Monday, July 26, 2021 12:39 AM IST
ലോകത്ത് ദിവസം എട്ടു ക്രൈസ്തവരെങ്കിലും വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുവെന്നാണ് 2020ലെ കണക്ക്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ദിവസം 23 പേരെങ്കിലും മാനഭംഗത്തിനോ ലൈംഗിക അതിക്രമത്തിനോ ഇരയാവുകയും ചെയ്യുന്നു. ഓരോ ആഴ്ചയിലും 182 ക്രൈസ്തവ ആരാധനാലയങ്ങളോ സ്ഥാപനങ്ങളോ തകർക്കപ്പെടുന്നു. 102 വീടുകളോ സ്ഥാപനങ്ങളോ ആഴ്ചതോറും നശിപ്പിക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മാസംതോറും അന്യായമായി ജയിലിലടയ്ക്കപ്പെടുന്നത് 309 പേരാണ്. വേൾഡ് വാച്ച് ലിസ്റ്റിന്റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ലോകത്ത് ഇത്രമാത്രം പീഡനം സഹിക്കുന്ന മറ്റൊരു മതവുമില്ല.
200 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 3,462 പേർ
അതിനിടെയാണ് നൈജീരിയയിൽനിന്ന് ഞെട്ടിക്കുന്ന മറ്റൊരു കണക്ക് പുറത്തുവന്നത്. ഈ വർഷത്തെ ആദ്യ 200 ദിവസത്തിനിടെ 3,462 ക്രൈസ്തവര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. 300 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. 2010 മുതല്‍ നൈജീരിയയിൽ ക്രൈസ്തവർക്കു നേരിടേണ്ടിവരുന്ന മതപീഡനങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്ന ‘ദി ഇന്റര്‍നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ യുടെ വെളിപ്പെടുത്തലാണിത്.
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമാണ് നൈജീരിയ. 20.1 കോടിയാണ് ജനസംഖ്യ. ഇതിൽ 49.3 ശതമാനവും ക്രൈസ്തവരാണ്. കത്തോലിക്കാ സഭയും ഒാർത്തഡോക്സ് സഭയും മറ്റു നിരവധി ക്രൈസ്തവ വിഭാഗങ്ങളും നൈജീരിയയിൽ ഉണ്ട്. ക്രൈസ്തവ പീഡനത്തിൽ കുപ്രസിദ്ധമാണ് നൈജീരിയ.
2021 ജനുവരി ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള ഇരുന്നൂറു ദിവസങ്ങള്‍ക്കുള്ളിലാണ് 3,462 ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. ഇസ്ലാമിക തീവ്രവാദികളും ജിഹാദി അനുകൂലികളായ സുരക്ഷാ സൈനികരുമാണ് ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നാണ് ‘ദി ഇന്റര്‍നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിൽ മേയ് ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളിലാണ് 1,992 പേരും കൊല്ലപ്പെട്ടത്.
2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മേയ് 11ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,470 ആയിരുന്നു. മേയ് ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ 780 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ പത്തു പേർ വൈദികരോ പാസ്റ്റർമാരോ ആണ്. ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ 2,200 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകുന്ന 30 പേരിൽ മൂന്നുപേരെ വീതമെങ്കിലും കൊലപ്പെടുത്തുന്നുമുണ്ട്. ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെട്ട സംഭവങ്ങളാണ്. എന്നാൽ, തെളിവുകളോ രേഖകളോ ഇല്ലാത്ത 150 കൊലപാതകങ്ങളാണ് ഈ വർഷം ജൂലൈ 18 വരെ ഉണ്ടായിരിക്കുന്നത്.
