Monday, March 27, 2023 2:10 AM IST
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച്ചിരുന്ന ഒരുതരം കായികവിനോദമാണ് കക്കുകളി. ഏകദേശം പത്തടി നീളവും നാലടി വീതിയുമുള്ള മണ്ണിൽ വരച്ച ഒരു ദീർഘചതുരത്തെ നെടുകേ ഒരു വരയിട്ട് പകുത്ത് കുറുകേ നാലു വരകളിട്ട് എട്ടു ചതുരങ്ങളാക്കി മാറ്റുന്നു. നെറ്റിയിൽ വച്ച ഒരു വസ്തു (സാധാരണയായി ഒരു മേച്ചിലോടിന്റെ തുണ്ട്) താഴെ വീഴാതെ, ഒറ്റക്കാലിൽ വരകളിൽ ചവിട്ടാതെ ഒരു ഭാഗത്തുകൂടി മുന്നോട്ടും മറുഭാഗത്തുകൂടി തുടങ്ങിയ വശത്തേക്കും ചാടിച്ചാടി എത്തുന്നതാണ് കളി. രസകരമായ കൗമാരകൗതുകങ്ങൾ നിറഞ്ഞാടുന്ന, നിഷ്കളങ്കതയുടെ പ്രകാശനമുള്ള ഈ കളിയുടെ പേര്, ഈ നാളുകളിൽ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന വികലവ്യക്തിത്വങ്ങളുടെ നിർമിതിയായ ഒരു നാടകത്തിന് ചാർത്തിക്കൊടുത്തതായി കണ്ടു.
കൗമാരപ്രായക്കാരിയായ ഒരു പെൺകുട്ടി ജീവിതസാഹചര്യങ്ങളുടെ പരിമിതിയിൽ വലഞ്ഞ്, നിവൃത്തികേടിന്റെ പേരിൽ, സന്യാസവഴിക്കു തിരിഞ്ഞ് കന്യാസ്ത്രീമഠത്തിൽ ചേരുന്നതും അവിടുത്തെ ജീവിത ചുറ്റുപാടുകളുടെ അസഹ്യതയിൽ മനം മടുത്ത് തിരികെ പോകുന്നതുമാണ് കഥാവൃത്തം. യാതൊരു നിലവാരവുമില്ലാത്ത ഈ കോപ്രായത്തിനും പേരുകൊടുത്തിരിക്കുന്നത് നാടകമെന്നുതന്നെ! നാടകമുണ്ടാക്കിയവന്റെ ഭാവനയിലുള്ള, ക്രിസ്തീയ സന്യാസത്തെ സംബന്ധിച്ചുള്ള സർവ മിഥ്യധാരണകളും, അയാളുടെ വികലമനസിലെ മാലിന്യക്കുന്പാരത്തിന്റെ ദുർഗന്ധത്തോടു ചേർത്ത് ചികഞ്ഞു നിരത്തിയിട്ടുണ്ട്, ഈ കക്കു കളി നാടകത്തിൽ.
കത്തോലിക്കാ സഭയിലെ സന്യാസം
സന്യാസമെന്ന് പറയുമ്പോൾ ഭാരതീയരായ നമ്മുടെ മനസിൽ ആദ്യമെത്തുന്ന ചിത്രം താടിയും ജടയും ഒക്കെയുള്ള മെലിഞ്ഞ അല്പവസ്ത്രധാരിയായ ഒരു രൂപമാണ്. സാധാരണ ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും തിരസ്കരിച്ച്, എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്, വനാന്തർഭാഗത്ത് പർണശാല പണിത് ആത്മാന്വേഷണത്തിൽ മുഴുകുന്നതാണ് നമ്മളൊക്കെ സിനിമകളിലും മറ്റും കണ്ടു പരിചയിച്ച ഭാരതീയ സന്യാസരീതി. ഭാരതീയ സന്യാസത്തിലും വ്യത്യസ്തമായ രീതികളുണ്ടെങ്കിലും ഒരു കാവ്യഭംഗിയുള്ള ഈ രൂപമാണ് എന്നും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക.
