Tuesday, June 8, 2021 12:06 AM IST
ഓരോ കാലഘട്ടത്തിലും തന്റെ കർമപദ്ധതികൾ നടപ്പാക്കാൻ ദൈവം ചില വ്യക്തികളെ തെരഞ്ഞെടുക്കുന്നതായി നാം ചരിത്രത്തിൽ വായിക്കുന്നുണ്ട്. പഴയനിയമത്തിൽ മോശയും ഏബ്രഹാമും സാമുവലും സാവൂളും ദാവീദും പ്രവാചകന്മാരും ഇങ്ങനെ വിളിക്കപ്പെട്ടവരാണ്. ദൈവജനമായ ഇസ്രയേലിന്റെ ചരിത്രത്തിലെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ നിർണായക പ്രതിസന്ധിഘട്ടങ്ങളിലായിരുന്നു ഇവരിലൂടെയുള്ള ദൈവത്തിന്റെ ഇടപെടലുകൾ. ഈ തെരഞ്ഞെടുപ്പ്, ദൈവികാഹ്വാനം ഇന്നും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണ്. അവർ ജീവിച്ച കാലത്തേക്കാൾ അവർക്കു ശേഷമുള്ള കാലഘട്ടത്തിലായിരിക്കും പലപ്പോഴും അവരുടെ പ്രവാചകതുല്യമായ ജീവിതത്തിന്റെ ആഴവും പരപ്പും സമൂഹം തിരിച്ചറിയുക.
ജൂണ് എട്ടിന് തിരുനാൾ ആഘോഷിക്കുന്ന ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യയും സഹസ്ഥാപകനായ ധന്യൻ ഫാ. ജോസഫ് വിതയത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പ്രസാദമധുരമായ സുവിശേഷ സാക്ഷ്യത്തിന് ജീവിതംകൊണ്ട് അടിവരയിട്ടവരാണ്.
വിളിക്കുള്ളിലെ വിളി
സന്യാസജീവിതം പ്രവാചകതുല്യമായ ജീവിതനിയോഗമാണെന്നും സഹജീവികളുടെ ഏതവസ്ഥയിലും ഏതു പ്രതിസന്ധിയിലും അവരോടൊപ്പം നിൽക്കാനുള്ള ദൈവിക ശുശ്രൂഷയാണെന്നും വിശുദ്ധ മറിയം ത്രേസ്യ തിരിച്ചറിഞ്ഞു. അവിടെ നിന്നാണ് അമ്മയുടെ ദൈവവിളി, അതുവരെ അത്രയൊന്നും കയറിച്ചെല്ലാതിരുന്ന മേഖലകളിലേക്ക് സാന്ത്വനസ്പർശമായി കടന്നുചെല്ലുന്നത്.
കുടുംബങ്ങൾ സമൂഹത്തിന്റെ ആധാരശിലയാണെന്ന തീർത്തും ലളിതവും അതേസമയം വിസ്മരിക്കപ്പെടുന്നതുമായ വസ്തുതയിൽ നിന്നാണ് തന്റെ "വിളിക്കുള്ളിലെ വിളി’ അമ്മ തൊട്ടറിയുന്നത്. ആഴമേറിയ ഈ ദൈവബോധം അമ്മയെ കുടുംബങ്ങളുടെ പ്രേഷിതയാക്കി. രോഗപീഡകൾ നേരിടുന്നവർ, ദാരിദ്യം അനുഭവിക്കുന്നവർ, ഉറ്റവർ നഷ്ടപ്പെട്ട് അനാഥത്വം കാർന്നുതിന്നുന്നവർ, വൈധവ്യത്തിന്റെ ഏകാന്തതയിൽ നിശബ്ദമായി വേദനിക്കുന്നവർ, മാനസികമായി പല കാരണങ്ങളാൽ തകർന്നവർ-ഇവരിലേക്കാണ് തന്റെ ദൈവവിളിയെന്ന് അമ്മ മനസിലാക്കി.