ദേവാലയങ്ങളും തകർക്കുന്നു
ദേവാലയങ്ങൾക്കു നേരേയും അതിക്രമങ്ങൾ പെരുകുകയാണ്. ഈ വർഷം മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. ബെന്യു സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതിക്രമങ്ങൾക്ക് ഇരയായവരിൽനിന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽനിന്നും നേരിട്ടും ദൃക്സാക്ഷികളിൽനിന്നും മാധ്യമങ്ങളിൽനിന്നും വിവിധ വാർത്തകളിൽനിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് എന്നാണ് ഇന്റര്‍നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ വ്യക്തമാക്കുന്നത്.
ഫുലാനി ഇസ്ലാമിക തീവ്രവാദികൾ കഴിഞ്ഞ 200 ദിവസത്തിനിടെ കൊലപ്പെടുത്തിയത്1,909 ക്രൈസ്തവരെയാണ്. ബൊക്കോ ഹറാമും ഇസ്വാപ്, മുസ്ലിം ഫുലാനി ബൻഡിസ്റ്റ് എന്നീ സംഘടനകൾ കൊലപ്പെടുത്തിയത് 1,063 പേരെ. നൈജീരിയൻ പോലീസും പട്ടാളവും ചെർന്ന് 490 പേരെയും കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുർബലമായ സർക്കാർ
2014 ൽ ബൊക്കോ ഹറാം 4,000 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു. മറ്റൊരു തീവ്രവാദ സംഘടനയായ ഫുലാനി തീവ്രവാദികൾ 1,229 പേരെയും 2014ൽ കൊലചെയ്തു. സർക്കാരിനെ നിസഹായരാക്കിക്കൊണ്ടാണ് ജിഹാദികൾ അരാജകത്വം വിതയ്ക്കുന്നത്. ഇവർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ പിടിക്കാനോ നിയമത്തിനു മുന്നിൽ എത്തിക്കാനോ സംവിധാനമില്ല. സൈന്യം സർക്കാർ നിയന്ത്രണത്തിലാണെങ്കിലും ക്രൈസ്തവ പീഡനത്തിന് തീവ്രവാദികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നു. സൈനികരിൽത്തന്നെ തീവ്രവാദികളുമുണ്ട്. വടക്കൻ മേഖലയിൽ തീവ്രവാദികൾ സ്വൈരവിഹാരം നടത്തുകയും ക്രൈസ്തവ പീഡനം നിർബാധം തുടരുകയും ചെയ്യുന്നു.
നാൽപ്പതു ശതമാനത്തിലധികം ജനങ്ങളും ദാരിദ്ര്യം അനുഭവിക്കുന്ന നൈജീരിയയിൽ മതത്തിന്റെ പേരിലുള്ള യാതനകളും പീഡനങ്ങളും സഹിക്കേണ്ടിവരുന്നത് ഇരട്ടപ്രഹരമാണ്. ശരാശരി നൈജീരിയക്കാരൻ തന്റെ വരുമാനത്തിന്റെ 56 ശതമാനവും ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കേണ്ട ഗുരുതര സാഹചര്യവും രാജ്യത്തുണ്ട്. ഭക്ഷ്യവസ്തുക്കളുടെ തീവിലയാണ് ഇത്തരമൊരവസ്ഥ സംജാതമാക്കുന്നത്. ശരാശരി അമേരിക്കക്കാരൻ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് വരുമാനത്തിന്റെ 6.4 ശതമാനം മാത്രമാണ്. ഇംഗ്ലണ്ടിൽ ഇത് 8.2 ശതമാനവും കാനഡയിൽ 9.1 ശതമാനവും ഓസ്ട്രേലിയയിൽ 9.8 ശതമാനവുമാണ്. ദുർബലമായ ഭരണകൂടവും അഴിമതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവുമെല്ലാം നൈജീരിയയിൽ പതിറ്റാണ്ടുകളായി തുടരുന്നു. ഇവയെല്ലാം തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിയാത്ത സർക്കാർ സാമ്പത്തികരംഗത്തും പരാജയപ്പെടുന്നു.
സി.കെ. കുര്യാച്ചൻ