Tuesday, June 15, 2021 12:50 AM IST
കുഞ്ഞൻ വൈറസിന്റെ സംഹാരതാണ്ഡവം തുടങ്ങി ഒന്നരവർഷത്തിലേറെയായി. എന്തിനെയും നൂതന ശാസ്ത്രസാങ്കേതികവിദ്യകൊണ്ടു നിയന്ത്രിക്കാം എന്നു കരുതിയിരുന്ന ബുദ്ധിരാജാക്കന്മാരുടെ വാദങ്ങൾ കൊറോണയ്ക്കു മുന്പിൽ തകർന്നടിഞ്ഞു. വൈറസ് മനുഷ്യനിർമിതമാണെന്നും അല്ലെന്നും അവകാശവാദങ്ങൾ ഉണ്ടെങ്കിലും ശാസ്ത്രലോകത്തെ പുലിക്കുട്ടികൾക്കുപോലും കാര്യകാരണസഹിതം ഒന്നും തെളിയിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
ജനിതകമാറ്റം വന്ന വൈറസിനെ എങ്ങനെ നേരിടണമെന്നോ ഏതു വാക്സിനാണ് ഏറ്റവും ഫലപ്രദമെന്നോ ഉറപ്പിച്ചുപറയാൻ കഴിയാത്ത സ്ഥിതിവിശേഷം വിലയിരുത്തലുകളെ സങ്കീർണമാക്കുന്നുണ്ട്. ഓക്സിജനുവേണ്ടി നെട്ടോട്ടമോടേണ്ടി വന്നവരുടെ ദൃശ്യങ്ങൾ മനഃസാക്ഷിയുള്ളവരെ വല്ലാതെ ഉലയ്ക്കുന്നതായിരുന്നു. അതിതീവ്ര രണ്ടാം തരംഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യൻ ജനത ഇതിലും കടുപ്പമേറിയ യാഥാർഥ്യത്തെ മൂന്നാം തംഗത്തിൽ നേരിടേണ്ടിവരുമെന്ന് കരുതുന്നവരുണ്ട്.
സംശയം വേണ്ട, നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. ഇതുവരെ മാനവരാശി പിടിച്ചുനിന്നത് ഭൂമിയിലെ ഒരുപിടി മനുഷ്യർ ദൈവത്തിന്റെ പ്രതിരൂപമായി മാറിയതുകൊണ്ടാണ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ധീരരായ അധികാരികളുടെയും രൂപത്തിൽ കുറേ ദൈവമുഖങ്ങളെ കോവിഡ് യുഗം സമ്മാനിച്ചു. ഇവർ ചങ്കുറപ്പിന്റെയും മാനവികതയുടെയും പോരാളികളായി കൂടെ നിന്നതുകൊണ്ടാണ് വെല്ലുവിളികളെ പ്രതിരോധിക്കാനായത്. തുടർകോവിഡ് അതിജീവനത്തിന് മനുഷ്യരൂപത്തിൽ ദൈവകരങ്ങൾ ഇനിയും തെരുവിലിറങ്ങേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസരംഗം
വിദ്യാലയം കാണാതെ, ക്ലാസ്മുറി കാണാതെ, ക്ലാസ് ടീച്ചറെയും അധ്യാപകരെയും സഹപാഠികളെയും കാണാതെ തുടർച്ചയായി രണ്ടാമത് അധ്യയനവർഷവും ആരംഭിച്ചുകഴിഞ്ഞു. കാന്പസിലെ കളിചിരികളും കൊന്പുകോർക്കലുകളും ഇല്ലാതെയുള്ള ഒരധ്യയന രീതി. ക്ലാസ്മുറികളിലെയും കലാലയങ്ങളിലെയും യാഥാർഥ്യങ്ങളിൽനിന്ന് മൊബൈലിന്റെയും കംപ്യൂട്ടറിന്റെയും കൃത്രിമ സ്ക്രീനുകളിലേക്ക് ഒതുങ്ങി വിദ്യാഭ്യാസരീതി. അതു പുതിയ വിദ്യാഭ്യാസ സമീപനങ്ങളെയും ആഖ്യാനഭാഷയെയും സമ്മാനിച്ചെങ്കിലും ഈ യന്ത്രവത്കരണം വഴി മനഃശാസ്ത്രപരമായ പ്രശ്നങ്ങളിൽ വീണുപോയവരും കംപ്യൂട്ടർ ഗെയിമുകൾക്ക് അടിമകളായി അക്രമാസക്തരായവരും ഉണ്ട്.
