Saturday, March 25, 2023 10:27 PM IST
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അരിസ്റ്റോട്ടൽ പറയുന്നത്, ഉത്തമകല മനുഷ്യന്റെ വൈകാരികവും വൈചാരികവുമായ ശക്തിവിശേഷങ്ങളെ പരിപോഷിപ്പിച്ച് ശുദ്ധീകരിക്കണം എന്നാണ്. കലയുടെ മുഖ്യോദ്ദേശ്യം നിർമലമായ ആനന്ദദാനം എന്നാണ് ഭാരതീയ ദർശനം. കലകളെ പൊതുവിൽ 64 ഇനങ്ങളായി തിരിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി രണ്ടെണ്ണമാണുള്ളത്; ഹൃദ്യകലകളും ഉപജീവനകലകളും. പണ്ട് ഹൃദ്യകലകൾക്കായിരുന്നു പ്രാമുഖ്യമെങ്കിൽ ഇന്നത് ഉപജീവനകലകളിലേക്ക് ചുരുങ്ങുന്നു. അതിന്റെ ഫലമോ? ഉപജീവനസമിതികൾ ക്രമാതീതമായി വർധിച്ചുവരുന്നു. ചിലപ്പോഴെങ്കിലും, ഈ ഉപജീവനസമിതികൾ ഉപദ്രവസമിതികളായി രൂപാന്തരപ്പെടുന്നു. അതിന്റെ പ്രകടമായ തെളിവാണ് ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ സർഗോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട ‘കക്കുകളി’ നാടകം.
ഉപജീവനസമിതികൾ രൂപീകരിക്കാനും ഉപജീവനകലകൾ ആവിഷ്കരിക്കാനും അവതരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇന്നാട്ടിലുണ്ട്. എന്നാൽ, ഉപദ്രവസമിതികൾ രൂപീകരിക്കാനോ ഉപദ്രവകലാരൂപങ്ങൾ ആവിഷ്കരിക്കാനോ അവതരിപ്പിക്കാനോ ആർക്കും അനുവാദമില്ല.
നിഗൂഢതന്ത്രം
കക്കുകളി നാടകം അവതരിപ്പിച്ചത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പറവൂർ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള ‘നെയ്തൽ’ നാടകസമിതിയാണെന്നാണു മനസിലാക്കുന്നത്. അപ്പോൾ, കക്കുകളി വെറും പിള്ളകളിയല്ല. ഇതിന്റെ പിന്നിൽ നിശ്ചയമായും ഒരു പിതൃസാന്നിധ്യമുണ്ട് എന്നകാര്യത്തിൽ തർക്കമില്ല. ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ നാടകത്തിന് ഒരു ‘ഇലാസ്റ്റിസിറ്റി’ ഉണ്ടെന്നാണു മനസിലാക്കുന്നത്. 20മിനിറ്റ്, 30മിനിറ്റ്, ഒന്നരമണിക്കൂർ എന്നീക്രമത്തിനു അവതരിപ്പിക്കത്തക്ക രീതിയിലുള്ള ഒരു ക്രമീകരണം ഉണ്ട്. അന്പലപ്പറന്പിലും വിദ്യാലയത്തിലും സ്കൂൾകലോത്സവത്തിലുമൊക്കെ അവതരിപ്പിക്കാൻവേണ്ടി വളരെ കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയ തന്ത്രപരമായ ഒരു രസതന്ത്രം! ഈ നിഗൂഢതന്ത്രം പലേടത്തും പയറ്റിയിട്ടുമുണ്ട്.
