Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കേരളം കുതിക്കണമെങ്കില്‍
Monday, March 6, 2023 10:31 PM IST
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കേരള സംസ്ഥാനത്തിന്റെ അതിര്വരമ്പുകള്ക്കുള്ളിലിരുന്ന് സാങ്കേതിക വിദ്യാഭ്യാസമേഖലയെ രൂപകല്പന ചെയ്തിരുന്ന കാലം ചരിത്രമായി. രാജ്യാന്തരതലത്തില്‍ കുതിച്ചുയര്‍ന്ന് മത്സരക്ഷമത കൈവരിച്ച് വളര്‍ച്ച നേടുന്ന എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ ആധുനിക കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മുന്നേറുവാന്‍ കേരളം ഇനിയും തയാറായിട്ടില്ലെന്നുള്ളത് ദുഃഖകരമാണ്. സാങ്കേതിക വിദ്യാഭ്യാസ മേഖലയെ പരമ്പരാഗതശൈലിയില്‍ കൂച്ചുവിലങ്ങിട്ടു തളര്‍ത്തുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര മനോഭാവങ്ങളില്‍ മാറ്റങ്ങളും പൊളിച്ചെഴുത്തുമുണ്ടാകുന്നില്ലെങ്കില് നാടുവിട്ടോടുന്ന യുവത്വത്തിന്റെ ഒഴുക്ക് ശക്തമാകും. അക്കാദമിക് ചുമരുകള്‍ക്കുള്ളില്‍ പാഠപുസ്തക സിലബസുകള്‍ക്കും ക്ലാസ്മുറികളിലെ പ്രാക്ടിക്കലുകള്ക്കുമപ്പുറം സാങ്കേതിക വിദ്യാഭ്യാസമേഖലയുടെ കുതിപ്പ് തിരിച്ചറിയുവാന്‍ സാധിക്കാതെ പഴമയുടെ ഭാണ്ഡക്കെട്ടും പരമ്പരാഗത ശൈലിയും മുറുകെപ്പിടിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ വിചിന്തകരുടെയും നവപരിഷ്കര്ത്താക്കളെന്ന് സ്വയം അഭിമാനിക്കുന്നവരുടെയും അപചയം പുതുതലമുറയുടെ ഭാവിയെ നോക്കി പരിഹസിക്കുന്നു.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തുമ്പോഴും കേരളം കിതയ്ക്കുന്നെങ്കില് അതിനര്‍ത്ഥം നമ്മുടെ സാങ്കേതിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര മത്സരക്ഷമത കൈവരിച്ചിട്ടില്ലെന്നാണ്. ചുറ്റുമതില്‍ കെട്ടി അതിര്‍ത്തികള്‍ നിര്‍ണയിച്ച് തളച്ചിടേണ്ടതല്ല കേരള സംസ്ഥാനത്തെ എൻജിനിയറിംഗ് വിദ്യാഭ്യാസം. ഈ രംഗത്ത് മികവുറ്റ വിദഗ്ധരെ വാര്‍ത്തെടുത്ത് ലോകത്തിന് സംഭാവന ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും ഒട്ടേറെ അനുകൂല ഘടകങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടിലുള്ളത് ഫലവത്തായി ഉപയോഗിക്കുന്നതില്‍ നാം വിജയിച്ചുവോ? നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ചുവപ്പുനാടയില്‍ കുരുക്കിയും രാഷ്ട്രീയവും ജാതിയും കുത്തിത്തിരുകിയും സമരമുഖങ്ങള്‍ സൃഷ്ടിച്ചും ഈ അനന്തസാധ്യതകളെ തകിടംമറിക്കാതെ കൈപ്പിടിയിലൊതുക്കുവാന്‍ ആത്മാര്‍ത്ഥസമീപനം സ്വീകരിച്ചാല്‍ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ കേരളത്തിന് വന്‍ നേട്ടങ്ങള്‍ സൃഷ്ടിക്കാനാകും.
