Monday, June 14, 2021 1:19 AM IST
‘രക്തം ദാനം ചെയ്ത് ലോകത്തിന്റെ ജീവസ്പന്ദനം നിലനിർത്തുക’ എന്ന ആപ്തവാക്യവുമായി ലോക രക്തദാതാക്കളുടെ ദിനം ഇന്ന് ആചരിക്കുന്നു. ഇപ്രാവശ്യത്തെ ആഘോഷങ്ങളുടെ വേദി ഇറ്റലിയിലെ റോം നഗരമാണ്. സ്വമേധയാ രക്തം ദാനം ചെയ്യുന്ന യുവജനങ്ങളുടെ കൂട്ടായ്മ വർധിപ്പിച്ച് കോവിഡ്മൂലം സ്പന്ദനം മന്ദീഭവിച്ച ലോകത്തെ സജീവമാക്കണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു.
കാൾ ലാൻസ്റ്റെയ്നർ
വൈദ്യശാസ്ത്രലോകത്തിലെ പ്രധാന കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു രക്തഗ്രൂപ്പുകൾ വേർതിരിച്ചെടുത്തത്. ഓസ്ട്രിയൻ സ്വദേശിയായ കാൾ ലാൻസ്റ്റെയ്നർ ആണ് രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്. അതിനുമുന്പ് ജീവൻ നിലനിർത്താൻ രക്തം കുത്തിവച്ചിരുന്നുവെങ്കിലും പലപ്പോഴും അപ്രതീക്ഷിത മരണങ്ങൾ സംഭവിക്കുമായിരുന്നു. ഇതിന്റെ കാരണമാണ് കാൾ ലാന്സ്റ്റെയ്നർ ഗവേഷണങ്ങളിലൂടെ കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ജൂൺ 14 (ജൂൺ 14, 1868-ജൂൺ 26, 1943).
1900 മാണ്ടിലാണ് രക്തഗ്രൂപ്പുകളുടെ തരംതിരിവ് അദ്ദേഹം ശാസ്ത്രലോകത്തിന് മുന്പിൽ അവതരിപ്പിച്ചത്. അതോടെ രക്തം സ്വീകരിച്ച് രോഗശാന്തി നേടുന്നവരുടെയും അതിനുവേണ്ടി രക്തം ദാനം ചെയ്യുന്നവരുടെയും എണ്ണം വർധിച്ചു. എ, ബി, എബി, ഒ എന്നിവയാണ് പ്രധാന രക്തഗ്രൂപ്പുകൾ. ചില പ്രത്യേക പ്രോട്ടീനുകളുടെ സാന്നിധ്യമോ അസാന്നിധ്യമോ ഈ ഗ്രൂപ്പുകളെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും തരംതിരിക്കുന്നു. ഗ്രൂപ്പുകളിൽ 93 ശതമാനം പോസിറ്റീവ് വിഭാഗത്തിൽപ്പെടുന്നു. ഇന്ത്യൻ ജനസംഖ്യയിൽ ഒ പോസിറ്റീവുകാരാണ് ഏറ്റവും കൂടുതൽ. എബി നെഗറ്റീവ് ഏറ്റവും കുറവും. യോജിക്കുന്ന രക്തഗ്രൂപ്പുകൾ മാത്രമേ രോഗികൾക്കു സ്വീകരിക്കാനാകൂ. ഗ്രൂപ്പ് മാറി രക്തം നല്കിയാൽ മരണംവരെ സംഭവിക്കാം.
കോവിഡും രക്തദാനവും
ഈയിടെയായി ആശുപത്രികളിൽനിന്നും രക്തബാങ്കുകളിൽനിന്നും രക്തത്തിനായുള്ള അപേക്ഷകൾ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ ഒരു കൊല്ലമായിട്ടാണ് രക്തശേഖരണം കുറഞ്ഞുപോയത്. ചേരുന്ന രക്തം ലഭിക്കാതെ ശസ്ത്രക്രിയകൾ നീട്ടിവയ്ക്കുകവഴി രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അടിയന്തര ശസ്ത്രക്രിയകൾ നീട്ടിവയ്ക്കാനും ആകില്ലല്ലോ. ബ്ലഡ് ഡൊ ണേഴ്സ് ഫോറം തുടങ്ങിയ പ്രവർത്തനങ്ങൾ ഫലം കണ്ടു സന്തോഷിച്ചിരിക്കുന്പോഴാണ് രക്തദൗർലഭ്യത്തെക്കുറിച്ച് കേൾക്കുന്നത്. വിവിധ ആശുപത്രികളിലും രക്തബാങ്കുകളിലും അന്വേഷിച്ചപ്പോൾ സ്വമേധയാ രക്തം ദാനം ചെയ്യുന്നവർ ഇപ്പോൾ കുറവാണെന്നു മനസിലായി. കാരണം കോവിഡ് മൂലം യാത്രയ്ക്കുള്ള വിലക്ക്, ഈ കാലഘട്ടത്തിൽ ബ്ലഡ് ബാങ്കിൽ ചെന്നു രക്തദാനം ചെയ്യുന്നത് രോഗകാരണമാകുമോ എന്നെല്ലാമുള്ള ഭയമാണ്.
