Monday, March 20, 2023 12:02 AM IST
ജനാധിപത്യ സംവിധാനങ്ങളെ സ്വന്തം താത്പര്യങ്ങൾക്കായി ദുരുപയോഗിക്കുന്നതിൽ കൂടുതൽ കേമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേരള മുഖ്യമന്ത്രി പിണറായിയോ എന്നതായിട്ടുണ്ട് മലയാളികളെ കുഴയ്ക്കുന്ന ചോദ്യം. മോദിയും അമിത് ഷായും ചേർന്ന് അന്വേഷണ സംവിധാനങ്ങളെയാകെ അവരുടെ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ മുറവിളി.
ഇഡിയും സിബിഐയും എൻഐഎയും മാത്രമല്ല, തെരഞ്ഞെടുപ്പു കമ്മീഷൻപോലും മോദിയുടെ മനസറിഞ്ഞു പ്രവർത്തിക്കുന്നു എന്നാണ് നാട്ടിൽ ഉയരുന്ന പരാതി. കോടതികൾ പോലും മോദിയെ പേടിക്കുന്നു എന്ന ഭയം ശക്തമാവുകയാണ്. ഇതിനെതിരേ പോരാടുന്നവർ അതിലും മോശമായി പെരുമാറുന്നതല്ലേ കേരളം കാണുന്നത്. മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസ് അല്ലെങ്കിൽ അധികാര ദുർവിനിയോഗ കേസ് കേരള ലോകായുക്തയുടെ മുന്പാകെ നടപടികൾ പൂർത്തിയായി ഒരു വർഷമായി കെട്ടിയിരിക്കുന്പോൾ ജനം എന്താണ് മനസിലാക്കേണ്ടത്?
ഏറ്റവും അവസാനത്തെ ഉദാഹരണം, കേരള നിയമസഭയിൽ സ്പീക്കറുടെ മുറിക്കു മുന്പിൽ നടന്ന പ്രതിപക്ഷ ഉപരോധ സമരവും ഇതേത്തുടർന്നുണ്ടായ സംഭവങ്ങളുമാണ്. അതിൽ ഭരണകക്ഷി എംഎൽഎയുടെ ചവിട്ടേറ്റ് കൈ ഒടിഞ്ഞ പ്രതിപക്ഷ എംഎൽഎ കൊടുത്ത കേസ് സ്വീകരിക്കാൻ പോലും പോലീസിനു മടി. ഒടുവിൽ സ്വീകരിച്ചതുതന്നെ നിസാര വകുപ്പുകൾ ചുമത്തി. എന്നാൽ പ്രതിപക്ഷ എംഎൽഎമാരെ തടയാൻ വന്ന സുരക്ഷാ ജീവനക്കാരി കൊടുത്ത പരാതിയിൽ ഏഴ് എംഎൽഎ മാർക്കെതിരേ പിണറായിയുടെ പോലീസ് കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. പ്രതിപക്ഷത്തെ കെ.കെ. രമയ്ക്കുണ്ടായ പോലുള്ള പരിക്കുകളൊന്നും സുരക്ഷാ ജീവനക്കാരിക്കില്ലെന്നതും ചേർത്തുവായിക്കണം; അതാണ് പിണറായി.
