Friday, November 19, 2021 11:50 PM IST
ക്യാപ്റ്റന്മാർ
മുപ്പതിലേറെ കർഷകസംഘടനകളാണ് ഡൽഹി അതിർത്തിയിൽ തന്പടിച്ചത്. ഒരു വർഷത്തേക്ക് വരെ അവിടെ തങ്ങി സമരം നടത്താനുള്ള സജ്ജീകരണങ്ങളുമായാണ് അവരെത്തിയത്. ഡോക്ടർമാർ, എൻജിനിയർ, മുൻ സൈനികർ, അക്കാഡമിക് വിദഗ്ധർ തുടങ്ങിയ പ്രഗ്തഭരായവരാണ് കർഷകരായി തന്നെ കർഷകസമരത്തിനു നേതൃത്വം കൊടുക്കുന്നത്.
ടികായത് സഹോദരന്മാർ
ഭാരതീയ കിസാൻ യൂണിയന്റെ സ്ഥാപക നേതാവ് മഹേന്ദ്ര സിംഗ് ടികായതിന്റെ മക്കളാണ് രാകേഷ് ടികായതും നരേഷ് ടികായതും. ഉത്തർപ്രദേശിലെ കർഷകർക്കിടയിൽ വൻ സ്വാധീനമുള്ള ഇവർ മുൻപ് ബിജെപി നേതാക്കളുടെ അടുത്ത ചങ്ങാതിമാരും ആയിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ സംഘർഷമുണ്ടായതിനുശേഷം സമരത്തിന്റെ മുഖ്യ അമരക്കാരനായി രാകേഷ് ടികായത് മാറി.
കവിത കുരുഗന്തി
കേന്ദ്ര സർക്കാരുമായി പലവട്ടം ചർച്ച നടത്തിയ കർഷകസംഘടനാ പ്രതിനിധികളിലെ ഏക വനിതയാണ് കവിത കുരുഗന്തി. മഹിള കിസാൻ അധികാർ മഞ്ചിന്റെ നേതാവും സന്നദ്ധ പ്രവർത്തകയുമാണ് കവിത. കഴിഞ്ഞ 25 വർഷമായി കാർഷികവികസനരംഗത്തു പ്രവർത്തിക്കുന്ന കവിത കർണാടക സ്വദേശിയാണ്.
ഭൂപീന്ദർ സിംഗ് ലോംഗോവാൾ
കർഷക നേതാക്കൾക്കിടയിലെ യുവരക്തമാണ് 35കാരനായ ഭൂപീന്ദർ സിംഗ്. കീർത്തി കിയാൻ യൂണിയൻ യൂത്ത് വിംഗ് നേതാവ്. പ്രദേശിക തലങ്ങളിൽനിന്നുള്ള യുവാക്കളെ സമരത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഡോ. ദർശൻപാൽ സിംഗ്
അനസ്തേഷ്യയിൽ എംഡി ബിരുദമുള്ള ദർശൻപാൽ പഞ്ചാബ് മെഡിക്കൽ സർവീസിൽനിന്നു വിരമിച്ച ശേഷമാണ് കർഷകസംഘടനാ പ്രവർത്തനങ്ങളിൽ സജീവമായത്. ക്രാന്തികാരി കിസാൻ യൂണിയൻ പഞ്ചാബ് പ്രസിഡന്റായ ദർശൻപാൽ, സമരം ഏകോപിപ്പിക്കാൻ രൂപീകരിച്ച സംയുക്ത കിസാൻ മോർച്ച അധ്യക്ഷൻ കൂടിയാണ്.
ഹനൻ മൊല്ല
ഓൾ ഇന്ത്യ കിസാൻ സഭാ നേതാവും ബംഗാളിൽനിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമാണ്.
ജഗ്മോഹൻ സിംഗ്
അക്യുപങ്ചർ വിദഗ്ധനായ ജഗ്മോഹൻ സിംഗ് കർഷക പ്രക്ഷോഭകരിലെ മുൻനിര പോരാളിയാണ്. മികച്ച സംഘാടകൻ കൂടിയായ ഇദ്ദേഹമാണ് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പഞ്ചാബിലെ കർഷക സംഘടനകളെ ഒരുമിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
ജോഗീന്ദർ സിംഗ്
പഞ്ചാബിലെ ജനകീയ കർഷക നേതാക്കളിൽ ഒരാളാണ് 75 കാരനായ ജോഗീന്ദർ സിംഗ്. കരസേനയിൽ നിന്നു വിരമിച്ച് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹനിലൂടെയാണ് കർഷക അവകാശങ്ങൾക്കായി രംഗത്തിറങ്ങിയത്. പഞ്ചാബിൽനിന്നുള്ള 31 കർഷക സംഘടനകളുടെ ഭാഗമാകാൻ ജോഗീന്ദർ സിംഗിന്റ നേതൃത്വത്തിലുള്ള ബികെയു തയാറായിട്ടില്ല. സമാന്തരമായാണ് പ്രക്ഷോഭം നടത്തുന്നത്.
