Monday, June 21, 2021 1:21 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ ചില നേതാക്കൾ തങ്ങളുടെ പദവിക്കു ചേരാത്തതും അവഹേളനപരവും സംസ്കാരശൂന്യവുമായ പദപ്രയോഗങ്ങൾകൊണ്ട് പേരുകേൾപ്പിക്കുകയാണ്. എതിരാളികളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുതിർന്ന നേതാക്കൾ മാന്യവും ഉത്തരവാദിത്വവുമുള്ള ഭാഷയിൽ സംസാരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ, അതു പലപ്പോഴും സംഭവിക്കുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുതിർന്ന നേതാക്കളുടെ ഞെട്ടിക്കുന്ന പ്രയോഗങ്ങളാണ് നാം കേൾക്കുന്നത്.
രാധാകൃഷ്ണന്റെ ഭീഷണി
ബിജെപിയുടെ മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ. രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനു മുന്നറിയിപ്പു നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേയുള്ള കേസ് തുടരുകയാണെങ്കിൽ പിണറായി വിജയൻ സമാധാനപരമായി വീട്ടിൽ കിടന്നുറങ്ങില്ല എന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി. അദ്ദേഹം പറഞ്ഞു: “നമ്മുടെ സംസ്ഥാന പ്രസിഡന്റിനെതിരേ തെറ്റായ കേസ് എടുക്കാൻ പിണറായി ശ്രമിക്കുന്നു. ഇതിനു മുമ്പ് ശബരിമല പ്രക്ഷോഭത്തിനിടെയും അദ്ദേഹം ഇതു ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ധാർഷ്ട്യവുമായി അദ്ദേഹം മുന്നോട്ടു പോയാൽ, വീട്ടിൽ കൂടുതൽ നേരം സമാധാനമായി ഉറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കില്ല.” പിണറായിക്ക് തന്റെ കുട്ടികളെ ജയിലിൽ സന്ദർശിക്കേണ്ടിവരുന്ന ഒരു സാഹചര്യം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അതേ സ്വരത്തിൽ കൂട്ടിച്ചേർത്തു.
ഉത്തരവാദിത്വമുള്ള നേതാവിന് ഒരു ക്രിമിനൽ കേസിൽ എങ്ങനെ ഇത്തരം ഭീഷണി നടത്താൻ കഴിയും? ഈ കേസ് രാഷ്ട്രീയ പ്രേരിതമെന്നു മുദ്രകുത്താനുള്ള ശ്രമമായിരിക്കാം ഇത്.
പിണറായി പ്രതികരിച്ചു: ഇതു കേരള മുഖ്യമന്ത്രിക്കെതിരായ ഭീഷണിയാണ്. കേസിൽ ഞാൻ നിയമവിരുദ്ധമായി ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് ഉദ്ദേശ്യം. മുൻകാലങ്ങളിൽ രാധാകൃഷ്ണന്റെ പാർട്ടിയിൽ നിന്നുള്ളവർ ഇതിലും വലിയ ഭീഷണികൾ മുഴക്കിയിട്ടുണ്ടെന്നും പരിഹാസച്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരനും പിണറായിയും
പുതുതായി നിയമിതനായ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തങ്ങളുടെ ബ്രണ്ണൻ കോളജ് കാലഘട്ടത്തിലെ സംഭവങ്ങളുടെ പേരിൽ പരസ്പരം വാക്പോര് നടത്തി. ഒരു വാരികയ്ക്കുനൽകിയ അഭിമുഖത്തിലാണ് സുധാകരൻ ആദ്യം ആരോപണം ഉന്നയിച്ചത്. സമാനമായ രീതിയിൽ പിണറായി മറുപടി നൽകി. പിറ്റേന്നു സുധാകരൻ കൂടുതൽ തെളിവുകളുമായി ആഞ്ഞടിച്ചു. വാരികയ്ക്കു നൽകിയ അഭിമുഖത്തിലെ വസ്തുതകൾ അദ്ദേഹം വിശദീകരിച്ചു. താൻ ഓഫ് ദ റിക്കാർഡ് ആയി പറഞ്ഞ അനൗപചാരിക അഭിപ്രായങ്ങൾ അഭിമുഖത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.
അത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കാൻ പാർട്ടി നേതാക്കൾ ഉപദേശിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം. വിവാദമായ സുധാകരന്റെ അഭിമുഖത്തിനു ശേഷം പിണറായി ഉചിതമായ മറുപടി നൽകണമെന്ന് സിപിഎം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, പാർട്ടി തയാറാക്കിയതായി സംശയിക്കുന്ന ചില കുറിപ്പുകളിൽ നിന്ന് പിണറായി വായിച്ചു.
