Sunday, May 2, 2021 12:05 AM IST
അനന്തപുരി / ദ്വിജൻ
പതിനഞ്ചാം കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞടുപ്പു ഫലം ഇന്ന് അറിവാകുന്നു. അടുത്ത അഞ്ചു വർഷം ആരാകും കേരളം ഭരിക്കുക എന്ന് അല്പസമയത്തിനുള്ളിൽ വ്യക്തമാകും. ജനാധിപത്യക്രമത്തിന്റെ നന്മകളെക്കുറിച്ചു പറയുന്പോൾ പണ്ട് ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന സർക്കാരിനെ ലഭിക്കുന്നു എന്നു പറഞ്ഞിരുന്നു. പഴയ പ്രമാണങ്ങളൊന്നും ഇക്കാലത്ത് അത്ര ശരിയാവാറില്ല.
ജനവിധി പലവിധത്തിൽ കബളിപ്പിക്കപ്പെടുകയും അനർഹരായവർ അധികാരം കവരുകയും ചെയ്യാറുണ്ട്. യുദ്ധത്തിലും പ്രണയത്തിലും ഒന്നും തെറ്റല്ലെന്നു പറയുന്നതുപോലായിട്ടുണ്ട് തെരഞ്ഞെടുപ്പും. തെരഞ്ഞെടുപ്പുഫലം എന്താകും എന്നതു സംബന്ധിച്ച് പ്രവചനങ്ങളുടെ പെരുമഴയാണ് ഉണ്ടായത്. ഓരോ ചാനലും പ്രേക്ഷകരെ ഒപ്പം നിർത്താൻ അവരുടെ മനസറിഞ്ഞുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾപോലും ഓരോ ചാനലിന്റെയും മാനേജ്മെന്റ് താത്പര്യമല്ലേ പ്രകടമാക്കുന്നത് എന്നു സംശയിച്ചുപോകുംവിധം കൗതുകകരമായിരുന്നു. ഞയാറാഴ്ച കൃത്യമായി അറിയുന്ന ഫലത്തെക്കുറിച്ച് വെള്ളിയാഴ്ച പ്രഖ്യാപിച്ച എക്സിറ്റ് പോൾ ഫലങ്ങളിൽ പോലും വല്ലാത്ത പക്ഷപാതം പ്രകടമായിരുന്നു.
നല്ല ടീം സ്പിരിറ്റ്
മൂന്നു മുന്നണികളും നല്ല ടീം സ്പിരിറ്റോടെ തെരഞ്ഞെടുപ്പിനെ നേരിട്ടു. അതുകൊണ്ടുതന്നെ ഓരോ മുന്നണിയുടെയും വോട്ടുകൾ അവരുടെ പെട്ടിയിലാക്കാൻ അവർക്കായിട്ടുണ്ട്. മത്സരരംഗത്തുളളവരിൽ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്വന്റി - ട്വന്റിയെയും നിരീക്ഷകർ ഗൗരവത്തോടെ എടുക്കുന്നുണ്ട്. ഇടതു, വലതു മുന്നണികൾ തങ്ങൾക്കു ഭരണം കിട്ടുമെന്ന് അവകാശപ്പെടുന്പോൾ തൂക്കു നിയമസഭയാണ് ദേശിയ ജനാധിപത്യമുന്നണിയുടെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ സർക്കാർ രൂപീകരണത്തിൽ തങ്ങൾ നിർണായക ശക്തിയാകും എന്നു ബിജെപി അവകാശപ്പെടുന്നു.
എന്നാൽ ഇന്നത്തെ സഹാചര്യത്തിൽ ആരും ബിജെപിയെ കൂട്ടാൻ ഇടയില്ല.1996ലെ ബിജെപി കേന്ദ്രമന്ത്രിസഭയുടെ ദുര്യോഗമായിരിക്കും ഫലം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ചില പാർട്ടികളെ മൊത്തത്തിൽ വിലയ്ക്കെടുക്കാനാവുമെന്ന ചിന്ത ബിജെപിക്കുണ്ടാവണം. തൂക്കു നിയമസഭ വരികയും ട്വന്റി - ട്വന്റിക്ക് ഏതാനും സീറ്റുകൾ നേടാനാവുകയും ചെയ്താൽ സർക്കാർ രൂപീകരണത്തിൽ അവർക്കു നല്ല പങ്കു വഹിക്കാനാവും. കാരണം ഇരുമുന്നണികൾക്കും ഒന്നുപോലെ സഹായം തേടാവുന്നവരാണ് അവർ.
