Tuesday, November 16, 2021 2:01 AM IST
ബസ് ചാർജ് വർധിപ്പിക്കാൻ തത്ത്വത്തിൽ തീരുമാനമായി. തീയതിയും നാളും കുറിച്ചാൽ ബസ് ചാർജ് വർധന നിലവിൽവരും. ഇതനുസരിച്ച് മിനിമം നിരക്ക് പത്തു രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്.
മിനിമം ചാർജ് പന്ത്രണ്ട് രൂപയായും വിദ്യാർഥികളുടെ കണ്സെഷൻ നിരക്ക് മിനിമം ആറു രൂപയായും വർധിപ്പിക്കുക എന്നതാണ് ബസുടമകളുടെ ആവശ്യം. അവരെ കുറ്റം പറയാനും കഴിയില്ല. ഈ വ്യവസായം മുന്നോട്ടു പോകണമെങ്കിൽ ബസ് ചാർജ് വർധിപ്പിക്കണം. പക്ഷേ, സാധാരണ യാത്രക്കാർ എന്തു ചെയ്യും?
ജനങ്ങൾ പ്രതീക്ഷിച്ചതുപോലെ സംസ്ഥാന സർക്കാർ നികുതി കുറച്ചിരുന്നെങ്കിൽ ഇനിയുമൊരു ബസ് ചാർജ് വർധന ഒഴിവാക്കാമായിരുന്നു. അതു ചെയ്യാതെ മിനിമം നിരക്ക് വർധിപ്പിച്ച് പിന്നെയും ജനങ്ങൾക്കുമേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ. കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനത്തിലേക്കാണ് സർക്കാർ പോകുന്നത്.
ഇതിൽ നല്ലൊരു ശതമാനവും കോവിഡ് മൂലം ജോലി നഷ്ടമാവുകയോ വരുമാനം നാമമാത്രമായി ലഭിക്കുന്നവരോ ആണ്. മുൻചീഫ് സെക്രട്ടറി രവീന്ദ്രൻനായർ അധ്യക്ഷനായുള്ള കമ്മീഷൻ 1994ൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിൽ ഫെയർ സ്റ്റേജ് നിർണയത്തിൽ അടിസ്ഥാനപമരമായ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കേരളത്തിൽ ഫെയർസ്റ്റേജ് അപാകത പരിഹരിച്ച ശേഷമേ ഇനിയൊരു ചാർജ് വർധന പാടുള്ളൂവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിക്കാനോ പരിഗണിക്കാനോ ഒരു സർക്കാറും തയാറായിട്ടില്ല.
സ്വകാര്യബസ് വ്യവസായത്തെ കൊല്ലരുത്
കോവിഡ് വ്യാപനത്തിനുശേഷം ബസുകളിൽ കയറുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യബസുകളെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ സ്വന്തമായി ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി യാത്ര ചെയ്തു തുടങ്ങി. ഒരു ലിറ്റർ ഡീസലിന് 62 രൂപ വിലയുളളപ്പോൾ നിശ്ചയിച്ച മിനിമം ചാർജ് എട്ടു രൂപയുമായി സ്വകാര്യബസുകൾ ഇപ്പോഴും സർവീസ് നടത്തേണ്ടി വരുന്നു.
ഡീസൽ വില 104 രൂപയിൽ എത്തിയിട്ടും യാത്രാനിരക്ക് വർധനവ് സർക്കാർ ആലോചിച്ചിട്ടില്ല. ഡീസൽവില താല്കാലികമായി കുറഞ്ഞ് 94രൂപയിൽ എത്തിയിട്ടുണ്ട്. 62 രൂപ എന്നത് 94 രൂപയിലെത്തുന്പോൾ ഒരു ലിറ്ററിന്റെ വർധനവ് മാത്രം 32 രൂപയോളം വരും. ഒരു ദിവസം 250 കിലോമീറ്റർ ദൂരം സർവീസ് നടത്തുന്ന ഒരു ബസിന് ചുരുങ്ങിയത് 70 ലിറ്റർ ഡീസൽ ആവശ്യമായിരിക്കെ, ഡീസലിന് മാത്രം ദിനംപ്രതി 2250 രൂപ പ്രവർത്തന ചെലവിൽ അധികമായി വരും.
ഇൻഷ്വറൻസ് പ്രീമിയം, അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ, എന്നിവയ്ക്കുളള തുകയും സഹിച്ചുകൊണ്ടാണ് നിലവിലെ 7000 ത്തോളം ബസുകൾ സർവീസ് നടത്തുന്നത്. ഈ മേഖലയിലെ തൊഴിലാളികൾ പലദിവസങ്ങളും കൂലി ഇല്ലാതെയും അല്ലാത്ത ദിവസങ്ങളിൽ പകുതി ശന്പളത്തിനും ജോലി ചെയ്യുവാൻ തയാറായതുകൊണ്ടുമാത്രമാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്.