കോൺഗ്രസിന്റെ കാര്യത്തിലും പ്രതികരണം സമാനമായിരുന്നു. പിണറായിയുടെ മറുപടിക്കു ശേഷം കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് സുധാകരനെ പിന്തുണച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ സുധാകരന് പൂർണ പിന്തുണ നൽകി. കോളജ് കാലത്തെ ചില പരാമർശങ്ങളുടെ പേരിൽ പിണറായി നടത്തിയ പ്രതികരണം അമിതമായി എന്നാണ് ഇവർ വിമർശിച്ചത്.
എല്ലാ രാഷ്ട്രീയ കളികളിലും പ്രാവീണ്യമുള്ള, അപ്രമാദിത്തത്തോടെ പ്രവർത്തിക്കുന്ന പിണറായിയെ നേരിടാൻ തന്റേടവും ആക്രമണോത്സുകതയുമുള്ള ശക്തനായ നേതാവ് എന്ന നിലയിലായിരിക്കും ഒരുപക്ഷേ, സുധാകരനെ പാർട്ടി ഹൈക്കമാൻഡ് കെപിസിസി പ്രസിഡന്റായി നിയോഗിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങൾ കൊഴുപ്പിക്കുന്നതും പതിറ്റാണ്ടുകൾ പഴക്കമുള്ള വ്രണങ്ങളുടെ കെട്ട് സങ്കുചിതവും നിസാരവുമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി അഴിക്കുന്നതും അതുവഴി എല്ലാ പ്രശ്നങ്ങളും രാഷ്ട്രീയവത്കരിക്കുന്നതും കേരള മുഖ്യമന്ത്രിക്കും കെപിപിസി പ്രസിഡന്റിനും എന്തൊരു നാണക്കേടാണ്.
ബിജെപിക്കെതിരായ കേസ്
ബിജെപിയുടെ കാര്യമെടുക്കുക. കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദേശപ്രകാരം സംസ്ഥാന പ്രസിഡന്റിനെയും മറ്റുചിലരെയും പ്രതിരോധിക്കാൻ അണിനിരക്കുന്നതിനുമുമ്പ് അടുത്ത കാലം വരെ നേതാക്കൾ കീരിയും പാമ്പും പോലെ പോരാടുകയായിരുന്നു. ബിജെപി ഉൾപ്പെടുന്ന കേസ് വളരെ ഗുരുതരമാണ്. എന്തിനധികം, കർണാടകയിൽനിന്ന് റോഡ് മാർഗം കടത്തിയ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണത്തെക്കുറിച്ചാണ് ഒരു കേസ്. അതെ, ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്യാൻ ബിജെപിയുടെ പരമോന്നത നേതാവ് നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധമായ കള്ളപ്പണം!
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിക്കുന്ന കള്ളപ്പണം വർധിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യമാണ്. സംസ്ഥാന ബിജെപി നേതാക്കൾക്ക് ഇത് രാഷ്ട്രീയ പ്രേരിത കേസാക്കി മാറ്റണം. ബിജെപിക്കാർക്ക് ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്നുണ്ടോ?
ഒരേതൂവൽ പക്ഷികൾ
കോൺഗ്രസ്-സിപിഎം പോരിലെ കേസുകൾ സമാനമാണ്. അവയിൽ ചിലത് പതിറ്റാണ്ടുകൾ പഴക്കമുള്ളതും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവയുമാണ്. തട്ടിക്കൊണ്ടുപോകൽ ആരോപണം, കൊലപാതകം, പണം, മറ്റ് ക്രിമിനൽ കുറ്റങ്ങൾ എന്നിവയെല്ലാം രാഷ്ട്രീയ പ്രശ്നങ്ങളായി ചുരുക്കി. ഉത്തരവാദിത്വമുള്ള ഏതെങ്കിലും നേതാവിന് അത്തരം കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ അറിയാമെങ്കിൽ, നിയമപാലകർക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. ഇപ്പോൾ അവ ഉയർത്തുന്നത് ചില രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മാത്രമാണ്.
