Saturday, July 24, 2021 12:16 AM IST
ഇസ്രേലി കമ്പനിയുടെ പെഗാസസ് സ്പൈവേര്‍ ഉപയോഗിച്ചു നടത്തിയ വന്‍ ചാരപ്പണിയുടെ ചുരുളുകള്‍ നിവര്ന്നുവരുന്നതേയുള്ളൂ. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പെഗാസസ് വിഷയത്തില്‍ സ്തംഭിച്ചു. സംഭവത്തെക്കുറിച്ചു സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിയുമെത്തി. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷറി എന്നിവയ്ക്കു നേരേയുള്ള ആക്രമണമാണു പെഗാസസ് ചാരപ്പണിയെന്നതില് സംശയിക്കാനില്ല. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണത്തിനായി ഇസ്രയേല്‍ സര്‍ക്കാര്‍ മന്ത്രിതല ഉന്നത സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, അന്വേഷണ ഏജന്‍സി തലവന്മാര്, തെരഞ്ഞെടുപ്പു കമ്മീഷണര്‍, രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കള്‍, നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയെല്ലാം ഫോണ്‍ ചോര്‍ത്തിയതായി വിശ്വസനീയ റിപ്പോര്‍ട്ട് വന്നിട്ടും ഇന്ത്യയിലെ സര്‍ക്കാര്‍ നിഷേധത്തിലും പ്രതിരോധത്തിലുമാണ്.
ഒളിക്കാനില്ലെങ്കില്‍ ഒളിച്ചുകളിയെന്തിന്?
ഒളിക്കാനില്ലെങ്കില്‍ അന്വേഷിക്കാന്‍ തടസമെന്തെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇന്ത്യയെ മാനം കെടുത്താനാണെന്ന സര്‍ക്കാര്‍ വാദം ബിജെപിക്കാര്‍ക്കു പോലും സ്വീകാര്യമാകില്ല. ഭീകരരെ നേരിടാനുള്ള ചാര സോഫ്റ്റവേര്‍ ഇന്ത്യയില്‍ ആരാണ് ഉപയോഗിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. ആരുടെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്ക്കെതിരേ ഇതുപയോഗിച്ചതെന്നു കണ്ടെത്തി രാജ്യത്തോടു പറയാനും കേന്ദ്രസര്‍ക്കാരിനു ബാധ്യതയുണ്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രം കൈമാറുന്ന പെഗാസസ് ഇന്ത്യയില്‍ ഉപയോഗിച്ചിട്ടില്ലെന്നോ, ഇതിന്റെ സേവനം തേടിയിട്ടില്ലെന്നോ കേന്ദ്രം പറഞ്ഞിട്ടില്ല. സ്നൂപ്പിംഗ് നടന്നിട്ടില്ലെന്നു സര്‍ക്കാരിനും ഉറപ്പിക്കാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അറിയാതെ ഇത്തരമൊരു ഇസ്രയേല്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉപയോഗിക്കില്ലെന്നു മനസിലാക്കാന്‍ പ്രത്യേക ഗവേഷണം ആവശ്യവുമില്ല.
ആംനസ്റ്റിക്കു നന്ദി പറയാം
ഫ്രഞ്ച് സംഘടനകളായ ‘ആംനസ്റ്റി ഇന്റര്‍നാഷണല്‍’, ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’ എന്നിവയുടെ പ്രയത്നം ഇല്ലെങ്കില്‍ വിശദാംശങ്ങള്‍ പുറത്തുവരില്ലായിരുന്നു. ആഗോളതലത്തില്‍ 17 മാധ്യമ സ്ഥാപനങ്ങളുമായാണ് ഇവര്‍ പെഗാസസ് ചാര സോഫ്റ്റ്വേര്‍ വിവരങ്ങള്‍ പങ്കിട്ടത്. റിപ്പോര്‍ട്ടിന് ‘പെഗാസസ് പ്രോജക്റ്റ്’ എന്ന് പേരിട്ടു. ഇന്ത്യയടക്കം പത്തു രാജ്യങ്ങളില്‍നിന്ന് 5,000 പേരെ ലക്ഷ്യമിട്ടു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളിൽ ഉറച്ചുനില്‍ക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെയും വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെയും പ്രസ്താവനകളിലെ അവകാശവാദങ്ങളും ആംനസ്റ്റി തള്ളി.
