Tuesday, July 6, 2021 1:35 AM IST
പാവങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും ആദിവാസി ക്ഷേമത്തിനുമായി ജീവിതം സമർപ്പിച്ച ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമി എസ്ജെയുടെ മരണം ജനാധിപത്യ ഇന്ത്യക്ക് അപമാനമായി. യുഎപിഎ, രാജ്യദ്രോഹക്കുറ്റം പോലുള്ള കിരാത നിയമങ്ങൾ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഭരണകൂട ഭീകരതയുടെ ഇരയാണ് 84 വയസായ ഈശോസഭാ വൈദികനായ ഫാ. സ്റ്റാൻ സ്വാമി. യേശുക്രിസ്തുവിന്റെയും ഈശോസഭാംഗം കൂടിയായ ഫ്രാൻസിസ് മാർപാപ്പയുടെയും പിൻഗാമിക്ക് തൊഴുകൈകളോടെ വിട!
മനുഷ്യാവകാശങ്ങളും ചികിത്സയും പോലും നിഷേധിക്കപ്പെട്ട രോഗിയും വയോധികനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ വിചാരണതടവുകാരൻ ആയിരിക്കെയുള്ള മരണം ഒരർഥത്തിൽ കൊലപാതകമാണ്. നീതിക്കു വേണ്ടി പോരാടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സർക്കാരിന്റെ വേട്ടയാടലുകളുടെ ഇരയാണ് ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട ഈ കത്തോലിക്കാ ജസ്യൂട്ട് വൈദികൻ.
കെട്ടിച്ചമയ്ക്കപ്പെട്ട കേസിൽ ഒന്പതു മാസം തടവറയിലടച്ച ഫാ. സ്റ്റാൻ സ്വാമിക്കു നീതി നിഷേധിച്ചതു ബോധപൂർവമായിരുന്നുവെന്നു കരുതാതെ വയ്യ. കൈകൾക്കു വിറയിലില്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ കഴിയാത്തയാളെ തെറ്റുകൾ മറയ്ക്കാനില്ലാത്ത ഒരു സർക്കാരിനും ഭയപ്പെടേണ്ടതില്ല. ജീവിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയേക്കാൾ ഇനി അദ്ദേഹം കൂടുതൽ ശക്തനാകുമെന്നതിൽ സംശയമില്ല.
ഞെട്ടിക്കുന്ന നീതിനിഷേധം
മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലെ വെന്റിലേറ്ററിലാകുന്നതു വരെ ഒരു പൗരനു ലഭിക്കേണ്ട മനുഷ്യാവകാശങ്ങൾ പോലും ഈ കത്തോലിക്കാ വൈദികന് കേന്ദ്രസർക്കാരും ദേശീയ അന്വേഷണ ഏജൻസിയും ചേർന്നു നിഷേധിച്ചു. പാർക്കിൻസണ്സ് രോഗവും കേൾവിക്കുറവുമുള്ള വന്ദ്യ വയോധികനായ വൈദികന്റെ ആരോഗ്യനില വഷളായിട്ടു പോലും ഹൈക്കോടതി ഇടപെട്ടശേഷമാണ് ചികിൽസയ്ക്കായി അശുപത്രിയിലേക്കു മാറ്റിയത്.
കോവിഡ് പോസിറ്റീവായ ഈ 84-കാരന്റെ ജാമ്യഹർജി ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയായിരുന്നു അന്ത്യം. രോഗിയും വയോധികനും വൈദികനുമായ സ്റ്റാൻ സ്വാമിക്ക് ഇത്രനാളും ജാമ്യം നിഷേധിച്ചതു പോലും സാങ്കേതികത്വം പറഞ്ഞാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും വൈകി. 84 വയസുളള രോഗിയായ ഒരാൾ എങ്ങനെയാണു രാജ്യത്തിനു ഭീഷണിയാവുക എന്നു ചോദിക്കാൻ മനുഷ്യാവകാശ സംരക്ഷകരാകേണ്ട മനുഷ്യാവകാശ കമ്മീഷൻ പോലുമുണ്ടായില്ല! തെളിയിക്കപ്പെടാത്ത കുറ്റങ്ങൾ ആരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമിയെ ഒന്പതു മാസമായി മുംബൈ തലോജ ജയിലിൽ അടച്ചത്.
