Tuesday, March 14, 2023 1:47 AM IST
ഉള്ളതുപറഞ്ഞാൽ / ഗോപാലകൃഷ്ണൻ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുവിജയത്തിനു തൊട്ടുപിന്നാലെ, ബിജെപിക്കു ബാലികേറാമലയായ കേരളത്തിലും വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുകയോ മുന്നറിയിപ്പു നൽകുകയോ ചെയ്തു. തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ യഥാർഥവും സുസ്ഥിരവുമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ മുഖ്യ തന്ത്രജ്ഞനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. അത്ര എളുപ്പമല്ലെങ്കിലും അമിത് ഷാ ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകഴിഞ്ഞു. പാർട്ടിയുടെ തന്ത്രങ്ങളും നീക്കങ്ങങ്ങളും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ടതുണ്ട്. ഞായറാഴ്ച ആരംഭിച്ച പ്രചാരണത്തിന്റെ തുടർച്ചയായി ഉണ്ടായേക്കാവുന്ന എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കേണ്ടതുണ്ട്.
തന്ത്രങ്ങളും പദ്ധതികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുന്നതിലും ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് തോന്നുന്നത്. ക്രൈസ്തവസമൂഹത്തിലെ ഒരു വിഭാഗം ഇതിനകം സൗഹൃദത്തിലായിക്കഴിഞ്ഞു. മുസ്ലിം സ്ത്രീകൾക്കിടയിൽ പിന്തുണ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവരിൽ ചിലർ തങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കുന്ന തരത്തിലുള്ളതും പ്രയോജനകരവുമായ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സന്തുഷ്ടരാണ്. വരും മാസങ്ങളിൽ ഈ രീതികളും നീക്കങ്ങളും കൂടുതൽ ഗതിവേഗം കൈവരിക്കുമോയെന്ന് ഉറപ്പില്ല. എന്നാൽ സാഹചര്യങ്ങൾക്കും അവസരങ്ങൾക്കുമനുസരിച്ച് സൗഹൃദം സ്ഥാപിക്കുന്ന തന്ത്രശാലികളായതിനാലും തെരഞ്ഞെടുപ്പു വിജയമാണ് പ്രധാന ലക്ഷ്യം എന്നതിനാലും വിസ്മയിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ പലതും സംഭവിക്കാം. എല്ലാറ്റിനുമുപരി, തെരഞ്ഞെടുപ്പു പോരാട്ടങ്ങളിൽ സംശുദ്ധമായ പ്രവർത്തനമല്ല, ലക്ഷ്യമാണ് പ്രധാനം: പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ് എന്ന പഴഞ്ചൊല്ലാണ് ആപ്തവാക്യം.
മോദി സർക്കാരിന്റെ നല്ല പരിഷ്കാരങ്ങളുടെയും നടപടികളുടെയും കുത്തൊഴുക്കുണ്ടാകും. മികച്ച രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതും ആവേശകരവും ഉന്മേഷദായകവുമായ വാഗ്ദാനങ്ങളുടെ പെരുമഴയുമുണ്ടാകും. അതിനുശേഷം നല്ല അർഥതലങ്ങളുള്ള പരിപാടികളോടെയും തന്റെ ആകർഷകമായ പ്രസംഗത്തിലൂടെയും പ്രധാനമന്ത്രി മോദി അവ അവതരിപ്പിക്കും. ഭാവിയിൽ അവ നിറവേറ്റിയേക്കാം. എന്നാൽ, കേരളീയർക്ക് നല്ല പരിചയവും അനുഭവസമ്പത്തുമുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പഴയകാല വാഗ്ദാനങ്ങളിൽനിന്ന് അവ വ്യത്യസ്തമാകുമെന്ന് ഉറപ്പാണ്.
എന്നിരുന്നാലും, ഫലത്തിൽ ഓരോ വോട്ടറിലും ബിജെപി വിരുദ്ധതയും വർഗീയതയും നിറച്ചിരിക്കുന്നതും ഗണ്യമായ തോതിൽ ന്യൂനപക്ഷങ്ങളുള്ളതുമായ കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിജയിക്കുക എന്നത് അത്ര ലളിതമായിരിക്കില്ല. അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെരുകുന്ന തൊഴിലില്ലായ്മ, സംസ്ഥാനത്തോടുള്ള വിവേചനം എന്നിവയുടെ ദുഃഖകരമായ അനുഭവം മുഴുവൻ ജനങ്ങൾക്കുമുണ്ട്.
