Friday, June 11, 2021 11:06 PM IST
വറചട്ടിയില്‍നിന്ന് എരിതീയിലേക്കു വീണ സ്ഥിതിയാണ് ഇന്ത്യയിലെ സാധാരണക്കാരുടെത്. കോവിഡും ലോ ക്ഡൗണും സൃഷ്ടിച്ച വരുമാനനഷ്ടവും പ്രതിസന്ധിയും രൂക്ഷമാണ്. അതിനിടെയാണു പെട്രോള്‍, ഡീസല്‍, പാചകവാതകം മുതല്‍ അടുക്കളയിലെ അവശ്യസാധനങ്ങളുടെയെല്ലാം വിലകള്‍ റോക്കറ്റ് പോലെ മേലോട്ടു കുതിക്കുന്നത്. കാര്ഷികോത്പന്നങ്ങള്ക്കാകട്ടെ വിലയിടിവാണു പ്രശ്നം. ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെയാണു മിക്കവരും.
ഉപ്പുതൊട്ടു കര്‍പ്പൂരം വരെയെന്നാണു പഴമക്കാര്‍ പറയുക. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. പഴം, പച്ചക്കറികള്‍, മത്സ്യം, മാസം തുടങ്ങിയവ മുതല്‍ അരി, പയര്‍, പരിപ്പ്, ഭക്ഷ്യയെണ്ണകള്‍ വരെ സര്‍വസാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരിക്കുന്നു. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ഏപ്രിലില്‍ 10.49 ശതമാനമായി കൂടി. ചില്ലറ വില്‍പ്പന വിലകളില്‍ പിന്നെയും വര്‍ധനയുണ്ട്. 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ വിലക്കയറ്റമാണിത്.
താളംതെറ്റി കുടുംബബജറ്റ്
കുടുംബബജറ്റുകളുടെ താളം തെറ്റി. മാനസികവും ശാരീരികവുമായി പോലും തളരുന്ന നിലയിലാണു രാജ്യത്തെ ഭൂരിപക്ഷം സാധാരണക്കാരും ദരിദ്രരും കര്‍ഷകരുമെല്ലാം. ഉറ്റവരും ഉടയവരും ഉള്‍പ്പെടെ നിരവധി പേര് കോവിഡില്‍ മരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതെത്തി.
കോവിഡിനെ അതിജീവിച്ചവർ എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ പകച്ചുനിൽ ക്കുന്നു. നീണ്ട ലോക്ഡൗണുകളും ജോലിയില്ലാതെയുള്ള വീട്ടിലിരുപ്പും മിക്കവരുടെയും ഭാവിപ്രതീക്ഷകളെ തകിടം മറിച്ചു. തകര്‍ന്ന ബിസിനസുകളും നഷ്ടമായ തൊഴിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം പലരും മരിച്ചതിനു തുല്യമായ ജീവിതമാണു നയിക്കുന്നത്. ദരിദ്രര്‍, രോഗികള്‍, അബലര്‍, അനാഥര്‍, കുടിയേറ്റ -ദിവസ തൊഴിലാളികള്‍ തുടങ്ങിയവരുടെ വേദന പതിന്മടങ്ങാണ്. ഓഫീസിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇന്നലെ സാധാരണക്കാരും തൊഴിലാളികളും ചെറുകിട ബിസിനസുകരുമായ പലരുമായും സംസാരിച്ചു. വിഷമങ്ങളും കഷ്ടതകളും മാത്രമാണ് എല്ലാവരും പറഞ്ഞത്.
ജോലിയുമില്ല, കൂലിയുമില്ല
"ഒരു രൂപയുടെ വരുമാനമില്ലാതായി. ഭാര്യയും നാലു മക്കളുമുള്ള കുടുംബം ചില ദിവസങ്ങളില്‍ പട്ടിണിയിലാണ്. ജോലിക്കു പോയിരുന്ന രണ്ടു മക്കള്‍ക്കും ഇപ്പോള്‍ പണിയില്ല. വീട്ടില്‍ ചായ കുടിക്കാന്‍ പാല് വാങ്ങിയിട്ട് ആഴ്ചകളായി. മകളുടെ കുഞ്ഞിനു മരുന്നു വാങ്ങാന്‍ പോലും പൈസയില്ല. സര്‍ക്കാരിനു പാവങ്ങളോടു കരുണയില്ലാതായി' - ദക്ഷിണ ഡല്‍ഹിയിലെ കരകൗശല വിദഗ്ധനായ എഴുപത്തേഴുകാരനായ നരോത്തം ലാല്‍ റായി ഇതു പറയുമ്പോള്‍ കണ്ണുകള്‍ നനഞ്ഞിരുന്നു.