പുറംലോകവുമായി സന്പർക്കമില്ലാതിരുന്നിട്ടും എങ്ങനെയാണു കോവിഡ് രോഗം ബാധിച്ചതെന്നതിനും വ്യക്തമായ ഉത്തരമുണ്ടാകില്ല. എന്തുകൊണ്ടാണു രോഗിയായിട്ടും ജയിലിൽവച്ച് ഇദ്ദേഹത്തിനു കോവിഡ് പരിശോധന പോലും നടത്താതിരുന്നതെന്നതിനും എൻഐഎ ഉത്തരം പറയേണ്ടതുണ്ട്. പാർക്കിൻസണ്സ് രോഗം ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാൻ ഒരു സ്ട്രോ ആവശ്യപ്പെട്ടിട്ടു പോലും ജയിലിൽ ലഭിച്ചിരുന്നില്ല. പിന്നീട് കോടതി ഇടപെട്ടാണ് ഇതു നൽകിയത്.
തടവിലാക്കിയത് നല്ല സമറായനെ
മാവോയിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത് ഇരുന്പഴിക്കുള്ളിലാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പൗരനായിരുന്നു ഫാ. സ്റ്റാൻ ലൂർദ് സ്വാമി. കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് അർധരാത്രിയിലായിരുന്നു ജാർഖണ്ഡിലെ റാഞ്ചിയിലുള്ള വസതിയിൽനിന്ന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ആദിവാസി ക്ഷേമത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു നല്ല സമറയക്കാരനെ തടവറയിലാക്കി പീഡിപ്പിച്ചതിലൂടെ രാജ്യത്തെ കോടിക്കണക്കിന് ആദിവാസികളെ കൂടിയാണു കേന്ദ്രസർക്കാർ ഉപദ്രവിച്ചത്.
പാവങ്ങൾക്കും അശരണർക്കും നീതി നിഷേധിക്കപ്പെടുന്നവർക്കും വേണ്ടി ജീവിക്കാനുള്ള യേശു ക്രിസ്തുവിന്റെ സന്ദേശം ഉൾക്കൊണ്ട് ജീവിതത്തിന്റെ സുഖലോലുപതകളില്ലാതെ, ആദിവാസികളിലൊരാളായി ജീവിച്ച സ്വാമിയച്ചൻ എക്കാലവും ലോകത്തിനാകെ മാതൃകയാകും. ബംഗളൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 1975 മുതൽ 11 വർഷക്കാലം പ്രവർത്തിച്ചശേഷമാണ് ഇദ്ദേഹം ജാർഖണ്ഡിലെത്തി ഗോത്രവർഗക്കാർക്കായി ജീവിതം സ്വയം സമർപ്പിച്ചത്. കുറച്ചുകാലം വിദേശത്തു പഠിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 1937 ഏപ്രിൽ 26ന് ജനിച്ച അദ്ദേഹം ഫലിപ്പീൻസിലാണു തിയോളജിയും സോഷ്യോളജിയിൽ മാസ്റ്റേഴ്സും പഠിച്ചത്. ബ്രസീലിൽ നിന്നുള്ള കത്തോലിക്കാ ആർച്ച്ബിഷപ് ഹെൽഡർ കാമറയുമായുള്ള സൗഹൃദമാണ് ഫാ. സ്റ്റാൻ സ്വാമിയെ പാവങ്ങളുടെ അവകാശപ്പോരാളിയാക്കി മാറ്റിയത്.
