Tuesday, March 14, 2023 1:54 AM IST
റ്റി.സി. മാത്യു
നാലു ദിവസം. അമേരിക്കയിൽ മൂന്നു ബാങ്കുകൾ തകർന്നു. ഇതു തുടരുമോ? ഇല്ല എന്ന ഉത്തരം ആരും നൽകുന്നില്ല. തുടരും എന്നു പറയുന്നുമില്ല. ആർക്കും ഒന്നും ഉറപ്പായി പറയാനാകാത്ത നിലയാണ്. അത്ര വേഗമാണു കാര്യങ്ങൾ മാറിമറിയുന്നത്. എന്തും സംഭവിക്കാം. സാമ്പത്തികമാന്ദ്യം വരെ കാര്യങ്ങൾ എത്തുമോ എന്നു ഭയപ്പെടുന്നവരുണ്ട്. കഴിഞ്ഞ ബുധനാഴ്ച കലിഫാേർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്ക് (എസ്വി ബി) യുഎസിലെ 16-ാമത്തെ വലിയ ബാങ്കായിരുന്നു. സ്റ്റാർട്ടപ് മേഖലയിലെ പകുതിയിലധികം കമ്പനികളുടെ സ്വന്തം ബാങ്ക്. ബാങ്കിലെ നിക്ഷേപങ്ങൾ 17,500 കോടി ഡോളറും ബാങ്ക് നൽകിയ വായ്പകൾ 20,900 കോടി ഡോളറും. വെള്ളിയാഴ്ച ബാങ്ക് തകർന്നു. തിങ്കളാഴ്ച അതു പലർക്കായി വിറ്റു. അതിനു മുൻപും പിൻപുമായി സിൽവർ ഗേറ്റ്, സിഗ്നേച്ചർ എന്നീ ബാങ്കുകളും തകർന്നു.
നിക്ഷേപകർ പരക്കംപാച്ചിലിൽ
എന്താണു സംഭവിച്ചത്? ബാങ്ക് റൺ അഥവാ നിക്ഷേപകരുടെ പരക്കംപാച്ചിൽ ഉണ്ടായി. വ്യാഴാഴ്ച സിലിക്കൺ വാലി ബാങ്കിലെ നിക്ഷേപകർ 4200 കോടി ഡോളർ പിൻവലിക്കാൻ ശ്രമിച്ചു. അത്രയും പണം നൽകാൻ ബാങ്കിനു സാധിച്ചില്ല. ബാങ്ക് പൊളിഞ്ഞു. നിക്ഷേപകർ കൂട്ടമായി വന്നാൽ ഒരു ബാങ്കിനും പിടിച്ചുനിൽക്കാനാവില്ല. കാരണം, നിക്ഷേപമായി കിട്ടിയ പണത്തിൽ സിംഹഭാഗവും വായ്പയായി നൽകിയിരിക്കും. അവ പെട്ടെന്നു തിരിച്ചുവരില്ലല്ലോ. ബാങ്കിന്റെ ഭദ്രതയിൽ വിശ്വാസമുള്ളിടത്തോളം കാലം നിക്ഷേപകർ കൂട്ടമായി ചെല്ലാറില്ല. സിലിക്കൺവാലി ബാങ്ക് മാസങ്ങളായി ഞെരുക്കം അനുഭവിക്കുകയാണ്. അതിനു കാരണം ബാങ്കിലെ നിക്ഷേപകരിൽ ഭൂരിപക്ഷം വരുന്ന സ്റ്റാർട്ടപ് - ടെക്നോളജി കമ്പനികൾ തന്നെയാണ്.
വെഞ്ചർ ഫണ്ടുകൾ വന്നു, പോയി
സിലിക്കൺവാലിയിലെ സ്റ്റാർട്ടപ്പുകൾ കുറേ വർഷങ്ങളായി എളുപ്പം കിട്ടുന്ന വെഞ്ചർ കാപ്പിറ്റൽ ഉപയോഗിച്ചു ജീവിക്കുകയായിരുന്നു. 2008നു ശേഷം കുറഞ്ഞ പലിശനിരക്കിന്റെ കാലമായിരുന്നല്ലോ. ബാങ്ക്, കടപ്പത്ര നിക്ഷേപങ്ങൾ ലാഭകരമല്ലാതായി. അപ്പാേൾ ലാഭമാർഗമായി അതിസമ്പന്നരും ഫണ്ടുകളും സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തെ കണ്ടു. വിജയിച്ചാൽ നിക്ഷേപത്തിനു കിട്ടുന്ന ലാഭം പല മടങ്ങാണ്. (പൊളിഞ്ഞാൽ മൊത്തം പോകും).