ബസുടമയ്ക്കു നഷ്ടം, സർക്കാരിനു ലാഭം
70 ലിറ്റർ ഡീസൽ അടിക്കുന്ന ഒരു ബസ് സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കു ഡീസലിന്റെ സെയിൽസ് ടാക്സ് ഇനത്തിൽ മാത്രം 1500 രൂപ ദിനംപ്രതി നല്കിക്കൊണ്ടിരിക്കുന്നുണ്ട്. വാഹന നികുതിയിനത്തിലും മറ്റുമായി 400 രൂപയിലധികം സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് മുൻകൂറായി നൽകിക്കൊണ്ടിരിക്കുന്നു. ക്ഷേമനിധി വിഹിതവും കഴിഞ്ഞ വർഷത്തെ പകുതി ക്വാർട്ടർ ടാക്സ് ഒഴികെ ബാക്കി എല്ലാം സർക്കാർ വിട്ടുതന്നിരുന്നു. നിലവിൽ ജൂലൈ മുതൽ ഡിസംബർ 31 വരെയുളള രണ്ട് ക്വാർട്ടർ വാഹനനികുതി ഒഴിവാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.
ഉടമകളും തൊഴിലാളികളും പട്ടിണിയിൽ
സ്വകാര്യബസ്് വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. കോവിഡ് 19 മഹാമാരി ആരംഭിച്ച 2021 മാർച്ചിൽ കേരളത്തിൽ 12,600 സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്നുവെങ്കിൽ ഇന്നത് കേവലം 7000 ബസുകൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
12600 സ്വകാര്യബസുടമകളും അവരുടെ 50,000 വരുന്ന കുടുംബാംഗങ്ങളും സ്വകാര്യബസുകളിൽ നേരിട്ട് ജോലി ചെയ്യുന്ന 60000 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ 250000 പേരും ഇതിനുപുറമെ വർക്ക്ഷോപ്പ് ജീവനക്കാർ, പെയിന്റർമാർ, ടയർ തുന്നുന്നവർ, ടയർ പഞ്ചർ ഒട്ടിക്കുന്നവർ, ബസ് സ്റ്റാൻഡുകളിൽ ബസുകളിൽ ആളുകളെ വിളിച്ചു കയറ്റുന്നവരടക്കം പതിനായിരക്കണക്കിന് തൊഴിലാളികളും അവരുടെ ഒരു ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളും ഉൾപ്പെടെ അഞ്ചു ലക്ഷം ആളുകൾ തങ്ങളുടെ ജീവിതമാർഗമായി സ്വകാര്യ ബസ് മേഖലയെ ആശ്രയിക്കുന്നു. ജനങ്ങളുടെ മേൽ അധികഭാരം എന്നു സർക്കാർ പറയുന്ന ജനത്തിന്റെ പരിധിയിൽപെടുന്നവരാണ് ഇവരുമെന്ന കാര്യം സർക്കാർ പലപ്പോഴും മറന്നുപോകുന്നു.
വിദ്യാർഥി കൺസഷൻ
വിദ്യാർഥികളുടെ മിനിമം നിരക്ക് ഇന്നും ഒരു രൂപ മാത്രമാണ്. 2012 ൽ നിശ്ചയിച്ചതാണ് ഒരു രൂപ, അതിനുമുന്പ് 50 പൈസ ആയിരുന്നു. ഇന്ന് യാചകർപോലും വാങ്ങാൻ മടിക്കുന്നത്ര ചെറിയ തുകയാണത്. സർക്കാരിന്റെ ശൗചാലയങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ നൽകുന്ന തുകപോലും വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിലെ യാത്രയ്ക്കു നല്കേണ്ടതില്ല എന്നത് ചിന്തിക്കേണ്ടതല്ലേ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്കൂൾ, കോളജ് ബസുകൾ എന്ന പേരിൽ സർവീസുകൾ നടത്തുന്പോൾ യാതൊരു ഇളവുമില്ല. മുതിർന്ന യാത്രക്കാർ ബസുകളിൽ നല്കുന്ന യാത്രക്കൂലിയേക്കാൾ അധികം തുക വിദ്യാർഥികളിൽനിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കും. കൊടുക്കാൻ മാതാപിതാക്കൾക്കും മടിയില്ല.
