വിളിക്കപ്പെട്ടാലല്ലാതെ സേർക്സസ് രാജാവിന്റെ മുന്പിലേക്കു കടന്നുചെല്ലാൻ ആർക്കും അനുവാദമില്ലായിരുന്നു. വിളിക്കപ്പെടാതെ ആരെങ്കിലും കടന്നുചെന്നാൽ ഉടൻ മരണമായിരുന്നു അതിനുള്ള ശിക്ഷ. രാജാവിന്റെ പ്രിയപത്നി എസ്തേറിനു പോലും ബാധകമായിരുന്നു ഈ നിയമം.
ബി.സി. 485നും 464നുമിടയ്ക്കുള്ള കാലഘട്ടത്തിൽ പേർഷ്യാ സാമ്രാജ്യത്തിന്റെ അധിപതിയായിരുന്നു സേർക്സസ്. ആഫ്രിക്കയിലെ എത്യോപ്യ മുതൽ ഇന്ത്യയുടെ പശ്ചിമഭാഗംവരെ നീണ്ടുകിടക്കുന്ന പേർഷ്യൻ സാമ്രാജ്യം ആ കാലഘട്ടത്തിൽ ഏറെ സന്പദ് സമൃദ്ധമായിരുന്നു.
ഒരവസരത്തിൽ രാജകൊട്ടാരത്തിൽ കെങ്കേമമായ സദ്യയും മറ്റ് ആഘോഷങ്ങളും നടക്കുകയായിരുന്നു. സദ്യയ്ക്കിടയിൽ വീഞ്ഞുകുടിച്ച് ഉ·ത്തനായ സേർക്സസ് രാജാവ് സേവകരെ വിളിച്ചു തന്റെ പ്രിയപത്നിയായ വഷ്റ്റിയോട് എത്രയുംവേഗം ആടയാഭരണങ്ങളണിഞ്ഞ് തന്റെ മുന്പിൽ പ്രത്യക്ഷപ്പെടാൻ നിർദേശം നൽകി.
പക്ഷേ, രാജ്ഞി ആ കല്പന പാലിക്കാൻ കൂട്ടാക്കിയില്ല. ഇതിൽ കുപിതനായ രാജാവ് വഷ്റ്റിയെ ഉപേക്ഷിച്ചു. വേറൊരാളെ തന്റെ പത്നിയായി സ്വീകരിക്കാൻ രാജാവുതീരുമാനിച്ചു. അങ്ങനെയാണ് തന്റെ രാജ്യത്തെന്പാടുമുള്ള ഒട്ടേറെ യുവസുന്ദരികളിൽനിന്ന് രാജാവ് എസ്തേറിനെ തെരഞ്ഞെടുത്തത്.
യഹുദ വംശത്തിൽപ്പെട്ടവളായിരുന്നു എസ്തേർ. അവളെ വളർത്തിയ അമ്മാവനായ മൊർദേക്കായ് ആയിരുന്നു അവളെ സേർക്സസിന്റെ രാജ്ഞിയാക്കുന്നതിനു വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്തത്. ത·ൂലം എസ്തേറിനു തന്റെ അമ്മാവനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടായിരുന്നു.
മൊർദേക്കായ്ക്ക് രാജകൊട്ടാരത്തിൽ നല്ല പിടിപാടുണ്ടായിരുന്നെങ്കിലും രാജാവിന്റെ വലംകൈയും രാജ്യകാര്യങ്ങളുടെ നടത്തിപ്പുകാരനുമായിരുന്ന ഹാമാന് അദ്ദേഹത്തോടു കടുത്ത നീരസമായിരുന്നു. തന്നെ മൊർദേക്കായ് വേണ്ടവിധം ബഹുമാനിക്കുന്നില്ലെന്നായിരുന്നു ഹാമാന്റെ പരാതി.
മൊർദേക്കായ് ഒരു രീതിയിലും തന്റെ പിടിയിൽ നിൽക്കുന്നില്ലെന്നു കണ്ടപ്പോൾ അയാളെയും പേർഷ്യൻ സാമ്രാജ്യത്തിലുള്ള അയാളുടെ വംശം മുഴുവനെയും ഉന്മൂലനാശം ചെയ്യുന്നതിനു ഹാമാൻ ഒരു കുടിലപദ്ധതി തയാറാക്കി.