യൂറോപ്പ്, അമേരിക്ക, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്നവരിൽനിന്നുള്ള പണംകൊണ്ടു പ്രയോജനം ലഭിക്കുന്ന മലയാളികളുടെ മനസിലേക്ക് കാവിപ്രചാരകർക്ക് അവരുടെ കാഴ്ചപ്പാട് തള്ളുന്നത് അത്ര മൃദുവും സുഗമവുമല്ല. ഇതാണ് സാധാരണ സാഹചര്യങ്ങൾ. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കാലവും സാഹചര്യങ്ങളും മികച്ച അവസരങ്ങൾ തേടുന്ന പ്രതിപക്ഷത്തുള്ളവരെ കൂടുതൽ ആകർഷകവും അതിശയകരവുമായ ഓഫറുകൾ സ്വീകരിക്കാൻ പ്രേരിപ്പിക്കും. അത് അവരുടെ ജീവിതം സുഖപ്രദമാക്കും. ജയപരാജയങ്ങൾ പരിഗണിക്കാതെ കിട്ടുന്ന ഉറപ്പുള്ളതും സുഖപ്രദവുമായ ഓഫറുകൾ സ്വീകരിക്കുക എന്നതാണ് ഇക്കാലത്ത് അനിശ്ചിതത്വമുള്ളവർ അതിജീവനത്തിനായി ചെയ്യുന്നത്.
അധികാരം പിടിച്ചെടുക്കണമെന്ന് മനസിൽ ഉറപ്പിക്കുന്നവർ പ്രതിപക്ഷത്തെ സാമാന്യം ജനകീയ അടിത്തറയുള്ളവരെ സ്വന്തമാക്കാനുള്ള കൗശലവും സാമർഥ്യവുമാണ് ഈ ഓഫറുകളിലൂടെ മുന്നോട്ടു വയ്ക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് തെരഞ്ഞെടുപ്പിനു മുമ്പുള്ള ഓഫറുകൾ സ്വീകരിക്കുന്നവർക്ക് തെരഞ്ഞെടുപ്പു ഫലങ്ങളൊന്നും നോക്കാതെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയും ചില സന്ദർഭങ്ങളിൽ ഗവർണർ ഉൾപ്പെടെയുള്ള ഉന്നതസ്ഥാനങ്ങൾ വരെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അവരെ അധികാരസ്ഥാനങ്ങളിൽ നിലനിർത്തുകയും ചില സന്ദർഭങ്ങളിൽ കുടുംബത്തെ നന്നായി പരിപാലിക്കുകയും ചെയ്യുന്നു. കുടുംബവാഴ്ചാ വ്യവസ്ഥയിൽനിന്ന് വ്യത്യസ്തമാണിത്. എന്നാൽ മൊത്തത്തിൽ മെച്ചപ്പെട്ടതുമാണ്.
സംഘപരിവാറിന്റെ കടുത്ത എതിരാളികൾപോലും അത്തരം ഓഫറുകൾ സ്വീകരിക്കുന്നു. ഇവർ എണ്ണത്തിൽ ചെറുതുമല്ല. അവരെ സംബന്ധിച്ചിടത്തോളം സാമുദായിക കാരണങ്ങൾ അവരുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും തടസമാകുന്നില്ല. തെരഞ്ഞെടുപ്പിനു ശേഷവും അത്തരം സംഭവവികാസങ്ങൾ നമ്മൾ കണ്ടതാണ്. വടക്കു-കിഴക്കൻ തെരഞ്ഞെടുപ്പുകളിൽ സീറ്റ് വിഭജന സമയത്ത് ഇത്തരം ഓഫറുകൾ ഉണ്ടായിരുന്നു. ചില ഫലങ്ങൾ അനുസരിച്ച് ഒരാൾ പോയാൽ നല്ല പ്രതിഫലവും ലഭിക്കും.
