Sunday, November 28, 2021 2:12 AM IST
സീറോ മലബാർ സഭയുടെ വളർച്ചയുടെ മാപിനിയിൽ സുവർണലിപികളാൽ അടയാളപ്പെടുത്തുന്ന ദിനമാണ് 2021 നവംബർ 28. പുതിയ ആരാധനക്രമവത്സരം തുടങ്ങുന്ന അന്നേദിവസമാണ് നവീകരിച്ച കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും സഭയിൽ നിലവിൽ വരുന്നത്.
ഈശോയുടെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ തോമാശ്ലീഹായിലേക്കും പൗരസ്ത്യസുറിയാനി പാരന്പര്യത്തിലേക്കും ചൂഴ്ന്നുനിൽക്കുന്നതാണ് സീറോമലബാർ കുർബാനയുടെ ചരിത്രം. പതിനാറാം നൂറ്റാണ്ടുവരെ എദേസായിൽനിന്നുള്ള സുറിയാനി പിതാക്കന്മാരാണ് മാർത്തോമ്മാ ക്രിസ്ത്യാനികളെ നയിച്ചിരുന്നത്. അക്കാലയളവിൽ മാർ അദ്ദായി-മാറി അനാഫൊറകൂടാതെ മാർ തെയദോറിന്റെയും മാർ നെസ്തോറിയോസിന്റെയും അനാഫൊറകളും ഈ സഭയിൽ ഉപയോഗിച്ചിരുന്നു.
1599 ൽ ഉദയംപേരൂർ സൂനഹദോസോടുകൂടിയാണ് സീറോമലബാർ സഭയുടെ ആരാധനക്രമത്തിൽ പ്രത്യേകിച്ച് വിശുദ്ധ കുർബാനയിൽ, മാറ്റങ്ങളും നവീകരണങ്ങളും കൂട്ടിച്ചേർക്കലുകളും വന്നുതുടങ്ങിയത്. മാർ തെയദോറിന്റെയും മാർ നെസ്തോറിയോസിന്റെയും അനാഫൊറകളുടെ ഉപയോഗം നിർത്തലാക്കുകയും ചില പാശ്ചാത്യഘടകങ്ങൾ കുർബാനയിൽ കടന്നുകൂടുകയും ചെയ്തു. 1603-ൽ അന്തോണിയോ ഗുവയാ എഴുതിയ ജൊർണാദ എന്ന പോർച്ചുഗീസ് ഗ്രന്ഥം സൂനഹദോസിനുമുന്പുള്ള വിശുദ്ധ കുർബാനയുടെ ഏകദേശചിത്രം വരച്ചുകാണിക്കുന്നു.
പൗരസ്ത്യ പാരന്പര്യത്തിലധിഷ്ഠിതമായ ആരാധനക്രമത്തിന് നമ്മുടെ സഭയിൽ തുടക്കം കുറിച്ചത് 1934ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ്. 1962, 1968 കാലങ്ങളിൽ കുർബാന തക്സയിൽ ചില മാറ്റങ്ങൾ വരുത്തി നവീകരിച്ച് റോമിന്റെ അനുവാദത്തോടുകൂടി പരീക്ഷണാർഥം പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ ഈ നവീകരണപ്രക്രിയയിൽ വന്ന അപര്യാപ്തതകൾ പരിഗണിച്ചും പരീക്ഷണാർഥമുളള കാലാവധി പൂർത്തിയാകുന്നതു കണക്കിലെടുത്തും 1980 ൽ കുർബാന തക്സയുടെ നിയതമായ ടെക്സ്റ്റ് പ്രസിദ്ധീകരിക്കാൻ സീറോമലബാർ ഹയരാർക്കിയോട് പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച്, 1983ൽ കുർബാനയുടെ നവീകരിച്ച പതിപ്പ് സീറോ മലബാർ സഭ റോമിൽ സമർപ്പിച്ചു. അങ്ങനെ, കുർബാനയുടെ മലയാളം ടെക്സ്റ്റ് 1985 ഡിസംബർ 19ന് പൗരസ്ത്യ തിരുസംഘം അംഗീകരിച്ചു നല്കുകയും 1986 ഫെബ്രുവരി ആറിന് ജോണ് പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്തുവച്ച് വിശുദ്ധകുർബാനയർപ്പിച്ച് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.
