Jeevithavijayam
5/26/2019
    
രക്ഷിക്കുന്ന കണ്ണുകള്‍
പ്രസിദ്ധ ഗ്രീക്ക് കൊത്തുപണിക്കാരനായിരുന്നു ഫീഡിയസ്. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ആര്‍ട്ടിമിസ് ദേവതയുടെ മനോഹരമായ ഒരു പ്രതിമ നിര്‍മിച്ചിട്ടുണ്ട്.

ആഥന്‍സിലെ ആക്രോ പോളിസിലേക്കുവേണ്ടി ഓര്‍ഡര്‍ ചെയ്യപ്പെട്ട ഈ പ്രതിമ വളരെ ശ്രദ്ധയോടുകൂടിയാണ് ഫീഡിയസ് നിര്‍മിച്ചത്. നിലത്തുനിന്നു മുന്നൂറടി മുകളിലായി ഒരു മാര്‍ബിള്‍ ഭിത്തിക്കു മുന്നിലായിട്ടായിരുന്നു പ്രതിമ സ്ഥാപിക്കേണ്ടിയിരുന്നത്. അതുകൊണ്ടു താഴെനിന്നു നോക്കുന്നവര്‍ക്ക് പ്രതിമയുടെ പൂര്‍ണത ഒരിക്കലും കാണുവാന്‍ സാധിക്കുമായിരുന്നില്ല.

എങ്കിലും ദേവതയുടെ തലമുടിയിലെ ചുരുളുകള്‍പോലും മനോഹരമായിട്ടായിരുന്നു ഫീഡിയസ് മാര്‍ബിളില്‍ കൊത്തിയെടുത്തത്. ഫീഡിയസിന്റെ കഠിനാധ്വാനം കാണാനിടയായ ഒരാള്‍ ചോദിച്ചു: ''മുന്നൂറടി മുകളില്‍ സ്ഥാപിക്കുന്ന ഈ പ്രതിമയുടെ തലമുടിയിഴകള്‍ ഇത്രയേറെ മെച്ചമായി കൊത്തുപണി ചെയ്യേണ്ടതുണേ്ടാ?. ആരാണിതു മുകളില്‍ ക്കയറി കാണാന്‍ പോകുന്നത്?''''

'ഫീഡിയസ് പറഞ്ഞു: 'ആരും കാണില്ലെങ്കിലും ദൈവം കാണും.''

ഫീഡിയസ് പറഞ്ഞത് എത്രയോ ശരിയാണ്! എല്ലാം കാണുന്ന കണ്ണുകളാണു ദൈവത്തിന്റേത്. അവിടുന്നില്‍നിന്നും ഒന്നും മറഞ്ഞിരിക്കുകയില്ല. അവിടുന്നില്‍നിന്നും ഒന്നും മറച്ചുവയ്ക്കാന്‍ സാധിക്കുകയുമില്ല.

എന്നാല്‍, പലപ്പോഴും ആരും കാണുന്നില്ല എന്ന ചിന്തയോടെയല്ലേ തെറ്റായ പല കാര്യങ്ങളും നാം ചെയ്യുന്നത്. നാം ചെയ്യുന്ന ചില കാര്യങ്ങള്‍ ആരെങ്കിലും കാണാനും അറിയാനും ഇടയാകുന്നുണെ്ടങ്കില്‍ നാം അവ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കില്ലേ? പക്ഷേ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും ദൈവം കാണുകയും അറിയുകയും ചെയ്യുന്നുണെ്ടന്നുള്ളതു നാം പലപ്പോഴും മറന്നുപോകുന്നു.

നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമല്ല, നാം വിചാരിക്കുന്ന കാര്യങ്ങള്‍കൂടി ദൈവം കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്നതല്ലേ സത്യം. എങ്കിലും ദൈവത്തിന്റെ കണ്ണുവെട്ടിക്കാമെന്ന ചിന്തയോടുകൂടി നാം ചിലപ്പോഴെങ്കിലും ചെയ്യരുതാത്തതു ചെയ്യുകയും പറയരുതാത്തു പറയുകയും ചിന്തിക്കരുതാത്തതു ചിന്തിക്കുകയും ചെയ്യുന്നു.

ഉഗാണ്ടയില്‍ ആദ്യമായി റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ തുടങ്ങിയ കാലത്തുണ്ടായ ഒരു സംഭവം വായിച്ചത് ഇവിടെ കുറിക്കട്ടെ.

വെള്ളക്കാരായിരുന്നു റെയില്‍വേ ലൈനിന്റെ പണിയുടെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ജോലിക്കാര്‍ മുഴുവനും തന്നെ അക്ഷരാഭ്യാസമില്ലാത്ത കറുത്തവംശജരായിരുന്നു. വെള്ളക്കാരായ സൂപ്പര്‍വൈസര്‍മാര്‍ നോക്കിനില്‍ക്കാത്തപ്പോള്‍ കറുത്ത വംശജരായ ജോലിക്കാരില്‍ പലരും ജോലിചെയ്യാതെ വെറുതേസമയം കളയുമായിരുന്നു.