പതിനാലു ദിവസത്തെ പുക
കേരളത്തെയാകെ ഭയപ്പെടുത്തിയ, ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, തലമുറകളുടെ ആരോഗ്യത്തെ വരെ ബാധിക്കുമെന്നു പറയപ്പെടുന്ന ബ്രഹ്മപുരത്തെ വിഷപ്പുകയുടെ പതിനാലാം ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സഭാ നടപടിച്ചട്ടങ്ങളുടെ 300-ാം വകുപ്പനുസരിച്ചു നടത്തിയ പ്രസ്താവന കേരളം കേൾക്കാൻ ആഗ്രഹിച്ചതാണ്. പക്ഷേ അത് ഇത്രയും വൈകിയതെന്തേ? ഒരു സംശയം പോലും ചോദിക്കാൻ അനുവാദമില്ലാത്ത ആ ചട്ടം അനുസരിച്ചുതന്നെ പ്രസ്താവന നടത്താൻ കാരണമെന്താണ്? മുഖ്യമന്ത്രി സഭയെ നേരിടാനും ചോദ്യങ്ങളെ അഭിമുഖീകരിക്കാനും ഭയപ്പെടുന്നു എന്നതിന്റെ തെളിവല്ലേ ഇത്്? നിയമസഭയിൽ അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ മാത്രമല്ല, മാധ്യമപ്രവർത്തകരെ കാണാത്തതിൽ പോലും പ്രകടമാകുന്നത് ഈ സമീപനമാണ്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാർച്ച് 16ന് ഉയർത്തിയ വലിയ ഒരു സന്ദേഹമുണ്ട്. ഇതെന്താ കൗരവസഭയോ? നാട്ടിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ നിയമസഭയിൽ അനുവദിക്കുന്നില്ല. തുടർച്ചയായി നാലു ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ട ഒരു അടിയന്തരപ്രമേയത്തിനും സ്പീക്കറുടെ അനുമതി കിട്ടുന്നില്ല. അടിയന്തരപ്രമേയ നോട്ടീസ് തള്ളാനുള്ള അവകാശം സർക്കാരിനുണ്ട്. എന്നാൽ, വിഷയം പരിഗണിക്കണമെന്ന് ആവശ്യപ്പെടാൻ അംഗത്തിനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്. ലൈഫ് മിഷൻ അഴിമതിയെക്കുറിച്ച് മാത്യു കുഴൽനാടൻ അവതരിപ്പിച്ച പ്രമേയവും ചർച്ചകളും മുഖ്യമന്ത്രിയെ വല്ലാതെ വിഷമിപ്പിച്ചു എന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. വാസ്തവത്തിൽ അതിനു ശേഷം അടിയന്തരപ്രമേയ നോട്ടീസ് പോലും സ്വീകരിക്കുന്നില്ല. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ മോദി-അദാനി ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ലോക്സഭയുടെ രേഖകളിൽനിന്നു നീക്കം ചെയ്തതുപോലെ കുഴൽനാടന്റെ ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സഭാ രേഖകളിൽനിന്നു നീക്കം ചെയ്തതായാണ് വാർത്ത.
സ്പീക്കറുടെ ഓഫീസ് ഉപരോധം
നാലുദിവസം അവസരം നിഷേധിച്ചതോടെ പ്രതിപക്ഷം സമരത്തിനു പുതിയ രീതി സ്വീകരിച്ചു. സഭയിൽ സമാന്തര സമ്മേളനം നടത്തി. പിറ്റേന്ന് സഭവിട്ട അവർ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. കേരളസഭയുടെ ചരിത്രത്തിലെ ആദ്യസംഭവം. സമരക്കാരെ സുരക്ഷാസേനാംഗങ്ങളും ഭരണകക്ഷിക്കാരും ചേർന്ന് കൈകാര്യം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ. രമ, ഉമ തോമസ്, സനീഷ് ജോസഫ്, ടി.വി. ഇബ്രാഹിം, എ.കെ.എം. അഷ്റഫ് എന്നിവരെ കൈയേറ്റം ചെയ്തു. നിയമസഭാംഗങ്ങളായ എച്ച്. സലാം, സച്ചിൻ ദേവ് എന്നിവർ ആക്രമണത്തിന് മുന്നിൽ നിന്നതായി പ്രതിപക്ഷം പരാതിപ്പെട്ടു.
കെ.കെ. രമയുടെ കൈ സലാം ചവിട്ടിയൊടിച്ചതായാണ് പരാതി. അവർ അഭിനയിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ പരിസഹസിച്ചു.പക്ഷേ എക്സറേ എടുത്തതും പ്ലാസ്റ്റർ ഇട്ടതും സർക്കാർ ആശുപത്രിക്കാരാണെന്ന രമയുടെ തിരിച്ചടി കൃത്യമായി. സമാധാനത്തിനായി സ്പീക്കർ മാർച്ച് 15ന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സലാമിനും സച്ചിനും എതിരേ നടപടി വേണമെന്ന് പ്രതിപക്ഷം ശഠിച്ചു. ചർച്ച പരാജയപ്പെട്ടു.