കഴിഞ്ഞ വർഷം ഏപ്രിലിൽ യുഎസ് ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്-യുഎസ് കേന്ദ്ര ബാങ്ക്) പലിശ കൂട്ടിത്തുടങ്ങി. പരിധിവിട്ട വിലക്കയറ്റം പിടിച്ചുനിർത്തുകയായിരുന്നു ലക്ഷ്യം. അതുവരെ പൂജ്യത്തിനടുത്തായിരുന്ന കുറഞ്ഞ പലിശ ക്രമേണ കൂട്ടി 4.50-4.75 ശതമാനത്തിൽ എത്തിച്ചു. ഇനിയും കൂട്ടുമെന്നാണു ഫെഡ് ചെയർമാൻ ജെറോം പവൽ പറയുന്നത്.
ഈ പലിശനിരക്കും ബാങ്ക് തകർച്ചയും തമ്മിൽ അടുത്ത ബന്ധമുണ്ട്. പലിശ കുറവായിരുന്നപ്പാേൾ സ്റ്റാർട്ടപ്പുകളിലേക്കു പണമൊഴുകി. അവ എസ്വിബിയിൽ പണമിട്ടു. വെഞ്ചർ ഫണ്ടുകളും എസ്വിബിയിലായി ഇടപാട്. ഇതിനിടെ ബാങ്കിന്റെ മാതൃകമ്പനിയും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചു. ബാങ്ക് മിച്ചധനം സർക്കാർ കടപ്പത്രങ്ങളിലും നിക്ഷേപിച്ചു.
കടപ്പത്രം വിറ്റപ്പോൾ വൻ നഷ്ടം
പലിശ കൂടിയപ്പോൾ വെഞ്ചർ ഫണ്ടുകൾ നഷ്ടസാധ്യതയുള്ള സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം കുറച്ചു. വേറേ നിക്ഷേപമേഖലകളിലേക്കു മാറി. സ്റ്റാർട്ടപ്പുകൾ പണത്തിനു വിഷമിച്ചു. അവർ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങി. ബാങ്ക് പണമുണ്ടാക്കാൻ കുറേ കടപ്പത്രങ്ങൾ വിറ്റു. പലിശ കൂടിയ കാലമായതിനാൽ കടപ്പത്രവില കുറവായിരുന്നു. 2100 കോടി ഡോളറിന്റെ കടപ്പത്രങ്ങൾ വിറ്റപ്പോൾ നഷ്ടം 180 കോടി ഡോളർ. ഈ നഷ്ടം നികത്താൻ 225 കോടി ഡോളറിന്റെ ഓഹരി വിറ്റു മൂലധനം ഉണ്ടാക്കാൻ ബുധനാഴ്ച തീരുമാനിച്ചു.
ഇക്കാര്യമറിഞ്ഞ നിക്ഷേപകർ പണം പിൻവലിക്കാൻ തുടങ്ങി. സ്റ്റാർട്ടപ്പുകാർ കൂട്ടുകാരെയെല്ലാം ഇത് അറിയിച്ചതോടെ നിക്ഷേപം പിൻവലിക്കലിനു തിരക്കായി. രണ്ടു ദിവസം കൊണ്ടു പിൻവലിച്ചത് 4200 കോടി ഡോളർ! വ്യാഴാഴ്ച വൈകുന്നേരം ബാങ്കിന്റെ കാഷ് ബാലൻസ് 95.8 കോടി ഡോളർ കമ്മിയിൽ. ഓഹരിവിൽപ്പന ശ്രമവും ബാങ്കിലെ പിൻവലിക്കലും അറിഞ്ഞപ്പോൾ ഓഹരിവില കുത്തനേ ഇടിഞ്ഞു.