കത്തോലിക്കാസഭയിലെ സന്യാസം സഭയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ അടിസ്ഥാന ചിട്ടകളിൽ ഉറപ്പിക്കപ്പെട്ടതാണ് കത്തോലിക്കാ സന്യാസം. ആദ്യം സൂചിപ്പിച്ച തരത്തിൽപ്പെട്ട ഭാരതീയ സന്യാസത്തിലും ബ്രഹ്മചര്യവും (ചിലപ്പോഴൊക്കെ തെരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തിലേക്കു മാത്രം) ദാരിദ്ര്യവും അടിസ്ഥാന വ്രതങ്ങളാണെങ്കിലും വ്യക്തികേന്ദ്രീകൃതമായതുകൊണ്ട് അനുസരണം എന്ന വ്രതം ആവശ്യമായി വരുന്നില്ല. കത്തോലിക്കാ സന്യാസം, ഒരു സംഘടനാസംവിധാനത്തിന്റെ ഭാഗമായതുകൊണ്ട് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും തെരഞ്ഞെടുപ്പുകൾക്കും പരിമിതികളുണ്ട്: അനുസരണം തുല്യപ്രധാനമായി വരും.
കത്തോലിക്കാസഭയിലെ വ്യക്തികളും പ്രസ്ഥാനങ്ങളും കൂട്ടായ്മകളുമൊക്കെ പ്രവർത്തിക്കുന്നത് ഒരൊറ്റ മാതൃകയെ മുൻനിർത്തിയാണ്: അതു ദൈവപുത്രനായ മിശിഹായാണ്. തീർത്തും ‘ഐഡിയൽ മോഡലാ’യ ക്രിസ്തുവിനെ പിഞ്ചെല്ലുക എന്നത് പ്രലോഭനങ്ങളുടെ ലോകത്തിൽ അങ്ങേയറ്റം ദുഷ്കരമെങ്കിലും അതിനുള്ള ആത്മാർഥമായ ഒരു ശ്രമമാണ് കത്തോലിക്കാ വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്നത്. യേശു കാട്ടിത്തന്ന മാതൃക സമൂഹത്തിൽനിന്ന് വേറിട്ടുനിന്നുള്ള ആത്മാന്വേഷണമല്ല; പ്രസ്തുത, അപരനുവേണ്ടി അപ്പമായിത്തീരാനുള്ള ആത്മസമർപ്പണമാണ്. പ്രലോഭനങ്ങളും തിന്മകളും നിറഞ്ഞ സമൂഹത്തോടൊപ്പം ഒന്നായി നീങ്ങുമ്പോഴും തിന്മകളൊന്നും തന്റെ ആത്മശരീരങ്ങളെ സ്പർശിക്കാതെ സൂക്ഷിക്കുകയും, പാപത്തെ വെറുത്തുകൊണ്ട് പാപിയെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ക്രിസ്തുവിൽനിന്നുള്ള ‘വിളി’.
ഈ പശ്ചാലത്തിൽ നിന്നുകൊണ്ടു വേണം ക്രൈസ്തവ സന്യാസത്തെ വീക്ഷിക്കാനും വിലയിരുത്താനും. തന്റെ പ്രിയങ്ങളല്ല, ക്രിസ്തുവിന്റെ ഇഷ്ടങ്ങളാണ് താൻ ഭൂമിയിൽ ജീവിക്കാൻ പോകുന്നത് എന്ന പ്രഖ്യാപനമാണ് ക്രിസ്തീയ സന്യാസത്തിലേക്കുള്ള ഓരോ കാൽവയ്പും. ഇത്തരം അതിസാഹസികമായ ഒരു തെരഞ്ഞെടുപ്പ് നടത്തിയവരിൽ ചിലരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതു തീർത്തും സ്വാഭാവികമെന്നു കണ്ട് അവരോട് അനുഭാവത്തോടെ പെരുമാറാൻ സമൂഹത്തിനു കഴിയണം.