രാജ്യാന്തര കാഴ്ചപ്പാടുകള്‍
എൻജിനിയറിംഗ് ഉള്‍പ്പെടെ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഇന്നു വേണ്ടത് രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ ചുവടുമാറ്റമാണ്. സംസ്ഥാനത്തിന്റെ പരിധിക്കും പരിമിതിക്കുമുള്ളില് നിന്നുകൊണ്ടുള്ള വിദ്യാഭ്യാസ പരിശീലനത്തിനും പ്രാദേശികഭാഷാവാദത്തിനും ഇന്ന് പ്രസക്തി നഷ്ടപ്പെട്ടു. നാടുവിട്ടോടുന്ന യുവത്വത്തിന്റെ ചിത്രം മനസില്‍ സൂക്ഷിച്ച് മാറ്റങ്ങള്‍ക്ക് തയാറാകാതെ പുലഭ്യം പറഞ്ഞിട്ട് കാര്യവുമില്ല. ആഗോളസാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പാഠ്യപദ്ധതി രൂപീകരണവും പ്രശസ്തമായ രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് അധ്യാപക- വിദ്യാര്‍ഥി എക്സ്ചേഞ്ചും ഇന്റേൺഷിപ്പും വളരെ അത്യാവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രാഷ്ട്രീയ അജൻഡകള്‍ നടപ്പിലാക്കാനും വീറും വാശിയും തീര്‍ക്കാനുമുള്ള വേദികളായി ഉന്നതവിദ്യാഭ്യാസമേഖല മാറരുത്. ഗവണ്മെന്റും ഗവര്‍ണറും തമ്മില്‍ നടക്കുന്ന നിയമയുദ്ധങ്ങളും വാക്പോരും സംസ്ഥാന വിദ്യാഭ്യാസ സംവിധാനത്തില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയുടെയും പുതുതലമുറയില്‍ രൂപപ്പെട്ടിരിക്കുന്ന അകല്ച്ചയുടെയും ആഴം ആരും കാണാതെ പോകരുത്.
വിദേശസര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്ത്തനസ്വാതന്ത്ര്യത്തിനായി തുറന്നുകൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ സൃഷ്ടിക്കാവുന്ന വെല്ലുവിളികളെ ഗൗരവമായി കാണുവാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ക്ക് ഇനിയുമായിട്ടില്ല. വിദേശസര്‍വകലാശാലകളുമായി മത്സരിക്കുവാനുതകുന്ന സംവിധാനങ്ങളും സാധ്യതകളും കണ്ടെത്താന്‍ നാം വൈകിക്കൂടാ. പ്രശസ്തമായ രാജ്യാന്തര യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത വിദ്യാഭ്യാസ സംരംഭങ്ങള്‍ കേരളത്തിലെ വിവിധ കാത്തലിക് എൻജിനിയറിംഗ് കോളജുകള്‍ ആരംഭിച്ചിരിക്കുന്നത് പ്രതീക്ഷയേകുന്നു. ഇതരസ്ഥാപനങ്ങളും ഇതു മാതൃകയാക്കുന്നില്ലെങ്കില് നിലനില്പുതന്നെ അപകടത്തിലാകും. ഇതിന് പ്രോത്സാഹനവും സുതാര്യതയും നല്കുന്ന ഏജന്‍സിയുടെ ദൗത്യം ഉന്നതവിദ്യാഭ്യാസവകുപ്പും ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയും ഏറ്റെടുക്കണം. ലോകോത്തര സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കേരളത്തിലേക്ക് കടന്നുവരുവാനുള്ള അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരാണ്. ഇതിനായി നിയമഭേദഗതികളും തുറന്ന മനസോടെയുള്ള സമീപനവുമുണ്ടാകണം.