ട്രംപിന്റെ ബാങ്കും തകർന്നു
കലിഫോർണിയയിലെ ലാ ഹോയ ആസ്ഥാനമായ സിൽവർ ഗേറ്റ് ബാങ്കും ന്യൂയോർക്ക് ആസ്ഥാനമായ സിഗ്നേച്ചർ ബാങ്കും ക്രിപ്റ്റോ കറൻസി ബന്ധം മൂലമാണു തകർന്നത്. എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ തകർച്ചയുടെ തുടർച്ചയാണു സിൽവർ ഗേറ്റിന്റേത്. അതു മറ്റു ചില ഇടത്തരം ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ കുഴപ്പത്തിലാക്കാം.
ക്രിപ്റ്റോ കറൻസി ഇടപാടുകളാണ് സിഗ്നേച്ചർ ബാങ്കിനെ കുഴപ്പത്തിലാക്കിയത്. ഒരു കാലത്ത് ഡോണൾഡ് ട്രംപിന്റെയും കുടുംബത്തിന്റെയും ഇഷ്ടബാങ്കായിരുന്നു. ട്രംപിന്റെ പുത്രി ഇവാങ്ക ബാങ്കിന്റെ ഡയറക്ടറുമായിരുന്നു. 2021ൽ ട്രംപുമായുള്ള ബന്ധം ബാങ്ക് അവസാനിപ്പിച്ചതാണ്. കഴിഞ്ഞയാഴ്ച ബാങ്കിന്റെ ഓഹരികൾ 38 ശതമാനം ഇടിഞ്ഞിരുന്നു.
സ്റ്റാർട്ടപ് മേഖലയ്ക്ക് തിരിച്ചടി
2008നു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് അമേരിക്കൻ ബാങ്കിംഗ് എത്തിയിരിക്കുന്നത്. സ്റ്റാർട്ടപ് മേഖലയിലെ 50 ശതമാനത്തിലധികം കമ്പനികൾക്ക് ആശ്രയമായിരുന്നു എസ്വിബി. വായ്പയായും പ്രാരംഭനിക്ഷേപമായും അവയിൽ ബാങ്കിനും മാതൃകമ്പനിക്കും (എസ്വിബി ഫിനാൻഷ്യൽ) വലിയ ധനകാര്യ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷം സ്റ്റാർട്ടപ്പുകളുടെയും ദൈനംദിന ബാങ്കിംഗും ഇതിലായിരുന്നു. ബയോടെക് മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ 70 ശതമാനവും എസ്വിബിയുടെ ഇടപാടുകാരാണ്. വെെ കോംബിനേറ്റർ എന്ന സ്റ്റാർട്ടപ് ആക്സിലറേറ്ററുമായി ബന്ധപ്പെട്ടു തുടങ്ങിയ കമ്പനികളിൽ ഭൂരിപക്ഷവും എസ്വിബിയോടു സഹകരിച്ചാണു നീങ്ങിയിരുന്നത്.
സോഷ്യൽ സെക്യൂരിറ്റി നമ്പർ കിട്ടും മുമ്പ് ഇടപാടുകൾ അനുവദിച്ചിരുന്നതിനാൽ എസ്വിബിയിൽ ബന്ധപ്പെട്ടിരുന്ന ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരുടെ കമ്പനികളുടെ എണ്ണവും വലുതാണ്. പേയ്ടി എം, നാപ്റ്റോൾ, ഇൻ മോബി, ഷാദി, ഐ യോഗി, ട്യൂട്ടർ വിസ്റ്റാ തുടങ്ങി ഇരുപതിലേറെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ എസ്വിബിക്കു നിക്ഷേപമുണ്ട്. ഇന്ത്യയിലും യുഎസിലുമായി പ്രവർത്തിക്കുന്ന ഡസൻകണക്കിനു സ്റ്റാർട്ടപ്പുകൾ എസ്വിബിയിലാണു ശമ്പളമടക്കമുള്ള കാര്യങ്ങൾക്കുവേണ്ട അക്കൗണ്ട് സൂക്ഷിച്ചത്. മിക്കവർക്കും ഇടപാടുകളിൽനിന്നുള്ള പണം വരുന്നതും ഈ ബാങ്കിലേക്കാണ്.