കൂട്ടിലടച്ച പക്ഷിയുടെ പാട്ട്
ആദിവാസി ക്ഷേമത്തിനായുള്ള ഫാ. സ്റ്റാൻ സ്വാമിയുടെ 50 വർഷത്തോളം നീണ്ട സേവനങ്ങൾക്കുള്ള സർക്കാരിന്റെ സമ്മാനം പക്ഷേ കൊടിയ ക്രൂരതയായി. എൻഐഎ എന്തൊക്കെ ആരോപിച്ചാലും ആദിവാസികൾക്കു തങ്ങളുടെ പ്രിയപ്പെട്ട രക്ഷകനെക്കുറിച്ചു നല്ലതേ പറയാനുള്ളൂ. ഭൂമിക്കും വനാവകാശത്തിനുംവേണ്ടി ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കുകയെന്നതു ഭീകരതയായി സർക്കാരിനു ചിത്രീകരിക്കാം. പക്ഷേ, ആദിവാസികളുടെ പൗരാവകാശങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്യുന്നതു മനുഷ്യത്വപരമായ ജനാധിപത്യ കടമയാണെന്ന് ഈശോസഭാ വൈദികനായ സ്റ്റാൻ സ്വാമിക്കു ബോധ്യമുണ്ടായിരുന്നു.
“എനിക്കു സംഭവിക്കുന്നത് എനിക്കു മാത്രം സംഭവിക്കുന്ന ഒന്നല്ല. രാജ്യത്തുടനീളം നടക്കുന്ന പ്രക്രിയയാണിത്. പ്രമുഖ ബുദ്ധിജീവികൾ, അഭിഭാഷകർ, എഴുത്തുകാർ, കവികൾ, മനുഷ്യാവകാശ പ്രവർത്തകർ, വിദ്യാർഥികൾ, നേതാക്കൾ എന്നിവരെ എങ്ങനെ ജയിലിലടയ്ക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങൾ പ്രക്രിയയുടെ ഭാഗമാണ്. ഒരു തരത്തിൽ ഈ പ്രക്രിയയുടെ ഭാഗമാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ ഒരു നിശബ്ദ കാഴ്ചക്കാരനല്ല, കളിയുടെ ഭാഗമാണ്, എന്തായാലും വില നൽകാൻ തയാറാണ്’’- അറസ്റ്റിനു തൊട്ടു മുന്പുള്ള വീഡിയോ സന്ദേശത്തിൽ ഫാ. സ്റ്റാൻ സ്വാമി പറഞ്ഞ വാക്കുകൾക്ക് ആയിരം നാവുകളുണ്ട്.
“കൂട്ടിലടച്ച പക്ഷിക്ക് പാടാൻ കഴിയും’’. തലോജ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്പോൾ ജസ്യൂട്ട് സഹപ്രവർത്തകന് അയച്ച കത്തിലെ ഫാ. സ്റ്റാൻ സ്വാമിയുടെ ഈ വാക്കുകളിൽ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ആത്മസമർപ്പണവും പ്രകടമാണ്. ദരിദ്രരായ സഹതടവുകാരിൽ പലർക്കും അവരുടെ മേൽ ചുമത്തിയ കുറ്റങ്ങൾ എന്താണെന്ന് അറിയില്ല, അവരുടെ കുറ്റപത്രം കണ്ടിട്ടില്ല, നിയമപരമോ മറ്റ് സഹായങ്ങളോ ഇല്ലാതെ വർഷങ്ങളോളം ജയിലിൽ കഴിയുന്നു എന്ന കത്തിലെ പരാമർശങ്ങൾക്കും സൂചനകളേറെയാണ്.
തെളിയാത്ത ആരോപണങ്ങൾ
ഗോത്രാവകാശ സംരക്ഷണത്തിനായി ദശകങ്ങൾ പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ ഭീകരനായി ചിത്രീകരിച്ചു ജയിലിൽ അടച്ചിട്ടു മാസങ്ങളായെങ്കിലും ഏതെങ്കിലുമൊരു കുറ്റം ഇനിയും തെളിയിക്കാനായിട്ടില്ല! ശബ്ദമില്ലാത്തവർക്കു ശബ്ദവും ആശ്വാസവും നൽകിയതിനാണു മാവോയിസ്റ്റ് തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടത്. ആദിവാസികൾക്കും ദളിതർക്കും അബലർക്കും വേണ്ടി പോരാടുന്നവരെ സർക്കാരും അവരുടെ പോലീസും വേട്ടയാടുന്നതു പുതിയ കാര്യമല്ല.