ദൈവത്തിന്റെ സ്വന്തം നാടിനെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായ കാര്യം, വൃത്തികെട്ടതും ദുർഗന്ധം വമിക്കുന്നതുമായ ഈ കളികളിൽ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ഒരേ രീതിയിൽ പെരുമാറുന്നു എന്നതാണ്. ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം, എല്ലാം കെട്ടടങ്ങും. അടുത്ത തെരഞ്ഞെടുപ്പിലും സാമുദായിക, ജാതി ബന്ധങ്ങളെക്കുറിച്ച് പരസ്പരം കുറ്റപ്പെടുത്തുന്നതു തുടരുമ്പോൾ അവരിൽ ഭൂരിഭാഗത്തിനും നിയോജകമണ്ഡല തലത്തിലുള്ള ധാരണ ഉണ്ടായിരിക്കും.
തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം 69 നിയോജകമണ്ഡലങ്ങളിലെ സിപിഎം-ബിജെപി ധാരണയുടെ വിശദാംശങ്ങൾ ചെന്നിത്തല നൽകി. കോൺഗ്രസിനും ബിജെപിക്കും ധാരണയുള്ള മണ്ഡലങ്ങളെക്കുറിച്ച് പിണറായിയുടെ പട്ടിക അദ്ദേഹവും പുറത്തിറക്കി. ഒരു പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരവുമേറ്റു. എല്ലാം സാധാരണവും ക്രമപ്രകാരവും ഉള്ളതായി മാറി!
കുഴിച്ചുമൂടപ്പെട്ട ആരോപണങ്ങൾ
കത്തുന്ന മറ്റു മിക്ക പ്രശ്നങ്ങളും ഏതാണ്ട് കുഴിച്ചുമൂടപ്പെട്ടു. അല്ലെങ്കിൽ അത്തരം കേസുകളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത്, ഒരു യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ സംസ്ഥാനത്തിനു പുറത്തേക്കു പണം കൊണ്ടുപോയത്, വൈദ്യുതി പദ്ധതിക്കായി കൈക്കൂലി, കേരള തീരത്ത് കള്ളപ്പണം എത്തുന്നത് തുടങ്ങിയ വിഷയങ്ങളുടെ കാര്യമെടുക്കുക. കേരള പോലീസ് കേസെടുത്തു. ഇവയെല്ലാം അന്വേഷിക്കാൻ ആവശ്യമായ കേന്ദ്ര ഏജൻസികളെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതിനു ശേഷം.
ഇത് ഏതാനും മാസങ്ങളായി തുടരുകയും അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മിക്കവാറും എല്ലാ ദിവസവും പത്രങ്ങളിൽ വലിയ തലക്കെട്ടുകളായും ചാനലുകളിൽ വലിയ ആക്രോശങ്ങളായും മാറുകയും ചെയ്തു. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ, ഈ കേസുകളിൽ കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന പൊലീസിന്റെയും വേട്ടനായ്ക്കൾ എവിടെയെന്നു കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല, അവയിൽ ചിലതു ദേശസുരക്ഷയെ ബാധിക്കുന്നതാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടു കൂടി.
ഏതാനും മാസങ്ങൾക്കുള്ളിൽ കഴിഞ്ഞകാല ഇടപാടുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നമുക്കു കിട്ടും. ഇതു തുടരാം. മൂന്നു പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ കളത്തിലുള്ളതിനാൽ, വലിയ അഴിമതികളിൽ പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് ഇതു കൂടുതൽ കാലം മുന്നോട്ടു പോകാം.
നമ്മെ തുറിച്ചുനോക്കുന്നത് ഭയാനകമായ സാമ്പത്തിക സാഹചര്യമാണ്. പുതിയ വിവാദം അവസാനിക്കുകയാണെങ്കിൽ, മറ്റൊന്നു നാം കണ്ടുപിടിക്കും. ആളുകൾ എന്തുചെയ്യണം? സമത്വത്തെക്കുറിച്ചും നീതിയെക്കുറിച്ചും ഉത്കണ്ഠയുള്ളതും സജീവ രാഷ്ട്രീയമുള്ളതുമായ സമൂഹത്തിന് പേരുകേട്ട കേരളം പരിഹാസ്യമായ അവസ്ഥയിലാണ്. എന്തൊരു നാണക്കേടാണിത്!
ഇപ്പോഴത്തെ നേതാക്കളുടെ നിക്ഷിപ്ത താത്പര്യത്തിന്റെ ഭാഗമായ ഈ അവസ്ഥയെ അവരുടെതന്നെ തുടർച്ചയായ പുതുതലമുറ നേതാക്കൾ മറികടക്കുമെന്നോ ജനങ്ങളെ മോചിപ്പിക്കുമെന്നോ നമുക്കു പ്രതീക്ഷിക്കാമോ? ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ സർവശക്തനേ കഴിയുകയുള്ളോ?