എന്നാൽ, 1989 ഏപ്രിൽ മൂന്നിനാണ് പൗരസ്ത്യ തിരുസംഘം റാസകുർബാനയുടെ ഒൗദ്യോഗിക ഇംഗ്ലീഷ് പതിപ്പ് അംഗീകരിച്ചു നല്കിയത്. അഞ്ചു വർഷത്തേക്കു പരീക്ഷണാർത്ഥമാണ് ഈ ടെക്സ്റ്റ് റോമിൽനിന്ന് അനുവദിച്ചത്. വാസ്തവത്തിൽ 1994 മുതൽ ഈ കുർബാന ടെക്സ്റ്റ് നവീകരിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും സീറോ മലബാർ സഭയ്ക്കുണ്ടായിരുന്നു. എന്നാൽ വിവിധ കാരണങ്ങൾമൂലം കുർബാന തക്സയുടെ നവീകരണം നീണ്ടുപോയെങ്കിലും, അക്കാലയളവുമുതൽ കുർബാന തക്സയുടെ നവീകരണത്തിനായുളള ചർച്ചകളും പഠനങ്ങളും സഭയിൽ സജീവമായി നടന്നിരുന്നു.
1998ൽ നടന്ന മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ അസംബ്ലിയെത്തുടർന്ന് 1999ൽ കൂടിയ സിനഡ് കുർബാനയുടെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ചും ആരാധനക്രമ ആഘോഷത്തിൽ ഐക്യത്തിന്റെ ആവശ്യത്തെക്കുറിച്ചും വളരെയധികം ചിന്തിക്കുകയും അതിനുതകുന്ന തീരുമാനങ്ങൾ എടുക്കുകയുമുണ്ടായി. അതനുസരിച്ച്, 2000 ജൂലൈ മൂന്നിന് ദുക്റാന തിരുനാൾ മുതൽ സീറോ മലബാർസഭയിൽ ആകമാനം ഒരേ രീതിയിൽ അതായത്, കുർബാനയുടെ ആരംഭം മുതൽ അനാഫൊറവരെയുളള ഭാഗം ജനാഭിമുഖമായും അനാഫൊറമുതൽ കുർബാനസ്വീകരണം ഉൾപ്പെടെയുളള ഭാഗം ബലിപീഠാഭിമുഖമായും കുർബാന സ്വീകരണശേഷമുളള ഭാഗം ജനാഭിമുഖമായും നടത്താൻ തീരുമാനിച്ചു. എന്നാൽ ഈ സിനഡൽ തീരുമാനം നടപ്പിലാക്കാൻ ചില രൂപതകൾക്കു സാധിച്ചില്ല.
എങ്കിലും, കുർബാന നവീകരണത്തെയും ഏകീകൃത അർപ്പണരീതിയെയും കുറിച്ചുള്ള പഠനങ്ങൾ സജീവമായി തുടർന്നുപോന്നു. 2013 ഓഗസ്റ്റിലെ സിനഡ് വിശുദ്ധകുർബാനയുടെ നവീകരണവുമായി മുന്നോട്ടുപോകാൻ ലിറ്റർജി കമ്മീഷനോടു നിർദേശിച്ചു. 2014 ജനുവരിയിലെ സിനഡ് നവീകരണം സംബന്ധിച്ച നിർദേശങ്ങൾ ലിറ്റർജി കമ്മീഷനെ അറിയിക്കാൻ എല്ലാ മെത്രാന്മാരോടും ആവശ്യപ്പെട്ടു. ആ നിർദേശങ്ങളെല്ലാം ലിറ്റർജി കമ്മീഷൻ ക്രോഡീകരിച്ച് 2015 ഓഗസ്റ്റിലെ സിനഡിൽ അവതരിപ്പിച്ചു. പൊതുവായി കണ്ടെത്തിയ നിർദേശങ്ങൾക്കനുസരണം തക്സയിൽ മാറ്റം വരുത്താനുള്ള സിനഡ് നിർദേശമനുസരിച്ച് മെത്രാന്മാരുടെ സ്പെഷ്യൽ കമ്മിറ്റി ഒരു ഡ്രാഫ്റ്റ് തയാറാക്കി. എല്ലാ രൂപതകളിലെയും വൈദികരുടെ പ്രതിനിധികളും സന്യസ്ത അല്മായ പ്രതിനിധികളും ദൈവശാസ്ത്ര, ആരാധനക്രമ പണ്ഡിതരും ഉൾക്കൊള്ളുന്ന സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി കുർബാന തക്സ നവീകരണത്തെ സംബന്ധിച്ച് ചർച്ചചെയ്ത് അഭിപ്രായങ്ങൾ സമർപ്പിക്കുകയുണ്ടായി.