അതിരാവിലെ അഞ്ചിനും ആറിനും എഴുന്നേറ്റിരുന്ന വിദ്യാർഥികൾ ലോക്ഡൗൺ ദിനചര്യ മൂലം ഒന്പതിനും പത്തിനും ഉറക്കമുണരുന്നവരായി. ഒരു ടൈംടേബിളും കൃത്യമായി പാലിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ എത്രയോ പിന്നിട്ടു. വിദ്യാഭ്യാസരംഗത്തെ കോവിഡനന്തര അതിജീവനത്തിലേക്കു നയിക്കാൻ കരുതലിന്റെ അറിവുള്ള മാലാഖമാർതന്നെ വേണം. അധ്യാപകരും സ്റ്റുഡന്റ് കൗൺസിലർമാരും വിദ്യാർഥികളിലെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ തുനിഞ്ഞിറങ്ങണം.
ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കൈയിലുള്ളതെല്ലാം നേട്ടമാണെന്നും കുഞ്ഞുങ്ങളെ ലളിതമായ ഭാഷയിൽ പറഞ്ഞു മനസിലാക്കാൻ കുറേ പുതിയ ദൈവികചൈതന്യമുള്ളവർ വേണം. മാതാപിതാക്കളിൽനിന്നു തുടങ്ങി കണ്ടുമുട്ടുന്ന ഓരോ മുതിർന്നവരിലും അതിജീവനത്തിന്റെ കാവലാളുകളെ ദർശിക്കാനായാൽ നമ്മുടെ കുട്ടികൾ തിരിച്ചുവരും. നമ്മുടെ വിദ്യാഭ്യാസരംഗം ഉണരും; പുതിയ ചേതനകളിലേക്ക്.
സാമൂഹ്യബന്ധങ്ങൾ
കൂടെയുണ്ടായിരുന്ന എത്രയോപേരെ അപഹരിച്ചു കോവിഡ്. ചങ്ക് തകർക്കുന്നതായിരുന്നു ദിനപത്രങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പ്രചരിച്ച കോവിഡിന്റെ നഷ്ടങ്ങൾ. നമ്മെ സംബന്ധിച്ചിടത്തോളം എന്തു രസമായിരുന്നു 2020 മാർച്ച് വരെയുള്ള ദിനങ്ങൾ. ആഘോഷങ്ങൾ, പങ്കുവയ്ക്കലുകൾ, കൂടിച്ചേരലുകൾ, ഷോപ്പിംഗുകൾ, ഉല്ലാസയാത്രകൾ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, നോന്പുതുറക്കൽ... എത്ര പെട്ടെന്നാണ് ലോക്ഡൗൺ മനുഷ്യരാശിയുടെ ജീവിതക്രമത്തെ മാറ്റിമറിച്ചത്. എല്ലാം നിശ്ചലമായി.