ചാരന് കണ്ണും കാതും കൈകളും
സൈനിക ഗ്രേഡ് സ്പൈവേര്‍ ആയ പെഗാസസ് ഇരകളുടെ ഫോണുകളെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ സങ്കീര്‍ണതകളില്ല. വെറുമൊരു മെസേജ്, വാട്ട്സ്ആപ് കോള്‍ എന്നിവയിലൂടെയെല്ലാം ഉടമ അറിയാതെ ഈ ചാര സോഫ്റ്റ്വേര്‍ ഫോണില്‍ കുടിയേറും. മെസേജ് തുറന്നില്ലെങ്കിലും കോള്‍ എടുത്തില്ലെങ്കിലും ചാരന് ഫോണില്‍ കുടിയേറും. ഫോണിലെത്തിയാല്‍ ഇരയുടെ ബെഡ്റൂമിലെ സ്വകാര്യത പോലും പൂര്‍ണമായും ഇല്ലാതാകും.
ഇരയുടെ എല്ലാ വിവരങ്ങളും ചാര സോഫ്റ്റ്വേര്‍ വഴി ചോര്‍ത്തും. ഇമെയിലുകളും സന്ദേശങ്ങളും ഫോണ്‍വിളികളും ചാറ്റുകളും ഫയലുകളും ആപ്പുകളും കോണ്ടാക്ടുകളും ലൊക്കേഷനും മൈക്രോഫോണും കാമറയും ഫോട്ടോകളും വീഡിയോകളും അടക്കം ഇരയുടെ ഓരോ വിശദാംശങ്ങളും നീക്കവും നിരീക്ഷിക്കാം. പാസ്വേഡുകളും സുരക്ഷിതമല്ല. ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങളും ചാരന്റെ വിദൂരനിയന്ത്രിത കംപ്യൂട്ടറിലെത്തും.
സംഭാഷണങ്ങള്‍, വീഡിയോ കോളുകള്‍ അടക്കം റിക്കാര്‍ഡ് ചെയ്യാനും പറ്റും. വിദൂര നിയന്ത്രണത്തില്‍ ഇരയുടെ ഫോണിലൂടെ ഫോട്ടോകള്‍ എടുക്കാനായി കാമറയെ ഉപയോഗപ്പെടുത്താനും ചാരനു കഴിയും. സ്ക്രീന്‍ഷോട്ടുകളെടുക്കാനും തടസമില്ല. ഫോണിലെ ബ്രൗസിംഗ് ഹിസ്റ്ററിയും ചാരനു ലഭ്യമാണ്. ലൊക്കേഷന്‍ കൂടി ലഭ്യമാകുന്നതിനാല്‍ ഇരയുടെ യാത്രകളുടെ വിശദാംശങ്ങളും ചോരും. ഇരയുടെ ആവശ്യമുള്ള സര്‍വവിവരങ്ങളും ചാരനിരീക്ഷണത്തിലാകും.
കുരുട്ടുബുദ്ധിയുടെ രാജാവ്
ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും ഒരു പോലെ ചാരന് ബാധിക്കും. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കും. ആന്‍ഡ്രോയിഡ് ഫോണുകളുടെയും ആപ്പിള്‍ ഫോണുകളുടെയും പ്രത്യേക ‘ജയില്‍ ബ്രേക്കിംഗ്’ സുരക്ഷാകവചങ്ങളും ഇവ ഭേദിക്കും. ആപ്പിള്‍ ഐഒഎസില്‍ അടക്കം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ഘടകങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നു. പിന്നീട് ഇരയേക്കാള്‍ കുബുദ്ധിയാകും ചാരന്.