ജയവും തോൽവിയും പാർട്ടിയും
തെരഞ്ഞെടുപ്പുവിജയം മന്ത്രിസ്ഥാനം കിട്ടുന്നവർക്കും അവരുമായി അടുപ്പമുള്ളവർക്കും നല്ലതാണെങ്കിലും പാർട്ടിയെ സംബന്ധിച്ചിടത്തോളം ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക. ഭരിക്കുന്നവരെ വിമർശിക്കാനും കുറ്റപ്പെടുത്താനും ധാരാളം വിഷയങ്ങളുണ്ടാകും. ഒരു മണ്ഡലത്തിൽ എംഎൽഎ 100 റോഡ് നന്നാക്കിയാലും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഏറെ ബാക്കിയുണ്ടാകും.
അതാണു പ്രതിപക്ഷത്തിനു കിട്ടുന്ന പ്രയോജനം. നിയമസഭാ പ്രവർത്തനങ്ങൾക്കും കൂടുതൽ സാധ്യത പ്രതിപക്ഷത്തിനാണ്. സർക്കാരിന്റെ എല്ലാ നീക്കങ്ങളെയും ജാഗ്രതയോടെ വീക്ഷിച്ചാൽ എന്തെല്ലാം അവസരങ്ങളാണ് പ്രതിപക്ഷത്തിനു കിട്ടുക. സർക്കാർ നിയമങ്ങളിലെ കുറവുകൾ കണ്ടെത്തുക തുടങ്ങി കഴിവുള്ള എംഎൽഎമാർക്ക് പ്രതിപക്ഷത്തെ സീറ്റാണ് കൂടുതൽ പ്രയോജനം ചെയ്യുക.
പാർട്ടി പ്രവർത്തകരുമായി കൂടുതൽ ബന്ധം പുലർത്താനും തങ്ങൾക്കു സാധിക്കാത്ത കാര്യങ്ങൾക്കു ന്യായീകരണം കണ്ടെത്താനും പ്രതിപക്ഷത്തിനാണ് കൂടുതൽ എളുപ്പം. രണ്ടു ശക്തമായ പാർട്ടികളായി മാറിയ കേരള കോണ്‍ഗ്രസ് പോലുള്ള പാർട്ടികൾക്ക് സംഘടനാ സംവിധാനം ബലപ്പെടുത്തി ശക്തരാകാനുള്ള അവസരം പ്രതിപക്ഷത്താണ് കൂടുതൽ കൈവരിക.
ഇടതുമുന്നണി
ഭരണമുന്നണികൾ സാധാരണ ആഭ്യന്തര കലാപങ്ങളോടെയാണ് തെരഞ്ഞെടുപ്പിനിറങ്ങാറുള്ളത്. ഭരണം ഉപയോഗിച്ച് പരസ്പരം ഒതുക്കാനും ചെറുതാക്കാനും നടന്നിട്ടുള്ള നീക്കങ്ങളുടെ മുറിവുകൾ അതിനു നിർബന്ധിക്കാറുമുണ്ട്. എന്നാൽ, അക്കാര്യത്തിൽ ഇക്കുറി ഇടതുമുന്നണി അപവാദമായി. മാത്രവുമല്ല തെരഞ്ഞെടുപ്പിനു മുന്‍പ് ജനാധിപത്യമുന്നണിയിലെ രണ്ടു കക്ഷികളെ കൂടെ കൂട്ടുകയും ചെയ്തു. അങ്ങനെ നോക്കിയാൽ 2016 നേക്കാൾ ശക്തമായ മുന്നണിയുമായാണ് അവർ മത്സരത്തിനിറങ്ങിയത്. അതുകൊണ്ട് ആദ്യകാല തെരഞ്ഞെടുപ്പ് സർവേകളിൽ അവർ വളരെ മുന്നിലായിരുന്നു.
