Saturday, July 24, 2021 12:10 AM IST
“വീഡിയോ ഓണ്‍ലൈൻ ഗെയിമുകൾ കാരണം നമ്മുടെ കുട്ടികൾ അവരുടെ ക്ലാസുകൾ നഷ്ടപ്പെടുത്തുമോ എന്ന് നാം ഭയപ്പെടില്ലായിരിക്കാം. പക്ഷേ, ഇന്ന് അത്തരം ഗെയിമുകൾ കാരണം നമ്മുടെ കുട്ടികൾ അവരുടെ സഹപാഠികളെ കൊലപ്പെടുത്തുമോ എന്ന് നാം ഭയപ്പെടുന്നു.”-ടോം ബിസൽ
ഒരു വർഷത്തിലധികമായി നമ്മുടെ കുട്ടികളുടെ ക്ലാസുകളും പഠനവും ഭൂരിഭാഗവും നടക്കുന്നത് ഓണ്‍ലൈനിലൂടെയാണ്. അതുകൊണ്ടുതന്നെ അവർ മൊബൈൽ ഫോണും ഇന്റർനെറ്റും ഒക്കെ ഉത്തരവാദിത്വപൂർണമായാണോ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്. വീഡിയോ, ഓണ്‍ലൈൻ ഗെയിമുകൾ എപ്രകാരമാണ് മരണക്കളികളാകുന്നത് എന്നും അവയ്ക്കുള്ള പരിഹാര മാർഗങ്ങളെന്തെന്നും സ്കൂൾ-കോളജ് വിദ്യാർഥികളുടെ മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ഗെയിമിംഗ് ഡിസോർഡർ
അധികമായാൽ അമൃതും വിഷമാണ് എന്നതു മറക്കാൻ പാടില്ല. ഗെയിമുകളുടെ അമിത ഉപയോഗം ഒരുവനെ അവയുടെ അടിമയാക്കുന്നു. ഇത്തരം ഗെയിമുകളുടെ ഉപയോഗം കുട്ടികളെ മാത്രമല്ല മുതിർന്നവരെയും പല മാനസിക അസ്വസ്ഥതകളിലേക്കും വൈകല്യങ്ങളിലേക്കും ആത്മഹത്യയിലേക്കു പോലും നയിക്കുന്നു എന്നാണ് സമകാലിക സംഭവങ്ങളും പഠനങ്ങളും തെളിയിക്കുന്നത്. വീഡിയോ, ഓണ്‍ലൈൻ ഗെയിമുകളോടുള്ള അമിത ആസക്തിയെയും അതിന്റെ ഫലമായുണ്ടാകുന്ന വൈകല്യങ്ങളെയും ഗെയിമിംഗ് ഡിസോർഡർ ആയാണ് ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നത്. രോഗങ്ങളെ തരം തിരിച്ചിട്ടുള്ള അന്തർദേശീയ പട്ടികയിൽ (International Classification of Diseases- ICD) വീഡിയോ, ഓണ്‍ലൈൻ ഗെയിമുകളുടെ അമിത ഉപയോഗത്തെയും അവയോടുള്ള അമിത ആസക്തിയെയും ഒരു രോഗമായി തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ബ്രിട്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദ റിക്കവറി വില്ലേജ് എന്ന ഏജൻസി 2021 ഏപ്രിലിൽ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് ലോകത്താകമാനം 100 കോടി ആളുകൾ വീഡിയോ, ഓണ്‍ലൈൻ ഗെയിമുകളിൽ ഏർപ്പെടുന്നുണ്ട്. അതിൽ ഏകദേശം 10 ശതമാനം അഥവാ 10 കോടി ആളുകൾക്ക് ഗെയിമിംഗ് ഡിസോർഡർ ഉണ്ടാകുന്നുണ്ട് എന്നും ഈ പഠനം അടിവരയിടുന്നു. ഇത്തരം കളികളിൽ ഏർപ്പെടുന്നവരുടെ ശരാശരി പ്രായം 37 ആണെങ്കിൽ, ഗെയിമിംഗ് ഡിസോർഡറിന് അടിമപ്പെടാൻ സാധ്യത കൂടുതലുള്ളവർ 18-24 വയസിനിടയ്ക്കുള്ള ആണ്‍കുട്ടികൾ ആണെന്നാണ് വിദഗ്ധ അഭിപ്രായം.
