Saturday, March 4, 2023 10:57 PM IST
അനന്തപുരി /ദ്വിജന്
കേരളജനത നാടു ഭരിക്കുന്ന ഇടതുമുന്നണിക്കു നൽകുന്ന ശക്തമായ താക്കിതല്ലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി. 12 ജില്ലകളിലെ 28 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 15 സീറ്റ് നേടി ഇടതുമുന്നണി മുന്നിലുണ്ടെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന ആറു സീറ്റുകൾ നഷ്ടപ്പെട്ടത് നിസാര കാര്യമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ കാരണങ്ങളേക്കാൾ പ്രാദേശിക കാരണങ്ങളും സ്ഥാനാർഥികളുടെ വ്യക്തി-കുടുംബബന്ധങ്ങളുമെല്ലാം ഘടകങ്ങളാണ്. എങ്കിലും ഇടതുമുന്നണിക്ക് നല്ല തിരിച്ചടിയാണു കിട്ടിയത്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ തന്നെയാണ് ചോർച്ച. മാണിയുടെ കോട്ടയായ കോട്ടയം ജില്ലയിലെ വയലായിൽ പോലും തോറ്റു. അതും 282 വോട്ടിന്. ഒരു പഞ്ചായത്ത് വാർഡിലെ ഭൂരിപക്ഷമാണിത്!
ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം ശക്തമാകുന്നുണ്ടെന്നു വ്യക്തം. പക്ഷേ ആ വികാരത്തെ കൃത്യമായി ഉപയോഗിക്കാൻ സാധിക്കുന്പോഴാണ് തെരഞ്ഞെടുപ്പുഫലത്തിൽ മാറ്റമുണ്ടാകുന്നത്. അതിന് പലതരം കരുനീക്കങ്ങൾ വേണം. 1969ൽ ഇടതുമുന്നണിയിലുണ്ടായ അന്തച്ഛിദ്രത്തെ കരുണാകരൻ കൃത്യമായി മുതലാക്കിയതാണ് കുറുമുന്നണിക്ക് ധൈര്യം പകർന്നതും അവർ അധികാരത്തിൽ എത്തിയതും. 1976ൽ ആ മുന്നണി അധികാരത്തിൽ ഇരുന്നപ്പോഴും കേരള കോണ്ഗ്രസിനെ അകത്തു കയറ്റി കൂടുതൽ ശക്തമാക്കി.
2021ൽ പിണറായി കളിച്ച അതേ കളി. ഫലമോ, തുടർഭരണം നേടി. 1976ലെ ആ മുന്നണി പൊളിച്ചാണ് 1979ൽ ഇഎംഎസ് അധികാരം പിടിച്ചത്. വലതുകക്ഷികളായ ആന്റണി കോണ്ഗ്രസും മാണിയും വരെ ഇടത്തായി. 1980ൽ ആ മുന്നണി കരുണാകരൻ പൊളിച്ചു. ആന്റണിയെയും മാണിയെയും വലത്തെത്തിച്ചു. 1987ൽ വലതുമുന്നണി വല്ലാത്ത അന്തച്ഛിദ്രത്തിലായി. ജോസഫും മാണിയും ഉള്ളിൽനിന്നു പട വെട്ടി. 1996ൽ യുഡിഎഫ് പിളർത്തി ജോസഫ് പുറത്തിറങ്ങി; വീണ്ടും ഇടതുവിജയമുണ്ടായി.
2011ൽ ഇടതുമുന്നണി പിളർന്നു. ആർഎസ്പിയും ജനതാദളും പുറത്തായി. ഇവരുടെ വരവ് മുന്നണി പ്രവർത്തകരുടെ ആവേശവും വിജയപ്രതീക്ഷയും കൂട്ടി എന്നതിനപ്പുറം ജനങ്ങളുടെ വലിയ ഒഴുക്കുണ്ടാക്കി എന്നു പറയാനാകില്ല. 2016ൽ യുഡിഎഫിൽ വീണ്ടും കലാപമായി; പിള്ള ഇടത്ത് ചേക്കേറി. ജോസഫിലെ ഒരു വിഭാഗവും ഇടത്ത് എത്തി. അവർ ആരും ജയിച്ചില്ലെങ്കിലും ഇടതുമുന്നണിയെ ജയിപ്പിക്കാൻ അവരും സഹായിച്ചു. 2016ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും മാണിയെ നിഗ്രഹിക്കാൻ കോണ്ഗ്രസ് നോക്കി. 2021ൽ മാണി ഇടത്തായി. പാലായിലും കടുത്തുരുത്തിയിലും തോറ്റെങ്കിലും പിണറായിക്കു തുടർഭരണം കിട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് കിട്ടിയ ജയം അവർക്ക് പ്രത്യാശ പകരുന്ന നല്ല അടയാളമാണ്. പക്ഷേ നിയമസഭയിൽ ജയിക്കാൻ കൂടുതൽ കരുക്കൾ നീങ്ങണം.