മുന്നണി വിപുലീകരണം വരെ നടത്തി ശക്തി വർധിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനിറങ്ങിയ ഇടതുമുന്നണി സ്ഥാനാർഥിനിർണയത്തിലൂടെ പിന്നിലായി എന്ന ചിന്ത ശക്തമായി. പുതുമുഖങ്ങൾക്കായി പോയതിനു രണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾക്കും വലിയ വില കൊടുക്കേണ്ടിവരും എന്ന ഭീതി അവസാന നിമിഷത്തിലും ബാക്കിയാണ്. തോമസ് ഐസക്, ജി. സുധാകരൻ, ബി.ഡി. ദേവസി, രാജു ഏബ്രഹാം, വി.എസ്. സുനിൽ കുമാർ, ഇ.എസ്. ബിജിമോൾ തുടങ്ങിയവരെ മാറ്റിയതോടെ ആ മണ്ഡലങ്ങൾ എതിരാളികൾക്കു കൊടുക്കുകയായിരുന്നു എന്നാണ് ആക്ഷേപം. തോമസ് ഐസക്കിന്റെ പഴയ മാരാരിക്കുളത്ത് 1996ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന സാക്ഷാൽ വി.എസ് തോറ്റതാണ്.
ഇടതുമുന്നണിക്ക് ഭരണത്തുടർച്ച കിട്ടിയാൽ പിണറായി അപ്രമാദിത്വമുള്ള ഭരണാധിപനാകും. തുല്യരിൽ ഒന്നാമൻ എന്നതാവില്ല മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ പദവി. സമിശീർഷരില്ലാത്ത സ്ഥിതി വരും. പാർട്ടിയിലും മുന്നണിയിലും അദ്ദേഹം ചോദ്യം ചെയ്യപ്പെടാത്ത ഉയരത്തിലെത്തും.
കോടിയേരി ബാലകൃഷ്ണൻ മന്ത്രിസഭയിൽ എത്തും എന്നുവരെ പ്രചാരണമുണ്ട്. മുഖ്യമന്ത്രിയെ വല്ലാതെ സ്തുതിക്കാറുള്ള കെ.ടി. ജലീലിനെ മന്ത്രിസഭയിൽ ചേർക്കാൻ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ടാവും. ജലീലിനോടു കാണിക്കുന്ന സൗമനസ്യത്തിന് ഇതിനകംതന്നെ പിണറായി വല്ലാതെ വിമർശിക്കപ്പെട്ടിരുന്നു. പിണറായി തിരിച്ചെത്തിയാൽ കള്ളക്കടത്ത് അടക്കമുള്ള വിഷയങ്ങളുമായി കേന്ദ്ര ഏജൻസികൾ പിന്തുടരും. കൊടകരയിലെ കുഴൽപ്പണ കേസടക്കമുള്ളവ ശക്തമായി അന്വേഷിക്കപ്പെടാം.
ഇടതുമുന്നണി തോൽക്കുന്നപക്ഷം പിണറായിയാകും ഏറെ വിമർശിക്കപ്പെടുക. പലർക്കും സ്ഥാനാർഥിത്വം നിഷേധിച്ചതുകൊണ്ട് ഏറ്റുവാങ്ങിയ പരാജയം എന്നു വല്ലാതെ കുറ്റപ്പെടുത്തലുണ്ടാകും. ജോസ് കെ. മാണിയുടെ പാർട്ടിക്ക് രണ്ട് സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുത്തതും വിമർശിക്കപ്പെടാം. ഒപ്പമുള്ളവരെ അതൃപ്തിപ്പെടുത്തിക്കൊണ്ട് സാന്പത്തിക സംവരണവും മറ്റും ഏർപ്പെടുത്തിയിട്ടും ആ സമുദായ നേതാക്കളിൽ പലരും തള്ളിപ്പറഞ്ഞില്ലേ എന്ന ചോദ്യവും ഉയരാം.
സിപിഐയിലും സ്ഥാനാർഥിനിർണയത്തിലെ പാളിച്ചകൾ വിഷയമാകാം. ഇടതുമുന്നണിയുമായുള്ള ബന്ധം പാർട്ടിക്കു ഗുണം ചെയ്തോ എന്നതാവും കേരള കോണ്‍ഗ്രസിലെ വിഷയം. ജനാധിപത്യമുന്നണി പുറത്താക്കിയ തങ്ങളെ കൂടെ ചേർത്തവരെ എങ്ങനെ കുറ്റം പറയും എന്ന സ്ഥിതിയും ഉണ്ട്.