പ്രവേശനപരീക്ഷയ്ക്ക് പ്രസക്തിയില്ല
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച കേരളത്തിലെ എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ പ്രസക്തി നഷ്ടപ്പെട്ടതിനെക്കുറിച്ച് സര്‍ക്കാരിന് ഇനിയും ബോധ്യം വന്നിട്ടില്ല. എൻജിനിയറിംഗ് പഠനത്തിനായി സംസ്ഥാനത്ത് സീറ്റുകള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് ഏറ്റവും അര്‍ഹരായവരെ പ്രവേശിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രവേശനപരീക്ഷ ഇന്ന് വെറുമൊരു ചടങ്ങും പരീക്ഷാഫീസിലൂടെയുള്ള സാമ്പത്തിക കച്ചവടവുമായി അധഃപതിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എൻജിനിയറിംഗ് പൊതുപ്രവേശന പരീക്ഷ ഇതിനോടകം ഉപേക്ഷിച്ചു. ഐഐടി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ജെഇഇ പോലെയുള്ള ഇത്തരം പ്രവേശനപരീക്ഷകള്‍ നിലവിലുള്ളത്. മറ്റിടങ്ങളിലെല്ലാം എഐസിടിഇയുടെ അടിസ്ഥാന യോഗ്യതാ നിര്‍ദേശങ്ങളാണ് എൻജിനിയറിംഗ് പ്രവേശന മാനദണ്ഡം. ഈ മാനദണ്ഡത്തിലേക്കു മാത്രമായി കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനവും മാറണം.
കേരളത്തില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് കുട്ടികള്‍ എൻജിനിയറിംഗ് പഠനത്തിനായി ഓടിപ്പോകുന്നതിന്റെ പ്രധാന കാരണം സമയക്ലിപ്തതയില്ലാത്ത പ്രവേശനപരീക്ഷയും റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കലുമാണ്. ഇതു സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതാണ്. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ കോളജുകളിലെ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്നും മലയാളികളാണുള്ളതെന്ന് മറക്കരുത്. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പ്രവേശന പരീക്ഷയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നത് കാണാതെ പോകുന്നത് ശരിയല്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് പഠനത്തിനായി പുതുതലമുറ കേരളത്തിലെത്തണമെങ്കില്‍ ഇന്നത്തെ പ്രവേശന പരീക്ഷാസമ്പ്രദായം ഉപേക്ഷിക്കേണ്ടിവരും. വിദ്യാഭ്യാസ ഹബ്ബിനേക്കുറിച്ച് പൊതുവേദിയില്‍ വാതോരാതെ സംസാരിക്കുമെങ്കിലും അതിനനുസരിച്ചുള്ള ഉത്തരവുകളും നടപടിക്രമങ്ങളുമില്ല. അന്യസംസ്ഥാനത്തുനിന്ന് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സാങ്കേതിക യൂണിവേഴ്സിറ്റിക്കുപോലും പദ്ധതികളില്ല.
കാലഹരണപ്പെട്ട 50:50 അനുപാതം
സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുലയാണ് വിദ്യാര്‍ഥി പ്രവേശനത്തിന് 50:50 അനുപാതം. 50 ശതമാനം സീറ്റ് മാനേജ്മെന്റിനും (എന്‍ആര്‍ഐ ഉള്‍പ്പെടെ) 50 ശതമാനം സീറ്റ് സര്‍ക്കാരിനും. രണ്ടു പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ചു നടപ്പിലാക്കിയ ഈ അനുപാതത്തിന്റെ ഇന്നത്തെ സ്ഥിതിയെന്തെന്ന് ഗൗരവമായി വിലയിരുത്തപ്പെടണം. എൻജിനിയറിംഗ് കോളജുകളുടെ കാര്യമെടുത്താല്‍ സര്‍ക്കാരിന്റെ 50 ശതമാനത്തില്‍ 25 ശതമാനം പോലും വിദ്യാര്‍ഥികളെ നല്കാന് സാധിക്കുന്നില്ല. 50 ശതമാനം സീറ്റ് സര്‍ക്കാരിന്റേതെന്നു പറയുമ്പോള്‍ അത് നല്‍കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഈ ബാധ്യത നിറവേറ്റാനാകുന്നില്ലെങ്കില്‍ അനുപാതത്തില്‍ പുനഃപരിശോധനയാണു വേണ്ടത്. സര്‍ക്കാര്‍ അലോട്ട്മെന്റിനുശേഷം സര്‍ക്കാര്‍ സീറ്റുകളില്‍ കുട്ടികള്‍ എത്തിയില്ലെങ്കില്‍ ഒഴിവുസീറ്റുകളില്‍ സ്വാശ്രയ മാനേജ്മെന്റിന് കുട്ടികളെ എടുക്കാമെന്ന 25/07/2018ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലായതുകൊണ്ട് വിദ്യാര്‍ഥികള്‍ എൻജിനിയറിംഗ് കോളജുകള്‍ തേടി സംസ്ഥാനം വിട്ടിരിക്കും.