സുർജീത് സിംഗ്
ഡൽഹിയിലേക്കു വന്ന കർഷകരെ അനുനയിപ്പിച്ച് ബുറാഡിയിലെ മൈതാനത്ത് ഒതുക്കാനുള്ള സർക്കാർ നീക്കം പൊളിച്ചടുക്കിയവരിൽ പ്രമുഖനാണ് 75 വയകാരനായ സുർജീത് സിംഗ്. കർഷക പ്രക്ഷോഭത്തിൽ ഏറെ സ്വാധീനമുള്ള നേതാവും ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി നേതാവുമാണ്.
ബൽബീർ സിംഗ്
പഞ്ചാബിൽ അറിയപ്പെടുന്ന കർഷകനേതാക്കളിൽ ഒരാളാണ് 77 കാരനായ ബൽബീർസിംഗ് രാജെവല. കാർഷിക മേഖലയിൽ ആഴത്തിൽ അറിവുള്ള ബൽബീർ കർഷക പ്രക്ഷോഭത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമാണ്. കർഷകരുടെ ആവശ്യങ്ങളുടെ പട്ടിക തയാറാക്കി സർക്കാരിന് നൽകുന്നത് പ്രധാന പങ്ക് വഹിക്കുന്നത് ഇദ്ദേഹമാണ്.
സത്നാം സിംഗ് പന്നു
കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രസിഡന്റാണ് ഇദ്ദേഹം. ഭൂരഹിത തൊഴിലാളികൾക്കുവേണ്ടി ശക്തമായി വാദിക്കുന്ന നേതാവ്. യുവാക്കളെയും സ്ത്രീകളെയും രംഗത്തിറക്കുന്നതിൽ സജീവമായി പ്രവർത്തിച്ചു. 31 കർഷക സംഘടനകളുടെ ഭാഗമായിട്ടില്ലെങ്കിലും പിന്തുണ നൽകിയിട്ടുണ്ട്.
കനലായി മാറിയ കർഷക രക്തസാക്ഷികൾ
രാഹുൽ ഗോപിനാഥ്
സ്വാതന്ത്ര്യസമരത്തിനുശേഷം ലോകംതന്നെ ഇന്ത്യയിലേക്ക് ഉറ്റുനോക്കിയ കർഷകസമരം നൂറുകണക്കിന് കർഷകരുടെ രക്തസാക്ഷിത്വത്തിനു മുന്നിൽ ജ്വലിക്കുന്ന ഓർമയാണ്.
2020 നവംബറിൽ സമരം തുടങ്ങിയതിനുശേഷം ജീവനൊടുക്കിയവർ ഉൾപ്പെടെ പ്രക്ഷോഭത്തിൽ ഇതുവരെ 654 കർഷകർക്കാണു ജീവൻ നഷ്ടമായത്. നവംബർ ഏഴു വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ കോവിഡ് ബാധിച്ചു മരിച്ച കർഷകരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വിവാദ കാർഷിക ബില്ലുകൾക്കായുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പഞ്ചാബിലെ മൻസ ഗ്രാമത്തിൽ നിന്നുമുള്ള 65കാരനായ പ്രീതം സിംഗ് മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ വീട്ടു പടിക്കൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 15 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിൽ ഏകദേശം 41 പേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും പഞ്ചാബ് ജില്ലയിലെ മാൽവയിൽനിന്ന് എത്തിയ കർഷകരാണ്. കർഷകസമരവേദികളായ ഡൽഹിയിലെ തിക്രി, സിംഗു അതിർത്തികളിൽ തന്പടിച്ച 15 കർഷകർ ഈ കാലയളവിൽ അതിശൈത്യം കാരണമുണ്ടായ ആരോഗ്യ പ്രശ്നങ്ങളാൽ മരിച്ചു. ഹരിയാന ഡിജിപി ആയിരുന്ന മനോജ് യാദവ് നൽകിയ വിവരമനുസരിച്ച് കഴിഞ്ഞ വർഷം ഡൽഹിയിലെ അതി ശൈത്യത്തിന്റെ സമയമായിരുന്ന നവംബർ അവസാനം മുതൽ ഡിസംബർ പകുതി വരെയുള്ള കാലയളവിൽ 25 കർഷകരുടെ ജീവൻ നഷ്ടപ്പെട്ടു.