കോവിഡ് പ്രോട്ടോകോൾ വീട്ടിലുള്ളവരെ മാത്രം കാണാവുന്ന അവസ്ഥയിലാക്കി. അതിഥിത്തൊഴിലാളികൾ പ്രാണരക്ഷാർഥം സ്വദേശങ്ങളിലേക്കു മടങ്ങുന്ന രംഗങ്ങൾ കണ്ടു. വന്ദേഭാരത് മിഷനുകളും അതിജീവനത്തിന്റെ സാക്ഷ്യങ്ങളായി. മുഖകവചം ചിരിക്കുന്നതും, കരയുന്നതുംവരെ തടഞ്ഞുനിർത്തി. ജീവിതം മൊത്തത്തിൽ മാസ്കിട്ടു. കമന്റടികളും സൊറപറച്ചിലുകളും കുറഞ്ഞു. കുടുംബത്തിന്റെ അതിർവരന്പുകളിലേക്ക് ഉൾവലിഞ്ഞ മനുഷ്യരിൽ കുറേപ്പേർ സ്വന്തം വ്യക്തിത്വത്തിന്റെ വെട്ടങ്ങളിലൊതുങ്ങി. ചിലർ വിഷാദരോഗങ്ങൾക്ക് അടിമകളായി, ചിലർ സൈക്കിക് ആയി. പാരസ്പര്യം കുറഞ്ഞു. കോവിഡ് മൂലം നഷ്ടപ്പെട്ട സാമൂഹ്യബന്ധങ്ങൾ വിളക്കിച്ചേർക്കുക എന്നതുതന്നെയാണ് മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ സാമൂഹ്യബന്ധങ്ങളിലെ രൂപപ്പെട്ട അകലം കുറയ്ക്കണം. സ്വഭവനത്തിലെ അടുപ്പ് പുകയുന്പോൾ അയൽവാസിയുടെ അടുപ്പും പുകയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാകണം നമ്മുടെ അതിജീവനമാർഗം. സാഹോദര്യവും സഹാനുഭൂതിയും മനുഷ്യമനസുകളെ ഭരിക്കണം. സ്വന്തം ജീവൻ തൃണവത്കരിച്ചും ചില മനുഷ്യജന്മങ്ങൾ കോവിഡ് പോരാളികളായി തീർന്നതിന്റെ പരിണതഫലമാണ് നാം കൈയാളുന്ന ജീവിതമെന്നു തിരിച്ചറിയുന്നതാകണം നമ്മുടെ അതിജീവനപാഠം. അപ്പോൾ നീയും വളരും; സഹജരെ തൊഴുന്ന ദൈവാനുഭൂതിയുടെ തലങ്ങളിലേക്ക്.
ക്രിയാത്മക രാഷ്ട്രീയവും ജനകീയ പദ്ധതികളും
അത്യാധുനിക സാങ്കേതികയുഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരുപരിധിവരെ നേതാക്കൾ ജനങ്ങളിൽനിന്നകന്ന് അങ്ങു ദൂരെ ആശയതലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. ഏതെങ്കിലും ഗ്രൂപ്പുകളെയോ മതവിഭാഗങ്ങളെയോ പ്രീണിപ്പിക്കുന്ന തീരുമാനങ്ങളിലേക്കാണ് രാഷ്ട്രീയത്തിന്റെ പോക്ക്. സഹജരേ, ഇനിയെങ്കിലും നമുക്ക് ജാതി-മത പോരുകൾ വേണ്ട. തെരഞ്ഞെടുപ്പു മാത്രം മുന്നിൽക്കണ്ട് ഉണ്ടാക്കിയ ചില രാഷ്ട്രീയ-മതപര സമവാക്യങ്ങൾ നമ്മളെ വിഭിജിക്കുകയല്ലേ ചെയ്തത്. എന്നുമുതലാണ് മതത്തിന്റെ പേരിൽ മാത്രമുള്ള ബന്ധങ്ങളിലേക്ക് മലയാളി ഒതുങ്ങിത്തുടങ്ങിയത്? വിദ്യാലയങ്ങളിലും കലാലയങ്ങളിലും സാമൂഹ്യബന്ധങ്ങളിലും മതം നോക്കിയാണോ നമ്മൾ സുഹൃത്തുക്കളെ തെരഞ്ഞെടുത്തത്?
