Sunday, May 2, 2021 12:00 AM IST
ഇടുക്കിയുടെ ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ്. ഏലത്തോട്ടങ്ങൾ നിർമിക്കുന്നതിനായി കിഴക്കുനിന്നു കുടിയേറിയ തമിഴരിൽനിന്നു തുടങ്ങുന്ന ചരിത്രം പിന്നീട് സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടു നടക്കുന്ന മധ്യതിരുവിതാംകൂർ കർഷക കുടിയേറ്റംവരെ എത്തിനിൽക്കുന്നു. 1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപീകൃതമായത്. നൂറ്റാണ്ടുകളുടെ പാരന്പര്യമോ ജന്മിത്ത ജാതിവ്യവസ്ഥയുടെ പോർവിളികളോ മറ്റു ജില്ലകളിലേതുപോലെ ഇടുക്കിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ കേരളത്തെ മുഴുവൻ ഇടുക്കിയിലേക്ക് ഉറ്റുനോക്കാൻ പ്രേരിപ്പിച്ച സംഭവമാണ് 1961ലെ അയ്യപ്പൻകോവിൽ കുടിയൊഴിപ്പിക്കൽ. ഇടുക്കി ജില്ലയിലേക്ക് രാഷ്ട്രീയ മാധ്യമശ്രദ്ധ ആകർഷിച്ച അയ്യപ്പൻകോവിൽ കുടിയിറക്കൽ സംഭവിച്ചിട്ട് 60 വർഷം പിന്നിടുന്നു.
ഇടുക്കി അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് 25,000ലധികം ആളുകളെ അയ്യപ്പൻകോവിൽ പ്രദേശങ്ങളിൽനിന്നു കുടിയൊഴിപ്പിക്കുകയും 40 മൈൽ അകലെയുള്ള കുമളി അമരാവതിയിൽ കുടിയിരുത്തുകയും ചെയ്തു. കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഇരകളായ ആളുകളെ ഇന്നും അമരാവതിയിൽ കാണാം.
അയ്യപ്പൻകോവിലിലെ ജീവിതം മുതൽ അമരാവതിയിൽ നേരിടേണ്ടിവന്ന യാതനകൾ, ഇതുമായി ബന്ധപ്പെട്ട് നടന്ന സമര പരിപാടികൾ, എ.കെ. ഗോപാലന്റെയും ഫാ. ജോസഫ് വടക്കന്റെയും പ്രവർത്തനങ്ങൾ, ഭൂമി പതിച്ചു നൽകൽ തുടങ്ങിയവവരെ ഉള്ള കണ്ണീരിന്റെ നാളുകളെ ഇവർ ഓർമിച്ചെടുക്കുന്നു.
അവരുടെ ഓർമകൾ
അയ്യപ്പൻകോവിൽ കുടിയിറക്കൽ ഇരകളായവരിൽ അധികവും മൺമറഞ്ഞു. അറുപതു വർഷങ്ങൾക്കു മുന്പുള്ള ജീവിതത്തെ ഓർത്തെടുത്ത് പറയാൻ കഴിയുന്നവർ രണ്ടോ മൂന്നോ ആയി ചുരുങ്ങിക്കഴിഞ്ഞു. മാത്യു ഒരപ്പങ്കൽ, പുളിക്കൽ ചാക്കോ-മേരി ദന്പതികൾ, പ്രഭാകരൻ ചേലകാവുങ്കൽ തുടങ്ങിയവർ വാർധക്യത്തിന്റെ മറവിയിലും കുടിയൊഴിപ്പിക്കലിന്റെ നാളുകളെ ഓർമിച്ചെടുക്കുന്നത് ഇപ്രകാരമാണ്.