കേരളത്തിൽ ഈ ഓഫറുകൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സമയത്ത് ഫലപ്രദമായ രീതിയിൽ നന്നായി പ്രയോഗിക്കാവുന്നതാണ്. എല്ലാ രാഷ്ട്രീയക്കാർക്കും പാർലമെന്ററിമോഹമുള്ളതിനാൽ, സ്വന്തം പാർട്ടി സീറ്റ് നിഷേധിച്ചാൽ അവരിൽ പലരും ഇത്തരം ഓഫറുകളിൽ വീഴുന്നു. ഇവരിൽ പലർക്കും സാമാന്യം അനുയായികളുള്ളതിനാൽ, സ്ഥാനാർഥികൾ വേണ്ടത്രയില്ലാത്ത ബിജെപി വിപണിയിലിറങ്ങും. മികച്ച വാഗ്ദാനങ്ങൾ ചൊരിയും. അവ നിരസിക്കുന്നത് അത്ര എളുപ്പവുമല്ല. കോൺഗ്രസിന്റെ കാര്യമെടുക്കുക, ഗ്രൂപ്പിസം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ്. പാർട്ടി അംഗങ്ങൾ എളുപ്പത്തിൽ എതിരാളികളാകും. സീറ്റ് കിട്ടാത്ത പലരും മികവുറ്റവരായിരിക്കും. അത്തരം നേതാക്കൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അസൂയാവഹമായ ഓഫറുകൾ എളുപ്പത്തിൽ നിരസിക്കാൻ കഴിയില്ല. ഇപ്പോൾ ഗ്രൂപ്പ് വഴക്കുകൾക്കു കളമൊരുങ്ങിയതോടെ നിരവധി നേതാക്കൾ മോദിയെയും അദ്ദേഹത്തിന്റെ ഓഫറുകളെയും സന്തോഷത്തോടെയാണ് വീക്ഷിക്കുന്നത്.
താരതമ്യേന മെച്ചപ്പെട്ട ഇടതുമുന്നണിയിൽ പോലും ഭിന്നതകൾ വികസിച്ചുകൊണ്ടിരിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ കമ്യൂണിസ്റ്റുകാരും വിശ്വസ്തത മറന്ന് രാഷ്ട്രീയ കാലുമാറ്റം നടത്താം. അവർക്ക് കാവിക്കൂട്ടത്തിലേക്കോ ത്രിവർണ പതാകകൾക്കു പിന്നിൽ ഒത്തുകൂടിയവരിലേക്കോ മാറാം. അതെ, എല്ലാം ഓഫറിനെ ആശ്രയിച്ചിരിക്കുന്നു - മണ്ഡലം, നഷ്ടപരിഹാരം, കരിയർ. ദേശീയതലത്തെ അപേക്ഷിച്ച് സ്ഥലവും സമയവും തമ്മിൽ ചെറിയ വ്യത്യാസമുള്ള സംസ്ഥാനത്തും ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ് കാണപ്പെടുന്നത്.
കേന്ദ്രത്തിലെ അധികാരവും സമാനതകളില്ലാത്ത വിഭവങ്ങളുമായി ബിജെപി ആദിശങ്കരന്റെയും ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും നാട്ടിൽ ഭാഗ്യം പരീക്ഷിക്കാൻ ശ്രമിക്കും. എതിർക്കാൻ കോൺഗ്രസും കമ്യൂണിസ്റ്റുകാരും പരമാവധി പൊരുതും. എന്നാൽ ത്രിപുരയിലെപ്പോലെ അവരുടെ ഒത്തുചേരൽ നടന്നേക്കില്ല. എന്നിരുന്നാലും എൽഡിഎഫിനും യുഡിഎഫിനും ഒരു വലിയ പോരാട്ടം നടത്താനും ബിജെപി നയിക്കുന്ന എൻഡിഎയ്ക്കു കാര്യങ്ങൾ വ്യത്യസ്തമാക്കാനും കഴിയും.
അതെല്ലാം ഇപ്പോൾ ആസൂത്രണഘട്ടത്തിലാണ്. തെരഞ്ഞെടുപ്പു തീയതി അടുക്കുന്തോറും യഥാർഥ കളികളും വിശദാംശങ്ങളും കൂടുതൽ വ്യക്തമാകും. എന്നാൽ വടക്കുന്നാഥന്റെയും തൃപ്രയാറിലെ ശ്രീരാമന്റെയും ഗുരുവായൂരിൽ ശ്രീകൃഷ്ണന്റെയും നാടായ തൃശൂരിൽനിന്നാണ് ബിജെപി കളി തുടങ്ങിയിരിക്കുന്നത്. ഇത് ഗൗരവമായി നിരീക്ഷിക്കുകയും കാണുകയും വേണം.
2023ലെ വേനൽക്കാലം പതിവിലും ചൂടുള്ളതായിരിക്കും. സമീപവേദികളിൽ വികാരതീവ്രതയോടെ പ്രസംഗിക്കുന്നവർ ആക്രോശിക്കുകയും തീ തുപ്പുകയുകയും ചെയ്യുന്നതോടെ 2024ലെ വേനൽക്കാലം രാഷ്ട്രീയമായി ഏറ്റവും ചൂടേറിയതാകും. അതെ, വരും മാസങ്ങളിലെ പോരാട്ടത്തിൽ എതിരാളികൾ ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങൾക്കായി കാത്തിരിക്കണം, അത് വരാനിരിക്കുന്ന തീക്ഷ്ണമായ പോരാട്ടങ്ങളെക്കുറിച്ചു സൂചന നൽകും.