ഈ പശ്ചാത്തലത്തിലാണ് ആ സുകൃതജന്മത്തെ ഇന്നത്തെ നമ്മുടെ ജീവിതകാലഘട്ടവുമായി ചേർത്തുനിർത്തി കാണുന്പോഴുണ്ടാകുന്ന വിസ്മയകരമായ കാഴ്ചകൾ. കോവിഡ് മഹാമാരി നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വരുത്തിവച്ചിട്ടുള്ള അഗാധമായ വിള്ളലുകളും മാറ്റങ്ങളും നാം തിരിച്ചറിയുന്നുണ്ട്. ഇന്നാണ് വിശുദ്ധ മറിയം ത്രേസ്യ നമുക്കിടയിൽ ജീവിച്ചിരുന്നതെങ്കിൽ, എന്താകുമായിരുന്നു അമ്മയുടെ സമീപനവും ഇടപെടലുകളും?
സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും കുടുംബങ്ങളിലും വന്നുപെട്ടുകൊണ്ടിരിക്കുന്ന വിവിധ തരത്തിലുള്ള അസ്വസ്ഥതകൾ, അനാഥത്വങ്ങൾ, സാന്പത്തികവും അല്ലാത്തതുമായ പ്രതിസന്ധികൾ, വൈകാരിക വിസ്ഫോടനങ്ങൾ - ഇവയെയൊക്കെ അമ്മ എങ്ങനെ നേരിടുമായിരുന്നു? സമർപ്പിത ജീവിതത്തിന്റെ നാലതിരുകളിൽ നിന്നുകൊണ്ടുതന്നെ അമ്മയുടെ പ്രവാചക ധീരത ഏതെല്ലാം വിധത്തിൽ ഈ പരിതോവസ്ഥകളോട് പ്രതികരിക്കുമായിരുന്നു? അമ്മയുടെ സന്ദേശം, കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പുതിയ രൂപത്തിലും ഭാവത്തിലും പ്രതികരിക്കുകയെന്ന വെല്ലുവിളിയാണ് നമുക്കു മുന്നിൽ ഉയർത്തുന്നത്. നമുക്കു ലഭിച്ച ദൈവവിളിക്കുള്ളിലെ വിളി - ദൈവവിളിയുടെ കാന്പ് - തിരിച്ചറിയാനുള്ള വെല്ലുവിളി കൂടിയാണ് "ദൈവവിളി’.
അതേ വെല്ലുവിളികൾ
വിശുദ്ധ മറിയം ത്രേസ്യ തിരുക്കുടുംബ സന്യാസിനീ സഭ സ്ഥാപിക്കുന്നത് 1914 ലാണ്. കുടുംബ പ്രേഷിതത്വം പ്രത്യേക സിദ്ധിയായി സ്വീകരിച്ചു തുടർന്നുള്ള 12 വർഷങ്ങളേ അമ്മയ്ക്ക് പിന്നീട് പ്രവർത്തിക്കാനായുള്ളൂ - 1926 ൽ മരിക്കുന്നതു വരെ. എങ്കിലും 1900-ാമാണ്ടു മുതൽ മരിക്കുന്നതുവരെയുള്ള അക്കാലം രോഗങ്ങളുടെയും പട്ടിണിയുടെയും അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും സാമൂഹിക തിന്മകളുടെയും നീരാളിപ്പിടിത്തത്തിലായിരുന്നു. മധ്യകേരളത്തിൽ അമ്മ ജീവിച്ച ഗ്രാമമോ ഗ്രാമപരിസരങ്ങളോ മാത്രമല്ല, കേരളം മുഴുവൻ സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥയിലായിരുന്നു. ഇതോടൊപ്പം യൂറോപ്പിൽ 1914 മുതൽ അഞ്ചു വർഷം ആഞ്ഞടിച്ച ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രത്യാഘാതമെന്നോണം നമ്മുടെ നാട്ടിലാകെ പട്ടിണിയും വറുതിയും അലയടിച്ചു.
