Tuesday, May 4, 2021 12:21 AM IST
അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം അടിത്തറ വിപുലപ്പെടുത്തുകയും സാധ്യമെങ്കിൽ കിഴക്കും തെക്കും അധികാരം പിടിക്കുകയുമായിരുന്നു. കിഴക്കുദേശത്തു ലക്ഷ്യം ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കുകയും ആസാമിൽ ഭരണം നിലനിർത്തുകയുമായിരുന്നു. തമിഴ്നാട് നിയമസഭയിൽ ഗണ്യമായവിധം സീറ്റ് നേടുകയും അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറുകയുമായിരുന്നു തെക്കുദേശത്തെ ലക്ഷ്യം. ഏതാനും മാസം മുന്പ് തങ്ങളുടെ നിരന്തരമായ കൗശലതന്ത്രങ്ങളിലൂടെ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കിയ പുതുച്ചേരിയിലും ഭരണം നേടുക ബിജെപിയുടെ ഉന്നമായിരുന്നു.
ആസാമിൽ ഭരണം നിലനിർത്താനും പുതുച്ചേരിയിൽ അധികാരം പിടിക്കാനും ബിജെപിക്കു കഴിഞ്ഞു. പക്ഷേ അവരുടെ മുഖ്യലക്ഷ്യം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തുകയായിരുന്നു. ആ സ്വപ്നത്തിനു നാലുവർഷത്തോളം പഴക്കമുണ്ട്. ഹിന്ദുത്വ വികാരമിളക്കിയുള്ള ബിജെപിയുടെ നീക്കം ബംഗാളി വികാരം പ്രോജ്വലിപ്പിച്ചു ഫലപ്രദമായി നേരിടാൻ മമതയ്ക്കു കഴിഞ്ഞു. എല്ലാ തന്ത്രങ്ങളിലും അവർ ബിജെപിയെ കടത്തിവെട്ടി. ചിലപ്പോൾ മുട്ടിനു താഴെപ്പോലും പ്രഹരിച്ചു. സകല അടവുകളും പയറ്റിയ ബിജെപിയുടെ പ്രചാരണതന്ത്രം ബംഗാളിൽ ഫലിച്ചില്ല. അവർക്കു നേരിടാവുന്നതിലും വലിയ പ്രതിയോഗിയാണു താനെന്നു മമത തെളിയിച്ചു.
തമിഴ്നാട്ടിലും കേരളത്തിലും തിരിച്ചടി
തമിഴ്നാട്ടിലും കേരളത്തിലും സ്വാധീനമേഖല വിപുലപ്പെടുത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതാണു ബിജെപിക്ക് മറ്റൊരു നിരാശ സമ്മാനിച്ചത്. തമിഴ്നാട്ടിൽ അവരുടെ ആദ്യ ഉന്നം സ്റ്റൈൽമന്നൻ രജനീകാന്തിനെ തങ്ങളുടെ പാളയത്തിലെത്തിക്കുക എന്നതായിരുന്നു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ കാലം മുതൽ രാഷ്ട്രീയമോഹങ്ങൾ താലോലിച്ചിരുന്ന രജനീകാന്ത് അവസാനം ബിജെപിയെയും ആയിരക്കണക്കിന് ആരാധകരെയും നിരാശരാക്കിക്കൊണ്ട് രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചു.
എഡിഎംകെയുമായി ധാരണയുണ്ടാക്കുക ബിജെപിയുടെ അവസാന പ്രതീക്ഷയായിരുന്നു. അതിലൂടെ ബിജെപിയുടെ നാലു നേതാക്കൾക്കു തമിഴ്നാട് നിയമസഭാംഗങ്ങളാകാൻ കഴിഞ്ഞിരിക്കുന്നു. ഇതൊരു ചെറിയ നേട്ടമല്ല. ശ്രദ്ധേയമായ ഒരു കാര്യം എഡിഎംകെ 76 സീറ്റ് നേടി എന്നതാണ്. ഇതുവഴി തമിഴ്നാട്ടിൽ ശക്തമായ പ്രതിപക്ഷം ഉണ്ടാവും.
കേരള നിയമസഭയിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യമുണ്ടാക്കാനുള്ള അവരുടെ പദ്ധതി വിജയിച്ചില്ല. അതേസമയം നിയമസഭയിലെ ഏക സീറ്റ് നഷ്ടപ്പെട്ടത് അവർക്കു വലിയ നാണക്കേടാവുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം രാജ്യത്തു വൻവിജയങ്ങൾ നേടിക്കൊണ്ടിരുന്ന പാർട്ടിക്കാണ് ഈ തിരിച്ചടി നേരിട്ടത്.
