Friday, November 19, 2021 12:00 AM IST
കോവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്നിരുന്ന വിദ്യാലയാന്തരീക്ഷം നീണ്ട ഒന്നര വർഷത്തിനുശേഷം സജീവമാവുകയാണ്. കുട്ടികൾ അനുഭവിച്ചു വന്ന മാനസിക പിരിമുറുക്കങ്ങൾക്ക് സ്കൂളുകൾ തുറക്കുന്നതോടെ അയവു വരുമെങ്കിലും അധ്യാപകരുടെ ആശങ്കകൾക്ക് വിരാമമില്ല. കാര്യക്ഷമമായ അധ്യയനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വിദ്യാർഥിയുടെയും വിദ്യാലയത്തിന്റെയും അച്ചടക്കം.
വിദ്യാലയത്തിലും വിദ്യാർഥികളിലും അച്ചടക്കം നിലനിർത്താന്‍ അധ്യാപകർ പൊതുവെ സ്വീകരിച്ചുവരുന്ന മാർഗം ശിക്ഷയുടേതു തന്നെയാണ്. ശാരീരിക ശിക്ഷയാണ് ഇതിൽ മുഖ്യമായത്. കൂടാതെ ക്ലാസിൽനിന്നു പുറത്താക്കുക, ശകാരിക്കുക, ആക്രോശിക്കുക, പരസ്യമായി അപമാനിക്കുക, മാപ്പ് പറയിക്കുക തുടങ്ങി നിരവധി ശിക്ഷണ മുറകൾ അധ്യാപകർ സ്വീകരിച്ചു വരാറുള്ളതാണ്.
കുട്ടികളുടെ അന്തസിനെയും ആത്മാഭിമാനത്തെയും തെല്ലും മാനിക്കാതെയുള്ള ഈ ശിക്ഷാരീതികൾക്കു മാറ്റം സംഭവിച്ചുതുടങ്ങിയത് കുട്ടികളുടെ അവകാശസംരക്ഷണത്തിൽ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടർന്നാണ്.
അവകാശ ഉടമ്പടി
കുട്ടികളുടെ മാനസികവളർച്ചയുമായി ബന്ധപ്പെട്ട് ആധുനിക മനശാസ്ത്ര വീക്ഷണത്തിലും, മനുഷ്യാവകാശങ്ങളെ സംബന്ധിച്ച ആധുനിക കാഴ്ചപ്പാടിലും വന്ന മാറ്റങ്ങൾമൂലം കുട്ടികളുടെ അന്തസും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ചിന്താഗതിയിലേക്ക് ലോകസമൂഹം ഉണർന്നു. ഇതിന്റെ ഫലമായി ഐക്യരാഷ്ട്ര സഭ 1989 നവംമ്പർ 20ന് കുട്ടികളുടെ അവകാശ ഉടമ്പടി രേഖയിൽ ഒപ്പുവച്ചു.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഈ ഉടമ്പടിയിൽ കുട്ടികള്‍ക്ക് നാലു മേഖലകളിലുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നു. ആഹാരത്തിനും അതിജീവനത്തിനുമുള്ള അവകാശം, എല്ലാവിധ ശാരീരിക-മാനസിക പീഡനങ്ങളിൽനിന്നുമുള്ള സംരക്ഷണം, വിദ്യാഭ്യാസത്തിനും വികസനത്തിനുമുള്ള അവകാശം, പങ്കാളിത്തത്തിനുള്ള അവകാശം എന്നിവ ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശമായി യുഎൻ പ്രഖ്യാപിച്ചു.
1992ൽ ഇന്ത്യയും ഈ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയുണ്ടായി. എന്നാൽ, ഇന്ത്യയിലെ ജനസംഖ്യയുടെ 41 ശതമാനത്തോളം വരുന്ന 18 വയസിൽ താഴെയുള്ള കുട്ടികളുടെ അവകാശസംരക്ഷണ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് 2000ത്തിലാണ്. 2015ൽ ഭേദഗതികളോടെ പാസാക്കിയ ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റീസ് ആക്ട്) ആണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി രാജ്യത്ത് നിലവിലുള്ള നിയമം.
നിയമവും അവകാശങ്ങളും
ബാലനീതി നിയമപ്രകാരം 18 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേയുള്ള എല്ലാവിധ അതിക്രമങ്ങളെയും ഗൗരവമുള്ളതും ശിക്ഷാർഹവുമായി വീക്ഷിക്കുന്നു. ബാലനീതി നിയമം 2015, സെക്ഷൻ 75 പ്രകാരം കുട്ടികളെ ശാരീരികമായി ആക്രമിക്കുക, ഉപദ്രവിക്കുക, ഉപേക്ഷിക്കുക, അതുമൂലം കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പീഡനമേൽക്കാൻ ഇടയാകുക തുടങ്ങിയവ മൂന്നു വർഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
കുട്ടികളെ ഉപേക്ഷിച്ച് പുതിയ പങ്കാളിയെ തേടിപ്പോകുന്നവർക്കെതിരേ ഈ വകുപ്പു പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ഈ നിയമത്തിലെ സെക്ഷൻ 82 പ്രകാരം സ്ഥാപനങ്ങളിലെ (വിദ്യാഭ്യാസ സ്ഥാപനം ഉൾപ്പെടെ) കുട്ടികൾക്കെതിരേ ക്രൂരമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നവർക്ക് മൂന്നു മാസംവരെ തടവും പിഴയും ലഭിക്കാം.