കോണ്ഗ്രസ് തരുന്ന നല്ല സൂചനകൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ഉപാധികളില്ലാതെ പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ കോണ്ഗ്രസ് തയാറായിരിക്കുന്നത് റായ്പുർ പ്ലീനറിയുടെ നല്ല സൂചനയാണ്. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനല്ല, പ്രതിപക്ഷ നേതാവാകാനെങ്കിലും ഈ സമീപനം സഹായകമാകും. 2014ലും 2019ലും മോദിക്കെതിരേ പട നയിച്ചു തോറ്റ രാഹുലിനെക്കൊണ്ട് പട നയിക്കാനാവില്ല എന്ന വാദവുമായി മാറിനിൽക്കുന്ന മമതയെയും നിതീഷിനെയുമെല്ലാം കോർത്തിണക്കാൻ ഈ സമീപനത്തിനു സാധിച്ചേക്കാം. താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന ഖാർഗെക്ക് കളിയും കളികളിലെ കളികളും വശമാകണം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 421 സീറ്റിൽ മത്സരിച്ചെങ്കിലും കിട്ടിയത് 52 സീറ്റാണ്. 148 മണ്ഡലങ്ങളിൽ കെട്ടിവച്ച കാശുപോയി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തോൽവിയോ, ഇനി ഈ വർഷം നടക്കാനിരിക്കുന്ന ഒന്പത് നിയമസഭകളിലെ തെരഞ്ഞെടുപ്പിൽ ഉണ്ടാകാവുന്ന തോൽവിസാധ്യതകളോ ഒന്നും വിഷയമാക്കേണ്ടതില്ല. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഉറപ്പിക്കുക; വിജയം താനേ എത്തിക്കൊള്ളും.
പവൻ ഖേരയും സിസോദിയയും
സംസ്ഥാനങ്ങളിൽ എതിരാളികളെ നിശബ്ദമാക്കുന്നതിനുള്ള നീക്കങ്ങളെല്ലാം സജീവമാണ്. മോദിയെയും അദാനിയെയും ബന്ധപ്പെടുത്തി പറഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന മട്ടിലായി കാര്യങ്ങൾ. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിലെ ഭാഗങ്ങൾ പോലും നീക്കംചെയ്യപ്പെട്ടു. കോണ്ഗ്രസ് വക്താവ് പവൻ ഖേരയെ റായ്പുരിനുള്ള വിമാനത്തിൽനിന്നു വലിച്ചിറക്കി അറസ്റ്റ് ചെയ്തു; ധീരമായ നടപടികൾ!
ഡൽഹിയിലെ വിവാദ മദ്യനയം സംബന്ധിച്ച കേസിൽ തടവിലായ ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ ഒരു സൂചനതന്നെയാണ്. അതിലൂടെ സിബിഐ നീങ്ങുന്നത് പ്രതിപക്ഷ ഐക്യനീക്കത്തിന് നേതൃത്വം കൊടുക്കുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിലേക്കും എംഎൽസിയായ മകൾ കവിതയിലേക്കുമാണ്. കവിത ഉടനെ അറസ്റ്റിലാകും, വേറെയും അറസ്റ്റുകളുണ്ടാകാം. കേരളത്തിന്റെ മുഖ്യമന്ത്രി അക്കൂട്ടത്തിൽപ്പെടാൻ ഇടയില്ല. പിണറായി വീണാലും കേരളത്തിൽ ജയിക്കുന്നത് ബിജെപിയല്ലല്ലോ?
നീർക്കോലി മൂലം അത്താഴം മുടങ്ങുന്നവർ
സ്വപ്ന സുരേഷും അവർ ഉന്നയിക്കുന്ന ആരോപണങ്ങളും എന്തുമാത്രം കഴന്പുള്ളതാണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, അവയോടു മുഖ്യമന്ത്രി കൈക്കൊള്ളുന്ന സമീപനം സംശയമുണ്ടാക്കുന്നുണ്ട്. ഇത്തരം നിസാര കാര്യങ്ങളാണ് പലരേയും വീഴ്ത്തിയത്. 1977ൽ കരുണാകരന് മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടി വന്നത്, രാജൻ കേസിലെ രാജനെ അറിയില്ലെന്നു പറഞ്ഞതിനാണ്. 1982ലെ കരുണാകരൻ മന്ത്രിസഭയിൽനിന്ന് എം.പി. ഗംഗാധരന് രാജിവയ്ക്കേണ്ടിവന്നത്, കോടികളുടെ പൈപ്പ് ഇടപാടിലാണ്. കെ.എം. മാണിക്കു രാജിവയ്ക്കേണ്ടിവന്നത് ഒരു കോടി രൂപയുടെ കോഴക്കേസിൽ. ഉമ്മൻ ചാണ്ടിയുടെ കാലത്തെ സോളാർ കേസും വലിയ അഴിമതിയൊന്നും ആയിരുന്നില്ല. അത്തരം ഒരു ദുരന്തത്തിലേക്കാണോ സ്വപ്നക്കേസും എത്തുന്നത്?