മോദിയുടെ അജയ്യമായ പ്രതിച്ഛായ ദുർബലമായിരിക്കുന്നു. എല്ലാ ശ്രമവും നടത്തിയിട്ടും ഈ വിധത്തിലുണ്ടായ തെരഞ്ഞെടുപ്പുഫലം പാർട്ടിയുടെ സാധാരണപ്രവർത്തകർക്കുപോലും നിരാശയുണ്ടാക്കുന്നതാണ്. ആവശ്യമായ കൂടിയാലോചനകൾ കൂടാതെ ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇനി ബുദ്ധിമുട്ടാവും. രാഷ്ട്രീയമായി നില ദുർബലമായിരിക്കെ കടുത്ത നടപടികളും ശക്തമായ തീരുമാനങ്ങളും ആവശ്യമായിവരുന്പോൾ അതുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രി വിഷമിക്കും. ഒരുപക്ഷേ അതൊരു രജതരേഖയായി മാറാനുമിടയുണ്ട്. കാരണം ഇനി തീരുമാനങ്ങളെടുക്കേണ്ടിവരുന്പോൾ തന്റെ സഹപ്രവർത്തകരുമായും വിദഗ്ധരുമായും ചർച്ചചെയ്യാൻ അദ്ദേഹം നിർബന്ധിതനാവും.
ശക്തരായി മൂന്നു നേതാക്കൾ
മറ്റൊരു വശവുമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ശക്തരായിത്തീർന്ന മൂന്നു നേതാക്കളാണു മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ എന്നിവർ. മതേതരത്വം, രാജ്യത്തിന്റെ ഫെഡറൽ ഘടന, സാന്പത്തികവിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സമാനചിന്താഗതിക്കാരാണിവർ. വൈകാതെതന്നെ ഇവർ പരസ്പരം ചർച്ച നടത്താനും മറ്റു ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി ഐക്യനിരയുണ്ടാക്കാനും സാധ്യതയുണ്ട്. ഇങ്ങനെയൊരു നീക്കമുണ്ടാകുന്നതുതന്നെ തീരുമാനങ്ങളെടുക്കുന്നതിനു മുന്പ് ആവശ്യമായ ചർച്ചകളും കൂടിയാലോചനകളും നടത്താൻ മോദിയെ നിർബന്ധിതനാക്കും.
ആസാമിലും പുതുച്ചേരിയിലും തമിഴ്നാട്ടിലും ബിജെപിയുടെ പ്രകടനം മെച്ചമായിരുന്നെങ്കിലും ബംഗാളിലും കേരളത്തിലും അതു പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ബംഗാൾ ഫലം അവരെ ഞെട്ടിച്ചു. കേരളത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതകൾ മൂലം ബിജെപിയുടെ പ്രചാരണം ആഗ്രഹിച്ച തലത്തിലേക്ക് ഉയർന്നില്ല. ആർഎസ്എസിൽനിന്നും ബിജെപി സംസ്ഥാന ഘടകത്തിൽനിന്നും വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഗ്രൂപ്പിസം മൂലം സ്ഥാനാർഥിനിർണയം പൂർത്തിയാക്കുന്നതുപോലും വൈകി. ചില പരിവാർ നേതാക്കൾ മറ്റു മുന്നണികളിലെ നേതാക്കളുമായി വോട്ടുകച്ചവടത്തിനു ധാരണയുണ്ടാക്കിയതായി ആരോപണമുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട തെരഞ്ഞെടുപ്പു പ്രചാരണ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ബിജെപി സ്ഥാനാർഥികളായ ഇ. ശ്രീധരൻ, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എന്നിവർ വിജയിക്കുമായിരുന്നു.
ചില ബിജെപി നേതാക്കൾ തോറ്റത് ഏതാനും നൂറ് വോട്ടിനോ അതിലൽപ്പം കൂടുതലിനോ ആണല്ലോ. പാർട്ടി സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാൻ കേന്ദ്രനേതൃത്വം തയാറായാൽ അദ്ഭുതപ്പെടേണ്ടതില്ല. യുഡിഎഫും എൽഡിഎഫും പ്രഖ്യാപിത പ്രതിപക്ഷമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ട്. സംസ്ഥാന നേതൃത്വം അതു മുതലെടുക്കാതെ തൊഴുത്തിൽക്കുത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പഴി കുറേ കേന്ദ്രനേതൃത്വവും ഏറ്റെടുക്കണം. പലതരത്തിലുള്ള പരാതികൾ സംസ്ഥാനത്തുനിന്നു ലഭിച്ചിട്ടും നടപടിയെടുക്കാൻ കേന്ദ്രനേതൃത്വം തയാറായിട്ടില്ലല്ലോ.
അതെന്തായാലും ഒരു തിരിച്ചടിയോ വിജയമോ ഒരു പാർട്ടിയുടെയും ചരിത്രം അവസാനിപ്പിക്കില്ല. പരാജയം രുചിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയുമില്ല.
