Tuesday, April 27, 2021 11:54 PM IST
ഇന്നത്തെ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പുകൾ ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു മാച്ച് ഫിക്സിംഗ് പോലെയാണ്. സ്ഥാനാർഥികളിൽ പലരും രാഷ്ട്രീയത്തിനു മുൻഗണന നൽകിയിരിക്കുന്നത് സമൂഹത്തിനും രാജ്യത്തിനുമുള്ള സേവനമായിട്ടല്ല, മറിച്ച് ഒരു തൊഴിൽ, അല്ലെങ്കിൽ ബിസിനസ് അല്ലെങ്കിൽ സന്പത്തും അധികാരവും സ്വരൂപിക്കാനുള്ള എളുപ്പമാർഗമായിട്ടാണ്.
രാഷ്ട്രീയത്തിനു പുറമേ, മറ്റെല്ലാ തൊഴിലുകൾക്കും ഒരു മുൻ വ്യവസ്ഥയുണ്ട്. ചില പ്രായപരിധി ഉണ്ട്. വിരമിക്കൽ പ്രായവും നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ജീവിതത്തിൽനിന്നുള്ള വിരമിക്കൽ പ്രായവും രാഷ്ട്രീയ ജീവിതത്തിൽനിന്നുള്ള വിരമിക്കൽ പ്രായവും ഒന്നുതന്നെയാണ് എന്നത് ഒരു വിരോധാഭാസം തന്നെയാണ്. എന്തെന്നാൽ, പ്രത്യേകിച്ച് വിദ്യാഭ്യാസയോഗ്യതയൊന്നും ഇല്ലാത്തവർക്കും രാഷ്ട്രീയക്കാരാകുന്നതിൽ തടസമില്ല. അതിനുശേഷം നിയമസഭാംഗവും ആകാം.
ആയുധമാണ് വോട്ട്
ആരാണ് നമ്മുടെ രാജ്യം ഭരിക്കേണ്ടതെന്നു വോട്ടവകാശമുള്ള പൗരന്മാരായ നമ്മൾ ഓരോരുത്തരുമാണു തീരുമാനിക്കുന്നത്. നിയമസഭയിൽ തങ്ങളെ പ്രതിനിധീകരിക്കാൻ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതു നമ്മൾ തന്നെയാണ്. നമ്മുടെ പ്രതിനിധി ശരിക്കും നമ്മളെ പ്രതിനിധീകരിക്കുന്നുണ്ടോ? വോട്ടർമാരുടെ ഉന്നമനത്തെക്കുറിച്ചും രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും ആശങ്കയില്ലാത്ത പ്രതിനിധിയെ വലിച്ചെറിയാനുള്ള ഏക അവസരം തെരഞ്ഞെടുപ്പു മാത്രമാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു പക്ഷപാതപരമല്ലെങ്കിൽ, എല്ലാ പൗരന്മാരും വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും കടമയും ഉപയോഗപ്പെടുത്തുന്നുവെങ്കിൽ, അതാണു ജനാധിപത്യത്തിന്റെ വിജയം. വോട്ടു രേഖപ്പെടുത്തുന്നവർക്കു മാത്രമേ സർക്കാരിനെ വിമർശിക്കാനുള്ള അവകാശവും കടമയുമുള്ളു. തന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും സർക്കാരിനു മുന്നിൽ അവതരിപ്പിക്കേണ്ടത് ഒരു വോട്ടറുടെ കടമയാണ്.
തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെല്ലാം ഉപകാരമില്ലാത്ത നേതാക്കളാണെന്ന് ജനങ്ങൾ തിരിച്ചറിയുന്പോൾ പോളിംഗ് ബൂത്തുകളിലേക്ക് കടക്കാൻ അവർ വിമുഖത കാണിക്കുകയും അതിന്റെ ഫലമായി വോട്ടിംഗ് ശതമാനം കുറയുകയും ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ലോക്സഭയിലേക്കും അതത് സംസ്ഥാന അസംബ്ലികളിലേക്കും നേരിട്ടുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നോട്ടയെ ഉപയോഗിക്കാൻ സുപ്രീം കോടതി 2013-ലെ വിധിന്യായത്തിൽ നിർദേശിച്ചു. ഒരു പൗരന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു തീരുമാനിക്കാം. മേല്പറഞ്ഞവരിൽ ആരുമല്ല എന്നതാണ് നോട്ടയുടെ അർഥം (None of the above- NOTA). നോട്ടയ്ക്ക് വോട്ടു ചെയ്യുന്നതിലൂടെ വോട്ടർക്ക് എല്ലാ സ്ഥാനാർഥികളോടും അതൃപ്തി പ്രകടിപ്പിക്കാൻ കഴിയും.
വിലയില്ലാത്ത നോട്ട
നമ്മുടെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും. ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ തോൽപ്പിക്കുന്നു.
ഇവിടെ ചോദ്യം, തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളെക്കാൾ കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് ലഭിക്കുകയാണെങ്കിൽ ആ തെരഞ്ഞെടുപ്പിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ്.
നോട്ടയ്ക്ക് അനുകൂലമായി രേഖപ്പെടുത്തിയ വോട്ടുകൾക്ക് തെരഞ്ഞെടുപ്പു മൂല്യമില്ല എന്നതാണ് ഇന്ത്യയിലെ നിയമം.
എല്ലാ സ്ഥാനാർഥികളോടും അസംതൃപ്തരാണെന്ന വോട്ടർമാരുടെ ഒരു പ്രകടനം മാത്രമാണ് നോട്ട. അസംതൃപ്തരായ വോട്ടർക്ക് താൻ വോട്ടവകാശം വിനിയോഗിച്ചുവെന്ന് ആശ്വസിക്കാൻ മാത്രമുള്ള ഒരു സംവിധാനമാണ് ഇന്ത്യയിലെ നോട്ട. തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് ഭൂരിപക്ഷം കിട്ടിയിൽ നോട്ടയ്ക്കു താഴെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും.