ഉപകരണത്തിന്റെ ഡാറ്റയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും വിദൂരനിയന്ത്രണം സുരക്ഷിതമാക്കാന്‍ കൂടുതല്‍ സോഫ്റ്റ്വേര്‍ വിന്യസിക്കാനും കഴിയും. ഉപയോക്താവ് തീര്‍ത്തും അറിയാതെ നിരീഷണവും വിവരശേഖരണവും വിദൂര നിയന്ത്രണത്തില്‍ തുടരാം. സ്മാര്‍ട്ഫോണ്‍ റോമിംഗിലുള്ളപ്പോള് ഡാറ്റ സംപ്രേക്ഷണം നടത്തില്ല. വൈഫൈ കണക്ഷന് ഉള്ളപ്പോള്‍ മാത്രമാകും ഡാറ്റ കൂടുതല്‍ ആവശ്യമുള്ളവ പ്രവര്‍ത്തിക്കുക. മൈബൈലിലെ ഡാറ്റ ഉപയോഗം കൂടുന്നതു തിരിച്ചറിയാതിരിക്കാനാണിത്.
റോമിംഗിലുള്ള സമയത്തെ ഡാറ്റകള്‍ സൂക്ഷിച്ചു വച്ചശേഷം വൈഫൈ കണക്ഷന് ലഭിക്കുമ്പോള്‍ അയയ്ക്കാന്‍ ചാരന് സംവിധാനമുണ്ട്. ആവശ്യമെങ്കില്‍ ഫോണിലെ ഡാറ്റ നീക്കം ചെയ്യാനുമാകും. ഉടമ സംശയിക്കാതിരിക്കാന്‍ മൊബൈലിന്റെ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ സ്റ്റോറേജ് ഒരിക്കലും ചാര സോഫ്റ്റ്വേര്‍ ഉപയോഗിക്കില്ല.
ഭീകരര്‍ക്കെതിരേയുള്ള ആയുധം
ഭീകരര്‍, തീവ്രവാദികള്‍, ക്രിമിനലുകള്‍ തുടങ്ങിയവരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണു പെഗാസസ് ചാര സോഫ്റ്റ്വേര്‍ എന്നാണു കമ്പനിയുടെ പ്രചാരണം. പൊതുനിരീക്ഷണമല്ല, കൃത്യമായ ലക്ഷ്യംവച്ചുള്ള വ്യക്തികളുടെ നിരീക്ഷണത്തിനാണു പെഗാസസ്. പക്ഷേ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, അന്വേഷണ ഏജന്‍സി തലവന്മാര് മുതല്‍ പ്രതിപക്ഷ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള ആയുധമായാണ് ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും പെഗാസസിനെ ഉപയോഗിക്കുന്നത്.
ഭീകരര്‍ക്കെതിരേയുള്ള ആയുധം ഇന്ത്യക്കെതിരേയും നമ്മുടെ സ്ഥാപനങ്ങള്‍ക്കെതിരേയും ഉപയോഗിച്ചുവെന്നതു ചതിയും വഞ്ചനയുമാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിലും കഴമ്പുണ്ട്. ഉറപ്പായും തന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ടെന്നും രാഹുല്‍ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പറഞ്ഞു.
കമ്പനി വെബ്സൈറ്റ് പറയുന്നത്
തീവ്രവാദവും കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കുന്നതിന് എന്‍എസ്ഒ ഗ്രൂപ്പ് മികച്ച സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കും ഭീകരതയ്ക്കും എതിരേ പോരാടുന്നതിന് എന്‍എസ്ഒ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗവും നിയമ നിര്‍വഹണ ഏജന്‍സികളും മാത്രം ഉപയോഗിക്കുന്നു.