അച്ചടക്ക പ്രതിസന്ധി
ബാലനീതി നിയമം പ്രാബല്യത്തിൽ വന്നതോടെ അധ്യാപകർ ആശങ്കയിലാണ്. വിദ്യാലയങ്ങളിൽ അച്ചടക്കം നിലനിർത്തുന്നതിന് സ്വീകരിച്ചു വന്നിരുന്ന ശിക്ഷാരീതികൾ ഉപേക്ഷിക്കേണ്ടിവന്നു. ബാലനീതി നിയമത്തെപ്പറ്റി അവബോധമുള്ള രക്ഷിതാക്കളും കുട്ടികളും പരമ്പരാഗത ശിക്ഷാരീതികളെ ചോദ്യംചെയ്യാനും നിയമപരമായി പരാതിപ്പെടാനും തയാറാകുന്ന സ്ഥിതി വന്നു. ഈ സാഹചര്യം പലപ്പോഴും അധ്യാപക-വിദ്യാർഥി ബന്ധത്തെ പ്രതികൂലമായി ബാധിച്ചു. കുട്ടികളെ ശിക്ഷിച്ചതിന്റെ പേരിൽ നിരവധി അധ്യാപകർ നിയമനടപടി നേരിടേണ്ടിവന്നു.
വിദ്യാലയത്തിൽ അച്ചടക്കം നിലനിർത്താൻ വഴി കണ്ടെത്താനാവാതെ അധ്യാപകർ ധർമസങ്കടത്തിലായി. കുറേപ്പേർ നിഷ്ക്രിയരും നിസംഗരുമായി. കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന സംഘർഷത്തിലും ഏറ്റുമുട്ടലുകളിൽപോലും ഇടപെടാതെ മാറിനിൽകുന്ന അധ്യാപകരുടെ എണ്ണം വർധിക്കു കയാണ്. എന്തിനു വെറുതെ നിയമനടപടി ക്ഷണിച്ചുവരുത്തണം എന്നാണവർ ചിന്തിക്കുന്നത്. ഈ അവസ്ഥ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം നേടുന്നതിനു വിഘാതം സൃഷ്ടിക്കുന്നുണ്ട്.
പരിശീലന അപര്യാപ്തത
പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി ബാലനീതി നിയമം അല്ല, ആധുനിക മാനവിക കാഴ്ചപ്പാടിലും കുട്ടികളുടെ മനഃശാസ്ത്ര വീക്ഷണത്തിലും അധിഷ്ഠി തമായി ശിക്ഷണ സമ്പ്രദായത്തിൽ കാലോചിതമായ മാറ്റങ്ങൾ ആവിഷ്കരിക്കാൻ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനം പരാജയപ്പെട്ടതാണ്.
അധ്യാപക പരിശീലന വേദികളായ ബിഎഡ്, ഡിഎഡ് പാഠ്യപദ്ധതികളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടികളിൽ അഭിലഷണീയമായ പെരുമാറ്റവും സ്വഭാവവും രൂപപ്പെടുത്താൻ സഹായകമായ മനഃശാസ്ത്രതന്ത്രങ്ങൾ യാതൊന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളത് അധ്യാപന പരിശീലനത്തിന്റെ പരിതാപകരമായ അവസ്ഥ വെളിവാക്കുന്നു.
മനഃശാസ്ത്ര തന്ത്രങ്ങളിലൂടെ കുട്ടികളെ അച്ചടക്കബോധത്തിലേക്കു നയിക്കുന്ന കൗൺസലിംഗിന്റെ ബാലപാഠം പോലും അറിയാതെയാണ് അധ്യാപക പരിശീലനാർഥികൾ പരിശീലനം പൂർത്തിയാക്കി വിദ്യാലയങ്ങളിൽ എത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിൽ വനിതാ-ശിശുക്ഷേമ വകുപ്പ് മുഖാന്തിരം നിയമിക്കപ്പെടുന്ന വനിതാ സ്കൂൾ കൗൺസലർമാർക്ക് ആകട്ടെ ഈ വിഷയത്തിൽ വേണ്ടത്ര പരിശീലനം ലഭിക്കുന്നുമില്ല.
സർക്കാർ ഇടപെടണം
സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ട വിഷയമാണിത്. ബാലനീതി നിയമത്തിലെ അന്തഃസത്ത ഉൾക്കൊ ണ്ട് വിദ്യാലയാന്തരീക്ഷത്തെ ക്രമപ്പെടുത്തേണ്ടത് എങ്ങനെയെന്ന് അടിയന്തരമായി ആലോചിക്കണം. വിദ്യാലയങ്ങളിൽ പൊതുവേ കണ്ടുവരുന്ന അച്ചടക്കലംഘനങ്ങൾ ഏതെല്ലാമെന്ന് പട്ടികരൂപത്തിൽ തയാറാക്കണം.
മനഃശാസ്ത്രതന്ത്രങ്ങൾ ഉപയോഗപ്പെടുത്തി അവ ഓരോന്നും എങ്ങനെ പരിഹരിക്കാമെന്ന് വ്യക്തമായ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന കൈപ്പുസ്തകം ഓരോ അധ്യാപകനും നൽകണം. അധ്യാപകർക്ക് ഇതു സംബന്ധിച്ച് പ്രായോഗിക പരിശീലനം നൽകണം. വിദ്യാഭ്യാസചിന്തകരും മനഃശാസ്ത്ര വിദഗ്ധരും കൗൺസലിംഗ് മേഖലയിലെ വിദഗ്ധരും ഒരുമിച്ചിരുന്ന് പരിഹാരം കണ്ടെത്തേണ്ട ഒരു വിദ്യാഭ്യാസ പ്രശ്നമാണിത്; അതിനിയും വൈകിക്കൂടാ.
ടി.ടി. സെബാസ്റ്റ്യൻ
(റിട്ട. സാമൂഹികനീതി ഓഫീസർ)