ഇന്ത്യയുടെ ഈ നയം ജനാധിപത്യത്തിന്റെ ചൈതന്യവുമായി പൊരുത്തപ്പെടുന്നില്ല. നിലവിൽ നമ്മുടെ തെരഞ്ഞെടുപ്പു സന്പ്രദായത്തിൽ നോട്ടയുടെ വ്യവസ്ഥ നിലവിലുണ്ടെങ്കിലും അത് അത്ര സജീവമല്ല. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ആരും നോട്ടയുടെ വോട്ടുകളെ ഭയപ്പെടുന്നില്ല. ഇന്ത്യൻ തെരഞ്ഞെടുപ്പു സന്പ്രദായം നോട്ടയെ കൂടുതൽ സജീവവും ശക്തവുമാക്കണം. വോട്ടർമാർ നോട്ടയെ തെരഞ്ഞെടുക്കുന്നുവെങ്കിൽ നോട്ടയെ തെരഞ്ഞെടുപ്പിന്റെ വിജയിയായി പ്രഖ്യാപിക്കണം. അതല്ലേ യഥാർഥ ജനാധിപത്യം? വോട്ടർമാരുടെ തെരഞ്ഞെടുപ്പായിരിക്കണം തെരഞ്ഞെടുപ്പിലെ വിജയി.
എല്ലാ സ്ഥാനാർഥികളെക്കാളും ഭൂരിപക്ഷ വോട്ടുകൾ നോട്ട നേടിയാൽ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും വേണം. ആ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളെയും കുറഞ്ഞത് രണ്ടു തെരഞ്ഞെടുപ്പുകളിലെങ്കിലും അയോഗ്യരാക്കണം. നോട്ടയെക്കാൾ വോട്ട് നേടുന്നതിൽ പരാജയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാന്പത്തിക ബാധ്യത ചുമത്തണം.
വീണ്ടും തെരഞ്ഞെടുപ്പിനുള്ള തുക തെരഞ്ഞെടുപ്പ് പ്രകടനപത്രികയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷേപിക്കുന്നത് നിർബന്ധമാക്കണം. തെരഞ്ഞെടുപ്പിനുശേഷം നോട്ട ഒഴികെയുള്ള ഏതെങ്കിലും സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ തുക സ്ഥാനാർഥികൾക്കു തിരികെ നൽകണം. നോട്ട വിജയിച്ചാൽ സംസ്ഥാനത്തിനു സാന്പത്തിക ബാധ്യത വരുത്താതെ സ്ഥാനാർഥികൾ നിക്ഷേപിച്ച തുക വീണ്ടുമുള്ള തെരഞ്ഞെടുപ്പിനായി ഉപയോഗിക്കണം.
ഇങ്ങനെ വീണ്ടും നടത്തുന്ന തെരഞ്ഞെടുപ്പിന്റെ സാന്പത്തിക ബാധ്യത അവർക്കുതന്നെ വരുത്തിയാൽ, അനാവശ്യമായി സ്വതന്ത്ര സ്ഥാനാർഥികളും അപരസ്ഥാനാർഥികളും മത്സരിക്കുന്ന പ്രവണത കുറയ്ക്കാം.
നോട്ട ശക്തമായാൽ
തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് സജീവമായ പങ്കുണ്ടെങ്കിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥിയെ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്താൻ ഇതു രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കും. നോട്ട ശക്തമാണെങ്കിൽ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ജനാധിപത്യത്തിൽ സജീവമായ ഒരു നോട്ട വോട്ടർമാരുടെ കൈകൾക്കു കൂടുതൽ ശക്തി നൽകും. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ എല്ലാ സ്ഥാനാർഥികളെയും തെരഞ്ഞെടുപ്പിൽനിന്നു പുറത്താക്കാൻ വോട്ടർമാർക്കു കഴിയും.
നിലവിലെ സാഹചര്യത്തിൽ നാം കാണുന്നത് ഇവിടെ സമർപ്പിതരായ രാഷ്ട്രീയക്കാർ ഇല്ലെന്നതും ഉള്ളവരിൽ ഭൂരിഭാഗവും പക്ഷപാതപരമായും നിക്ഷിപ്ത താത്പര്യത്തോടെയും പ്രവർത്തിക്കുന്നവരാണ് എന്നുമാണ്. ആളുകൾക്കു മറ്റു മാർഗമില്ല. അതേസമയം അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനാൽ, ജനങ്ങൾ നിസഹായരാണ്. അവർ ആഗ്രഹിക്കുന്ന രാഷ്ട്രീയ ഗുണങ്ങൾ ഒരു സ്ഥാനാർഥിക്കുമില്ല. എങ്കിലും ആരെങ്കിലുമൊരാൾക്ക് വോട്ടുചെയ്യാൻ അവർ നിർബന്ധിതരാകുന്നു. വാസ്തവത്തിൽ വിജയിക്കുന്ന പാർട്ടി ആളുകളുടെ യഥാർഥ തെരഞ്ഞെടുപ്പാകണമെന്നില്ല. അവരുടെ നിവൃത്തികേടുമാകാം. പക്ഷേ, നോട്ട നിഷ്ക്രിയമായതിനാൽ ഒരെണ്ണം തെരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാകുന്നു എന്നു മാത്രം. ഇന്ത്യൻ രാഷ്ട്രീയത്തെ സംശുദ്ധമാക്കാൻ നോട്ടയ്ക്കു കഴിഞ്ഞേക്കും.
ജെപി കാപ്പുംതല