Thursday, March 9, 2023 10:43 PM IST
വി. മനോജ്
കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ. ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു മുന്നേറിയ 75 വർഷങ്ങളാണു പാർട്ടി കടന്നുപോകുന്നത്. 75-ാം വാർഷികാഘോഷങ്ങൾക്കു ചെന്നൈയിൽ തുടക്കമായിരിക്കുന്നു. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ മങ്ങാത്ത സാന്നിധ്യമായും കേരള രാഷ്ട്രീയത്തിൽ ഐക്യമുന്നണിയുടെ കരുത്തായുമാണ് മുസ്ലിം ലീഗ് ഏഴരപ്പതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിൽക്കുന്നത്.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് ഏതാനും മാസത്തിനു ശേഷമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപമെടുക്കുന്നത്. രാജ്യത്തിന്റെ വിഭജനത്തിനിടെയുണ്ടായ മതപരമായ വിഭജനം, മുസ്ലിം ന്യൂനപക്ഷങ്ങൾക്കു മുന്നോട്ടുപോകാൻ രാഷ്ട്രീയ സംഘടന ആവശ്യമാണെന്ന ബോധത്തിലേക്ക് അന്നത്തെ നേതാക്കളെ എത്തിക്കുകയായിരുന്നു. മുൻപ് രാജ്യത്തു പ്രവർത്തിച്ചിരുന്ന മുസ്ലിം ലീഗ്, വിഭജനത്തിനുശേഷം ദുർബലമായിരുന്നു.
നേതാക്കളിൽ പലരും പാക്കിസ്ഥാനിലേക്കു പോയി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ രൂപംകൊണ്ടതോടെ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ ദേശീയ സ്വഭാവംതന്നെ നഷ്ടമായി. അതോടെയാണ് വിഭജനാനന്തര ഇന്ത്യയിൽ ദേശീയതയെ ഉയർത്തിപ്പിടിച്ച ഏതാനും മുസ്ലിം നേതാക്കൾ ചേർന്ന് പുതിയ പാർട്ടിക്കു രൂപം കൊടുത്തത്.
മദിരാശിയിൽ തുടക്കം
1948 മാർച്ച് പത്തിന് അന്നത്തെ മദിരാശിയിലെ രാജാജി ഹാളിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആദ്യ കൗണ്സിൽ യോഗം നടന്നത്. പ്രമുഖ നേതാവ് ഖായിദെ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ മുസ്ലിം സമുദായത്തിലെ പ്രമുഖരായ 29 പേർ ചേർന്നാണ് ആദ്യത്തെ കമ്മിറ്റിക്കു രൂപം നൽകിയത്. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും പ്രമുഖ മുസ്ലിം നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. രാജ്യത്തെ അന്നത്തെ വിവിധ പ്രോവിൻസുകളിലെ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തവരിൽ ഉണ്ടായിരുന്നു. പുതിയ പാർട്ടിയുടെ ഭരണഘടനയ്ക്കു രൂപം നൽകിയത് 1951 സെപ്റ്റംബർ ഒന്നിനായിരുന്നു.
1948ൽ തുടങ്ങിവച്ച പ്രസ്ഥാനം പിന്നീടിങ്ങോട്ട് കൂടുതൽ ശക്തിയോടെ വളരുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ എക്കാലത്തും മുസ്ലിം ലീഗിന് പ്രതിനിധികളുണ്ടായി. കേരള സംസ്ഥാനം രൂപീകരിച്ച കാലം മുതൽ മുസ്ലിം ലീഗ് സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക ശക്തിയുമായി. 1967ൽ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ചേർന്നതോടെ മുസ്ലിം ലീഗിന് കേരളത്തിൽ ശക്തമായ രാഷ്ട്രീയ മേൽവിലാസം ലഭിച്ചു. പിന്നീട് കേരളത്തിൽ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് രൂപീകരിച്ചപ്പോൾ ലീഗ് അതിന്റെ പ്രധാന ഘടകകക്ഷികളിലൊന്നായി. ഇന്നും ലീഗ് ആ മുന്നണിയിലെ അവിഭാജ്യ ഘടകമാണ്.