കത്തോലിക്കാ സന്യാസത്തിലൂടെ മറ്റുള്ളവർക്കുവേണ്ടി സ്വയം അപ്പമായി മാറിയ ലക്ഷോപലക്ഷം മനുഷ്യരുടെ സംഭാവനയാണ് ഇന്നു ലോകം കാണുന്ന വിദ്യാഭ്യാസ/ആരോഗ്യ/സാംസ്കാരിക പുരോഗതികളുടെ അടിസ്ഥാനം. ഇത്തരം ഒരു ആത്മത്യാഗത്തിന് അവരെ പ്രാപ്തരാക്കിയതിൽ, ക്രിസ്തുവിൽ ഉറപ്പിച്ച അവരുടെ സന്യാസത്തിനു വലിയ പങ്കുണ്ടെന്നു തിരിച്ചറിയുക. ഇതൊരു സാമൂഹ്യ പ്രവർത്തനത്തിന്റെ മാത്രം വിഷയമല്ല; ആത്മസമർപ്പണത്തിന്റെ സുഗന്ധമുള്ള, അന്യനുവേണ്ടി സ്വയം വ്യയം ചെയ്യുന്ന മനുഷ്യജന്മങ്ങളുടെ അപൂർവ കാഴ്ചയാണ്.
‘ആവിഷ്കാര സ്വാതന്ത്ര്യം’
കത്തോലിക്കാ സന്യാസം പോലെയുള്ള മഹത്തരവും പ്രയാസമേറിയതുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്ന ആഴമുള്ള ഹൃദയങ്ങളുടെ മഹത്വമറിയാതെ അതിൽ കയറി ‘കക്കു കളിക്കാൻ’ വരുന്ന അല്പന്മാരായ വിഡ്ഢികളോട് എന്തുപറയാൻ!
ചേറിൽ കുളിച്ചുനിൽക്കുന്ന പന്നിക്ക് ചേറ് തന്റെ ഉടലിൽ പടർത്തുന്ന ശീതളതയാണ് ലോകത്തിലെ ഏറ്റവും വലിയ സുഖമെന്നു തോന്നുന്നതിൽ വലിയ അസ്വാഭാവികതയൊന്നുമില്ല. അതിന്റെ ദുർഗന്ധവും വൃത്തികേടും തിരിച്ചറിയാൻ പന്നിക്കാവാത്തത് ആ ജീവി സ്ഥിരമായി അതിൽ കഴിയുന്നതുകൊണ്ടാണ്. ചുറ്റും നിൽക്കുന്ന സമാനജീവികൾ ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്നാർപ്പുവിളിച്ച് കൈയടിക്കുമ്പോൾ, പന്നി ചെളിയിൽ ഒരാവർത്തികൂടി ഉരുണ്ട് കൂടുതൽ അഭിമാനത്തോടെ നിവർന്നുനിന്ന് ദുർഗന്ധം അധികമായി പരത്തി സായൂജ്യമടയുന്നു.
വാസ്തവത്തിൽ ഈ കക്കുകളിക്കാരും കൂട്ടാളികളും മരുഭൂമിയിലെ ഉപവാസത്തിനുശേഷം യേശുവിന് നേരിടേണ്ടിവന്ന അതേ പ്രലോഭകനാണ്; നുണയനും നുണയന്റെ പിതാവുമായവൻ. ലോകവും അതിന്റെ സുഖങ്ങളുമാണ് വലുതെന്നു പ്രഘോഷിച്ച്, ക്രിസ്തീയ സന്യാസത്തെ തകർക്കാനും അതിലേക്ക് ആകർഷിക്കപ്പെടുന്നവരെ പിന്തിരിപ്പിക്കാനും ലക്ഷ്യം വച്ചാണ് അവനും കൂട്ടാളികളും പിന്തുണക്കാരും കൈയടിക്കുന്നവരുമൊക്കെ ശ്രമിക്കുന്നത്. സ്വർഗത്തിൽനിന്നു നിപതിച്ച ‘ലൂസി’ഫറിനെപ്പോലെ, സന്യാസത്തിൽനിന്ന് വീണുപോയ ചില നിർഭാഗ്യജന്മങ്ങളും പിശാചിന്റെ ഈ ‘കക്കുകളി’യിൽ കൂട്ടാളികളാകുന്നു.
ഡോ. ജോസ് ജോൺ മല്ലികശേരി