യഹൂദരെല്ലാം രാജാവിനെതിരാണെന്നും അവരെ നശിപ്പിച്ചാലേ സാമ്രാജ്യം നിലനിൽക്കുകയുള്ളൂവെന്നും മറ്റും പറഞ്ഞ് യഹൂദരെ ഒന്നടങ്കം കൊല്ലാനുള്ള അനുവാദം ഹാമാൻ സംഘടിപ്പിച്ചു. ഈ വിവരമറിഞ്ഞ മൊർദേക്കായ് എസ്തേറിന് ആളയച്ചു പറഞ്ഞു:
ന്ധന്ധനീ പോയി രാജാവിനോടു സംസാരിക്കുക. ഹാമാന്റെ തന്ത്രത്തിൽനിന്ന് എന്നെയും മുഴുവൻ യഹൂദരെയും രക്ഷിക്കുക. അപ്പോൾ എസ്തേർ പറഞ്ഞു: കഴിഞ്ഞ മുപ്പതുദിവസമായി ഞാൻ രാജാവിന്റെ മുഖം കണ്ടിട്ടില്ല. വിളിക്കാതെ അദ്ദേഹത്തെ സമീപിച്ചാൽ മരണമായിരിക്കും ഫലം.
ദുതൻവഴി ഈ മറുപടി മൊർദേക്കായ് കേട്ടപ്പോൾ അദ്ദേഹം വീണ്ടും എസ്തേറിന് ആളയച്ചു. തന്നെയും തന്റെ കൂട്ടരെ മുഴുവനെയും രക്ഷിക്കാൻ എസ്തേറിനോടു വീണ്ടും അഭ്യർഥിച്ചു. അപ്പോൾ എസ്തേർ പറഞ്ഞു: ""നിയമത്തിനു വിരുദ്ധമാണെങ്കിലും ഞാൻ രാജാവിന്റെ സന്നിധിയിൽ പോയി അദ്ദേഹത്തോടു സംസാരിക്കും. ഈ യത്നത്തിൽ ഞാൻ മരിക്കുകയാണെങ്കിൽ മരിച്ചുകൊള്ളട്ടെ.’’
ഇത്രയും പറഞ്ഞതിനുശേഷം എസ്തേർ ഉടനേ ഉപവാസവും പ്രാർഥനയും തുടങ്ങി. മൂന്നുദിവസം നീണ്ടുനിന്ന ഉപവാസത്തിനിടയിൽ എസ്തേർ ഇപ്രകാരം ദൈവത്തോടു പ്രാർഥിച്ചു: എന്റെ ദൈവമേ, എന്നെ സഹായിക്കണേ. ഞാനിപ്പോൾ ഏകയാണ്.
എന്നെ സഹായിക്കാൻ അങ്ങല്ലാതെ ആരുമില്ല. ഞാൻ എന്റെ ജീവൻ കൈയിലെടുക്കാൻ പോകുകയാണ്. ദുഷ്ടരുടെ കരങ്ങളിൽനിന്നു ഞങ്ങളെ രക്ഷിക്കണേ. എന്റെ ഭയത്തിൽനിന്ന് എന്നെ മോചിപ്പിക്കണേ. ഉപവാസത്തിനും പ്രാർഥനയ്ക്കും ശേഷം പട്ടുവസ്ത്രങ്ങളും സ്വർണാഭരണങ്ങളുമണിഞ്ഞ് എസ്തേർ രണ്ടു പരിചാരികമാരുടെ അകന്പടിയോടെ, വിളിക്കപ്പെടാതെതന്നെ രാജസന്നിധിയിൽ പ്രവേശിച്ചു.
എസ്തേറിനെ കണ്ട രാജാവ് ആശ്ചര്യപൂർവം എസ്തേറിനെ സമീപിച്ചു തന്റെ കൈകളിൽ കോരിയെടുത്തു കാര്യമെന്തെന്നു തിരക്കി. അപ്പോൾ രാജാവുപോലും എസ്തേർ രാജകല്പന ലംഘിക്കുകയാണെന്ന കാര്യം മറന്നുപോയി!
