പീറി തോമസ് എന്ന കുറ്റവാളി ജയിലില്‍ കഴിയുന്ന അവസരം. ഒരു ദിവസം രാത്രിനേരത്ത് അയാള്‍ സാവധാനം തന്റെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കി. അപ്പോള്‍ അയാള്‍ കണ്ടതെന്താണ്? ലജ്ജാകരമായ ഒരു ജീവിതം!
മയക്കുമരുന്നിന്റെ അടിമയായിരുന്നു പീറി. പല കേസുകളില്‍ പ്രതിയായിരുന്നു അയാള്‍. ആര്‍ക്കും വേണ്ടാത്ത ഒരു സാമൂഹിക ദ്രോഹി. തന്റെ ജീവിതം ഇത്രയും മോശമാക്കിത്തീര്ത്തതു താന്‍ തന്നെയാണല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ ഇടനെഞ്ചു പൊട്ടി. അയാള്‍ അറിയാതെ തന്നെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
പെട്ടെന്ന്, പ്രാര്‍ഥിക്കാനുള്ള ആഗ്രഹം അയാള്‍ക്കുണ്ടായി. പക്ഷേ, ഒരു പ്രശ്നം. തന്റെ മുറിയില്‍ത്തന്നെയുള്ള മറ്റൊരു കുറ്റവാളിയായ ''കെല്ലിപ്പയ്യന്'' താന്‍ പ്രാര്‍ഥിക്കുന്നതു കേട്ടാലോ? തന്മൂലം, കെല്ലിപ്പയ്യന് ഉറക്കംപിടിക്കുന്നതുവരെ പീറി കാത്തിരുന്നു.
കെല്ലിപ്പയ്യന് ഉറക്കം തുടങ്ങി എന്നു തോന്നിയപ്പോള്‍ പീറി നിലത്തു മുട്ടിന്മേല് നിന്നുകൊണ്ടു പ്രാര്ഥിക്കുവാന് തുടങ്ങി. ആ പ്രാര്‍ഥന എന്തായിരുന്നുവെന്നോ? ''ഡൗണ്‍ ദീസ് മീന്‍ സ്ട്രീറ്റ്സ്'' (ഉീംി ഠവലലെ ങലമി ടൃേലലെേ) എന്ന പുസ്തകത്തില്‍ പീറി ഇപ്രകാരം എഴുതുന്നു:
''എന്റെ ഹൃദയത്തിലുണ്ടായിരുന്നതു മുഴുവന്‍ ഞാന്‍ ദൈവത്തോടു പറഞ്ഞു. വലിയ വലിയ വാക്കുകളൊന്നും കൂടാതെ സാധാരണ ഭാഷയിലാണു ഞാന്‍ അവിടുത്തോടു പ്രാര്‍ഥിച്ചത്. എന്റെ ആഗ്രഹാഭിലാഷങ്ങളെക്കുറിച്ചും ഞാന്‍ അവിടുത്തോടു പറഞ്ഞു. എന്റെ പ്രതീക്ഷയും നിരാശയുമൊക്കെ ഞാന്‍ അവിടുത്തെ മുമ്പിലവതരിപ്പിച്ചു.''
കുറെനേരം നീണ്ടുനിന്ന പീറിയുടെ പ്രാര്‍ഥന അവസാനിച്ചപ്പോള്‍ അന്ധകാരത്തില്‍നിന്നു പീറി ഒരു ശബ്ദം കേട്ടു: ''ആമ്മേന്‍''. കെല്ലിപ്പയ്യന്റെ ശബ്ദമായിരുന്നു അത്.
പീറി വീണ്ടും എഴുതുന്നു: ''ഞങ്ങള്‍ രണ്ടാളുകള്‍. കെല്ലിപ്പയ്യന് അപ്പോഴും ഉറക്കമുണര്‍ന്നു കിടക്കുകയായിരുന്നു. ഞാന്‍ മുട്ടിന്മേല് നിശബ്ദനായി അങ്ങനെ നില്‍ക്കുകയും. കുറേനേരത്തേക്കു ഞങ്ങള്‍ രണ്ടുപേരും ഒന്നും പറഞ്ഞില്ല.''
കുറെക്കഴിഞ്ഞപ്പോള്‍ കെല്ലിപ്പയ്യന് പറഞ്ഞു: ''ഞാനും ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്.'' പിന്നീട് ഏറെനേരം പീറിയും കെല്ലിപ്പയ്യനും ഓരോരോ കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. അവസാനം പീറി ഉറങ്ങാനുള്ള തയാറെടുപ്പു നടത്തുമ്പോള്‍ കെല്ലിപ്പയ്യന് പറഞ്ഞു: ''ദൈവം എപ്പോഴും നമ്മോടുകൂടെയുണ്ട് എന്ന് എനിക്കു തോന്നുന്നു. എന്നാല്‍, നമ്മള് അവിടുത്തോടുകൂടിയല്ലെന്നു മാത്രം.
കെല്ലിപ്പയ്യന് പറഞ്ഞത് എത്രയോ ശരി! ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട്. നമ്മുടെ ഊണിലും ഉറക്കത്തിലും നാം എന്തുചെയ്യുമ്പോഴും അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്. അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്, എന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് അവിടുന്ന് എപ്പോഴും നമ്മെ സഹായിക്കുവാന്‍ തയാറാണ് എന്ന കാര്യവും.