ജനാധിപത്യ മുന്നണി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വളരെ മുന്നിലായിരുന്ന ഇടതു മുന്നണിയെ പല കാരണങ്ങൾക്കൊണ്ട് പുറകോട്ടു വലിച്ച് കുതിച്ചുകയറാൻ ജനാധിപത്യ മുന്നണിക്കായി എന്നാണു പൊതുവെ കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പു ഫലങ്ങളെ വല്ലാതെ സ്വാധീനിക്കത്തക്കവിധം എൻഎസ്എസും ചില കത്തോലിക്കാ രൂപതകളും അവസാന നിമിഷം തങ്ങൾക്കൊപ്പം വന്നതായി ജനാധിപത്യമുന്നണി അവകാശപ്പെടുന്നു. ലതികാ സുഭാഷ് ഉയർത്തിയ വിഷയങ്ങൾ ഉണ്ടായെങ്കിലും സ്ഥാനാർഥിനിർണയത്തിലൂടെ വലിയ പരിക്കുണ്ടാകാതെ കോണ്‍ഗ്രസ് രക്ഷപ്പെട്ടു. പാർട്ടി പ്രവർത്തകരെ മറന്ന് സിനിമാതാരങ്ങളെയും മറ്റും ഇറക്കുമതി ചെയ്യുന്നതിനെതിരേ ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പു ഫലം അനുകൂലമല്ലെങ്കിൽ അതിനൊക്കെ കണക്കു പറയേണ്ടിവരും.
ഇന്ദിരാഗാന്ധി നേരിട്ടിടപെട്ട് രണ്ടു വട്ടം കോണ്‍ഗ്രസ് മുന്നണിയിൽ കൊണ്ടുവന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പുറത്താക്കുക കൂടി ചെയ്യാതിരുന്നെങ്കിൽ എന്ന് ഇന്നു പലരും ചിന്തിക്കുന്നുണ്ടാവണം. ജോസ് ഉണ്ടായിരുന്നെങ്കിൽ ഇത്ര യോജിപ്പോടെ ജനാധിപത്യമുന്നണിക്ക് പ്രവർത്തിക്കാനാകുമായിരുന്നില്ല എന്നു കരുതുന്ന നിരീക്ഷകരുമുണ്ട്. ജോസ് പോയെങ്കിലും ജോസിന്റെ കൂടെ നിന്ന ജനം പോയിട്ടില്ല എന്ന് ജനാധിപത്യ മുന്നണി ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. മറിച്ചാണു സ്ഥിതിയെന്നു ജോസും പറഞ്ഞു. സത്യം ഇന്നറിയാം.
ജനാധിപത്യ മുന്നണി വിജയിച്ചാൽ മുഖ്യമന്ത്രിപദവിയിലടക്കം വിഷയങ്ങൾ ഉണ്ടാവാം. സോളാർ കേസിലെ മുഖ്യവാദി ജയിലിലായതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയുടെ സാധ്യത കൂടുന്നുണ്ട്. പടനയിച്ച രമേശിനെ പിന്തള്ളുക എളുപ്പമാവില്ല.
ജനാധിപത്യ മുന്നണിക്കു വലിയ തിരിച്ചടി ഉണ്ടായാൽ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പിടിച്ചുനിൽക്കാനാവില്ല. പതനത്തിന്റെ ആഘാതം എത്രയാവും എന്നതിനനുസരിച്ചാവും കാര്യങ്ങളുടെ ഗൗരവം. പ്രതിപക്ഷത്തു തന്നെ ആണെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം ലീഗിനു കൊടുക്കേണ്ടിവരുന്ന സ്ഥിതി വരുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.
ലീഗ് കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശക്തിയായി മാറുന്നത് പലതരത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കും കാരണമാകും. സ്ഥാനാർഥിനിർണയത്തിലടക്കം ലീഗിന്റെ എല്ലാ കളികളിലും നിറഞ്ഞുനിൽക്കുന്ന കുഞ്ഞാലിക്കുട്ടി സിഎച്ചിനെ പോലെ അടുത്ത മുഖ്യമന്ത്രി ആകാൻ കളിച്ചുകൂടെന്നില്ല. മുനീറിനെപ്പോലെ കൂടെയുള്ളവരെ വളരെ ബുദ്ധിപൂർവം തോൽക്കാൻ വിട്ടുകൊടുക്കുകയായിരുന്നു കുഞ്ഞാപ്പ എന്ന് ലീഗിലെ സ്ഥാനാർഥിനിർണയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നു. മുനീർ തോറ്റാൽ അതു ലീഗിനു വലിയ അടിയാകുമെങ്കിലും കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യപ്പെടാത്ത നിലയിൽ എത്തും.
