Jeevithavijayam
9/22/2019
    
ദൈവസ്‌നേഹത്തിന്റെ ഒത്ത നടുക്ക്
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പിതാവും പുത്രിയും കപ്പല്‍യാത്ര ചെയ്യുകയായിരുന്നു. പ്രോട്ടസ്റ്റന്റ് ക്രൈസ്തവ മതവിഭാഗത്തില്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു ആ പിതാവ്. തന്റെ ഭാര്യ മരിച്ചുപോയതിലുള്ള ദുഃഖമകറ്റാന്‍ വേണ്ടി ഒരു ദൂരയാത്രയ്ക്കിറങ്ങിയതായിരുന്നു അദ്ദേഹം.

അദ്ദേഹം ഒരു പുരോഹിതനാണെന്നറിഞ്ഞപ്പോള്‍ ഞായറാഴ്ച യാത്രക്കാര്‍ക്കുവേണ്ടി പ്രാര്‍ഥനാശുശ്രൂഷ നടത്താന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം സ്വീകരിച്ചപ്പോള്‍ ക്യാപ്റ്റന്‍ അദ്ദേഹത്തോടു പറഞ്ഞു: ''അങ്ങയുടെ പ്രസംഗം ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചായിരിക്കണമെന്നാണ് എന്റെ ആഗ്രഹം.''

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏതു വിഷയവും അദ്ദേഹത്തിനു സ്വീകാര്യമായിരുന്നു. എങ്കിലും തന്റെ ഭാര്യയെ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തില്‍നിന്നു പൂര്‍ണമായി കരകയറിയിട്ടില്ലാതിരുന്ന അദ്ദേഹത്തിന് ദൈവസ്‌നേഹത്തെക്കുറിച്ചു പറയാന്‍ അല്പം വൈഷമ്യം തോന്നാതിരുന്നില്ല.

ക്യാപ്റ്റന്‍ ആവശ്യപ്പെട്ടതുപോലെ അദ്ദേഹം ദൈവസ്‌നേഹത്തെക്കുറിച്ച് അന്നത്തെ പ്രാര്‍ഥനാശുശ്രൂഷയ്ക്കിടയില്‍ അതിമനോഹരമായി പ്രസംഗിച്ചു. അന്നു പ്രാര്‍ഥനാശുശ്രൂഷയും ഉച്ചഭക്ഷണവുമൊക്കെ കഴിഞ്ഞ് അദ്ദേഹവും പുത്രിയുംകൂടി കപ്പലിന്റെ ഡെക്കില്‍ നില്‍ക്കുമ്പോള്‍ പുത്രി അദ്ദേഹത്തോടു ചോദിച്ചു. ''ഡാഡീ, ഡാഡി പറഞ്ഞല്ലോ, ദൈവം നമ്മെ സ്‌നേഹിക്കുന്നുണെ്ടന്ന്. എന്നാല്‍ എത്രമാത്രം ദൈവം നമ്മെ സ്‌നേഹിക്കുന്നുണെ്ടന്നു പറയാമോ?''

അപ്പോള്‍ ആ പിതാവ് പറഞ്ഞു: ''മറ്റ് ആരെക്കാളും അധികമായി അവിടുന്നു സ്‌നേഹിക്കുന്നുണ്ട്''. ഉടനേ പുത്രി ചോദിച്ചു: ''ഡാഡീ, മമ്മി സ്‌നേഹിച്ചതിനെക്കാളും അധികമായി ദൈവം സ്‌നേഹിക്കുന്നുണേ്ടാ?'' അപ്പോള്‍ ആ പിതാവ് അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു: ''ഉണ്ട്.''

അതിനുശേഷം സമുദ്രത്തിന്റെ അനന്തവിശാലതയിലേക്കു കൈചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''നോക്കൂ, നാം ഇപ്പോള്‍ കാണുന്ന ചക്രവാളത്തിനുമപ്പുറം വ്യാപിച്ചുകിടക്കുന്നതാണ് ദൈവത്തിന്റെ സ്‌നേഹം.'' ഇത്രയും പറഞ്ഞിട്ട് നേരെ എതിര്‍ദിശയിലേക്ക് കൈചൂണ്ടി അദ്ദേഹം തുടര്‍ന്നു: ''ഇനി ഈ ദിശയിലേക്കു നോക്കൂ. എത്രയോ മൈലുകള്‍ നീളത്തിലാണ് കടല്‍ കിടക്കുന്നത്. ഈ കടലിനുമപ്പുറം അനന്തമായി വ്യാപിച്ചുകിടക്കുന്നതാണ് ദൈവത്തിന്റെ സ്‌നേഹം.''

തന്റെ പിതാവ് പറഞ്ഞതു കേട്ട് അത്ഭുതംകൂറി ആ എട്ടുവയസുകാരി അങ്ങനെ നില്‍ക്കുമ്പോള്‍ ആകാശത്തിലേക്കു വിരല്‍ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''ആകാശത്തെക്കാള്‍ ഉയരമുള്ളതാണ് ദൈവത്തിന്റെ സ്‌നേഹം.'' പിന്നീട് സമുദ്രത്തിനടിയിലേക്കു കൈവിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു: ''ഈ സമുദ്രത്തെക്കാള്‍ അഗാധമാണ് ദൈവത്തിനു നമ്മോടുള്ള സ്‌നേഹം.''