നേതൃത്വ പരാജയം
കേരളത്തിലെ പാർട്ടിയെ ഒന്നിച്ചുനിർത്തുന്നതിൽ കോൺഗ്രസ് നേതൃത്വവും പരാജയപ്പെട്ടു. തങ്ങളുടെ ഗ്രൂപ്പിൽപ്പെട്ടവർക്കു സീറ്റ് സംഘടിപ്പിച്ചുകൊടുക്കാനുള്ള തിരക്കിലായിരുന്നു കഴിഞ്ഞ മൂന്നുമാസം ഗ്രൂപ്പ് നേതാക്കൾ. മുഖ്യമന്ത്രിസ്ഥാനാർഥിയായി ഹൈക്കമാൻഡിന്റെ പിന്തുണ നേടുന്ന തിരക്കിലായിരുന്നു മുതിർന്ന നേതാക്കളും. ജയിച്ചുവരുന്ന എംഎൽഎമാരിൽനിന്ന് അഭിപ്രായം കേട്ട ശേഷമാണ് ഹൈക്കമാൻഡ് നേതാവിനെ തെരഞ്ഞെടുക്കുക എന്ന കാര്യം അവർക്ക് അറിവുള്ളതാണ്. കേരളത്തിലെ സ്ഥാനാർഥിനിർണയത്തിനു ഗ്രൂപ്പ് നേതാക്കളെ ഹൈക്കമാൻഡിനു പലതവണ ഡൽഹിയിലേക്കു വിളിപ്പിക്കേണ്ടിവന്നു. അതു പ്രചാരണത്തെയും ബാധിച്ചു. പോസ്റ്ററുകളും ബാനറുകളും ലഘുലേഖകളുമൊക്കെ ഇറക്കാൻ വൈകി. ചിലർക്കു പ്രചാരണത്തിനു രണ്ടാഴ്ചയേ സമയം കിട്ടിയുള്ളൂ.
അതിനിടെ മറ്റു സീനിയർ നേതാക്കൾ പാർട്ടി കാര്യങ്ങളിലും നേതാക്കളുടെ പെരുമാറ്റത്തിലും തങ്ങളുടെ അഭിപ്രായങ്ങൾ മറച്ചുവച്ചില്ല. വിലയേറിയ സമയം നഷ്ടമായെന്നു മാത്രമല്ല, ചായക്കടകളിലും മറ്റും ചർച്ചചെയ്യപ്പെട്ട നിറംപിടിപ്പിച്ച കഥകൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്തു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ മാത്രമേ യഥാർഥ നേതാക്കളെ കണ്ടെത്താൻ കഴിയൂ. നാമനിർദേശം ചെയ്യുന്ന പരിപാടി അവസാനിപ്പിക്കണം.
കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി ഇപ്പോഴും ഒരു പ്രധാന രാഷ്ട്രീയ ശക്തിയാണ്. ഈ തെരഞ്ഞെടുപ്പിൽപോലും നിയമസഭയിൽ സർക്കാരിനെ നേരിടുന്നതിനു വേണ്ട അംഗബലം യുഡിഎഫിനു ലഭിച്ചിട്ടുണ്ട്. (എൽഡിഎഫ്-99, യുഡിഎഫ് - 41). ജനങ്ങളുടെ പിന്തുണയും നിർണായകമാണ്. ജനകീയ വോട്ടിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ സീറ്റുകളിലേതുപോലെ അന്തരമില്ല. കോൺഗ്രസിനും യുഡിഎഫിനും ചരമക്കുറിപ്പെഴുതാൻ തിരക്കുകൂട്ടുന്നവർ മറ്റൊരു അവസരത്തിനായി കാത്തിരിക്കുന്നതാണു നല്ലത്.
പ്രചാരണംപോലും ശരിയായ ആലോചനയോടെ ആയിരുന്നില്ല. രമേശ് ചെന്നിത്തല സർക്കാരിന്റെ നിരവധി അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ, പ്രചാരണത്തിൽ അവ സമർഥമായി ഉപയോഗിച്ചില്ല. സിപിഎമ്മിനു ഫലപ്രദമായ ഒരു പ്രചാരണ സംവിധാനമുണ്ട്. എൽഡിഎഫ് സർക്കാരിന്റെ ക്ഷേമപദ്ധതികൾ ശരിയായ വിധത്തിൽ അണികളിലെത്തിക്കാൻ അതിനു കഴിയും.
എൽഡിഎഫ് സർക്കാരിന്റെ മികച്ചവിജയം, അതു പിണറായി വിജയന്റെ വിജയമാണെന്നു പലരും പറയുന്നു, പ്രളയകാലത്തും കോവിഡ്കാലത്തും സർക്കാർ നടത്തിയ മികച്ച ഭരണത്തിന്റെകൂടി ഫലമായിട്ടാണ്. വികസന പദ്ധതികളും ക്ഷേമപരിപാടികളും പാർട്ടിക്കും പിണറായിക്കും നല്ല പ്രതിച്ഛായ നൽകി. ഇതൊരു ചുവപ്പുതരംഗമാണോ പിണറായി തരംഗമാണോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാവാം. എന്നാൽ ഇന്ത്യയിലെ ഇന്നത്തെ പ്രചാരണ രീതിയനുസരിച്ച് ഈ വിജയത്തിൽ നേതാവിനുള്ള പങ്ക് നിഷേധിക്കാനാവില്ല.
ഉള്ളതുപറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