ഇന്നത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ പ്രശ്നങ്ങള്‍ നിയമപരമായി പരിഹരിക്കാന്‍ ലൈസന്‍സുള്ള സര്‍ക്കാര്‍ ഇന്റലിജന്‍സ്, നിയമനിര്‍വഹണ ഏജന്‍സികളെ ഞങ്ങളുടെ ഉത്പന്നങ്ങള്‍ സഹായിക്കുന്നു. തീവ്രവാദം തടയുന്നതിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനും തെരയല്‍, രക്ഷാപ്രവര്‍ത്തന സംഘങ്ങളെ സഹായിക്കുന്നതിനും എന്‍എസ്ഒയുടെ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്.
ചാരക്കൈകള്ക്കു ചെലവേറെ
അഞ്ചു വര്‍ഷം മുമ്പുള്ള നിരക്കനുസരിച്ച് 10 ഫോണുകളില്‍ നുഴഞ്ഞുകയറാന്‍ ഏഴു ലക്ഷം ഡോളര്‍ (5.22 കോടി രൂപ) ആണു ചെലവ്. ഇന്സ്റ്റലേഷന് ചാര്‍ജ് ഉള്‍പ്പെടെയാണിത്. അഞ്ചു ലക്ഷം ഡോളറില്‍ കുറഞ്ഞ കച്ചവടമില്ല. അധികമായി നൂറു പേരുടെ ഫോണില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എട്ടു ലക്ഷം ഡോളറും (ഏകദേശം 5.9 കോടി രൂപ) തുടര്‍ന്ന് 50 അധികയെണ്ണത്തിന് അഞ്ചു ലക്ഷം ഡോളറും (3.7 കോടി രൂപ) അടുത്ത ഇരുപതിന് 2,50,000 ഡോളറും (1.8 കോടി രൂപ), അടുത്ത പത്തെണ്ണത്തിന് 1,50,000 ഡോളറും (1.1 കോടി രൂപ) എന്നിങ്ങനെയാണ് 2016ല്‍ പ്രസിദ്ധീകരിച്ച കമ്പനിനിരക്ക്.
എല്ലാ വര്‍ഷവും നിരക്കുകള്‍ കൂട്ടുകയും ചെയ്യും. ഇതിനു പുറമെ രണ്ടാം വര്‍ഷം മുതല്‍ 17 ശതമാനം വാര്‍ഷിക സിസ്റ്റം മെയ്ന്റനന്‍സ് ചാര്‍ജും ഈടാക്കും. 2016 മുതല്‍ 2021 വരെ പെഗാസസ് സേവനം തുടരുന്നതിനു മാത്രം 75 ലക്ഷം ഡോളര്‍ (ഏകദേശം 558 കോടി രൂപ) ചെലവായെന്നാണു റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമായി നല്കുന്ന ചാര സോഫ്റ്റ്വേറിനും ചാരപ്പണിക്കുമായി ഇത്രയധികം പണം ചെലവഴിക്കാന്‍ സര്‍ക്കാരുകള്‍ക്കേ കഴിയൂ.
ചാരപ്പണിക്കു നികുതിപ്പണം
ദേശീയസുരക്ഷാ ഉപദേഷ്ടാവിന്റെയും മറ്റും ചെലവുകള്‍ക്കായി 2016-17ലെ കേന്ദ്രബജറ്റില്‍ 33.17 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ പിറ്റേ വര്‍ഷത്തെ ബജറ്റില്‍ ഇത് പത്തിരട്ടിയാക്കി. കൂട്ടിയ വിഹിതത്തില്‍ 300 കോടി രൂപ സൈബര്‍ സുരക്ഷ ഗവേഷണ, വികസനത്തിനാണു വകയിരുത്തിയത്. ഇന്ത്യയിലെ മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍, ജഡ്ജി, തെരഞ്ഞെടുപ്പു കമ്മീഷണര്‍, അന്വേഷണ ഏജന്‍സി തലവന്മാര്, പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെതിരേ ചാര സോഫ്റ്റ്വേര്‍ ഉപയോഗിച്ചു തുടങ്ങിയത് ഇക്കാലത്താണ്. പെട്രോള്‍, ഡീസല്‍, പാചകവാതകം അടക്കം സാധാരണക്കാരെ പിഴിഞ്ഞെടുത്ത നികുതിപ്പണമാണു രാജ്യസുരക്ഷ അപകടത്തിലാക്കിയ വിദേശ ഏജന്‍സിയുടെ ചാരപ്പണിക്കു ചെലവാക്കിയത്.