അഡിക്ഷൻ എങ്ങനെ തിരിച്ചറിയാം
കളികളുടെ മേലുള്ള യുക്തിപരവും മാനസികവുമായ നിയന്ത്രണം നഷ്ടപ്പെടുക, ദിനചര്യകളെയും മറ്റു ജോലികളെയും അപേക്ഷിച്ച് ഗെയിമുകൾക്ക് മുൻഗണന നൽകുക, ഗെയിമുകളുടെ ഫലമായി അസ്വസ്ഥതയോ പിരിമുറുക്കമോ ഉണ്ടായാൽ പോലും തുടർന്നും അതിൽ ഏർപ്പെടുകയോ പഴയതിനെക്കാൾ കൂടുതൽ സമയം കളിക്കുകയോ ചെയ്യുക തുടങ്ങിയവയെല്ലാം ഗെയിമിംഗ് അഡിക്ഷന്റെ ലക്ഷണങ്ങളാണ്.
ഇത്തരം കളികളിൽ ഏർപ്പെടുന്നവർ അവരുടെ കുടുംബം, സുഹൃത്തുക്കൾ, പഠനം, സമൂഹവുമായുള്ള ഇടപഴകൽ, ദൈനംദിന ജിവിതത്തിലെ മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവയിൽനിന്ന് ഒരു വർഷത്തിലധികം അസാധാരണമായ അകലം പാലിക്കുകയോ ഉൾവലിയുകയോ ചെയ്താൽ അവ ഗെയിമിംഗ് അഡിക്ഷന്റെ വ്യക്തമായ ലക്ഷണങ്ങളാണ്. ഒരാൾ എപ്പോഴും ഇത്തരം കളികളെയും അതിലെ പ്രതിപാദ്യ വിഷയങ്ങളെപ്പറ്റിയും മാത്രം സംസാരിക്കുക, ഇടവേളകളില്ലാതെ ദീർഘനേരം ഇത്തരം കളികളിൽ ഏർപ്പെടുക, അവയിൽനിന്ന് ആരെങ്കിലും അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ അവരോട് ദേഷ്യത്തോടും അക്രമാസക്തമായും പെരുമാറുക, ഭക്ഷണവും വിശ്രമവും വരെ ഒഴിവാക്കി ഇത്തരം കളികളിൽ ഏർപ്പെടുക തുടങ്ങിയവ എല്ലാം ഗെയിമിംഗ് അഡിക്ഷന്റെ ഏറ്റവും മോശമായ അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിൽ നിന്നുള്ള ഉൾവലിയൽ, അമിത ആകുലത, വിഷാദരോഗം, മനസിക പിരിമുറുക്കം, ഉഗ്രകോപം, ആക്രമണ ത്വര തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്നങ്ങളായിരിക്കും ഇത്തരം അഡിക്ഷനുകളുടെ പരിണത ഫലം. ഉറക്കമില്ലായ്മ, ക്ഷീണം, തലവേദന, കണ്ണ് വേദന, കഴുത്തുവേദന തുടങ്ങിയ ഒട്ടനവധി ശാരീരിക പ്രശ്നങ്ങളും വീഡിയോ, ഓണ്‍ലൈൻ ഗെയിമുകളുടെ അഡിക്ഷന്റെ ഫലമായി ഉണ്ടാകുന്നവയാണ്.
ഡിജിറ്റൽ പഥ്യം
വീഡിയോ-ഓണ്‍ലൈൻ ഗെയിമുകളോടുള്ള അമിത ആസക്തി മുളയെടുക്കുന്ന ആദ്യഘട്ടത്തിൽ തന്നെ പ്രായോഗികമാക്കാൻ സാധിക്കുന്ന ഒരു പ്രതിവിധിയാണ് ഡിജിറ്റൽ ഡീറ്റോക്സ്. ആയുർവേദ ചികിത്സാരീതിയിലെ പഥ്യത്തിനു സമാനമായ ഈ പ്രതിവിധിയെ ഡിജിറ്റൽ പഥ്യം എന്നു വേണമെങ്കിൽ വിളിക്കാം. ഒരു നിശ്ചിത കാലത്തേക്ക് സ്മാർട്ഫോണും കംപ്യൂട്ടറും അടക്കമുള്ളയിൽനിന്നും ഗെയിമുകളിൽനിന്നും പൂർണമായും വിട്ടുനിൽക്കുന്ന ഒരു മാർഗമാണിത്.
