Thursday, March 9, 2023 10:33 PM IST
അമിതാഭ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)
നിർണായകഘട്ടത്തിൽ ഇന്ത്യ ഏറ്റെടുത്തിരിക്കുന്ന ജി 20 അധ്യക്ഷപദത്തിന് തീർച്ചയായും കാലികപ്രസക്തിയുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി അനുഭവിച്ചുവരുന്ന പ്രതിസന്ധികളിൽനിന്നു കരകയറാനുള്ള കഠിന പരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കോവിഡ് മഹാമാരിയിൽത്തുടങ്ങി കാലാവസ്ഥാ വ്യതിയാനങ്ങൾവരെ എത്തിനിൽക്കുന്ന പ്രതിസന്ധികളുടെ ആഘാതത്തിൽ ലിംഗഭേദമുണ്ടെന്നും ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വനിതകളുടെയും പെൺകുട്ടികളുടെയും മേൽ അതികഠിനമായ ആഘാതമാണ് ഇവയൊക്കെ ഏൽപ്പിക്കുന്നത്. അവരുടെ സുരക്ഷയെയും ഉപജീവനത്തെയും ആരോഗ്യത്തെയും ഇത്തരം പ്രശ്നങ്ങൾ കാര്യമായി ബാധിച്ചിരിക്കുന്നു.
ജി 20 അധ്യക്ഷപദമേറ്റെടുത്തിരിക്കുന്ന ഇന്ത്യ, വനിതാ പങ്കാളിത്തത്തിലും ലിംഗസമത്വത്തിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. വനിതകളുടെ സാമ്പത്തിക ശക്തീകരണം, സംരംഭകത്വം, തൊഴിൽ പങ്കാളിത്തം തുടങ്ങിയ നിർണായക പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ അനിവാര്യത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എടുത്തുപറയുകയുണ്ടായി.
സ്ത്രീകളുടെ സമഗ്രവികസനം
ആഭ്യന്തരമായി നോക്കിയാൽ ജീവിതത്തിന്റെ സമസ്ത ഘട്ടങ്ങളിലും അവരുടെ സമഗ്രവികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയോടെ ‘ആത്മനിർഭർ ഭാരത്’ വികസന അജൻഡയുടെ ഹൃദയഭാഗത്ത് വനിതാ ശക്തീകരണത്തെ പ്രതിഷ്ഠിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി 2014നുശേഷം സ്ത്രീ-പുരുഷ അനുപാതത്തിൽ 16 പോയിന്റ് വർധനയ്ക്കു കാരണമായി. ചെറുകിട സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്ന മുദ്ര പദ്ധതിക്ക് 70 ശതമാനത്തിൽ കൂടുതൽ വനിതാ ഗുണഭോക്താക്കളുണ്ട്.
സംയോജിത പോഷകാഹാര പദ്ധതിയായ പോഷൺ ദൗത്യം 2.0 മുഖേന 1.2 കോടിയിലധികം ഗർഭവതികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സേവനം ഉറപ്പാക്കാനായി. തൊഴിലെടുക്കുന്ന വനിതകൾക്കായി വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ സ്ഥാപിക്കുന്നതും സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വിവിധ നൈപുണ്യ-വികസന പദ്ധതികളും ആക്രമണങ്ങളിൽനിന്ന് സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംരംഭങ്ങളും വ്യക്തമാക്കുന്നത് സുരക്ഷ, സുവിധ (സൗകര്യം), സ്വാഭിമാൻ (സ്വാതന്ത്ര്യം) എന്നിവയിലൂന്നി സ്ത്രീകളെ സുരക്ഷിതമാക്കുന്നതിൽ ഇന്ത്യയുടെ സമഗ്രശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നാണ്.
നമ്മുടെ സമൂഹത്തിന്റെ സാംസ്കാരിക ധാർമികതയ്ക്ക് അനുസൃതമായി അർഥവത്തായ സാമൂഹിക പരിവർത്തനത്തെ സ്വാധീനിക്കുന്നതിൽ ‘നാരീ ശക്തി’ക്കുള്ള പ്രാധാന്യത്തെ സർക്കാർ അംഗീകരിക്കുന്നു. ലളിതമായി പറഞ്ഞാൽ, വികസനത്തിന്റെ ഗുണഭോക്താക്കൾ എന്ന നിലയിലല്ല, വളർച്ചയുടെ ചാലകശക്തിയെന്ന നിലയിലും പരിവർത്തനത്തിന്റെ പതാകവാഹകർ എന്ന നിലയിലുമുള്ള സ്ത്രീകളുടെ പങ്കിലാണ് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023ൽ ജി20യുടെ പ്രവർത്തനങ്ങളുടെ നേതൃത്വം ഇന്ത്യ ഏറ്റെടുത്തതോടെ ഇതിനോടകം ആരംഭിച്ച പദ്ധതികളുടെ ഗതിവേഗം കൂട്ടാനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ അജൻഡ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
ഡിജിറ്റൽ-സാമ്പത്തിക ശക്തീകരണം