അറിഞ്ഞധ്വാനിച്ചാൽ ഇരട്ടി നൽകുന്ന മണ്ണ്. അയ്യപ്പൻകോവിലിനെക്കുറിച്ച് ഇവർക്ക് ആദ്യം പറയാനുള്ളത് ഇതാണ്. ചേർപ്പുങ്കൽ, തൊടുപുഴ എന്നിവിടങ്ങളിൽനിന്നു കുടിയേറി എത്തിയ ഇവർ ഈറ്റക്കാടായിരുന്ന പ്രദേശം വെട്ടിത്തെളിച്ച് കുരുമുളക് കൃഷി ആരംഭിച്ചു. ഈന്തിൽ കുരുമുളക് വള്ളികൾ പെട്ടെന്ന് പടർന്നു കയറി. കുരുമുളകിനു പുറമേ കരനെല്ല്, കപ്പ, ചേന, വാഴ തുടങ്ങിയവ നട്ടുപിടിപ്പിച്ചു. കാട്ടാനയുടെയും പന്നിയുടെയും ശല്യത്തിൽനിന്നു രക്ഷപ്പെടുവാൻ ഈറ്റക്കന്പുകൾ വലിച്ചുകെട്ടി ഏറുമാടങ്ങൾ നിർമിച്ചു. കുരുമുളകുചെടിയിൽനിന്നു കിട്ടിയിരുന്ന വിളവ് കൂടുതൽ അധ്വാനിക്കുവാൻ അവരെ പ്രേരിപ്പിച്ചിരുന്നു. പിറന്ന നാട് ഉപേക്ഷിച്ച് എത്തിയവരും കൃഷിക്കായിമാത്രം എത്തുന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.
രാഘവങ്ങാനത്തെ അഞ്ചു വീട്ടുകാർ ഒരുമിച്ച് താമസിച്ചിരുന്ന ഏറുമാടത്തെപ്പറ്റി പറയുന്പോൾ മേരിച്ചേടത്തി വാചാലയാണ്. മേരിച്ചേടത്തിക്ക് ഇരുനിലവീടാണ് ഏറുമാടം. വിവാഹശേഷം ഭർത്താവ് ചാക്കോയോടൊപ്പം 1960 അവസാനത്തോടെയാണ് മേരിച്ചേടത്തി രാഘവങ്ങാനത്ത് എത്തിയത്. ആനയുടെയും പന്നിയുടെയും ഉപദ്രവങ്ങൾ കൂടിയതോടെ അഞ്ച് വീട്ടുകാർക്കായി ഏറുമാടം നിർമിച്ചു. പാചകം ചെയ്യാനും കഴിക്കാനും ഉറങ്ങാനും എല്ലാം കഴിഞ്ഞിരുന്ന ഒറ്റമുറി. എല്ലാത്തരത്തിലും അവരുടെ ജീവിതവുമായി ആ നാട് ഇഴുകിച്ചേർന്നു കഴിഞ്ഞപ്പോഴാണ് ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ പോകുന്നുവെന്നും കുടിയിറക്കുന്നവർക്ക് അമരാവതിയിൽ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരിക്കുന്നു എന്നുമുള്ള വാർത്ത പ്രദേശങ്ങളിൽ ചർച്ചയാകുന്നത്. ഇതോടുകൂടി ആളുകൾ കുടിയിറക്ക് പ്രദേശങ്ങളിലേക്ക് ഓടിക്കൂടി എന്നാണ് വിമോചനസമര പ്രവർത്തകൻ കൂടിയായ മാത്യു ഒരപ്പാങ്കൽ ഓർമിക്കുന്നത്. ഇതിനുപുറമേ കല്യാണത്തണ്ടിനപ്പുറം കുടിയേറണമെന്ന് പി.ടി. ചാക്കോയുടെ നിർദേശം ഉണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. കുടിയിറക്കൽ നടപടികൾ ആരംഭിക്കുന്നതിനു മുന്പുതന്നെ പോലീസ് സ്റ്റേഷൻ, ഫോറസ്റ്റ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഇവിടെനിന്നു മാറ്റിസ്ഥാപിച്ചു.