എൻജിനിയറിംഗ് പ്രവേശനത്തിലെ ഈ പാളിച്ചകളും അപാകതകളും തിരുത്തപ്പെടണം. അന്യസംസ്ഥാനങ്ങളിലുള്ളവര്ക്കും കേരളത്തിലേക്ക് കടന്നുവരാവുന്ന രീതിയില്‍ സര്‍ക്കാരിന്റെ 50 ശതമാനത്തില്‍ മാറ്റങ്ങള്‍ക്ക് തയാറാകണം. ഇതിനായി പ്രവേശന മാനദണ്ഡങ്ങളില്‍ പൊളിച്ചെഴുത്തുണ്ടാകണം. കഴിഞ്ഞ അഞ്ചുവര്ഷക്കാലങ്ങളിലെ എൻജിനിയറിംഗ് പ്രവേശന കണക്കുകള്‍ പ്രതീക്ഷയേകുന്നതാണ്. ദേശീയതലത്തില്‍ എൻജിനിയറിംഗ് വിദ്യാര്‍ഥികളുടെ എണ്ണം കൂടി. സംസ്ഥാനത്താകട്ടെ 27,000 എന്ന ശരാശരി തുടരുന്നു. ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ ആധുനിക സാങ്കേതിക കോഴ്സുകളും കാലഘട്ടത്തിന്റെ ആവശ്യകതയും മനസിലാക്കാതെയുള്ള വിചിത്ര നിലപാടുകളാണ്. വിദ്യാഭ്യാസ വിദഗ്ധരുടെ ഭാവനയ്ക്കനുസരിച്ചായിരിക്കരുത് കോഴ്സുകള്‍ രൂപകല്പന ചെയ്യേണ്ടത്. മറിച്ച് തൊഴില്‍മേഖലയുടെ സാധ്യതകള്‍ക്കും ആവശ്യത്തിനുമനുസരിച്ച് ഈ ദൗത്യം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കുമുണ്ട്.
സ്വാശ്രയ കോളജുകളുടെ കുതിപ്പ്
കേരളത്തിലെ എൻജിനിയറിംഗ് വിദ്യാഭ്യാസമേഖലയിലെ സ്വാശ്രയകോളജുകളുടെ സാന്നിധ്യവും സംഭാവനകളും ഏറെ ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങളൊന്നുമില്ലാതെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഭാവി പടുത്തുയര്‍ത്താന്‍ അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ആയിരക്കണക്കിന് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി. ഉപരിപഠനത്തിനായി നാടുവിട്ടോടുന്ന യുവത്വത്തെ സ്വന്തം മണ്ണില്‍ പിടിച്ചുനിര്‍ത്തുവാനും ഈ സ്ഥാപനങ്ങള്ക്കാകുന്നു.
സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരേ രാഷ്ട്രീയലക്ഷ്യത്തോടെ അട്ടഹസിക്കുന്നവരും അധിക്ഷേപിക്കുന്നവരും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ വൈകിപ്പോയെന്നതാണ് വസ്തുത. സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളുടെ മികവിന്റെ പ്രധാന തെളിവാണ് അബ്ദുള്‍കലാം സാങ്കേതിക യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 133 എൻജിനിയറിംഗ് കോളജുകളുടെ 2022 ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച ബിടെക് അവസാനവര്‍ഷ പരീക്ഷാഫലം. 133 എൻജിനിയറിംഗ് കോളജുകളില്‍ ആദ്യ 25 കോളജുകളെടുത്താല് വിജയശതമാനത്തില്‍ ഭൂരിപക്ഷം സ്വാശ്രയ കോളജുകളാണ്. അതിലാകട്ടെ, കാത്തലിക് എൻജിനിയറിംഗ് കോളജുകള്‍ക്ക് പ്രമുഖസ്ഥാനവും. നാക് അംഗീകാരമുള്‍പ്പെടെ വന്‍ നേട്ടം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായ മേഖലയുമായുള്ള ബന്ധങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ലോകോത്തരനിലവാരമുള്ള ലാബുകള്‍, ഗവേഷണങ്ങള്‍ എന്നിങ്ങനെ രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ നൈപുണ്യം ഉയര്‍ത്തിപ്പിടിക്കുന്ന മഹത് സ്ഥാപനങ്ങളാണിവ. കേരളത്തിലെ മൂന്ന് സ്വയംഭരണ എൻജിനിയറിംഗ് കോളജുകള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റേതാണ്. സ്വാശ്രയമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനസമീപനം സര്‍ക്കാര്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ഭാവിയില്‍ കേരളത്തില്‍ എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കുതിപ്പുണ്ടാകൂ.
യൂണിവേഴ്സിറ്റിയും തിരിച്ചറിയണം
വിദ്യാഭ്യാസ വിദഗ്ധര്‍ തയാറാക്കുന്ന സിലബസ്, ക്ലാസ്മുറികളിലെ പഠനങ്ങള്‍, ലാബുകളിലെ പ്രായോഗിക പരിശീലനം, വാര്‍ഷിക പരീക്ഷ എന്നിങ്ങനെയുള്ള പരമ്പരാഗത പാഠ്യശൈലിയില് ഒതുങ്ങിയുള്ള എൻജിനിയറിംഗ് വിദ്യാഭ്യാസം കാലഹരണപ്പെട്ടുവെന്ന് യൂണിവേഴ്സിറ്റിയും ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങളും തിരിച്ചറിയണം. മാറുന്ന തൊഴില്‍ സാധ്യതകള്‍ക്കും ആഗോള അവസരങ്ങള്ക്കുമനുസരിച്ച് എൻജിനിയറിംഗ് ബിരുദധാരികളെ സൃഷ്ടിച്ചെടുക്കാനുള്ള ഉത്തരവാദിത്വമാണ് ഇക്കൂട്ടര്‍ നിര്‍വഹിക്കേണ്ടത്. സാങ്കേതിക വ്യാവസായിക മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പുത്തന്‍ കോഴ്സുകളുണ്ടാകണം. വന്‍കിട സ്ഥാപനങ്ങളുടെ ഡിമാൻഡിനനുസരിച്ച് പ്രാഗല്ഭ്യമുള്ള ബിരുദധാരികളെ സൃഷ്ടിച്ചെടുക്കാനുമാകണം. വ്യവസായിക ബോധവത്കരണവും പരിശീലനവും നിര്‍ബന്ധമാക്കിയും പഠനത്തോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും മുന്നേറേണ്ട എൻജിനിയറിംഗ് വിദ്യാഭ്യാസം ക്ലാസ് മുറികള്‍ക്കുള്ളില്‍ കൂച്ചുവിലങ്ങിട്ട് അടയ്ക്കപ്പെടുമ്പോള്‍ തൊഴില്‍രഹിത ബിരുദധാരികളുടെ എണ്ണം കൂടും. എത്ര ബിരുദധാരികളെ സൃഷ്ടിച്ചുവെന്നതിലല്ല, പഠിച്ചിറങ്ങിയ എത്രപേര്‍ പുതിയ ഡിഗ്രിയിലൂടെ തൊഴിലവസരങ്ങള്‍ കണ്ടെത്തിയെന്നും ഗവേഷകരായി മാറിയെന്നതുമായിരിക്കണം സാങ്കേതിക യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ അളവുകോല്‍.