പഞ്ചാബിൽനിന്നുമാത്രം മുന്നൂറിലേറെ കർഷകരുടെ ജീവൻ നഷ്ടമായെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്. ഇതുവരെ മരിച്ച കർഷകരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ വിശദമാക്കുന്ന ബ്ലോഗും സംയുക്ത കിസാൻ മോർച്ച പങ്കുവച്ചിട്ടുണ്ട്. ഹ്യൂമൻ കോസ്റ്റ് ഓഫ് ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ബ്ലോഗിൽ സമരം ആരംഭിച്ചതിന് ഇതുവരെ മരിച്ച എല്ലാ കർഷകരുടെയും ചിത്രങ്ങൾ അടക്കമുള്ള വിവരമുണ്ട്. കർഷകസമരത്തിന്റെ ഭാഗമായി മരിച്ചവരുടെ കണക്കുകളൊന്നുംതന്നെ കേന്ദ്ര സർക്കാരിന്റെ കൈവശമില്ലെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ പറഞ്ഞത്.
2020 നവംബർ 24നുശേഷം സമരത്തിനിടെ 37 കർഷകരാണ് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഡൽഹി അതിർത്തികളായ തിക്രി, ഗാസിപ്പുർ, സിംഗു അതിർത്തികളിലെ സമരവേദികളിലുമായി ജീവനൊടുക്കിയവരുമാണ് ഇവർ.
ലോകഹൃദയത്തിൽ ഇടം
കഴിഞ്ഞ വർഷം നവംബറിൽ സിക്ക് മതസ്ഥാപകാനായ ഗുരുനാനാക്കിന്റെ ജന്മവാർഷികത്തിൽ സിഖ് വംശജരെ അഭിസംബോധന ചെയ്തു സംസാരിച്ച ജസ്റ്റിൻ ട്രൂഡോ കർഷകസമരത്തെ പിന്തുണച്ചത് ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഇദ്ദേഹത്തിനു പുറമേ ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, വിവിധ പാർട്ടികളിൽനിന്നുള്ള 30ലധികം ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ എന്നിവരും പിന്തുണയുമായി എത്തി.
കർഷകസമരത്തെക്കുറിച്ച് സിഎൻഎൻ പുറത്തുവിട്ട വാർത്ത പങ്കുവച്ച് പോപ് ഗായികയും നടിയുമായ റോബിൻ റിഹാന രംഗത്തെത്തി. കർഷകസമരത്തിനിടെ സംഭവിച്ച അക്രമങ്ങളെക്കുറിച്ചും തുടർന്ന് ഇന്റർനെറ്റ് പോലെയുള്ള അവശ്യസംവിധാനങ്ങൾ റദ്ദാക്കിയതിനെക്കുറിച്ചും ലോകം എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നു ചോദിച്ച് റിഹാന ട്വിറ്ററിൽ പ്രതികരിച്ചത് വിവാദവുമായി.
സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ തൻബർഗ് കഴിഞ്ഞ ഫെബ്രുവരിയിൽ കർഷകസമരത്തെ അനുകൂലിച്ചതും പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്കായി ടൂൾ കിറ്റുകൾ പങ്കുവച്ചതും രാജ്യത്ത് രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ചിരുന്നു. ഗ്രേറ്റ ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റുകൾ പങ്കുവച്ച് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവർക്കെതിരേ ഡൽഹി പോലീസിന്റെ സൈബർ ക്രൈം വിഭാഗം രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അമേരിക്കൻ നടിയും മോഡലുമായ അമാന്ദ സെർണി, ഇന്ത്യൻ വംശജയായ അമേരിക്കൻ ടെലിവിഷൻ, യൂട്യൂബ് അവതാരക ലില്ലി സിംഗ് ഗ്രാമി, എഴുത്തുകാരിയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധുവുമായ മീന ഹാരിസ് തുടങ്ങി നിരവധിയാളുകൾ കർഷകസമരത്തിന് ലോകശ്രദ്ധ നേടി ക്കൊടുത്തു.