എല്ലാം നശിപ്പിച്ച് കുടിലുകൾക്കു തീയിട്ടു
1961 മേയ് രണ്ടിന് (മേടം 14) ഫോറസ്റ്റ് സംഘം അയ്യപ്പൻകോവിലിനെ വളഞ്ഞു. മറ്റപ്പള്ളിക്കവലയിൽനിന്നുമാണ് കുടിയിറക്ക് ആരംഭിച്ചത്. കുടിയിറക്കലിനായി അറുനൂറോളം ആയുധധാരികളായ ഉദ്യോഗസ്ഥർ ഇവിടേക്കെത്തി. കുടിയിറക്ക് നടപടികൾ ആരംഭിച്ചതോടെ ജനങ്ങൾ പ്രക്ഷുബ്ധരായി. ചില കർഷക സംഘടനകൾ കുടിയിറക്കാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെറിയ സംഘങ്ങൾ രൂപീകരിക്കുകയും മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിക്കുകയും ചെയ്തു. സമാധാനപരമായി ആരംഭിച്ച നടപടികൾ വളരെ പെട്ടെന്ന് സംഘർഷത്തിലേക്കെത്തി.
കന്നുകാലികളെ കെട്ടഴിച്ചു കാട്ടിലേക്ക് ഓടിക്കുകയും കപ്പയും വാഴയും എല്ലാം യാതൊരു കാരുണ്യവും കൂടാതെ വെട്ടിനശിപ്പിക്കുകയും ചെയ്തതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നിലവിളിച്ചുകൊണ്ട് തങ്ങളാലാവുംവിധം പ്രതിഷേധിച്ചു. സ്ത്രീകൾ ചൂലുമെടുത്ത് ഉദ്യോഗസ്ഥരുടെ നേരേ മുന്നിട്ടിറങ്ങി. ഇറങ്ങാൻ വിസമ്മതിച്ചവരുടെയും പ്രതിഷേധിച്ചവരുടെയും നേരേ ഉദ്യോഗസ്ഥർ ചീറിയടുത്തു. കുടിലുകളിൽനിന്ന് അവരെ വലിച്ചു പുറത്തിട്ട് കുടിലുകൾക്ക് തീവച്ചു.
ചില മേഖലകളിൽ സ്ഥിതി സംഘർഷഭരിതമായപ്പോൾ പല ഇടങ്ങളിലും നയപരമായ രീതിയിൽ കുടിയിറക്കൽ നടന്നു. ഇറക്കാൻ എത്തിയ ഉദ്യോഗസ്ഥന്റെ തോക്കിൽ പിടിച്ച് ഗൗരവം നടിച്ച തോമസ് എന്ന തങ്ങളുടെ മൂത്ത മകനെ ചാക്കോച്ചേട്ടനും മേരിച്ചേടത്തിയും ഇന്നും ഓർമിക്കുന്നു. ചിലർ തങ്ങളെ ഇറക്കിവിടരുതെന്ന് കരഞ്ഞപേക്ഷിച്ചു. 1500ലധികം കുടിലുകൾ കത്തിയമർന്നു. വിളവെടുക്കാറായ കപ്പയും വാഴയും നെല്ലും കുരുമുളകുചെടിയും എല്ലാം അവർ വെട്ടി തീയിലെറിഞ്ഞു. അമരാവതിയിൽ നൽകുമെന്ന് പറഞ്ഞ വാഗ്ദാനങ്ങളെക്കുറിച്ച് അവരെ ഓർമിപ്പിച്ചുകൊണ്ട് അവരെ ട്രാൻസ്പോർട്ട് ബസുകളിൽ കയറ്റാൻ ഉദ്യോഗസ്ഥർ തിരക്കുകൂട്ടി.
കുടിയിറക്കപ്പെട്ട കർഷകർക്ക് ആർഡിഒ ചിറ്റ് വിതരണം ചെയ്തു. തുണ്ടു കടലാസിൽ എഴുതിയ നന്പരുകൾ ആയിരുന്നു ചിറ്റ്. ഈ ചിറ്റുകൾ കർഷകരുടെ തിരിച്ചറിയൽ രേഖയായി. ചിറ്റും ഉടുതുണിയും ഇരുനാഴി അരി വേവുന്ന ഒരു കലവും മാത്രമാണ് അവിടെനിന്നു പോരുന്പോൾ തങ്ങളുടെ കൈയിൽ ഉണ്ടായിരുന്നതെന്നു പുളിക്കൽ മേരി പറഞ്ഞു.