ഓപറേഷൻ തിയറ്ററുകൾ കഴിഞ്ഞാൽ ഒരു ആശുപത്രിയിൽ ഏറ്റവും അണുവിമുക്തമായി സൂക്ഷിക്കുന്നത് രക്തബാങ്ക് ആണ്. ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ഫ്യൂമിഗേഷൻ അടക്കമുള്ള പ്രക്രിയകൾ അവിടെ നടത്തും. രക്തബാങ്ക്, റഫ്രിജറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽ അണുബാധയുണ്ടോ എന്നു മൈക്രോ ബയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ കർശനമായ പരിശോധനയും ഉണ്ടാകും.
ബ്ലഡ് ബാങ്കിലേക്കു പ്രവേശിക്കുന്ന രക്തദാതാവ് പൂർണ ആരോഗ്യവാനാണോ എന്നു ബ്ലഡ് ബാങ്ക് ഓഫീസറും നിയോഗിക്കപ്പെട്ട ഡോക്ടർമാരും രക്തദാതാവിന്റെ മുൻ ആരോഗ്യസ്ഥിതിവരെ ചോദിച്ച് റിക്കാർഡാക്കും. മാസ്കും ഫേസ് ഷീൽഡും കൈയുറയും ധരിച്ച ബ്ലഡ് ബാങ്ക് ജീവനക്കാരാണ് രക്തശേഖരണം നടത്തുക. സാനിറ്റൈസറിംഗും കർശനമാണ്. ശേഖരിച്ച രക്തം സ്ക്രീനിംഗ് പരിശോധനയ്ക്കു ശേഷമേ രോഗിക്കു നല്കുകയുള്ളൂ.
ക്രോസ് മാച്ചിംഗ് പരിശോധന നടത്തി ദാതാവിന്റെയും സ്വീകാരിയുടെയും രക്തങ്ങൾ ഒരേ ഗ്രൂപ്പിൽ ആണെങ്കിൽ സർവതലങ്ങളിലും ചേരുന്നതാണോ എന്നുകൂടി പരിശോധിക്കും. നിർവചനപ്രകാരം രക്തസ്വീകരണത്തിന് ഇടത്തരം ശസ്ത്രക്രിയയെക്കാൾ പ്രാധാന്യം നല്കുന്നുണ്ട്. രക്തം ദാനം ചെയ്ത ഒരാൾക്കുപോലും അക്കാരണത്താൽ കോവിഡ് പിടിപെട്ട ചരിത്രം കേട്ടിട്ടില്ല. മാസ്ക്, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്ന ത്രിവിധ പ്രതിരോധം എല്ലാവർക്കും ബാധകംതന്നെ.
മുൻകാലങ്ങളിൽ മൊബൈൽ യൂണിറ്റുകളിൽപോയി താത്കാലിക രക്തബാങ്കുകളിൽനിന്ന് രക്തം ശേഖരിക്കുമായിരുന്നു. നൂറ് കുപ്പിയിലധികം രക്തം ലഭിക്കാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ ഇപ്പോൾ ഇത്തരം ക്യാന്പുകൾ സംഘടിപ്പിക്കാൻ പാടില്ലല്ലോ. അതു രക്തബാങ്കുകളിലെ ശേഖരണം കുറയാൻ ഇടയാക്കി.
ജീവദാതാക്കളുടെ ദിനം
ലോകരക്തദാന ദിനം ആചരിക്കുന്നതുവഴി ലോകാരോഗ്യസംഘടന ഉദ്ദേശിക്കുന്നത് സ്വമേധയാ രക്തദാനം ചെയ്യുന്നവരെ നന്ദിയോടെ അനുസ്മരിക്കുക എന്നതാണ്. സഹജീവിക്കുവേണ്ടി തന്റെ ജീവന്റെ ഒരു ഓഹരി സമ്മാനിച്ച് അവർ തിരികെപ്പോകുന്നു. രക്തം സ്വീകരിക്കുന്നവർപോലും രക്തദാതാവ് ആരാണെന്ന് അറിയുന്നില്ല. രക്തദാതാക്കൾ പബ്ലിസിറ്റിക്കു നിൽക്കാറുമില്ല. എങ്കിലും അവർ സമൂഹത്തിന്റെ ആദരവും പ്രാർഥനയും അർഹിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഉപകാരസ്മരണാദിനമാണ് ജൂൺ 14. അജ്ഞാതരാകാൻ ആഗ്രഹിക്കുന്ന ജീവദാതാക്കളുടെ ദിനം.
അപരൻ ഒരു നരകമാണെന്ന് ജീൻ പോൾ സാർത്ര് അഭിപ്രായപ്പെട്ടതിന് 2021 ലെ രക്തദാതാക്കളുടെ ദിനാചരണം ചൂടൻ മറുപടി നല്കുന്നുണ്ട്. രക്തദാനത്തിലൂടെ നല്ല സമറിയക്കാരും നല്ല അയൽക്കാരുമായി മാറുന്ന പൊതുസമൂഹം ഒരു നവസമൂഹത്തെ വളർത്തിയെടുക്കുമെന്ന് ആചരണവുമായി ബന്ധപ്പെട്ട രേഖകളിൽ കാണുന്നു. അപ്പോൾ അപരൻ നരകമല്ല, സ്വർഗസാന്നിധ്യം തന്നെയാകും. സന്നദ്ധരക്തദാതാക്കൾക്ക് കൂപ്പുകൈ. ‘സ്നേഹവിപ്ലവം രക്തദാനത്തിലൂടെ’.
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(കേരള ബ്ലഡ് ഡൊണേഴ്സ് ഫോറത്തിന്റെ സ്ഥാപക സെക്രട്ടറിയാണ് ലേഖകൻ)