വീഡിയോ ഗെയിമുകൾ തയാറാക്കുന്ന റോബ്ലോക്സ് കോർപറേഷൻ, സ്ടീമിംഗ് ഉപകരണങ്ങൾ നിർമിക്കുന്ന റോകു കോർപറേഷൻ, സ്പേസ് കമ്പനി റോക്കറ്റ് ലാബ്, കൂപ്പൺസ് ഡോട് കോം ഉടമ ക്വോഷന്റ് തുടങ്ങി ഒട്ടനവധി കമ്പനികൾക്ക് എസ്വിബിയിൽ വലിയ തുക നിക്ഷേപമുണ്ട്. ഇന്ത്യയിലെ ഗെയിമിംഗ് കമ്പനി നസറാ ടെക്നോളജീസിന്റെ രണ്ട് ഉപകമ്പനികളുടെ 64 കോടി രൂപ എസ്വിബിയിലാണ്.
നിക്ഷേപകർക്കു നഷ്ടമില്ല
ബാങ്കു തകർച്ചകളെ യുഎസ് അധികൃതർ എങ്ങനെ കൈകാര്യം ചെയ്യും എന്നാണു വെള്ളിയാഴ്ച മുതൽ എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സിലിക്കൺവാലി ബാങ്കിലെ നിക്ഷേപകർക്കു നഷ്ടം വരില്ലെന്നും തിങ്കളാഴ്ച മുതൽ അവർക്കു തങ്ങളുടെ നിക്ഷേപങ്ങൾ കെെകാര്യം ചെയ്യാനാകുമെന്നും ഞായറാഴ്ച അധികൃതർ ഉറപ്പു നൽകിയത് കാര്യങ്ങൾ ശരിയായി നീങ്ങുന്നുവെന്നു കാണിച്ചു. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ, ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ, ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷ്വറൻസ് കോർപറേഷൻ ചെയർമാൻ മാർട്ടിൻ ഗ്രൂവൻബർഗ് എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇതറിയിച്ചത്. സർക്കാരിന്റെ പണം മുടക്കാതെ നിക്ഷേപകരുടെ പണം മടക്കി നൽകും. ബാങ്കിന്റെ ഓഹരി ഉടമകൾക്കും മൂലധനാവശ്യത്തിന് ഇറക്കിയ ബോണ്ടുകൾ വാങ്ങിയവർക്കുമാകും നഷ്ടം.
ഈ ബാങ്ക് തകർച്ചകളെ ഒറ്റപ്പെട്ട സംഭവങ്ങളായിട്ടാണ് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ കാണുന്നത്. ധനകാര്യ മേഖലയിലെ റെഗുലേറ്ററി അധികൃതർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ അവകാശപ്പെട്ടു. വേറെ ബാങ്കുകൾ കുഴപ്പത്തിലാകാൻ സാഹചര്യമില്ലെന്ന നിലപാടാണ് യുഎസ് പ്രസിഡന്റിന്റെ കൗൺസിൽ ഓഫ് ഇക്കണോമിക് അഡ്വൈസേഴ്സ് അധ്യക്ഷ സെസീലിയ റൂസിനും ഉള്ളത്.
പ്രശ്നം പടരാതിരിക്കാൻ
യഥാസമയം ഉചിത നടപടി എടുത്താൽ മറ്റു ബാങ്കുകൾ കുഴപ്പത്തിലാകാതെ നോക്കാൻ പറ്റുമെന്ന് മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് പറയുന്നു. ബാങ്കുകളിലെ നിക്ഷേപങ്ങൾ ഭദ്രമാണെന്നും ഏതവസരത്തിലും തങ്ങളുടെ പണം തിരിച്ചെടുക്കാൻ പറ്റുമെന്നും നിക്ഷേപകർക്കു വിശ്വാസം വരണം. അതില്ലെങ്കിൽ നിക്ഷേപകർ പണം പിൻവലിക്കാൻ ഓടും. അതു കൂടുതൽ ബാങ്കുകൾ തകരാൻ ഇടയാക്കുമെന്നു സമ്മേഴ്സ് മുന്നറിയിപ്പ് നൽകി.