കഴിഞ്ഞ വർഷം 1000 കോടിയിലധികം രൂപ സർക്കാർ ഖജനാവിൽനിന്നും കവർന്നെടുത്ത കെഎസ്ആർടിസി പോലും വിദ്യാർഥികൾക്കുവേണ്ടി ബസ് ഓടിക്കണമെങ്കിൽ 10 കിലോമീറ്റർ ദൂരത്തിന് വിദ്യാർഥികൾക്ക് ഒരു ദിവസം 120 രൂപയെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞത് കേരള സമൂഹം കേട്ടതാണ്.
സർക്കാർ തീരുമാനിക്കണം
2020 ജൂണ്മാസം ഡീസലിന് 72 രൂപ വിലയുണ്ടായിരുന്നപ്പോൾ ജസ്റ്റീസ് രാമചന്ദ്രൻ അധ്യക്ഷനായ ഫെയർ റിവിഷൻ കമ്മിറ്റി നല്കിയ റിപ്പോർട്ടിൽ പറയുന്ന മിനിമം ചാർജ് 10 രൂപ എന്നതും വിദ്യാർഥികളുടെ നിരക്ക് 5 രൂപ എന്നതും നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല.
മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ നിരക്ക് ഒരു രൂപയും വിദ്യാർഥികളുടെ യാത്രക്കൂലി മിനിമം ആറു രൂപയും ആക്കാത്ത പക്ഷം നിലവിൽ ഓടുന്ന സ്വകാര്യബസുകൾക്കുപോലും സർവീസ് നടത്താൻ കഴിയാതെവരും. സ്വകാര്യബസുകൾ സർക്കാർ അനുവദിച്ച പെർമിറ്റുകൾ പറയുന്ന ദൂരം കണക്കാക്കി ഡീസലിന് സബ്സിഡി അനുവദിക്കകുയും ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യുകയും വാഹന നികുതി പരിപൂർണമായും ഒഴിവാക്കിത്തരുകയും വേണം. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്തപക്ഷം സംസ്ഥാനത്തെ ജനങ്ങളുടെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാസംവിധാനമായ സ്വകാര്യബസ് വ്യവസായം എന്നന്നേക്കുമായി ഇല്ലാതവും.
ടി. ഗോപിനാഥൻ
(ജനറൽ സെക്രട്ടറി, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ)
യാത്രക്കാരെ കൊല്ലണോ?
1980വരെ കേരളത്തിലെ ബസ് ചാർജ് 10, 20, 30, 40 എന്നിങ്ങനെ പത്തു പൈസയുടെ ഗുണനത്തിലാരുന്നു കണക്കാക്കിയിരുന്നത്. 85വരെ മിനിമം ചാർജിൽ യാത്ര ചെയ്യാമായിരുന്ന ദൂരം അഞ്ച് കിലോമീറ്റർ. പിന്നീട് ഇതു മൂന്നും രണ്ടുമായി മാറി. കേരള ഹൈക്കോടതി 1985 മുതൽ വിവിധ കേസുകളിലായി ബസ്ചാർജ് വർധന നടത്തുന്പോൾ ഫെയർസ്റ്റേജ് അപാകതകൾകൂടി പരിഹരിച്ചിരിക്കണം എന്ന് ഉത്തരവായിട്ടുണ്ട്. ബസ് ഉടമകളുടെ ആവശ്യപ്രകാരം ചാർജ് വർധിപ്പിച്ച് നൽകുന്നതല്ലാതെ സഞ്ചരിക്കാത്ത ദൂരത്തിനും യാത്രക്കൂലി നൽകേണ്ടി വരുന്ന അസംഘടിതരായ യാത്രക്കാരുടെ ആവലാതികൾക്ക് പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല.
1970കളിൽ ഇടുക്കിയിലും വയനാട്ടിലും ടാറിടാത്ത ഗട്ട് റോഡുകളിലാണ് ബസ് ഓടിയിരുന്നത്.ഈ രണ്ടു ജില്ലകളിലെ സംസ്ഥാന പാതകളിൽ കൂടി യാത്ര ചെയ്യുന്ന യാത്രക്കാർ ഇപ്പോഴും ഗട്ട്റോഡ് എന്ന പരിഗണന വച്ച് 25ശതമാനം അധികകൂലി നൽകി വരുന്നു. 25 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വണ്ടി ഓടിക്കരുതാത്ത ഗട്ട് റോഡുകളിൽ കൂടി 50-60 കി.മീറ്റർ വേഗത്തിൽ എക്സ്പ്രസും സൂപ്പർ ഫാസ്റ്റും ഫാസ്റ്റും എങ്ങനെയാണ് നിയമപ്രകാരം ഓടാൻ അനുവദിക്കുന്നതെന്ന ചോദ്യത്തിന് അധികാരികൾക്ക് മറുപടി ഇല്ല.