എകെജിയുടെ സത്യഗ്രഹം
അയ്യപ്പൻകോവിലിൽനിന്നു പോരുന്പോൾ കൈയിൽ കരുതിയിരുന്ന സന്പാദ്യങ്ങളെല്ലാം തീർന്നതോടെ പട്ടിണിയുടെ ദിനങ്ങളായി. തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ അവർ തന്നെ മുന്നിട്ടിറങ്ങി. പ്രതികൂലമായ കാലാവസ്ഥയും സാഹചര്യങ്ങളും പലരെയും സ്വന്തം നാടുകളിലേക്കു തിരികെപ്പോകുവാൻ പ്രേരിപ്പിച്ചു.
അമരാവതിയിലെ സ്ഥിതിഗതികൾ കൂടുതൽ മോശമായി. കുടിയേറിയവരും അഭയാർഥികളായവരും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിത്തുടങ്ങി. കുടിയിറക്ക് സംബന്ധിച്ച വാർത്തകൾ പത്രങ്ങളിൽനിന്നു വായിച്ചറിഞ്ഞാണ് 1961 ജൂൺ ഒന്നിന് എ.കെ. ഗോപാലൻ അമരാവതിയിലെത്തുന്നത്. മരണഭൂമിയായി മാറിക്കൊണ്ടിരുന്ന അമരാവതിയിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുവാൻ എകെജി തീരുമാനിക്കുകയും ജൂൺ ആറിന് നിരാഹാരസത്യഗ്രഹം ആരംഭിക്കുകയും ചെയ്തു. അഭയാർഥികളായ കർഷകർക്ക് അഞ്ചേക്കർ ഭൂമി നൽകുക, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരം ദിവസങ്ങളോളം നീണ്ടുനിന്നു. ഈ കാലയളവിൽ ഇതുസംബന്ധിച്ച പല ചർച്ചകളും നിയമസഭയിലുണ്ടായി.
കൈകോർത്ത് വടക്കനച്ചനും
ഇതിനുശേഷമാണ് ഫാ. ജോസഫ് വടക്കൻ അമരാവതിയിൽ എത്തുന്നത്. ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ടു നടന്ന വിമോചന സമരത്തിൽ ഇരുപക്ഷങ്ങളിൽ ആയിരുന്ന എകെജിയും ജോസഫ് വടക്കനും ഒന്നിച്ചുചേർന്നത് ചരിത്രസംഭവമായി. അമരാവതിയിൽ എത്തി കാര്യങ്ങൾ മനസിലാക്കിയ വടക്കനച്ചൻ തൃശൂരിലേക്കു തിരികെപ്പോയി. 2000 ബ്ലാങ്കറ്റുകളും രണ്ടു വണ്ടി നിറയെ പാൽപ്പൊടിയും ഗോതന്പും എത്തിച്ചു കൊടുത്തതും അമരാവതിയിൽ അദ്ദേഹം നടത്തിയ ഗംഭീര പ്രസംഗത്തെയും അവർ ഇന്നും ഓർക്കുന്നു. നിരാഹാരത്തെത്തുടർന്ന് ആരോഗ്യനില മോശമായ എകെജിയെ 1961 ജൂൺ 14ന് അറസ്റ്റ് ചെയ്ത് കോട്ടയം ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലെത്തിയ അദ്ദേഹം നിരാഹാരം തുടർന്നു. ജൂൺ 17ന് കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നല്കിയതോടെ സമരം അവസാനിപ്പിച്ചു.
സർക്കാർ പറഞ്ഞ ഒരേക്കർ സ്ഥലമാണ് പിന്നീടു കൊടുത്തത്. കുടിയിറക്കിന്റെ ആറു പതിറ്റാണ്ട് പിന്നിടുന്പോഴും മാറ്റമില്ലാത്തത് കർഷകർക്കു ചാർത്തിക്കിട്ടിയ അഭയാർഥികൾ എന്ന വിളിപ്പേരിനു മാത്രം.