ഇനിപറയുന്ന മേഖലകളിൽ ശക്തമായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു: ഒന്നാമതായി സ്ത്രീകളുടെ ഡിജിറ്റൽ, സാമ്പത്തിക ശക്തീകരണം. ആഗോളതലത്തിൽ സ്ത്രീകളിലെയും പെൺകുട്ടികളിലെയും പകുതിയോളം (42 ശതമാനം) പേർ ഔപചാരിക സാമ്പത്തിക വ്യവസ്ഥയ്ക്കു പുറത്താണ്. സാമ്പത്തിക ശക്തീകരണ സൂചികകളിൽ പുരോഗതിയുണ്ടായിട്ടും ലിംഗഭേദത്തിന് ശമനമുണ്ടായിട്ടില്ല. ഏഴു ശതമാനം വിടവ് ഇന്നും നിലനിൽക്കുന്നു. നവീനമായ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കും വിവരവിനിമയത്തിനും ആശയവിനിമയത്തിനും സ്ത്രീകളുടെ സാമ്പത്തിക ശക്തീകരണം ത്വരിതപ്പെടുത്താനുള്ള കഴിവുണ്ട്. എന്നാലും ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കുള്ള പ്രവേശനത്തിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിലും ലിംഗവ്യത്യാസം നിലനിൽക്കുന്നു. ജൻധൻ-ആധാർ-മൊബൈൽ മുഖേന സ്ത്രീകളിലെ ഡിജിറ്റൽ സാമ്പത്തിക ശക്തീകരണത്തിന് ഇന്ത്യ മുൻഗണന നൽകിവരുന്നു. പ്രധാന സാമൂഹിക സംരക്ഷണ പദ്ധതികൾ സ്ത്രീകളിൽ നേരിട്ട് എത്തിക്കാനും ശക്തിപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തിക ശക്തീകരണത്തിനും ഇതു വഴിവച്ചു. ജി20 യെ വേദിയാക്കി സ്ത്രീകളുടെ ഡിജിറ്റൽ, സാമ്പത്തിക ശക്തീകരണം ശക്തിപ്പെടുത്തുന്നതിനുള്ള സമാനമാർഗങ്ങൾ തേടേണ്ടതുണ്ട്.
തൊഴിൽനൈപുണ്യം മെച്ചപ്പെടുത്തണം
വികസനത്തിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കാൻ അവരുടെ തൊഴിൽനൈപുണ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്ത്രീശക്തീകരണം സുഗമമാക്കുന്നതിനും സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും അവരുടെ പങ്കാളിത്തത്തിലെ തുടർച്ച ഉറപ്പാക്കുന്നതിനും ഇതു പ്രധാനമാണ്. ഏകദേശം 110 കോടി വനിതകളും പെൺകുട്ടികളും ഔപചാരിക സാമ്പത്തിക വ്യവസ്ഥയ്ക്കു പുറത്താണ്. അവരിൽ പലർക്കും ഡിജിറ്റൽ സാങ്കേതികവിദ്യകളിലേക്ക് പരിമിതമായ പ്രവേശനം മാത്രമാണുള്ളത്. അതുപോലെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ സ്ത്രീകൾ ഇന്നും ഉയർന്ന ശമ്പളം ലഭിക്കാത്ത പരിചരണജോലികൾ ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ജീവിതത്തിലും തൊഴിലിടങ്ങളിലും സ്ത്രീകൾ ദീർഘകാലമായി നേരിടുന്ന ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജി 20 യോജിച്ചു പ്രവർത്തിക്കുകയും സമവായശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
തീരുമാനമെടുക്കൽ പ്രക്രിയ
മൂന്നാമതായി, തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്ത്രീകളുടെ നേതൃത്വം ഉറപ്പാക്കുകയെന്നതാണ്. ഇന്ന് ഭരണനിർവഹണ സ്ഥാപനങ്ങളിൽ 1.90 കോടിയിലധികം സ്ത്രീകളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 17,000-ത്തിലധികം വനിതാ പ്രതിനിധികളും പ്രതിരോധസേനയിലെ 10,000ത്തിലധികം സ്ത്രീകളും രാജ്യത്തെ സേവിക്കുന്നു. സ്ത്രീകളുടെ തനതായ കാഴ്ചപ്പാടുകളും അനുഭവങ്ങളും നേതൃത്വശൈലികളും പ്രയോജനപ്പെടുത്തുകയെന്നത് നിർണായകമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും ഫലപ്രദവുമായ തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് ഇതു നയിക്കും.
വിവിധ സംരംഭങ്ങളിലൂടെ ഇതിനോടകം സാക്ഷാത്കരിച്ച ഫലങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയെന്നതാണ് അവസാനത്തെ ഘടകം. ലിംഗ-വിഭജിത ഡാറ്റാ വിശകലനങ്ങൾക്ക് മുൻഗണന നൽകുകയെന്നതാണ് ഇക്കാര്യത്തിൽ നിർണായകം. മുന്നോട്ടു വച്ച ലക്ഷ്യങ്ങളും ലിംഗസമത്വത്തിലേക്കുള്ള പുരോഗതിയും നിരീക്ഷിക്കുന്നതിനായി ലിംഗ-വിഭജിത ഡാറ്റയുടെ ശേഖരണവും പങ്കിടലും സഹായകമാകും. ലോകം അഭിമുഖീകരിച്ച പ്രതിസന്ധികൾ പൊതുവായ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽനിന്ന് നമ്മെ പിന്നോട്ടടിച്ചു. അടുത്തഘട്ട വികസനത്തിനുള്ള അജൻഡ നിശ്ചയിക്കാനുള്ള സുവർണാവസരമാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിയിലൂടെ കൈവന്നിരിക്കുന്നത്. ഒരു നല്ല നാളേക്കായുള്ള നമ്മുടെ പരിശ്രമങ്ങളുടെ ഹൃദയഭാഗത്ത് സ്ത്രീകളെ പ്രതിഷ്ഠിക്കാനും അവസരമൊരുങ്ങിയിരിക്കുന്നു.