മിനിമം ചാർജിലെ തീവെട്ടിക്കൊള്ള
ബസ് ചാർജ് നിരക്ക് ശാസ്ത്രീയമായി നിർണയിക്കാൻ 2003ൽ കേരള സർക്കാർ ഒരു ശ്രമം ആരംഭിച്ചു. ഇതിനായി നിയമിച്ച രവീന്ദ്രൻനായർ കമ്മീഷൻ (മുൻ ചീഫ് സെക്രട്ടറി) മിനിമം ചാർജിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് സർക്കാരിന് ശിപാർശ നല്കി. ഷീല തോമസ് കമ്മീഷൻ റിപ്പോർട്ടിലും മിനിമം ചാർജിന്റെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നു 12-12-2006ൽ ഗതാഗതവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മിനിമം ചാർജിനു യാത്ര ചെയ്യാവുന്ന ദൂരം അഞ്ചു കി. മീറ്റർ ആക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും തീരുമാനം നടപ്പിലാക്കാൻ പിന്നീട് ആറു വർഷമെടുത്തു.
കോവിഡ് കാലം
കോവിഡ് കാലത്ത് ആളകലം പാലിക്കേണ്ടതുകൊണ്ട് അടുത്തടുത്ത സീറ്റുകളിൽ ഇരിക്കാൻ പാടില്ല. നിർത്തിക്കൊണ്ടുളള യാത്ര അനുവദനീയമല്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് 2020 ജൂലൈ മൂന്നിനു മിനിമം ചാർജിൽ യാത്ര ചെയ്യാവുന്ന ദൂരം രണ്ടര കി. മീറ്ററായി കുറച്ചു. കിലോമീറ്റർ നിരക്ക് 90 പൈസയുമാക്കി. സാമൂഹിക അകലത്തിന്റെ കാര്യം മറന്ന് ബസിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ കയറിത്തുടങ്ങിയിട്ടും മിനിമം ചാർജിൽ അഞ്ചു കിലോമീറ്റർ അനുവദിക്കുന്നില്ല.
സ്വകാര്യബസുടമകളുടെ സമർദത്തിന് വഴങ്ങി കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്ന് 90 പൈസയും എട്ടു രൂപയുടെ മിനിമം ചാർജ് 10 രൂപയും ആക്കിയശേഷം മിനിമം യാത്രയ്ക്കുള്ള അവകാശം അഞ്ചു കിലോമീറ്റർനിന്നു രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുകയും ചെയ്താൽ അത് കേരളത്തിലെ പൊതുഗതാഗത്തിന്റെ മരണമണി അടിക്കലായി മാറും.
കെഎസ്ആർടിസിയുടെ താൽപര്യവും ബസ് ഉടമകൾ പ്രചരിപ്പിക്കുന്ന കണക്കുകളുമാണ് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷനും സർക്കാരും മുഖവിലയ്ക്കെടുക്കുന്നത്. 2004ൽ പ്രവർത്തനം തുടങ്ങിയ കമ്മീഷനോട് പഠിക്കാൻ പറഞ്ഞ വിഷയങ്ങളിൽ ഫെയർ സ്റ്റേജ് ആപാകതകളെ കുറിച്ച മാത്രം പഠിക്കാൻ കമ്മീഷന് ഇതുവരെ സമയം കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് ആശ്ചര്യകരം തന്നെ.
വർധന ന്യായമായിരിക്കണം
ഇപ്പോൾ ഇടതുമുന്നണി നേതൃത്വം ശിപാർശ നൽകിയിരിക്കുന്ന വർധന നടപ്പാക്കിയാൽ സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ വർധനവായ 28.57 ശതമാനത്തിന്റെ വർധനവിന് ഇടയാക്കും. വ്യവസായം നിലനിൽക്കാനുള്ള ചാർജ് വർധനവിന് യാത്രക്കാർ എതിരല്ല. ഫെയർസ്റ്റേജിലെ അപാകതകൾ പരിഹരിച്ചും ഇല്ലാത്ത ദൂരത്തിന് അധികചാർജ് നൽകേണ്ടി വരുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായശേഷവും യഥാർഥ കിലോമീറ്റർ നിരക്കിൽ ന്യായമായി ചാർജ് വർധിപ്പിച്ചാൽ യാത്രക്കാരുടെ പ്രതിഷേധം ഉണ്ടാവില്ല.
ഡിജോ കാപ്പൻ