ഇതിന്റെയെല്ലാം വെളിച്ചത്തിൽ ഒരു ഡ്രാഫ്റ്റ് 2017 ഓഗസ്റ്റിലെ സിനഡിൽ അവതരിപ്പിച്ചു. സിനഡിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ പഠനങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ഡ്രാഫ്റ്റ് 2020 ജനുവരിയിലെ സിനഡിൽ അവതരിപ്പിച്ചു. സിനഡ് ചില ഭേദഗതികളോടെ ഡ്രാഫ്റ്റ് അംഗീകരിക്കുകയും റോമിൽനിന്നുളള അംഗീകാരത്തിനായി കുർബാന തക്സ അയയ്ക്കാൻ നിർദേശിക്കയും ചെയ്തു. അതിനുശേഷം, 2020 ജൂലൈ പത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി കുർബാന തക്സ മേജർ ആർച്ച്ബിഷപ് റോമിലേക്ക് അയച്ചുകൊടുത്തു. ഇതിനു മറുപടിയായി, പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം കുർബാന തക്സ അംഗീകരിച്ചു കല്പന പുറപ്പെടുവിച്ചു. ഏകീകൃതരൂപത്തിൽ കുർബാന അർപ്പിക്കാനുള്ള 1999ലെ സിനഡുതീരുമാനം എല്ലാവരും സ്വീകരിക്കണമെന്നും നവീകരിച്ച കുർബാനക്രമം താമസംവിനാ നടപ്പിലാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ 2021 ജൂലൈ മൂന്നിന് സീറോമലബാർ സഭാസമൂഹത്തോട് ആഹ്വാനംചെയ്തുകൊണ്ടു മേജർ ആർച്ച്ബിഷപ്പിന് കത്തയച്ചു. പൗരസ്ത്യതിരുസംഘത്തിന്റെ നിർദേശപ്രകാരവും ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ചും സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ കല്പനപ്രകാരവുമാണ് റാസകുർബാനയുടെയും ആഘോഷപൂർവകമായ കുർബാനയുടെയും സാധാരണ കുർബാനയുടെയും തക്സ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നവീകരിച്ച കുർബാന തക്സയിൽ കാലാനുസൃതമായി ഭാഷാശുദ്ധി വരുത്തുകയും മൂലരൂപത്തോടു കൂടുതൽ യോജിക്കുന്ന പദപ്രയോഗങ്ങൾ ഉപയോഗിക്കുകയും മാർ അദ്ദായി - മാർ മാറി കൂദാശക്രമത്തിനു പുറമേ മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശക്രമങ്ങൾ കൂട്ടിച്ചേർക്കുകയും കൂദാശകർമവിധികൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധകുർബാനയുടെ നവീകരിച്ച ക്രമവും ഏകീകൃത അർപ്പണരീതിയും സീറോമലബാർ സഭയിൽ നടപ്പിലാകുന്ന മംഗളവാർത്തക്കാലത്തിലെ ഒന്നാം ഞായർ മുതൽ ഓശാനഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലാണ് മാർ തെയദോറിന്റെ കൂദാശക്രമം ഉപയോഗിക്കുന്നത്. പ്രോപ്രിയാ പ്രാർഥനകൾ നവീകരിച്ചും ഉറവിടത്തോട് വിശ്വസ്തത പുലർത്തുന്ന രീതിയിലും തയാറാക്കി കുർബാന തക്സയിൽ ചേർത്തിട്ടുണ്ട്.
പുതിയ ആരാധനാവത്സരംമുതൽ പഴയ കുർബാനക്രമ തക്സകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. നവീകരിച്ച പുതിയ തക്സയായിരിക്കും സഭയുടെ ഒൗദ്യോഗിക ആരാധനക്രമ ഗ്രന്ഥമെന്ന് മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച കല്പനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്തീയജീവിതത്തിന്റെ ഉറവിടവും മകുടവുമായ വിശുദ്ധ കുർബാന, (തിരുസഭ, 11) ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കൂദാശയാണ്. സഭയെ രൂപപ്പെടുത്തുകയും പടുത്തുയർത്തുകയും ചെയ്യുന്ന വിശുദ്ധ കുർബാന നാം വിശ്വസിക്കേണ്ടതും ആഘോഷിക്കേണ്ടതും ജീവിക്കേണ്ടതുമായ രഹസ്യമാണ്. ബലിയിലെ ഐക്യം സഭയുടെ ഐക്യത്തിന്റെ നിദർശനമാണെന്ന സത്യം നമുക്കു മറക്കാതിരിക്കാം. “ഏകീകൃതരൂപത്തിലുള്ള ഈ കുർബാനക്രമത്തിന്റെ അർപ്പണം നിങ്ങളുടെ സഭയുടെ ഉപരിനന്മയ്ക്കും ഐക്യത്തിനും ഉതകുന്നതിനുവേണ്ടി എത്രയുംവേഗം നടപ്പിലാക്കണമെന്ന് ഞാൻ ശക്തമായി ആഹ്വാനംചെയ്യുന്നു” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിന് കാതോർത്തുകൊണ്ട് സഭയുടെ ഉപരിനന്മയ്ക്കും കൂട്ടായ്മയ്ക്കും ഉതകുന്ന രീതിയിൽ നമുക്ക് ഒരുമയോടെ നടക്കാം.
റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിളളിൽ
(സീറോമലബാർ സഭ ആരാധനക്രമ കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)