ഗ്രൂപ്പുകൾക്കും വർഗീയതയ്ക്കും അതീതമായ നിഷ്പക്ഷ സമീപനങ്ങൾ വേണം. ജനപക്ഷ നിലപാടുകൾ വേണം. പ്രതിപക്ഷം ശത്രുപക്ഷമല്ലെന്ന് ഭരണപക്ഷവും, ഭരണപക്ഷത്തെ എന്തിനും ഏതിനും തെറിവിളിക്കുകയല്ല പ്രതിപക്ഷത്തിന്റെ കടമയെന്നും തിരിച്ചറിയണം. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ഭാരതത്തിന്റെ പ്രധാനമന്ത്രി 135 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണെന്നുമുള്ള ഉദാത്തമായ കാഴ്ചപ്പാടിലേക്ക് വളരണം, അതിജീവനത്തിന്റെ കോവിഡ് യുഗം.
പാർട്ടിക്കുവേണ്ടിയും പാർട്ടിയുടെ നയങ്ങൾക്കുവേണ്ടിയും മരിക്കാൻ തയാറായിരുന്ന ധീരയോദ്ധാക്കളുടെ രാഷ്ട്രീയ പാരന്പര്യമുണ്ടായിരുന്നു നമ്മുടെ നാടിന്. നിർഭാഗ്യമെന്നു പറയട്ടെ, വളച്ചുനീട്ടപ്പെടുന്ന കിരീടത്തിന്റെയും ചെങ്കോലിന്റെയും പളപളപ്പുകൾക്കു മുന്പിൽ വാലിളക്കുന്നവരുടെയും കോടികളുടെ ഓഫറുകളിലും റിസോർട്ട് പൊളിറ്റിക്സിന്റെ പ്രലോഭനങ്ങളിലും പ്രത്യയശാസ്ത്രങ്ങൾ പണയംവയ്ക്കുന്നവരുടെയും കുതന്ത്രങ്ങൾ ഇന്നത്തെ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടില്ല എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാകും. സ്വാർഥതയുടെയും തട്ടിയെടുക്കലിന്റെയും സ്വജനപക്ഷപാതത്തിന്റെയും ചിന്താഗതികൾ മാറിയാലേ കോവിഡനന്തര അതിജീവനം സാധ്യമാകൂ.
വേണം, കൂടുതൽ ദൈവകരങ്ങൾ
"ഓൺ ദ ഷോൾഡേഴ്സ് ഓഫ് ജയന്റ്സ്' എന്ന സ്റ്റീഫൻ ഹോക്കിംഗിന്റെ പുസ്തകത്തിൽ ശാസ്ത്രത്തിലും ഗണിതത്തിലുമെല്ലാം അതുല്യനേട്ടങ്ങൾ കൈവരിച്ച മഹദ്വ്യക്തിത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ മഹാരഥന്മാരുടെ ചുമലിൽ കയറിനിൽക്കുന്നതുകൊണ്ടാണ് നമുക്കിത്രയും ഉയരം തോന്നിക്കുന്നത് എന്നാണ് പുസ്തകസംക്ഷേപം. മൗണ്ട് എവറസ്റ്റിന്റെ മുകളിൽ കയറി ആർക്കും എനിക്ക് 8,850 മീറ്റർ ഉയരമുണ്ട് എന്നു പറയാം. അതിൽ 8,848 മീറ്ററും ആ മലയുടെ ഉയരമാണെന്നതു മറക്കരുത്. അപ്പോൾ ആദ്യം പറഞ്ഞതാണു ശരി. ദൈവോന്മുഖമായി പ്രവർത്തിച്ച ഒരുപിടി മനുഷ്യരുടെ ചുമലിലാണ് നമ്മൾ ഈ കാലഘട്ടത്തെ ഇതുവരെ അതിജീവിച്ചതും ഇനിയും അതിജീവിക്കാൻ പോകുന്നതും. അതുകൊണ്ട് ഇനിയും കുറേപ്പേർ മാലാഖമാരായി മാറേണ്ടതുണ്ട്. ഈ ഔന്നത്യത്തിന്റെ മാനവസംസ്കൃതിയേ കോവിഡനന്തര കാലഘട്ടത്തെ ചെറുക്കൂ. ഈ മാലാഖമാർക്ക് മുൻകൂട്ടി ബിഗ് സല്യൂട്ട്!
ഡോ. ആൻസൺ പാണേങ്ങാടൻ