ദേശീയ ജനാധിപത്യ സഖ്യം
ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിൽ അങ്ങനെ പാർട്ടികളില്ല. ഉള്ളത് എസ്എൻഡിപിക്കാർ സ്ഥാപിച്ച ബിഡിജെഎസ് മാത്രം. പി.സി. തോമസ് നിയമയുദ്ധത്തിലൂടെ സ്വന്തമാക്കിയ കേരള കോണ്‍ഗ്രസ് അവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനു മുന്പുതന്ന,െ പി.ജെ. ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസുകാരെ തന്റെ പാർട്ടിയിൽ ലയിപ്പിച്ച് ജനാധിപത്യ മുന്നണിയിൽ പ്രവേശിച്ചു. അതോടെ ഒരു പാർട്ടി കൂടി ദേശീയ ജനാധിപത്യ സംഖ്യം വിട്ടു. അതായത്, അവിടെ ആരും ഘടകകക്ഷികളുടെ വോട്ടു കിട്ടി ജയിക്കില്ല.
മെട്രോമാൻ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ് തുടങ്ങിയവരെ സ്ഥാനാർഥികളാക്കിയ ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ നല്ല തിളക്കമുണ്ടാക്കി. എൻഡിഎ എന്നറിയപ്പെടുന്ന അവർക്കു നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമെന്ന് അവർതന്നെ അവകാശപ്പെടുന്നില്ല. തങ്ങൾ നിയമസഭയിൽ രണ്ടക്കത്തിനപ്പുറം കടക്കും എന്ന് പരസ്യമായി പറയുന്പോഴും 2016ൽ ജയിച്ച നേമവും നിസാര വോട്ടിന് നഷ്ടപ്പെട്ട മഞ്ചേശ്വരവും പോലും ഇക്കുറി കിട്ടുമോ എന്നു തീർച്ചയില്ല. 35 സീറ്റ് കിട്ടിയാൽ കേരളഭരണം പിടിക്കും എന്നുവരെ പറഞ്ഞിട്ടുണ്ട്. അതായത്, എത്ര വലിച്ചുനീട്ടിയാലും അവർക്ക് 35 സീറ്റിനപ്പുറം കിട്ടാൻ ഒരു സാധ്യതയും ഇല്ലെന്ന്.
കേരള കോണ്‍ഗ്രസുകൾ
1964 മുതൽ കേരള രാഷ്ട്രീയത്തിൽ സ്വന്തം അസ്തിത്വം തെളിയിച്ച കേരള കോണ്‍ഗ്രസുകളെ സംബന്ധിച്ചിടത്തോളം കടുത്ത അഗ്നിപരീക്ഷണമാണ് പൂർത്തിയാകുന്നത്. കേരളത്തിലെ ഇടതു, വലതു മുന്നണികൾ ഒന്നുപോലെ കേരള കോണ്‍ഗ്രസിനെ അംഗികരിക്കുകയും ഇതുപോലെ ഹൃദയം തുറന്നു പിന്താങ്ങുകയും ചെയ്ത മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
ജോസ് കെ. മാണിയെ നിഗ്രഹിക്കണം എന്ന ആഗ്രഹത്തോടെ കോണ്‍ഗ്രസ് അവർക്കൊപ്പമുള്ള കേരള കോണ്‍ഗ്രസിനെ കൈയും മെയ്യും മറന്നു പിന്താങ്ങിയപ്പോൾ ക്രൈസ്തവ കേന്ദ്രങ്ങളിൽ വലിയ കടന്നുകയറ്റം നടത്താനുള്ള സാധ്യതയായി കേരള കോണ്‍ഗ്രസ് മാണിയെ തിരിച്ചറിഞ്ഞ് ഇടതുമുന്നണിയും പിന്താങ്ങി. സ്ഥാനാർഥിനിർണയം ഇരു കേരള കോണ്‍ഗ്രസിലും വിഷയമായിരുന്നു. റാന്നി, പിറവം മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരിൽ മാണിയിൽ പ്രതിഷേധം ഉണ്ടായി. ജോസഫിലുണ്ടായ പ്രതിഷേധം വലിയ പരിക്കില്ലാത്തവിധം പി.ജെ. ജോസഫ് പരിഹരിച്ചു. ഏതു മുന്നണി അധികാരം പിടിച്ചാലും മന്ത്രിസഭയിൽ കേരള കോണ്‍ഗ്രസ് സാന്നിധ്യം ഉണ്ടാകത്തക്കവിധമാണ് ഇപ്പോൾ കാര്യങ്ങൾ.