ഇന്നലെ നേരില്‍ കണ്ടു സംസാരിച്ചവരില്‍ ഒരാളുടെ അമ്മയും ഭാര്യയും കോവിഡ് മൂലം മരിച്ചു. മിക്കവര്‍ക്കും ഒരു ഡോസ് പോലും കോവിഡ് വാക്സിന് കിട്ടിയിട്ടില്ല. ആയിരം രൂപ മുടക്കിയാണു ദിവസക്കൂലിക്കാരായ രണ്ടു പേര് പ്രതിരോധ കുത്തിവയ്പെടുത്തത്. എല്ലാവര്ക്കും സൗജന്യ വാക്സിന് എന്നു ടെലിവിഷനിലൂടെ രാജ്യത്തോടു പറഞ്ഞാല്‍ മാത്രം കാര്യം നടക്കില്ലെന്നു പ്രധാനമന്ത്രി മനസിലാക്കണം.
പയര്‍-പരിപ്പു വര്‍ഗങ്ങള്‍, ഭക്ഷ്യയെണ്ണകള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട എന്നിവ മുതല്‍ പാല് വരെയുള്ളവയുടെ വിലക്കയറ്റത്തെക്കുറിച്ചാണ് എല്ലാവരും ഒരുപോലെ പരിതപിച്ചത്. ജോലിയും കൂലിയുമില്ല, സര്‍വത്ര വിലക്കയറ്റവും. ഇതിനിടയില്‍ കോവിഡ് വ്യാപനത്തിന്റെ ഭീതി പോലും മിക്കവരും മറന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.
വെട്ടിവിഴുങ്ങി ചങ്ങാതിമാര്‍
കോര്‍പറേറ്റ് വമ്പന്മാരുടെ ലാഭക്കൊതിയാണു ഭക്ഷ്യയെണ്ണകളുടെയും പയര്‍, പരിപ്പു വര്‍ഗങ്ങളുടെയും വിലവർധനയ്ക്കു പിന്നില്‍. തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വിലവര്‍ധന സാധാരണക്കാരുടെ നടുവൊടിച്ചു. പക്ഷേ റിലയന്‍സ് പോലുള്ള സ്വകാര്യ പെട്രോളിയം കമ്പനികള്‍ക്ക് അതു വന്‍ ലാഭമുണ്ടാക്കി. രാജ്യമാകെ ഏകീകൃത നികുതി വാഗ്ദാനം ചെയ്തു ജിഎസ്ടി നടപ്പാക്കിയ മോദി സര്‍ക്കാര്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയതു വെറുതെയല്ല.
മുകേഷ് അംബാനിയും ഗൗതം അദാനിയും പ്രധാനമന്ത്രി മോദിയുടെ ആത്മസുഹൃത്തുക്കളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളും പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തികളാണ്. ഈ നാല്‍വര്‍ സംഘം തീരുമാനിക്കുന്നതാണ് ഏഴു കൊല്ലമായി രാജ്യത്തു നടക്കുന്നത്. ഏകപക്ഷീയമായി അധികാരം കൈകാര്യം ചെയ്യുന്നവരെ താഴെയിറക്കാനോ ചോദ്യം ചെയ്യാനോ ചങ്ങാത്ത മുതലാളിമാരുടെ ചൂഷണം നിയന്ത്രിക്കാനോ ശേഷിയുള്ള പ്രതിപക്ഷം ഇന്നില്ല. അതാണിപ്പോഴത്തെ പ്രശ്നം.
2014ലെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം അദാനിയുടെ സ്വകാര്യ വിമാനത്തിലാണു നരേന്ദ്ര മോദി ഡല്‍ഹിയിലേക്കു പറന്നതെന്നതു വിസ്മരിക്കില്ല. പിന്നീട് മോദിയുടെ പ്രധാന വിദേശയാത്രകളിലെല്ലാം അദാനിയും ഉണ്ടായിരുന്നു. മോദിയെ മാത്രമല്ല, ലോകംതന്നെ നിയന്ത്രിക്കാന്‍ ശേഷിയുള്ള സമ്പന്നനായി അംബാനിയും വളര്‍ന്നു.
ഒരുവശത്തു സമ്പന്നര്‍ അതിസമ്പന്നരും മറുവശത്ത് ദരിദ്രര്‍ അതിദരിദ്രരുമാകുന്ന അപകടകരമായ രാഷ്ട്രീയ-സാമ്പത്തിക കൂട്ടുകെട്ട്.