ഇക്കാര്യം അറിയാമായിരുന്നതുകൊണ്ട് വളരെ അപൂര്‍വമായി മാത്രമേ സൂപ്പര്‍വൈസര്‍മാര്‍ ജോലി സ്ഥലത്തുനിന്നു മാറിനില്‍ക്കുമായിരുന്നുള്ളൂ. ഒരിക്കലൊരു സൂപ്പര്‍വൈസറിനു അത്യാവശ്യമായി എങ്ങോട്ടോ പോകേണ്ടിവന്നു. പക്ഷേ, പോകുന്നതിനുമുമ്പ് അയാള്‍ ഒരു വിദ്യ പ്രയോഗിച്ചു.അയാളുടെ ഒരു കണ്ണ് പളുങ്കു കണ്ണായിരുന്നു. അക്ഷരജ്ഞാനമില്ലാത്ത ജോലിക്കാരുണേ്ടാ ഇക്കാര്യം അറിയുന്നു. അയാള്‍ പോകുന്നതിനുമുമ്പായി തന്റെ പളുങ്കുകണ്ണ് ചൂഴ്‌ന്നെടുത്ത് മേശപ്പുറത്തുവച്ചശേഷം താന്‍ പോയാലും തന്റെ കണ്ണ് അവരെ കാണുന്നുണ്ടാകുമെന്ന് അവരോടു പറഞ്ഞു.


സൂപ്പര്‍വൈസര്‍ തന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നതു കണ്ടപ്പോള്‍ തന്നെ അവര്‍ അന്ധാളിച്ചുപോയി. അതുകൊണ്ട് അയാള്‍ പോയശേഷവും അവര്‍ ശ്രദ്ധയോടെ ജോലി ചെയ്തു. സൂപ്പര്‍വൈസറുടെ കണ്ണ് തങ്ങളെ കാണുന്നുണെ്ടന്ന ചിന്ത അലസരാകന്‍ അവരെ അനുവദിച്ചില്ല.

കുറേക്കഴിഞ്ഞപ്പോള്‍ ജോലിക്കാരിലൊരാള്‍ക്ക് ഒരു ബുദ്ധിതോന്നി. അയാള്‍ ഒരു ചിരട്ടയെടുത്ത് ആ കണ്ണ് മൂടിവച്ചു. ചിരട്ടകൊണ്ടു മൂടിയാല്‍ സൂപ്പര്‍വൈസറുടെ കണ്ണ് തങ്ങളെ കാണുകില്ലെന്ന് അയാള്‍ ന്യായമായും കരുതി. ചിരട്ടകൊണ്ട് സൂപ്പര്‍വൈസറുടെ പളുങ്കുകണ്ണ് മൂടിയശേഷം അവര്‍ വീണ്ടും അലസതയോടെ ജോലി ചെയ്‌തെന്നാണ് കഥ.

വിശ്വസനീയമായ ഒരു കഥയില്ലിത്. ഒരുപക്ഷേ, കറുത്ത വംശജരുടെ തലയിലൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ഭാവനാശാലിയായ ഒരു വെള്ളക്കാരന്‍ മെനഞ്ഞെടുത്ത കഥയാവാം ഇത്.

ഈ കഥ യാഥാര്‍ഥ്യമോ ഭാവനാസൃഷ്ടിയോ ആകട്ടെ. എന്നാല്‍, ഇതിലേറെ വിചിത്രമായ രീതിയില്‍ നാം ദൈവത്തിന്റെ കണ്ണുപൊത്താന്‍ ശ്രമിക്കാറുണെ്ടന്നു മറക്കേണ്ട.

മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കുന്നുണെ്ടന്നു നമുക്കു മനസിലായാല്‍ നമ്മള്‍ പലകാര്യങ്ങളും കൂടുതല്‍ മെച്ചമായി ചെയ്യില്ലേ?. എന്നാല്‍, ആരേക്കാളും സ്‌നേഹത്തോടും താല്‍പര്യത്തോടുംകൂടി നമ്മെ എപ്പോഴും ശ്രദ്ധിക്കുന്നതു ദൈവംമാത്രമാണ്. അതുപോലെ, നമുക്കു പോരായ്മകളുണെ്ടങ്കില്‍ ഏറ്റവും അനുകമ്പയോടെ നമ്മോടു പ്രവര്‍ത്തിക്കുന്നതും ദൈവംതന്നെ. എങ്കിലും അവിടുത്തെ സാന്നിധ്യത്തെക്കുറിച്ചും അവിടുത്തെപ്രതി എല്ലാ കാര്യങ്ങളും മെച്ചമായി ചെയ്യുന്നതിനെക്കുറിച്ചും നമുക്കു പലപ്പോഴും ചിന്തയില്ലാതെ പോകുന്നു. ഏറെ സഹതാപാര്‍ഹമായ കാര്യമാണിത്.

എല്ലാം കാണുന്നതാണു ദൈവത്തിന്റെ കണ്ണുകള്‍. പക്ഷേ, നമ്മെ വളര്‍ത്താനല്ലാതെ തളര്‍ത്താനല്ല അവിടുന്നു നോക്കുന്നത്. നമ്മെ രക്ഷിക്കാനല്ലാതെ ശിക്ഷിക്കാനല്ല അവിടുന്ന് നമ്മെ നോക്കുന്നത്. നമ്മെ അനുഗ്രഹിക്കാനല്ലാതെ ശാസിക്കാനല്ല അവിടുന്നു നമ്മെ നോക്കുന്നത്.

സ്‌നേഹത്തോടും താല്‍പര്യത്തോടുംകൂടി നമ്മെ എപ്പോഴും നോക്കുന്ന ദൈവത്തെ നിരന്തരം നമുക്ക് അനുസ്മരിക്കാം. അവിടുത്തേക്കു പ്രീതികരമായതുമാത്രം നമുക്കു ചെയ്യാം. അവിടുത്തെ സ്‌നേഹാര്‍ദ്രമായ കണ്ണുകള്‍ എപ്പോഴും നമ്മെ പിന്തുടരുന്നുവെന്ന ബോധ്യത്തോടെ നമുക്കു ജീവിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം ഏറെ അനുഗ്രഹിക്കപ്പെടും.
    
To send your comments, please clickhere