മനുഷ്യാവകാശപ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡിലെ ആദിവാസി ജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണ സമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായതാണു കേന്ദ്രസർക്കാരിന് ദഹിക്കാതെ വന്നത്. അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരേയുണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യംചെയ്യുന്നതു കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യൻ ഭരണഘടനയ്ക്കു യോജിച്ചതല്ലെന്ന് 2020 ഒക്ടോബർ 12ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒൗദ്യോഗികമായി ചൂണ്ടിക്കാട്ടിയിരുന്നു. ഫാ. സ്വാമിയുടെ അറസ്റ്റിനെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ചോദ്യംചെയ്തു.
പാവങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ആദിവാസികൾക്കുംവേണ്ടി ശബ്ദമുയർത്തുന്നയാളാണ് ഫാ. സ്റ്റാൻ. വയോധികനായ വൈദികനെ അറസ്റ്റു ചെയ്തതു വഴി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എന്തു സന്ദേശമാണു നൽകുന്നതെന്നു ജാർഖണ്ഡ് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസർക്കാരിനെതിരേ ഉയരുന്ന ഓരോ പ്രതിഷേധ ശബ്ദവും അടിച്ചമർത്തുന്ന കേന്ദ്രത്തിന്റെ പിടിവാശി ജനാധിപത്യ വിരുദ്ധമാണെന്നും ഷിബു സോറൻ അന്നേ മറയില്ലാതെ ചൂണ്ടിക്കാട്ടി.
പാർലമെന്റിലും പുറത്തും പ്രതിപക്ഷ എംപിമാർ പലതവണ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ശബ്ദമുയർത്തിയതാണ്. രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും പിന്തുണ നൽകുകയും ചെയ്തിരുന്നു. പക്ഷേ, വിയോജിപ്പുകളെ കരിനിമയങ്ങൾകൊണ്ടു വേട്ടയാടാൻ നിശ്ചയിച്ചവർക്ക് ഇതൊന്നും പ്രശ്നമായില്ല.
സമാനതകളില്ലാത്ത നീതികേട്
2018 ജനുവരിയിലെ ഭീമ കൊറേഗാവ് വാർഷിക സംഘർഷ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്. പക്ഷേ, വിവാദ സമ്മേളനത്തിലോ അതിനു മുന്പോ പിന്നീടോ മഹാരാഷ്ട്രയിൽ പോലും പോകാതിരുന്ന വൃദ്ധ വൈദികനെയാണു യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബർ എട്ടിനായിരുന്നു മനുഷ്യാവകാശ സ്നേഹികളെയാകെ ഞെട്ടിച്ച ഈ അറസ്റ്റ്. സംഘർഷത്തിനു പരോക്ഷ പിന്തുണ നൽകിയതായിപ്പോലും തെളിവ് ഇനിയും ഹാജരാക്കാൻ എൻഐഎക്കു കഴിഞ്ഞിട്ടില്ല.
ജസ്യൂട്ട് വൈദികന്റെ അറസ്റ്റ് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നു എന്നും രാത്രിയിൽ അറസ്റ്റ് ചെയ്ത നടപടി കടുത്ത അനീതിയാണെന്നും റാഞ്ചി കത്തോലിക്കാ രൂപത അന്നേ പ്രതികരിച്ചു. വൃദ്ധനായ ഒരാളെ അർധരാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോകേണ്ട എന്തു സാഹചര്യമായിരുന്നു എന്നും എൻഐഎ വ്യക്തമാക്കിയിട്ടില്ല.
ജോർജ് കള്ളിവയലിൽ