തിയല്ലേ? എന്തും സ്വര്‍ണമാക്കി മാറ്റുവാനുള്ള അമരന്റെ ദിവ്യശക്തി ചോദിച്ചയാളിന് ആവശ്യത്തിലേറെ സ്വര്‍ണം കിട്ടിയിട്ടും മതിയായില്ല. അത്രയേറെ അമിതാഗ്രഹിയായിരുന്നു അയാള്‍. നമ്മള് ഒരുപക്ഷേ അയാളുടെയത്ര അത്യാഗ്രഹികളായിരിക്കുകയില്ല. എങ്കില്‍പ്പോലും അമിതാഗ്രഹത്തിനും അത്യാഗ്രഹത്തിനുമൊക്കെ നാമും അടിമകളല്ലെന്നു പറയാന്‍ സാധിക്കുമോ? അത്യാഗ്രഹി എന്ന ലേബല്‍ നാമാരും ഇഷ്ടപ്പെടില്ല എന്നു തീര്‍ച്ചയാണ്. എന്നാല്‍, നാം അത്യാഗ്രഹികളല്ലെന്നു സ്വന്തം ജീവിതത്തിലൂടെ ഉറപ്പുവരുത്തുവാന്‍ നാം ശ്രമിക്കുമോ? ജീവിതമോഹങ്ങളെ താലോലിക്കുമ്പോള്‍ അവ അമിതാഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമല്ലെന്നു നമുക്ക് ഉറപ്പുവരുത്താം. അല്ലാതെപോയാല്‍, നമ്മുടെ ജീവിതം നാമറിയാതെ ദുരന്തത്തിലേക്കു വഴുതിവീഴും.