രാജ്യാന്തര തൊഴില്‍മേഖലയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാര്‍ മാത്രമല്ല, നാടിന്റെ സാങ്കേതിക വ്യവസായ കേന്ദ്രമായി സാങ്കേതിക യൂണിവേഴ്സിറ്റി മാറണം. അധ്യാപനവും അധ്യാപകരും പുസ്തകങ്ങളിലൊതുങ്ങുന്ന അക്കാദമിക് തലങ്ങളേക്കാളുപരി ഗവേഷണങ്ങളുടെയും മാറ്റങ്ങളുടെയും കേന്ദ്രങ്ങളാകണം. വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ പ്രഖ്യാപനങ്ങളെത്തുടര്‍ന്ന് അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിലയിരുത്തലുകളുണ്ടാകണം. എൻജിനിയറിംഗ് പാഠ്യപദ്ധതിയും സര്‍വകലാശാലകളും രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുകയും മത്സരക്ഷമത കൈവരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ കേരളം പിന്നോട്ടടിക്കപ്പെടും. ഇന്റർനാഷണല്‍ അക്രഡിറ്റേഷന് കൈവരിക്കുവാന്‍ കേരളത്തിലെ എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാകണം. സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അക്രഡിറ്റേഷന് സംബന്ധിച്ച് നാക്, എന്‍ബിഎ എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ നിലവിലുണ്ട്. സംസ്ഥാന സര്‍ക്കാരും സാക് അക്രഡിറ്റേഷനുമായി രംഗത്തുണ്ട്. രണ്ട് പഠനമേഖലകള്‍ ഒന്നുചേര്‍ന്ന ഇന്റര്‍ ഡിസിപ്ലിനറി വിദ്യാഭ്യാസം സമ്മിശ്രപാഠപദ്ധതി അഥവാ മിക്സഡ് കരിക്കുലം, ക്രഡിറ്റ് സംവിധാനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള കൂട്ടുകെട്ട്, പ്രായോഗികാധിഷ്ഠിത വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ എന്നിവയൊക്കെ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയുടെ ആധുനിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പക്ഷേ ഇനിയുള്ള കാലം രാജ്യാന്തര അംഗീകാരം അഥവാ ഇന്റർനാഷണല്‍ അക്രഡിറ്റേഷനാണ് വേണ്ടതെന്നുള്ളത് ഓര്‍മിക്കുക.
ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണ്‍
എൻജിനിയറിംഗ് കോളജുകളിലെ പരമ്പരാഗത പാഠ്യപദ്ധതികളില്‍നിന്ന് എൻജിനിയറിംഗ് സിറ്റിയെന്ന വിശാല ലോകത്തിലേക്ക് മാറുവാന്‍ നാം വൈകരുത്. പഠനപ്രവേശനത്തിനുവേണ്ടി ഒരുങ്ങുന്നവര്‍ കാമ്പസുകളിലെ പഠനപരിശീലനം മാത്രമല്ല കോളജുകളുടെ വ്യാവസായിക ബന്ധങ്ങളെങ്ങനെയെന്നും കാമ്പസുകളിൽ വ്യവസായ സ്ഥാപനങ്ങളുണ്ടോയെന്നും തൊഴില്സാധ്യതയെക്കുറിച്ചും അന്വേഷിച്ചറിയണം. വിവിധ കമ്പനികള്‍ നടത്തുന്ന കാമ്പസ് ഇന്റര്‍വ്യൂകള്‍ ഒരു പരിധിവരെ താത്കാലികാശ്വാസം ലഭിക്കുന്ന ജോലിസാധ്യതകള്‍ തന്നെ. പക്ഷേ ഇപ്പോഴിതാ അതേ കമ്പനികളും വ്യവസായികളും സ്വന്തം എൻജിനിയറിംഗ് കോളജുകള്‍ സ്ഥാപിച്ച് യുവതലമുറയെ ആകര്‍ഷിക്കുന്നു. അതിനാല്‍ ഇനിയുള്ള നാളുകള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരംഭകരായും വ്യവസായശാലകളായും മാറേണ്ടിയിരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളിലൂടെ സംരംഭകരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങള്‍ വിദ്യാഭ്യാസ മികവിന്റെ മറ്റൊരു ഭാഗമാണ്. സര്‍ക്കാര്‍ ഇതിനായി നല്കുന്ന സഹായങ്ങള്‍ സമയബന്ധിതമായി കരസ്ഥമാക്കുവാന്‍ വിദ്യാഭ്യാസ ഏജന്സികള്ക്കാകണം.
ഇതിനു വേണ്ടത് എൻജിനിയറിംഗ് കാമ്പസുകളില്‍ ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണ്‍ സൃഷ്ടിക്കുകയാണ്. കാമ്പസിനുള്ളിലെ വ്യവസായ സംരംഭങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, അടിസ്ഥാന സൗകര്യ വികസനം, നികുതിയിളവുകള്‍, വിവിധ വ്യവസായശാലകള്‍ ബന്ധിപ്പിച്ച് ചെയിന്‍ മാര്‍ക്കറ്റിംഗും ഉത്പാദന സംവിധാനങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. രജിസ്ട്രേഷന് തുടങ്ങി സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ ഏകജാലക സംവിധാനവും സൗജന്യവും പ്രോത്സാഹനവും വേണം. വിദേശരാജ്യങ്ങളിലെ ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണുകളെ മാതൃകയാക്കാവുന്നതാണ്.
മാറ്റങ്ങള്‍ക്ക് തയാറാകണം
എൻജിനിയറിംഗ് അനുബന്ധ സംരംഭങ്ങളിലെ പ്രമുഖരുടെയും വ്യവസായ മേഖലയിലെ അനുഭവസ്ഥരുടെയും പങ്കുവയ്ക്കലുകളും പഠനത്തിന്റെ പ്രായോഗിക ഭാഗമായിട്ടുണ്ടാകണം. ഭാവിയില്‍ സംസ്ഥാനത്തെ ഓരോ എൻജിനിയറിംഗ് കോളജുകളോടനുബന്ധിച്ചും വ്യവസായശാലകളും രൂപപ്പെടണം. ഉത്പാദനം, വിപണനം തുടങ്ങി ആധുനിക കാലഘട്ടങ്ങളിലെ അനന്തസാധ്യതകള്‍ കണ്ടെത്തുമ്പോള്‍ മാത്രമേ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖല കൂടുതല്‍ ആകര്‍ഷകമാകൂ. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിദ്യാര്‍ഥികള്‍ കടന്നുവരികയുള്ളൂ. ആധുനിക സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപങ്ങളിറക്കുവാനും പഠന-പാഠ്യേതര രംഗത്ത് മത്സരക്ഷമത കൈവരിച്ചു മുന്നേറുവാനും നിലവിലുള്ള വിദ്യാഭ്യാസ നിയന്ത്രണങ്ങളും നിരോധനങ്ങളും എടുത്തുകളഞ്ഞ് കൂടുതല്‍ സുതാര്യതയുടെ തലങ്ങളിലേക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാകണം.
(കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്
എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് ലേഖകന്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top