‘ഒരു പെണ്കുട്ടിയുടെ അതിജീവനകഥ’ എന്ന് ഏതോ ഒരു മാധ്യമം വാഴ്ത്തിപ്പാടി പുരസ്കാരം നല്കിയിട്ടുണ്ട് എന്നും അറിയുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത്, ഇത് കേവലം ഉപജീവനതലംവിട്ട് ഉപയോഗതലത്തിലും ഉപദ്രവതലത്തിലും ഒത്തിരി സഞ്ചാരം നടത്തിക്കഴിഞ്ഞു എന്നാണ്. ഗുരുവായൂർ ഉത്സവവേളയിൽ ഇതവതരിപ്പിക്കാൻ വേദിയൊരുക്കിയതിന്റെ പിന്നിലെ ചേതോവികാരം ഊഹിക്കാവുന്നതേയുള്ളു. ക്രൈസ്തവസഭയേയും സന്യാസത്തെയും അവമതിക്കുക, അപമാനിക്കുക, അധിക്ഷേപിക്കുക..!
നിയമങ്ങളും ചട്ടങ്ങളും
നാടകത്തിന്റെ പേര് ‘കക്കുകളി’ എന്നാണല്ലോ. നിലത്ത് നെടുകെയും കുറുകെയും വരകൾ വരച്ച് കളമുണ്ടാക്കി, ഒറ്റക്കാലിൽ കുത്തിച്ചാടി ‘കക്കു’ (ഒരുതരം കായ്) തെറിപ്പിച്ചുള്ള കളിയാണിത്. വരകളും കളങ്ങളുമുള്ള കളി. സന്യാസിനിമഠത്തിലും ചില വരകളും കളങ്ങളുമുണ്ട്. ഈ വരകൾക്കും കളങ്ങൾക്കും ഇടയിൽ കാലുറപ്പിച്ചുള്ള ജീവിതമാണ് സന്യാസം. ഏത് കളിക്കും നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. അതുപോലെ സന്യാസജീവിതത്തിലും നിയതമായ നിയമങ്ങളും ചട്ടങ്ങളും ചിട്ടയും ക്രമവുമെല്ലാം ഉണ്ട്. പക്ഷേ, ആ വരകളും കളങ്ങളും ചിട്ടവട്ടങ്ങളും വികലകലാകാരന്റെ വികൃത ഭാവനയിൽ വിരിയുന്നതുപോലെ അല്ലെന്ന കാര്യം വികടനാടകാവതാരകർ മറക്കരുത്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്ന വ്രതത്രയത്തിന്റെ വരകൾക്കും കളങ്ങൾക്കും ഉള്ളിലുള്ള ജീവിതമാണെന്ന് ഈ അവതാരങ്ങൾക്കും അവതാരകർക്കും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, മറിച്ച് മനഃപൂർവ്വം മറക്കുന്നതാണ് എന്നു മനസിലാക്കാൻ സാമാന്യബുദ്ധി ധാരാളം മതി.
നാടകാവതാരകർ ചെയ്യുന്നതെന്താണ്? ഇപ്പറഞ്ഞ പവിത്രാന്തരീക്ഷമുള്ള സന്യാസിനിഭവനത്തിനുള്ളിലേക്ക് നദാലിയ എന്ന ദരിദ്രയായ പെണ്കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുവരുന്നു. കഥയുടെ തുടക്കത്തിൽ കേൾക്കുന്നത് ഒരു നിലവിളിയോടെയുള്ള ഒരു ചോദ്യമാണ്: മകളോട് മഠത്തിൽ പോകാൻ നിർബന്ധിക്കുന്ന അമ്മയോടുള്ള നദാലിയായുടെ ചോദ്യം: “അമ്മാ, ഞാൻ മഠത്തിപ്പോണോ അമ്മാ...?’’ വീട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുട്ടിക്ക് ഉണ്ണാനും ഉടുക്കാനും ഒന്നും രാഷ്ട്രീയത്തൊഴിലാളിയായ അപ്പൻ നല്കുകയില്ല. അതുകൊണ്ട്, പഞ്ഞം കിടക്കാതിരിക്കാൻ മഠത്തിൽ പോകണം എന്ന സന്ദേശമാണ് ഇവിടെ മുഴങ്ങിക്കേൾക്കുന്നത്. പവിത്രമായ ദൈവവിളിയെ ഇതിൽ കൂടുതൽ എങ്ങനെയാണ് വികലവും വികൃതവുമാക്കുക!