എസ്തേറിന്റെ നീണ്ട കഥ ചുരുക്കട്ടെ: അന്നു ദൈവാനുഗ്രഹത്താൽ രാജാവിന്റെ മനംകവർന്ന എസ്തേർ സാവധാനം ഹാമാന്റെ കുടിലപദ്ധതി രാജാവിനെ ധരിപ്പിച്ചു. സത്യം മനസിലാക്കിയ രാജാവ് ഹാമാനെ തൂക്കിലിടാൻ വിധിക്കുകയും മൊർദേക്കായിയെയും മറ്റു യഹൂദരെയും രക്ഷിക്കുകയും ചെയ്തു.
ബൈബിളിലെ എസ്തേറിന്റെ പുസ്തകത്തിൽ എസ്തേർ രാജ്ഞിയുടെ കഥ നാം വായിക്കുന്പോൾ അവരുടെ ദൈവവിശ്വാസവും ദൈവത്തിലുള്ള ശരണവും നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. രാജകൊട്ടാരത്തിലെ സൗഭാഗ്യങ്ങൾക്കിടയിലും ദൈവത്തെ മറക്കാതെ അവിടുന്നിൽ എപ്പോഴും ആശ്രയിച്ചു ജീവിച്ചവളായിരുന്നു എസ്തേർ.
തന്മൂലമാണ് തന്റെ ജീവൻപോലും നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയിലും ഭയപ്പെടാതെ ദൈവത്തിൽ പൂർണമായും ആശ്രയിച്ചുകൊണ്ട് എസ്തേർ മുന്നോട്ടുപോയത്. ദൈവത്തിലുള്ള വിശ്വാസവും അവിടുന്ന് എപ്പോഴും തന്റെ രക്ഷയ്ക്ക് വരുമെന്നുള്ള ബോധ്യവും ജീവിതത്തിലെ കടുത്ത പ്രതിസന്ധിയിലും എസ്തേറിനു ധൈര്യവും ആശ്വാസവും നൽകി.
അതുപോലെ, ദൈവാനുഗ്രഹം തന്നിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കാൻ അവൾ കുടുതൽ സമയം പ്രാർഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവച്ചു. എസ്തേർ അഭിമുഖീകരിച്ചതു പോലെയുള്ള പ്രതിസന്ധികളില്ലെങ്കിലും ഒട്ടേറെ പ്രതിസന്ധികൾ നാമും നമ്മുടെ ജീവിതത്തിൽ നേരിടാറുണ്ട്.
എന്നാൽ, പ്രതിസന്ധികൾ അഭിമുഖീകരിക്കുന്പോൾ എത്രയോ വൈകിമാത്രമാണ് പലപ്പോഴും നാം ദൈവത്തിൽ അഭയം തേടുന്നത്! ഒരു പക്ഷേ, പ്രശ്നപരിഹാരത്തിന് മറ്റുമാർഗങ്ങൾ ഒന്നുമില്ലെന്നു കാണുന്പോഴല്ലേ നാം ദൈവത്തിലേക്ക് സഹായത്തിനായി തിരിയാറുള്ളത്?
പക്ഷേ, അങ്ങനെ ദൈവത്തിലേക്കു തിരിയുന്പോഴും നമ്മുടെ വിശ്വാസവും ദൈവത്തിലുള്ള ശരണവുമൊക്കെ എത്ര ബലഹീനമാണ്! എസ്തേർ രാജ്ഞി വിശ്വസിക്കുകയും സ്വജീവിതത്തിൽ മനസിലാക്കുകയും ചെയ്തതുപോലെ, തന്നിലാശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്തവനാണ് സ്നേഹനിധിയായ നമ്മുടെ ദൈവം.
ഈ ബോധ്യത്തോടെ എപ്പോഴും നമുക്ക് ദൈവത്തിന്റെ പക്കലേക്കു കണ്ണുകൾ ഉയർത്താം. അവിടുന്നു നമ്മെ സ്നേഹപൂർവം തന്റെ കരവലയത്തിനുള്ളിൽ കാത്തുകൊള്ളും.