ചുരുക്കത്തിൽ, ഇന്നു നാം അനുഭവിക്കുന്ന കോവിഡ് മഹാമാരിയെത്തുടർന്നുള്ള ഭീതിയുടെയും ഇല്ലായ്മയുടെയും കറുത്ത കാലഘട്ടത്തെപ്പോലെ മറ്റൊരു ദശാസന്ധി. 1900-ാമാണ്ടിൽ പുത്തൻചിറ ഗ്രാമത്തിലും പരിസരങ്ങളിലും പടർന്നുപിടിച്ച "വസൂരി’ നിരവധി പേരുടെ മരണത്തിനിടയാക്കി. എല്ലാവിധ പിന്നാക്കാവസ്ഥകളും നേരിട്ടുകൊണ്ടിരുന്ന ആ പ്രദേശത്ത് മാരകമായ പകർച്ചവ്യാധി കൂടിയായപ്പോൾ, ദുരന്തത്തിന്റെ ചിത്രം ഭയാനകമായിരുന്നു. കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രോഗികളെ ചികിത്സിക്കുകയും അവർക്കു ധൈര്യം പകരുകയും ചെയ്യുന്നതിനൊപ്പം നാടിനെ രോഗത്തിൽനിന്നു മോചിപ്പിക്കാൻ ദൈവത്തോടു നിരന്തരം പ്രാർഥിക്കുകയും ചെയ്യുകയെന്നതായിരുന്നു വിശുദ്ധയുടെ പ്രവർത്തനശൈലി.
വെല്ലുവിളിയാകേണ്ട മാതൃക
പ്രാർഥനയിൽനിന്നു ശക്തി സംഭരിച്ചു ചുറ്റുപാടുകളിലേക്കു സൗഖ്യവും രക്ഷയും പകരുന്നതാണ് യഥാർഥ സമർപ്പിതചൈതന്യമെന്ന് പ്രതിസന്ധിയുടെ കാലത്തിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന നമ്മെ വിശുദ്ധയായ ആ സന്യാസിനി ഓർമപ്പെടുത്തുന്നു. നമ്മുടെ മുന്നിലുള്ളത് മഹത്തായ ഈ മാതൃകയാണ്. പക്ഷേ, ഈ മാതൃക, പ്രചോദനം, പലപ്പോഴും നമുക്ക് ഒരു വെല്ലുവിളിയാകുന്നില്ല. ഈ അവസ്ഥയാണ് മാറേണ്ടത്. അമ്മയുടെ മാതൃകയും പ്രചോദനവും വെല്ലുവിളിയായി ഏറ്റെടുത്ത് ജീവിതപരിസരങ്ങളിൽ പ്രാവർത്തികമാക്കുന്നവർക്കേ, മറ്റുള്ളവരുടെ മനസുകളെ സ്പർശിക്കാനാവൂ; അവർ നേരിടുന്ന സർവവിധ ഭീതികളിൽനിന്നും രോഗങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും രക്ഷിക്കാനാവൂ.
ലോകത്തിന്റെ പലവിധത്തിലുള്ള കളങ്കമേൽക്കാതെതന്നെ നമ്മുടെ സഹോദരർക്ക് ശുശ്രൂഷ ചെയ്യാൻ സാധിക്കുമെന്ന് നമുക്കു കാണിച്ചുതന്ന ധീരസന്യാസിനിയാണ് വിശുദ്ധ മറിയം ത്രേസ്യ. അനാഥരുടെയും വിധവകളുടെയും ശുശ്രൂഷയിൽ ഏർപ്പെടുന്പോൾ സ്വാഭാവികമായും ഉണ്ടാകുവാൻ സാധ്യതയുള്ള ലോകത്തിന്റെ കളങ്കത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി അമ്മ പരിചയായി എടുത്തത് പ്രാർഥനയും ഉപവാസവും ത്യാഗപ്രവൃത്തികളുമായിരുന്നു. അപ്രകാരമുള്ള ഒരു കവചമാണ് ലോകത്തിന്റെ കളങ്കത്തിൽനിന്ന് അമ്മയെ കാത്തുസൂക്ഷിച്ചത്. ആ കവചമില്ലാതെ ശുശ്രൂഷയ്ക്കിറങ്ങുന്പോഴാണ് പലപ്പോഴും ലോകത്തിന്റെ കളങ്കത്തിൽപ്പെടാൻ ഇടവരുന്നത്. ലോകത്തിന്റെ കളങ്കമേൽക്കാതെ വ്രതശുദ്ധിയോടുകൂടി തങ്ങളെ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ജീവിതം ഹോമിക്കേണ്ട ഒരു വിളിയാണ് വിശുദ്ധ മറിയം ത്രേസ്യ നമ്മുടെ മുന്പിൽ ഉയർത്തിക്കാട്ടുന്നത്.
ജസ്റ്റീസ് കുര്യൻ ജോസഫ് (സുപ്രീം കോടതി മുൻ ജഡ്ജി)