എന്നാൽ ചില റീജണൽ ബാങ്കുകൾ തകരാൻ സാധ്യതയുണ്ടെന്നു ബെയർ ട്രാപ്സ് റിപ്പോർട്ട് സ്ഥാപകനും നിക്ഷേപ വിദഗ്ധനുമായ മക്ഡോണൾഡ് കരുതുന്നു. ടെക്നോളജി, സ്റ്റാർട്ടപ് കമ്പനികളെ ആശ്രയിക്കുന്ന റീജണൽ ബാങ്കുകൾക്കാണു പ്രധാന വെല്ലുവിളി. പാക് വെസ്റ്റ്, ഫസ്റ്റ് റിപ്പബ്ലിക്, വെസ്റ്റേൺ അലയൻസ്, ചാൾസ് ഷ്വാബ് തുടങ്ങിയ ബാങ്കുകളുടെ ഓഹരിവ്യാപാരം വിലയിലെ ചാഞ്ചാട്ടം മൂലം വെള്ളിയാഴ്ച പലവട്ടം നിർത്തേണ്ടിവന്നു.
ജെപി മാേർഗൻ, വെൽസ് ഫാർഗോ, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വമ്പൻ ബാങ്കുകളുടെ
ഓഹരികൾ വ്യാഴാഴ്ച ആറു ശതമാനം വരെ ഇടിഞ്ഞെങ്കിലും പിറ്റേന്നു നഷ്ടം കുറച്ചു. രണ്ടു ദിവസംകൊണ്ട് യുഎസ് ബാങ്കുകളുടെ വിപണിമൂല്യത്തിൽ 10,000 കോടി ഡോളർ (8.2 ലക്ഷം കോടി രൂപ) നഷ്ടം വന്നു. യൂറോപ്യൻ ബാങ്കുകൾക്കുണ്ടായ നഷ്ടം 5000 കോടി ഡോളർ (4.1 ലക്ഷം കോടി രൂപ). പക്ഷേ തിങ്കളാഴ്ച വീണ്ടും വലിയ നഷ്ടത്തിലായി.
പലിശയിൽ ആശ്വാസം വരുമോ?
ധനകാര്യ മേഖലയിലെ ജാഗ്രതക്കുറവും അമിത ലാഭക്കൊതിയുമാണ് 2008ൽ ആഗോളമാന്ദ്യം ഉണ്ടാക്കിയ ബാങ്ക് തകർച്ചകളുടെ കാരണം. അതിനുശേഷം ബാങ്കുകളെയും നിക്ഷേപ കമ്പനികളെയും ചില കർശന വ്യവസ്ഥകൾക്കു വിധേയമാക്കി. 2010ൽ പാസാക്കിയ ഡോഡ് - ഫ്രാങ്ക് നിയമം പിന്നീടു ട്രംപിന്റെ കാലത്തു ലഘൂകരിച്ചു. മൂലധന പര്യാപ്തത, സമ്മർദ പരിശോധന, റേറ്റിംഗ് തുടങ്ങിയവയിലൊക്കെ ഇളവു നൽകി. ഇളവു നൽകിയതാണു സിലിക്കൺവാലി ബാങ്ക് തകരാൻ കാരണമെന്നു വാദിക്കുന്നവരുണ്ട്.
ബാങ്ക് തകർച്ചയിൽനിന്ന് ഒരു നല്ല ഫലം ചിലർ പ്രതീക്ഷിക്കുന്നുണ്ട്. യുഎസ് ഫെഡ് പലിശവർധനയുടെ തോത് കുറച്ചേക്കും. പ്രതിസന്ധിക്കിടയിൽ പലിശ അധികം കൂട്ടുന്നതു വിവേകമല്ലല്ലോ. അടുത്ത ബുധനാഴ്ച നിരക്ക് 4.5ൽനിന്ന് അഞ്ചു ശതമാനമാക്കും എന്നു കരുതിയത് ചിലപ്പോൾ ഒഴിവായേക്കാം എന്നാണു പുതിയ നിഗമനം. അമേരിക്ക കൂട്ടുന്നില്ലെങ്കിൽ ഇന്ത്യയും പലിശ കൂട്ടാതിരിക്കും. പലിശ കൂട്ടുന്നത് സാമ്പത്തികമാന്ദ്യത്തിലേക്കു നയിക്കുമെന്ന ഭീതി വീണ്ടും പ്രബലമായിട്ടുമുണ്ട്.