നദാലിയായുടെ വീട് കടപ്പുറത്തുള്ള ഒരു കുടിലിന്റെ പച്ചയായ ആവിഷ്കാരമാണ്. അവിടത്തെ ഡയലോഗും ചലനങ്ങളും ചേഷ്ടകളുമെല്ലാം സന്ദർഭത്തോടു ചേർന്നു പോകുന്നതാണ്. പക്ഷേ, മഠത്തിനുള്ളിലേക്കു കടക്കുന്പോഴോ? കടപ്പുറത്തെ ഒരു മീൻ ചന്തയുടെ പ്രതീതിയാണു മഠത്തിനുള്ളിൽ! ഒച്ചപ്പാടും ബഹളവും അലർച്ചയുംഅട്ടഹാസവും പുലഭ്യംപറച്ചിലുമെല്ലാമുള്ള ഒരു മഠം! സന്യാസത്തെ അവമതിക്കാനും അവഹേളിക്കാനും അധിക്ഷേപിക്കാനും വേണ്ടി മനഃപൂർവം കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു വികലകലാരൂപം.
ധൈര്യം എവിടെനിന്ന്?
ഈ നാടകവുമായി മുന്പോട്ടു പോകാൻ എന്തുകൊണ്ടാണിവർ ധൈര്യപ്പെടുന്നത്? ഇവർക്ക് ബൈബിൾ നന്നായിട്ടറിയ. കെസിബിസിയും സിബിസിഐയും ഒരിക്കലും തല്ലാനും കൊല്ലാനും നിർദേശം കൊടുക്കില്ല. അതേസമയം, മറ്റേതെങ്കിലുമൊരു മതവിഭാഗത്തെ തൊട്ടുകളിച്ചാൽ ‘കക്കുകളി’ ചോരക്കളിയായിമാറും എന്നവർക്കറിയാം. ഈ സന്യാസിനികൾ എന്തുദ്രോഹമാണു സമൂഹത്തിനു ചെയ്തിട്ടുള്ളത്; ചെയ്തുകൊണ്ടിരിക്കുന്നത്? സമൂഹം പുറംതള്ളിയവരെ, മാനസിക രോഗികളെ, ഭിന്നശേഷിക്കാരെ, മക്കളുപേക്ഷിച്ച മാതാപിതാക്കളെ, അനാഥക്കുഞ്ഞുങ്ങളെയൊക്കെ കുളിപ്പിച്ചും ചോറുവാരിക്കൊടുത്തുമൊക്കെ പരിചരിക്കുന്നതാണോ അവർ ചെയ്യുന്ന ദ്രോഹം? കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒരു റിട്ടയേർഡ് എൻജിനിയർ ആയ അക്രൈസ്തവസഹോദരന്റെ വാക്കുകളോടെ ഈ ലേഖനം ഉപസംഹരിക്കട്ടെ: “അച്ചോ, ഞങ്ങൾ ക്രിസ്ത്യാനികളല്ല, ഞാനും ഭാര്യയും ജോലിക്കാരായിരുന്നു. പണം ധാരാളം സന്പാദിച്ചു. മക്കളെ നല്ല നിലയിൽ എത്തിച്ചു. അവർ ഇന്ന് വിദേശത്താണ്... തിരിഞ്ഞുനോക്കാറില്ല... അങ്ങനെയാണ്, ഞങ്ങൾ നിങ്ങളുടെ സന്യാസിനികളിൽ നടത്തുന്ന ഈ സ്ഥാപനത്തിൽ വന്നത്. മക്കളുടെ സ്ഥാനത്തുനിന്ന് ഞങ്ങളെ പരിചരിക്കുന്ന മാലാഖാമാരാണ് ഈ കന്യാസ്ത്രീകൾ! ദൈവം അവരെ അനുഗ്രഹിക്കും!’’