എന്നാല്‍, എത്രയോ കുറച്ചുപേര്‍ മാത്രം ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്ന കാര്യം ഓര്‍മിക്കുന്നു! അതിലും എത്രയോ കുറച്ചുപേര്‍ മാത്രം ദൈവം എപ്പോഴും നമ്മെ സഹായിക്കുവാന്‍ തയാറാണ് എന്ന വസ്തുത ഓര്‍ക്കുന്നു!
ഇതിലും ഏറെ ഖേദകരമാണ്, കെല്ലിപ്പയ്യന് പറഞ്ഞതുപോലെ, നമ്മില്‍ പലരും ദൈവത്തോടുകൂടെയല്ലെന്നുള്ള കാര്യം. പലപ്പോഴും സ്വാര്ഥതാല്പര്യങ്ങള്ക്കടിപ്പെട്ടു നാം ദൈവത്തില്‍നിന്ന് ഏറെ അകന്നുപോകാറുണ്ട്. അങ്ങനെ നാം അകന്നുപോകുമ്പോഴും ദൈവം നമ്മെത്തേടി എത്താറുണ്ട്. പക്ഷേ, അപ്പോഴും നാം അവിടുത്തെ ശ്രദ്ധിക്കുന്നില്ലെന്നുള്ളതാണ് ഏറെ ശോചനീയം.
പീറി തോമസ് ഗൗരവമേറിയ പല തെറ്റുകള്‍ ചെയ്ത കുറ്റവാളിയായിരുന്നു. എന്നാല്‍, ദൈവം തന്നെ സഹായിക്കുവാന്‍ തന്റെ കൂടെയുണ്ട് എന്ന ചിന്ത അയാളില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. ദൈവത്തിന്റെ സഹായത്താല്‍ അയാള്‍ തന്റെ ജീവിതം നേരെയാക്കി. അതുപോലെ, താന്‍ എപ്പോഴും ദൈവത്തിന്റെ കൂടെയായിരിക്കുമെന്ന് അയാള്‍ ഉറപ്പുവരുത്തുകയും ചെയ്തു.
നമ്മില്‍ പലരും വലിയ കുറ്റവാളികളല്ലായിരിക്കാം. എന്നാല്‍, പലപ്പോഴും ദൈവത്തിന്റെ കൂടെയാണോ നാം മുന്നോട്ടുപോകുന്നതെന്നു സംശയിക്കണം. ഒരുപക്ഷേ, അറിഞ്ഞുകൊണ്ടായിരിക്കുകയില്ല നാം ദൈവത്തില്‍ നിന്ന് അകന്നുപോകുന്നത്. തന്മൂലം, ദൈവത്തിന്റെ കൂടെ, അവിടുത്തെ വഴികളിലൂടെയാണോ മുന്നോട്ടുപോകുന്നതെന്ന് ഇടയ്ക്കിടെ സ്വയം ചോദിച്ചേ മതിയാകൂ. അല്ലാതെ പോയാല്‍ ദൈവത്തില്‍നിന്ന് അതിദൂരം അകന്നുപോയെന്നു വരാം.
നാം ദൈവത്തില്‍നിന്ന് അകന്നുപോകുമ്പോഴും ദൈവം നമ്മോടുകൂടെയുണ്ട് എന്നതാണു വാസ്തവം. അപ്പോള്‍ അവിടുത്തെ സാന്നിധ്യം നമുക്കനുഭവപ്പെടുന്നില്ലെന്നുമാത്രം. എന്നാല്‍, നാം ദൈവത്തിലേക്കു തിരിഞ്ഞാലോ? അപ്പോള്‍ അവിടുത്തെ സ്നേഹവും കാരുണ്യവുമൊക്കെ നമുക്ക് എത്രയും വേഗം അനുഭവവേദ്യമാകും. അതുപോലെ, അവിടുത്തെ സാന്നിധ്യം സജീവമായി അനുഭവപ്പെടുകയും ചെയ്യും.
ദൈവം എപ്പോഴും നമ്മോടുകൂടെയുണ്ട് എന്നതു മറക്കാതിരിക്കാം. അതുപോലെ, അവിടുന്ന് എപ്പോഴും നമ്മെ സഹായിക്കുവാന്‍ സന്നദ്ധനാണെന്നും നമുക്കോര്‍ക്കാം. അതോടൊപ്പം, എന്നും എപ്പോഴും അവിടുത്തോടുകൂടെയായിരിക്കാനും ശ്രദ്ധിക്കാം.
ഏതെങ്കിലും കാരണവശാല്‍ ദൈവത്തില്‍നിന്ന് അകന്നുപോകാനിടയായാല് നിരാശപ്പെടാതെ എത്രയും വേഗം അവിടുത്തെ പക്കലേക്കു മടങ്ങിവരാനും നമുക്കു ശ്രദ്ധിക്കാം. അപ്പോള്‍ വീണ്ടും നാം അവിടുത്തെ സ്നേഹത്തിനും കാരുണ്യത്തിനും പാത്രമായിക്കൊള്ളും. അങ്ങനെ നമ്മുടെ ജീവിതം വീണ്ടും തളിരണിയുകയും ചെയ്യും.