സഭാ നാഥനായ ഷംസീർ, പാലക്കാട് എംഎൽഎ ഷാഫി പറന്പിലിനു കൊടുത്ത ഉപദേശം വല്ലാതെ വാർത്താപ്രധാന്യം നേടി. നിയമസഭയിൽ ഇങ്ങനെ പെരുമാറിയാൽ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായിരുന്നു അത്. ഷംസീർ, എങ്ങനെ തിരിച്ചുവന്നു ശിവൻകുട്ടിയും ജലീലും? അതുമല്ല, സഭയിലെ ബഹളങ്ങൾ സഭാ ടിവി പുറത്തുവിടാത്തതുകൊണ്ട് അവർ ചെയ്യുന്നത് ആരും കണ്ടുമില്ലല്ലോ. സഭ ടിവി സർക്കാരിനുവേണ്ടി മാത്രമായെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്പോഴും ചാനലിൽ കാണിക്കുന്നത് മന്ത്രിമാരുടെ മുഖം!
ശക്തമായ അടിയൊഴുക്കിന്റെ അടയാളം
മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷനേതാവ് ഉന്നയിച്ച കുടുംബ അജണ്ട എന്ന ഭാഷ്യം സിപിഎമ്മിലും നുരഞ്ഞുപൊന്തുന്ന വികാരമല്ലേ എന്ന് സംശയിക്കാൻ സൂചനകളുണ്ട്. മകളുടെ ഭർത്താവ് റിയാസിനും ഇടതുമുന്നണി കണ്വീനറും വിശ്വസ്തനുമായിരുന്ന വിജയരാഘവന്റെ ഭാര്യ ബിന്ദുവിനും പലരെയും മറികടന്ന് പിണറായി മന്ത്രിസ്ഥാനം നൽകി. സീതാറാം യെച്ചൂരിയെയും വൃന്ദാ കാരട്ടിനെയും അദ്ഭുതപ്പെടുത്തി ശൈലജ ടീച്ചറെ പോലും ഒഴിവാക്കി.
പ്രതിപക്ഷ നേതാവ് മാനേജ്മെന്റെ ക്വാട്ടയിൽ കിട്ടിയ മന്ത്രിസ്ഥാനത്തെക്കുറിച്ച് തുറന്നടിച്ചു. സതീശന്റെ പ്രയോഗം ശരിക്കും കൊണ്ടു. റിയാസ് പൊട്ടിത്തെറിച്ചു. പ്രതിപക്ഷ നേതാവി ബിജെപിക്കാരനാണ് എന്ന പതിവു പല്ലവി. അപ്പോൾ സതീശന്റെ ആൾക്കാർ ചോദിച്ചു; ബിജെപിക്കാരനായിരുന്ന ആൾ എങ്ങനെ റിയാസിന്റെ സ്റ്റാഫിലെത്തി? ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങളും സമുന്നതരുടെ മൗനവും പാർട്ടിയിൽ എന്തോ രൂപംകൊള്ളുന്നു എന്നതിന്റെ സൂചന കൂടിയല്ലേ?
ബ്രഹ്മപുരത്ത് പോകാതിരുന്നത്
വിഷപ്പുക 14 ദിവസം കത്തിയിട്ടും മുഖ്യമന്ത്രി അവിടെ പോവുകയോ ജനങ്ങളെ ധൈര്യപ്പെടുത്തുകയോ ചെയ്തോ എന്ന ചോദ്യം പ്രസക്തമായി ഉയരുന്നു. സർക്കാർ കോടികൾ ചെലവിട്ട് വാടക കൊടുത്ത് ഇട്ടിരിക്കുന്ന ഹെലിക്കോപ്റ്റർ ഉണ്ടായിട്ടും എന്തേ മുഖ്യമന്ത്രി പോയില്ല എന്നതാണ് ചോദ്യം. അവിടത്തുകാരൻ മന്ത്രി പോലും എത്തിയത് വലിയ മാസ്ക്കും ബൂട്ടും ധരിച്ച് 12-ാം ദിവസം. ഓഖി ദുരന്തം വന്നപ്പോഴും ഇതുതന്നെയായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം. ഡൽഹിയിൽനിന്നു കേന്ദമന്ത്രി നിർമല സീതാരാമൻ വരെ വിഴിഞ്ഞത്ത് വന്നു. മുഖ്യമന്ത്രി എത്തിയതോ, വല്ലാതെ വൈകി. അവിടെ ഇറങ്ങാൻ പോലും ജനം സമ്മതിച്ചില്ല. ബ്രഹ്മപുരത്തെ തീ അണഞ്ഞെങ്കിലും ജനങ്ങളുടെ മനസിലെ തീ അണഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
വിജിലൻസ് ഉപയോഗിച്ച കവചം
ബ്രഹ്മപുരത്തെ മാലിന്യ നിർമാർജനം സംബന്ധിച്ച് ഇതുവരെയുള്ള മുഴുവൻ ഇടപാടുകളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചില സംശയങ്ങൾ ഉയർത്തുന്നുണ്ട്. മറ്റ് ഏജൻസികളുടെ അന്വേഷണസാധ്യതയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് കേസ് സംബന്ധിച്ച മുഴുവൻ രേഖകളും സുരക്ഷിതമാക്കി രക്ഷപ്പെടാനോ രക്ഷപ്പെടുത്താനോ കേരളത്തിൽ നീക്കം നടക്കുന്നുണ്ട്.