കുത്തകകളുടെ കൂത്തുകാലം
ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യയെണ്ണ ഉത്പാദകര്‍ ഗൗതം അദാനിയുടെ ഗ്രൂപ്പാണ്. ഫോര്‍ച്യൂണ്‍ എന്ന ഒറ്റ ബ്രാന്‍ഡ് മാത്രം മതിയാകും രാജ്യത്തെ കുത്തകയെ തിരിച്ചറിയാന്‍. സണ്‍ഫ്ളവര്‍, സോയ, റൈസ് ബ്രാന്, ഗ്രൗണ്ട്നട്ട്, കോട്ടണ്‍ സീഡ് തുടങ്ങി എത്രയിനം എണ്ണകള്‍. ഇവയുടെയെല്ലാം വില കോവിഡ് കാലത്ത് 70 മുതല്‍ 110 ശതമാനം വരെ കൂടി. ഉത്പാദനച്ചെലവു പെട്ടെന്നു കൂടിയതുകൊണ്ടല്ലിത്.
ബസ്മതി അരി, പയര്‍-പരിപ്പു വര്‍ഗങ്ങള്‍, ഗോതമ്പുപൊടി, പഞ്ചസാര, സോയ തുടങ്ങി സാധാരണക്കാരുടെ അടുക്കളയിലെ മിക്ക സാധനങ്ങളുടെയും ഉത്പാദനവും അദാനി ഗ്രൂപ്പിനുണ്ട്. ഇവയുടെയെല്ലാം വില ഓരോ പാക്കറ്റിലും 20 മുതല്‍ 70 രൂപ വരെ കൂടിയപ്പോള്‍ അദാനി ഗ്രൂപ്പിന്റെ കീശയിലേക്ക് ശതകോടികളാണ് ഒഴുകിയത്.
പ്രകൃതിവാതക വിതരണം, സോളാര്‍, തെര്‍മല്‍ അടക്കം ഊര്‍ജ ഉത്പാദനം- വിതരണം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പ്രതിരോധം-ഏറോസ്പേസ്, മെട്രോ റെയില്‍-റോഡ് പദ്ധതികള്‍, കണ്ടെയ്നര്‍ നീക്കം ഉള്‍പ്പെടെയുള്ള ലോജിസ്റ്റിക്സ്, ഗോതമ്പ്-നെല്ല് സംഭരണം അടക്കമുള്ള കാര്‍ഷിക ലോജിസ്റ്റിക്സ്, ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ അടക്കം പഴങ്ങള്‍, വ്യവസായ ഭൂമി, റിയല്‍ എസ്റ്റേറ്റ്, ഹൗസിംഗ് ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ തുടങ്ങി അദാനി ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖലകള്‍ കുറവാണ്.
ചുരുളഴിയുന്ന നിയമ ഭേദഗതി
അദാനി, അംബാനി അടക്കമുള്ള കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണു വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പോലുമില്ലാതെ പാസാക്കിയതെന്നു പ്രതിപക്ഷം അന്നേ പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണ് 1955ലെ അവശ്യസാധന നിയമം ഉണ്ടായിരുന്നത്. മോദി സര്‍ക്കാരിന്റെ 2020-ലെ അവശ്യസാധന നിയമഭേദഗതി ഈ സ്ഥിതി മാറ്റി.
കഴിഞ്ഞ സെപ്റ്റംബറിലെ ഭേദഗതിയിലൂടെ പയര്‍-പരിപ്പു വര്‍ഗങ്ങള്‍, ഭക്ഷ്യയെണ്ണകള്‍, എണ്ണക്കുരുക്കള്‍ മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ളവയെ അവശ്യസാധന പട്ടികയില്‍നിന്നു കേന്ദ്രം നീക്കി. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയാണ് ഈ ഭേദഗതിയെന്ന് ഇപ്പോള്‍ വ്യക്തം. ഏഴു മാസമായി കര്‍ഷകര്‍ സമരം ചെയ്തിട്ടും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്തതിന്റെ കാരണവും വ്യക്തം. കര്‍ഷകരെയും സാധാരണക്കാരെയും ചൂഷണം ചെയ്യാനും കുത്തകള്‍ക്കു വന്‍ലാഭം കൊയ്യാനും സര്‍ക്കാര്‍ വഴിയൊരുക്കിയെന്നതാണു ദുരന്തം.
ഉപഭോക്തൃ വകുപ്പിന്റെ കണക്കനുസരിച്ച് പരിപ്പ്, ഉഴുന്ന്, പാമോയില്‍, സോയ എണ്ണ, കടുകെണ്ണ തുടങ്ങിയവയ്ക്കെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാളും അഞ്ചു വര്‍ഷത്തെ ശരാശരിയേക്കാളും വളരെ കൂടുതല്‍ വില കൂടി. കഴിഞ്ഞ വര്‍ഷം 80 രൂപ ആയിരുന്ന പാമോയിലിന് 110 രൂപയായി. കടുക് എണ്ണയ്ക്ക് 140 രൂപ വരെയാണു കടകളിലെ വില.