ഇത്രയും കേട്ടപ്പോള്‍ ആ കുരുന്നു പെണ്‍കുട്ടി സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ടു പറഞ്ഞു: ''അങ്ങനെയെങ്കില്‍ നാം ഇപ്പോള്‍ നില്‍ക്കുന്നതു ദൈവസ്‌നേഹത്തിന്റെ നടുക്കാണല്ലോ!'' ഈ മറുപടി കേട്ടപ്പോള്‍ അവളുടെ പിതാവിന്റെ കണ്ണുകളും നിറഞ്ഞു. ദൈവസ്‌നേഹത്തിന്റെ മധ്യത്തിലാണു താന്‍ നില്‍ക്കുന്നതെന്ന ചിന്ത ആ പിതാവിന്റെ സകല ദുഃഖങ്ങളും അപ്പോള്‍ അകറ്റിക്കളഞ്ഞു.


ദൈവസ്‌നേഹത്തിന്റെ ഒത്ത നടുക്കു ജീവിക്കുന്നവരാണ് നമ്മള്‍. ദൈവത്തിന്റെ അനന്തമായ സ്‌നേഹത്താല്‍ വലയം ചെയ്യപ്പെട്ടതാണ് നമ്മുടെ ജീവിതം. എന്നാല്‍, അവിടുത്തെ സ്‌നേഹത്തിന്റെ മധ്യത്തില്‍ ജീവിക്കുന്നവരാണ് നമ്മള്‍ എന്നു നാം ഓര്‍മിക്കാറുണേ്ടാ? അതുപോലെ, അവിടുത്തെ അനന്തമായ സനേഹത്താല്‍ വലയം ചെയ്യപ്പെട്ടതാണ് നമ്മുടെ ജീവിതം എന്നതു നന്ദിയോടെ നാം അനുസ്മരിക്കാറുണേ്ടാ?

മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ മതപുരോഹിതന്‍ തന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോള്‍ അതീവ ദുഃഖിതനായിരുന്നു. എന്നാല്‍, ദൈവസ്‌നേഹത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാനിടയായപ്പോള്‍ എത്ര പെട്ടെന്നാണ് ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യംവന്നത്? ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് തന്റെ മകള്‍ക്കു വിശദീകരിച്ചുകൊടുക്കുകവഴി അദ്ദേഹം തന്നെ ആ സ്‌നേഹത്തെക്കുറിച്ച് അവബോധമുള്ളവനാകുകയായിരുന്നില്ലേ?

സുപ്രസിദ്ധ സ്വിസ് ദൈവശാസ്ത്രജ്ഞനായ കാള്‍ ബാര്‍ത്ത് (18861968) ഒരിക്കല്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ദൈവശാസ്ത്രവിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരിലൊരാള്‍ അദ്ദേഹത്തോടു ചോദിച്ചു: ''അങ്ങയുടെ ചിന്താതലത്തില്‍ കടന്നുവന്നിട്ടുള്ള ഏറ്റവും ഉദാത്തമായ ചിന്ത ഏതാണെന്നു ഞങ്ങളോടു പറയാമോ?''

ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു: ''യേശു എന്നെ സ്‌നേഹിക്കുന്നു. ഈ സത്യമാണ് എന്നിലേക്കു കടന്നുവന്നിട്ടുള്ള ഏറ്റവും ഉദാത്തമായ ചിന്ത.'' ദൈവം തന്നെയായ യേശു തന്നെ സ്‌നേഹിക്കുന്നുവെന്ന ബോധ്യം കാള്‍ ബാര്‍ത്തിനുണ്ടായിരുന്നു. യേശുവിന്റെ സ്‌നേഹത്തിന്റെ ഒത്ത നടുക്കാണ് താന്‍ നടക്കുന്നതെന്ന അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലമാണ് തന്നിലുണ്ടായിട്ടുള്ളതില്‍ ഏറ്റവും ഉദാത്തമായ ചിന്തയായി ദൈവത്തിനു തന്നോടുള്ള സ്‌നേഹത്തെ കാള്‍ ബാര്‍ത്ത് കണ്ടത്.''

ദൈവം നമ്മെ സ്‌നേഹിക്കുന്നുണെ്ടന്നും അവിടുത്തെ സ്‌നേഹത്തിന്റെ ഒത്തനടുക്കാണ് നാം ജീവിക്കുന്നതെന്നും നാം ചിന്താതലത്തില്‍ അംഗീകരിച്ചേക്കാം. എന്നാല്‍ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ അനുദിന ജീവിതത്തില്‍ നാം അനുഭവിക്കുന്നുണേ്ടാ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അവിടുത്തെ സ്‌നേഹത്തിന്റെ മാധുര്യം നമുക്കു അനുഭവവേദ്യമാകുന്നുണേ്ടാ എന്നതാണ് കാതലായ സംഗതി.

ഹൃദയപൂര്‍വം ദൈവത്തിലേക്കു തിരിയുന്ന ആര്‍ക്കും അവിടുത്തെ സ്‌നേഹസ്പര്‍ശം ഉണ്ടാകും എന്നത് അവിതര്‍ക്കിതമാണ്. അതിരുകളില്ലാതെ നമ്മെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നവനാണ് നമ്മുടെ ദൈവം. അങ്ങനെയുള്ള ദൈവത്തിലേക്കു നാം തിരിയുമ്പോള്‍ അവിടുത്തെ സ്‌നേഹം നമ്മുടെ ഹൃദയത്തെയും മനസിനെയും സ്പര്‍ശിക്കുമെന്നതില്‍ സംശയംവേണ്ട.
    
To send your comments, please clickhere