ഒറ്റരാത്രികൊണ്ട് അഭയാർഥികളായവർ
അയ്യപ്പൻകോവിലിലെ പ്രതിഷേധങ്ങൾ അത്രമേൽ ചെറുതായിരുന്നു. കാക്കിധാരികളുടെ ആക്രമണങ്ങൾക്ക് അവർ വളരെ പെട്ടെന്ന് കീഴടങ്ങി. അതിനപ്പുറം അമരാവതിയെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവരെ കീഴടക്കിയത്. ഒരാഴ്ചയോളം നീണ്ടുനിന്ന കുടിയിറക്കൽ നടപടികൾക്കൊടുവിൽ 2800ഓളം ആളുകളെ കുമളി അമരാവതിയിൽ എത്തിച്ചു. ആങ്കൂർറാവുത്തർ കന്നുകാലി കൃഷിക്കായി നൽകിയ സ്ഥലത്ത് കുടിയേറിയവരാണ് അമരാവതിയിൽ ഉണ്ടായിരുന്നത്.
കനത്ത മഴയും മൂടൽമഞ്ഞും അതിശക്തമായ കാറ്റും ഉണ്ടായിരുന്ന 1961 മേയ് മൂന്നിനാണ് അഭയാർഥികളുമായി ആദ്യ ട്രാൻസ്പോർട്ട് ബസ് അമരാവതിയിലെത്തുന്നത്. കൊടുംകാടുപിടിച്ച പ്രദേശം. താത്കാലിക ഷെഡുകൾ പോലും നിർമിക്കപ്പെട്ടിട്ടില്ല. കൊടുംതണുപ്പിൽ കുഞ്ഞുങ്ങൾ തണുത്തുവിറച്ച് കരയുവാൻ തുടങ്ങി. അന്നു പെയ്ത മഴയിൽ എല്ലാം നഷ്ടപ്പെട്ട കർഷകരുടെ കണ്ണീരിന്റെ ഉപ്പും കലർന്നു.
അഭയാർഥികളായി എത്തിയ പലർക്കും അമരാവതിയിലെ വീടുകളിൽ അഭയം ലഭിച്ചു. അഭയാർഥികൾ എന്ന വിളിപ്പേർ അതോടുകൂടി അവരുടെ നെറുകയിൽ ചാർത്തപ്പെട്ടു. കുറെ ആളുകൾ കരുണതോന്നി അവർക്ക് അഭയം നല്കിയപ്പോൾ മറ്റു ചിലർ തങ്ങൾക്ക് അവകാശപ്പെട്ടത് എന്തോ കൈയേറാൻ വന്നവരെപോലെ അവരെ ആട്ടിയോടിച്ചു.
അമരാവതിയിൽ എത്തിയ ആളുകളെ പിന്നീട് അവിടെനിന്നു മാറ്റിപ്പാർപ്പിച്ചു. കുറിയിട്ടാണ് ആളുകളെ വേർതിരിച്ചത്. ഒരു സംഘത്തെ കുട്ടിക്കാനത്തിനും മറ്റൊരു സംഘത്തെ കരിനിലത്തിനും കൊണ്ടുപോയി. ഇവിടെയും രാഷ്ട്രീയ താത്പര്യങ്ങൾ കളിയാടി.
അമരാവതിയിൽ തന്നെ നിന്നവർക്ക് അവിടെ ഉണ്ടായിരുന്നവർ സഹായങ്ങൾ നൽകി. സർക്കാരിന്റെ ഭാഗത്തുനിന്നു നടപടികൾ വൈകി. മൃഗങ്ങളെപ്പോലെ പെരുമഴ നനഞ്ഞ് സാധു കർഷകർ കഷ്ടപ്പെട്ടു. ഓലകൊണ്ടു മറച്ച കന്നുകാലിക്കൂടുകളിൽ പ്രസവംവരെ നടന്നു. പ്രദേശങ്ങളെല്ലാം ചെളിക്കുണ്ടായി മാറി. ഛർദിയും അതിസാരവും ആയി നിരവധി കുട്ടികൾ ബുദ്ധിമുട്ടി.
ലിറ്റി ജോസഫ്