മാതാപിതാക്കളുടെ ഇടപെടൽ
കുട്ടികൾ വിനോദങ്ങളിൽ ഏർപ്പെടുന്പോൾ അവരോടൊപ്പം കളികളിൽ പങ്കുചേരുക, നന്നായി ഉല്ലസിക്കാൻ പഠിപ്പിക്കുതോടൊപ്പം, കളികളിൽ പാലിക്കേണ്ട ആരോഗ്യപരമായ നിയന്തണങ്ങളെപ്പറ്റിയും കുട്ടികളെ പറഞ്ഞു മനസിലാക്കുക, ഗെയിമുകൾ കളിക്കുന്പോൾ അവരോടൊപ്പം സമയം ചെലവഴിക്കുക, അഡിക്ഷന് കൂടുതൽ സാധ്യതയുള്ള ഗെയിമുകളാണ് കുട്ടികൾ തെരഞ്ഞെടുക്കുന്നതെങ്കെിൽ അവയുടെ ഭവിഷ്യത്തുകളെപ്പറ്റി സ്നേഹപൂർവം അവരെ പറഞ്ഞു മനസിലാക്കുക, ഇത്തരം കളികളിൽ നിർബന്ധമായും പാലിക്കേണ്ട മിതത്വത്തിന്റെ ആവശ്യകതയെപ്പറ്റി അവരെ ബോദ്ധ്യപ്പെടുത്തുക, ഗെയിമുകൾക്കു പുറമെ ഇന്റർനെറ്റിലുള്ള വിജ്ഞാനപ്രദമായ അറിവിന്റെ അനന്തമായ മറ്റു മേഖലകളെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻകൈ എടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുടെ കിടപ്പുമുറിയിൽനിന്നു കംപ്യൂട്ടർ ഒഴിവാക്കുക, രാത്രിയിൽ നിശ്ചിത സമയം കഴിഞ്ഞാൽ സ്മാർട് ഫോണ്‍ സൂക്ഷിക്കാൻ വീട്ടിലെ ഒരു പൊതുസ്ഥലം നിർദ്ദേശിക്കുക തുടങ്ങിയവയും പ്രായോഗിക മാർഗങ്ങളാണ്.
പ്രഫഷണൽ സഹായം
ഗെയിമുകൾക്ക് അടിമയായ ഒരു വ്യക്തിയെ നിർബന്ധംകൊണ്ടോ ശിക്ഷകൊണ്ടോ അതിൽനിന്നു മോചിപ്പിക്കാൻ സാധിക്കുകയില്ല. മറ്റ് ഏതൊരു രോഗിയോടും എന്നപോലെ സഹതാപത്തോടും അനുകന്പയോടും കൂടി മാത്രമെ അത്തരം വ്യക്തികളോട് പെരുമാറാൻ പാടുള്ളൂ. പ്രഫഷണൽ കൗണ്‍സിലിംഗിനോ വേണ്ടിവന്നാൽ ചികിത്സയ്ക്കോ ഉള്ള അവസരങ്ങളാണ് അത്തരം ആളുകൾക്ക് നാം ഒരുക്കിക്കൊടുക്കേണ്ടത്. പകരം ഏതെങ്കിലും തരത്തിലുള്ള കർക്കശ നടപടികളാണ് പ്രയോഗിക്കുന്നതെങ്കിൽ അത് അവരെ മറ്റു മാനസിക പ്രശ്നങ്ങളിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കും.
വീഡിയോ, ഓണ്‍ലൈൻ ഗെയിമുകൾ അൽപ്പം ഉല്ലാസവേളകൾ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും പൊതുവെ അവ നമ്മുടെ കുട്ടികളെ അഡിക്ഷനിലേക്കു നയിക്കുന്നതായാണ് കണ്ടുവരുന്നത്. അത്തരത്തിൽ അവയുടെ ദൂഷ്യവശങ്ങളെപ്പറ്റി നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുന്നതോടൊപ്പം നല്ല ശീലങ്ങൾ വളർത്തിയെടുക്കാനുള്ള സാഹചര്യവും ഒരുക്കിക്കൊടുക്കണം.
ഫാ. ജിജി പുതുവീട്ടിൽക്കളം എസ്ജെ