നഷ്ടമായത് 3.9 കോടി തൊഴില്‍
വിലക്കയറ്റത്തിന് ഒപ്പമാണു തൊഴിലും വരുമാനവും ഇല്ലാതായത്. ചെറുകിട, ഇടത്തരം ബിസിനസുകളും വ്യവസായങ്ങളും തകര്‍ച്ചയിലാണ്. സാമ്പത്തിക മേഖലയിലെ മുരടിപ്പ് പ്രശ്നം അതീവ ഗുരുതരമാക്കി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചയിലുണ്ടായ വലിയ പിന്നോട്ടടിയുടെ ആഘാതം ചെറുതല്ല. ഏഴു മുതല്‍ ഒമ്പതു വരെ ശതമാനം വളര്‍ന്ന ജിഡിപിയാണ് -7.3 ശതമാനം കുത്തനെ ഇടിഞ്ഞത്.
തൊഴില്‍നഷ്ടം മാത്രം നോക്കിയാല്‍ രാജ്യത്തെ പൊതുവായ തകര്‍ച്ച ബോധ്യപ്പെടും. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 3.9 കോടി തൊഴില്‍ നഷ്ടമായെന്നാണു റിപ്പോര്‍ട്ട്. കോവിഡ് ഏറ്റവും രൂക്ഷമായ കഴിഞ്ഞ ഏപ്രിലില്‍ 73.5 ലക്ഷം തൊഴിലുകളാണു നഷ്ടപ്പെട്ടതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പോര്‍ട്ടിലുണ്ട്. മാസശമ്പളം, സ്വയംതൊഴില്‍, ദിവസക്കൂലി തുടങ്ങി എല്ലാ വിഭാഗം ജോലികളും കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇത്തരത്തില്‍ തൊഴില്‍നഷ്ടം.
ഇന്ത്യയില്‍ 97 ശതമാനം പേരും കൂടുതല്‍ ദരിദ്രരായി. ഏതാണ്ടെല്ലാവര്‍ക്കും വരുമാനം കുറഞ്ഞു. എന്നാല്‍ അംബാനിയും അദാനിയും പോലെയുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ വരുമാനത്തില്‍ വലിയ വര്‍ധന കോവിഡ് കാലത്തും ഉണ്ടായി. അവിടെയാണു സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിലെ ഏറ്റവും അപകടകരമായ സൂചന.
ഉയരട്ടെ ജനശബ്ദം; തകരട്ടെ ചൂഷണം
സര്‍ക്കാര്‍ നേരിട്ടു സാമ്പത്തികസഹായം നല്കുന്ന പദ്ധതി വിപുലീകരിക്കണമെന്നു നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി പറയുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പോലും ലോക്ഡൗണില്‍ ഫലപ്രദമായില്ല. ലക്ഷക്കണക്കിനു പാവങ്ങള്‍ പട്ടിണിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പു പദ്ധതിയിലെ ജോലിദിനങ്ങള്‍ നൂറില്‍നിന്നു 150 ആക്കണമെന്നു ദാരിദ്ര്യനിര്മാജനത്തില് ഗവേഷകന് കൂടിയായ അഭിജിത് ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പണം കിട്ടാതെയും മെച്ചപ്പെട്ട വരുമാനം ഇല്ലാതെയും ജീവിക്കാനാകില്ല. കോവിഡ് പ്രതിസന്ധി മനസിലാക്കി യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും കറന്‍സികള്‍ കൂടുതല്‍ അച്ചടിച്ചു വിതരണം ചെയ്തു. ഇന്ത്യയിലാകട്ടെ പെട്രോള്‍, ഡീസല്‍, പാചകവാതകം മുതല്‍ അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും വരെ വില കുത്തനെ കൂട്ടിയതിലൂടെ ഉള്ള പണംകൂടി ഇല്ലാതായി. ജനങ്ങള്‍ക്ക് ആശ്വാസവും കരുതലുമാകേണ്ട സര്‍ക്കാരാണു മര്യാദകളില്ലാത്ത ഇന്ധനവിലകൂട്ടലിലൂടെ സാധാരണക്കാരുടെ പോക്കറ്റടിച്ചത്.
തുടരുന്ന ചൂഷണങ്ങള്‍ക്കെതിരേ ബഹുജന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികളാണു മുന്‍കൈയെടുക്കേണ്ടത്. ദുര്‍ബലമായ പ്രതിപക്ഷത്തിനൊപ്പം കോവിഡ് കൂടിയായതോടെ കഷ്ടത്തിലായതു ജനങ്ങളാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ശബ്ദം ഉയര്‍ത്തേണ്ട കാലം അതിക്രമിച്ചു.
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