‘സ്വപ്നവ്യൂഹ’ത്തിലായ മുഖ്യമന്ത്രി
‘സ്വപ്നവ്യൂഹ’ത്തിൽനിന്നു പിണറായി വിജയന് പുറത്തു കടക്കാനാകുന്നില്ല. 2020 ഒക്ടോബറിൽ കേസ് ആരംഭിക്കുന്ന കാലത്ത് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു- ഞാനവരെ അറിയില്ല. എന്നാൽ 2022 ജൂണ് 15ന് ഒൗദ്യോഗിക കാര്യങ്ങൾക്കായി സ്വപ്ന, മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. നിയമസഭയിൽ ചോദ്യോത്തര വേളയിലും മുഖ്യമന്ത്രി ഇക്കാര്യം സമ്മതിച്ചു.
കോണ്ഗ്രസിലെ മാത്യു കുഴൽനാടൻ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ മുഖ്യമന്ത്രിയെ വല്ലാതെ കോപാകുലനാക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇഡിയുടെ വിളി വന്നു. അദ്ദേഹം നിയമസഭ കൂടുന്നുവെന്ന സാങ്കേതിക തടസം പറഞ്ഞ് പോക്ക് ഒഴിവാക്കി. അറസ്റ്റ് ഭയന്നാണ് പോകാത്തത് എന്നാണ് പരിഹാസം. നിയമസഭ കൂടിക്കൊണ്ടിരിക്കുന്പോൾ അദ്ദേഹം അറസ്റ്റിലായാൽ എന്താകും സ്ഥിതി. അദ്ദേഹം സ്വപ്നയ്ക്ക് അയച്ചതെന്ന് പറയുന്ന വാട്സ്ആപ്പ് ചാറ്റുകളും പ്രചരിപ്പിക്കപ്പെടുന്നു.
മാത്യു കുഴൽനാടൻ
കോണ്ഗ്രസിലെ മാത്യു കുഴൽനാടന്റെ നിയമസഭയിലെ പൂഴിക്കടകൻ അടികളെ നേരിടാനാകാതെയും മുഖ്യമന്ത്രി വിയർക്കുന്നു. കുഴൽനാടനെ കൂവി ഇരുത്താൻ മന്ത്രിമാർ വരെ എഴുന്നേറ്റു. സ്പീക്കർക്ക് സഭ നിർത്തിവയ്ക്കേണ്ടിവന്നു. 1967ലെ കെ.എം. മാണിയുടെ ഓർമയാണ് കുഴൽനാടൻ ഉയർത്തുന്നത്. മുഖ്യമന്ത്രിയെ സഹായിക്കാൻ എത്തുന്നവർക്കുപോലും അപകടമുണ്ടാകുന്നു. കുഴൽനാടൻ സഭയിൽ വായിച്ച രേഖ മേശപ്പുറത്ത് വയ്ക്കാൻ നിയമമന്ത്രി നടത്തിയ വെല്ലുവിളി അത്തരത്തിൽ ഒന്നായി. മന്ത്രി വെല്ലുവിളിച്ചാലും അംഗം അതു സ്വീകരിച്ചാലും സ്പീക്കർ അംഗീകരിച്ചാൽ മാത്രമേ രേഖ സഭയിൽ വയ്ക്കാനാകൂ. സഭയിൽ വച്ചാൽ അത് ഒൗദ്യോഗിക രേഖയായി. മുഖ്യമന്തിക്കെതിരായ റിപ്പോർട്ട് സഭയുടെ രേഖയാകും. അക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കുഴൽനാടൻ തന്റെ സമ്മതം സഭയിൽത്തന്നെ വെളിപ്പെടുത്തി. മുഖ്യമന്ത്രിവരെ സൂക്ഷിച്ചാണ് പ്രതികരിച്ചത്.