പ്രമുഖരുടെ തട്ടകം
പ്രമുഖരായ ഒട്ടേറെ നേതാക്കളിലൂടെയാണു കേരളത്തിൽ മുസ്ലിം ലീഗ് വളർന്നത്. സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, ബി. പോക്കർ സാഹിബ്, സി.എച്ച്. മുഹമ്മദ് കോയ, കെ.എം. സീതി സാഹിബ്, സത്താർ സേട്ട്, പാണക്കാട് കുടുംബത്തിലെ പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളിലൂടെ പാർട്ടി വളർന്നു.
പാർലമെന്ററി രാഷ്ട്രീയത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഖാദർ മൊയ്തീൻ, കേരള നേതാക്കളായ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ, ഗുലാം മുഹമ്മദ് ബനാത്ത് വാല, എം.പി. അബ്ദുസമദ് സമദാനി, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരിലൂടെ പാർട്ടി ദേശീയതലത്തിലും ശ്രദ്ധ നേടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണു കേരളത്തിലെ പാർട്ടി ഇപ്പോൾ മുന്നേറുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഗതിവേഗങ്ങളെ തിരിച്ചുവിടാൻ പോരുന്ന ശക്തിയായാണു മുസ്ലിം ലീഗ് ഇന്നു നിലനിൽക്കുന്നത്.
യുഡിഎഫിനൊപ്പം
യുഡിഎഫിന്റെ രൂപീകരണ കാലം മുതൽ മുന്നണിക്കൊപ്പം നിൽക്കുന്ന ലീഗ് മുന്നണി മാറുമോയെന്ന ചോദ്യം ഇടയ്ക്കിടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവരാറുണ്ട്. എന്നാൽ ലീഗ് എന്നും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന ഉത്തരമാണു പാർട്ടി നേതാക്കൾ നൽകിവരുന്നത്.
ന്യൂനപക്ഷ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്പോഴും മതേതരത്വത്തിനുവേണ്ടി ശക്തമായി നിലകൊള്ളുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്ന് ഇടതുപക്ഷത്തെ നേതാക്കൾ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വർഗീയ കലാപങ്ങളുണ്ടായ സമയങ്ങളിലെല്ലാം സമാധാനത്തിന്റെ സന്ദേശവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
ജാഗ്രതയോടെ നേതൃത്വം
വർഗീയതയുടെ വിഷവിത്തുകൾ പരക്കാതിരിക്കാനും പാർട്ടി പ്രവർത്തകർ മതതീവ്രവാദത്തിന്റെ തീനാളങ്ങളിലേക്ക് എടുത്തുചാടാതിരിക്കാനും ലീഗ് നേതൃത്വം എന്നും ജാഗരൂകരായിട്ടുണ്ട്. 1992 ൽ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേരളത്തിൽ പടർന്നുപിടിക്കാൻ തുടങ്ങിയ വർഗീയ സംഘർഷങ്ങളെ തടഞ്ഞുനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് ചെറുതല്ല. അതിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്കും സംഘടനാ പ്രതിസന്ധിക്കും പാർട്ടി നേതൃത്വം ഇരയായിരുന്നു. എന്നാൽ, വർഗീയകലാപത്തിന്റെ കാലത്ത് സമാധാനത്തിനാണ് പ്രാധാന്യമെന്നു ലീഗ് നേതാക്കൾ വിളിച്ചുപറഞ്ഞു. ആർഎസ്എസിനെ പ്രതിരോധിക്കുന്നതിൽ മുസ്ലിം ലീഗിനു ശക്തിയില്ലെന്നാരോപിച്ച് ഒരുപറ്റം പ്രമുഖ നേതാക്കൾ വരെ പാർട്ടി വിട്ടു പുറത്തുപോയി. എന്നാൽ, മതേതരത്വവും സമാധാനവും ഉയർത്തിപ്പിടിച്ചതാണ് മുസ്ലിം ലീഗിന്റെ ശക്തിക്കു വളമേകിയതെന്ന് പിന്നീട് കാലം തെളിയിച്ചു.