ലൈഫ് മിഷന്റെ രേഖകൾതന്നെ ഉദാഹരണം. ഇടതുമുന്നണി കണ്വീനറായ ഇ.പി. ജയരാജന്റെ ഭാര്യയും മകനും ഉടമസ്ഥരായ വൈദേകം റിസോർട്ട് സംബന്ധിച്ച പരാതിയും വിജിലൻസ് അന്വേഷണത്തിനു വിട്ടു. കേസ് കിട്ടിയ ഉടനെ പരിശോധന നടത്തിയ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു. ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ച വിജിലൻസ് കൂടുതൽ വെളിപ്പെടുത്തിയില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
മാനനഷ്ട നോട്ടീസുകൾ
സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സോൺഡ ഇൻഫോടെക് കാര്യത്തിൽ ടോണി ചമ്മണി ഉന്നയിച്ച ആരോപണത്തിനെതിരേ വൈക്കം വിശ്വനും മാനനഷ്ടക്കേസ് കൊടുത്തത് വലിയ സൂചനയല്ലേ? മുഖ്യമന്ത്രിയുടെ സമീപനമല്ല വേണ്ടത് എന്നതിന്റെ സൂചന. സ്വപ്ന ഇതിലും ഹീനമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയും ഭാര്യ കമല, മകൾ വീണ എന്നിവരും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും എന്തേ ഇങ്ങനെ ചെയ്യുന്നില്ല? ഇ.പി. ജയരാജന്റെ ഭാര്യയുടെ നിക്ഷേപം വിഷയമാകുന്പോൾ റിയാസിന്റ ഭാര്യയുടെ സ്വത്തും വിഷയമാകില്ലേ?
സിപിഐയും തിരുമ്മലും
സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും പാർട്ടിയിൽ ശക്തമായി വിമർശിക്കപ്പെട്ടു. ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്ന സിപിഐ ഇപ്പോൾ തിരുമ്മൽ ശക്തിയായെന്നായിരുന്നു പരിഹാസം. പാർട്ടിയുടെ ആലപ്പുഴ,എറണാകുളം സമ്മേളനങ്ങളിൽ വിഭാഗീയത പ്രകടമായിരുന്നു എന്നും പണം കൊടുത്തു വരെ പ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണമുയർന്നു.
മന്ത്രിയായപ്പോൾ സുനിൽ കുമാറിനെ എക്സിക്യൂട്ടിവിൽനിന്ന് ഒഴിവാക്കി. ഇപ്പോൾ നാലു മന്ത്രിമാർ എക്സിക്യൂട്ടീവിലും ദേശീയ കൗണ്സിലിലും. ഇതെന്തു നീതി? ഇപ്പോൾ കേരള കോണ്ഗ്രസ്പോലായി കാര്യങ്ങൾ. ചെയർമാനും മന്ത്രിയും ഒരാളാകരുതെന്ന് പറഞ്ഞ സ്ഥാപക നേതാവ് കെ.എം. ജോർജിനെ ഒതുക്കിയ മാണിയും ജോസഫും പിന്നീട് എത്രയോ തവണ ഈ രണ്ടു പദവികളും ഒന്നിച്ചു വഹിച്ചു. രാജ്യസഭാ സീറ്റിലേക്കും സെക്രട്ടറിസ്ഥാനത്തേക്കും തന്നെ തഴഞ്ഞ കാര്യം ഓർമിപ്പിച്ചുകൊണ്ടാണ് കാനം തരിച്ചടിച്ചത്. പകരം വീട്ടുകയാണെന്ന് തുറന്നുപറഞ്ഞു.
അനന്തപുരി / ദ്വിജന്