ചാൻസലറും സർക്കാരും ഉടക്കുന്നു
സർക്കാരും ചാൻസലറായ ഗവർണറും തമ്മിലുള്ള തർക്കം വീണ്ടും ശക്തമാകുന്നു. നിയമസഭ പാസാക്കിയെങ്കിലും ഒപ്പിടാത്ത മൂന്ന് ബില്ലുകൾ നിയമമായിട്ടില്ല. ഗവർണർ അനുവദിക്കാത്തതുകൊണ്ട് ഒരു ബിൽ അവതരിപ്പിക്കാൻ സർക്കാരിനായില്ല. മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിലും ചാൻസലർ ഉടക്കി. സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവി സംബന്ധിച്ച തർക്കം തുടരുന്നു. ഗവർണർ വൈസ് ചാൻസലറായി നിയമിച്ച ഡോ.സിസ തോമസിനെ അവരുടെ ജോയിന്റ് ഡയറക്ടർ എന്ന ഒൗദ്യോഗിക പദവിയിൽനിന്നു സർക്കാർ നീക്കി. പുതിയ നിയമനം കൊടുത്തില്ല. കഷ്ടപ്പാടിലായ സിസ ട്രൈബ്യൂണലിനെ സമീപിച്ചു. പുതിയ നിയമനം തലസ്ഥാനത്തുതന്നെ കൊടുക്കാൻ ട്രൈബ്യൂണൽ ഉത്തരവായി. സർവകലാശാലയിൽ സിൻഡിക്കറ്റ് അവരെ അനങ്ങാൻ സമ്മതിക്കുന്നില്ല. പക്ഷേ സിൻഡിക്കറ്റ് തീരുമാനങ്ങൾ ചാൻസലർ റദ്ദാക്കുന്നു. കുട്ടികൾ സഹിക്കേണ്ടിവരുന്നു; അതാണ് ഈ കളിയുടെ ഫലം.
പിണറായി പറയുന്ന പത്രസ്വാതന്ത്ര്യം
പിണറായി പ്രഘോഷിക്കുന്ന പത്രസ്വാതന്ത്ര്യംതന്നെ മറ്റൊരു ഉദാഹരണം. പത്രസ്വാതന്ത്ര്യത്തിനെതിരേ ലോകത്ത് എവിടെ നടപടിയുണ്ടായാലും പിണറായി പ്രതികരിക്കും. ശക്തമായ ഭാഷയിൽ അപലപിക്കും. ഏറ്റവും അവസാനമായി ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെയും പിണറായി ശക്തമായി അപലപിച്ചു. എന്നാൽ, അതേ പിണറായി കേരളത്തിലെ ഏഷ്യാനെറ്റിലെ വിനു വി. ജോണിനെതിരേ കേസെടുത്തു. ഭാരത് ബന്ദ് ദിനത്തിൽ അന്പലത്തിൽ പോയതിന് ഒരു ഓട്ടോറിക്ഷക്കാരനെ ഓട്ടോയിൽനിന്നു പിടിച്ചിറക്കി ക്രൂരമായി മർദിച്ച സംഭവത്തെ പരാമർശിച്ച് ബിനു ചോദിച്ചു, ഈ അനുഭവം സംഘടനാനേതാവായ എളമരം കരീമിനാണ് സംഭവിക്കുന്നതെങ്കിലോ?
തികച്ചും സ്വഭാവികമായ ചോദ്യം. ആ ചോദ്യം തനിക്കെതിരായ ആക്രമണ ആഹ്വാനമായി വല്ലതാെ ധരിച്ചാണ് വിനുവിനെതിരേ കേസെടുത്തത്. അക്കാര്യം അദ്ദേഹം അറിഞ്ഞതാകട്ടെ പാസ്പോർട്ട് വേരിഫിക്കേഷനു ചെന്നപ്പോൾ. പവൻ ഖേര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിവരം അറിഞ്ഞതുപോലായി ബിനുവിന്റെ കാര്യവും. ഇപ്പോൾ വിനു കേസുമായി നടക്കുകയാണ്. എന്നിട്ടും പിണറായി പറയുന്നു, മാധ്യമസ്വാതന്ത്ര്യം അഭംഗുരം പാലിക്കപ്പെടുന്ന നാടാണു കേരളമെന്ന്.
രമേശ് ചെന്നിത്തല മാത്രം
ഛത്തീസ്ഗഢിലെ റായ്പുരിൽ നടന്ന കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തിൽ ആ സംസ്ഥാനത്ത് നടക്കുന്ന ക്രൈസ്തവപീഡനങ്ങളെക്കുറിച്ച് ആരും ഒരക്ഷരം പോലും പറഞ്ഞില്ല? മതേതരത്വം കാരണം ക്രൈസ്തവ പ്രതിനിധികൾ മിണ്ടിയില്ല! മൂന്നു ദിവസം നീണ്ട ആ സമ്മേളനം ന്യൂനപക്ഷങ്ങളേക്കുറിച്ച് പൊതുവായി പറഞ്ഞപ്പോൾ ക്രൈസ്തവരെ ഓർത്തത് രമേശ് ചെന്നിത്തല മാത്രം. വടക്കേ ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ ആസൂത്രിതവും വ്യാപകവുമായ ആക്രമണങ്ങൾ നടക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. കർണാടകയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹം മാത്രം.