എന്‍എസ്ഒ ചെറിയ മീനല്ല
പെഗാസസ് ചാര സോഫ്റ്റ്വേറിന്റെ നിര്‍മാതാക്കളായ ഇസ്രയേല്‍ സൈബര്‍ ടെക്നോളജി സ്ഥാപനമായ എന്‍എസ്ഒയ്ക്ക് സ്ഥാപകരായ നിവ് കാംമ്രി, ഷാലേവ് ഹൂലിയോ, ഒംമ്രി ലാവിയെ എന്നിവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണു പേര് നല്‍കിയത്. ടെല്‍അവീവിന് സമീപം ഹെര്സിലിയയിലാണു കമ്പനിയുടെ ആസ്ഥാനം.
എന്‍എസ്ഒ ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഷലേവ് ഹൂലിയോ ആണ് എന്‍എസ്ഒ ഗ്രൂപ്പിന്റെ സിഇഒ. മീഡിയ, ടെലികോം, സൈബര്‍ എന്നീ മേഖലകളിലെ ഹൈടെക് കമ്പനികളുടെ സ്ഥാപകനുമാണ്. കമ്പനിയുടെ സ്ഥാപകരിലൊളായ ഇദ്ദേഹം വിപണികളും വന്‍ ഡാറ്റകളും വിലയിരുത്തുന്നതിലും വിപണനത്തിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലെ എട്ടു പേരും കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരുമെല്ലാം ജൂതന്മാര്. ചെറുരാജ്യമെങ്കിലും അതിനൂതനവും സൂക്ഷ്മവുമായ സാങ്കേതിക വിദ്യയിലും ആയുധ നിര്‍മാണത്തിലും ലോകത്തിലെ അഗ്രഗണ്യരും വമ്പന്മാരുമാണ് ഇസ്രയേല്‍.
ഡ്രോണുകളും തകര്‍ക്കും
ശത്രു ഡ്രോണുകളെ കണ്ടെത്തി പിടിച്ചെടുക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യയും ഇതേ എന്‍എസ്ഒ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍നിന്നുള്ള ഡ്രോണുകളെ നേരിടാന്‍ എന്‍എസ്ഒയുടെ ‘’എക്ലിപ്സ്’’ എന്ന കൗണ്ടര്‍ ഡ്രോണ്‍ പ്ലാറ്റ്ഫോം വാങ്ങുന്നതിന് ഇന്ത്യ തയാറെടുക്കുന്നതിനിടെയാണു പെഗാസസ് വിവാദം.
നിശ്ചിത മേഖലകളില്‍ അനധികൃത വാണിജ്യ ഡ്രോണുകള്‍ സ്വമേധയാ കണ്ടെത്തുന്നതിനും ഏറ്റെടുക്കുന്നതിനും സുരക്ഷിതമായി പിടിച്ചെടുക്കുന്നതിനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണു എക്ലിപ്സ്. സവിശേഷ പ്രതിരോധ ശേഷിയുള്ള ഇവയുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ശത്രു ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ രാഷ്ട്രപതി ഭവന്, പ്രധാനമന്ത്രിയുടെ വസതി തുടങ്ങി സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, സ്റ്റേഡിയങ്ങള്‍ വരെ എവിടെയും ഉപയോഗിക്കാമെന്നാണ് ഇസ്രയേല്‍ കമ്പനിയുടെ അവകാശവാദം.
ഡൽഹിഡയറി/ ജോർജ് കള്ളിവയലില്‍