Tuesday, April 27, 2021 11:49 PM IST
രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇറക്കുമതി അടക്കമുള്ള മാർഗങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും രാജ്യത്തെ പല ആശുപത്രികളും അതീവ ആശങ്കയിലാണ്. ഗുജറാത്തിലെ സൂറത്തിൽ 400 ആശുപത്രികളില് ഓക്സിജന് ക്ഷാമം രൂക്ഷമാണെന്ന് ഐഎംഎ മുന്നറിയിപ്പു നൽകിയിരിക്കുന്നു. നാലായിരത്തില് അധികം രോഗികളാണ് ഈ ആശുപത്രികളിലുള്ളത്. ആവശ്യത്തിന് ഓക്സിജന് ലഭിച്ചില്ലെങ്കില് രോഗികളെ പറഞ്ഞുവിടേണ്ടി വരുമെന്നും ഐഎംഎ സൂറത്ത് ബ്രാഞ്ച് ഭാരവാഹികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡൽഹിയിലും ഉത്തർപ്രദേശിലും ഹരിയാനയിലുമെല്ലാം ഓക്സിജൻ ക്ഷാമം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ ഇന്ത്യക്കു സഹായവുമായി രംഗത്തു വന്നിരിക്കുന്നത് ആശ്വാസം പകരുന്നു.
എന്നാൽ വേണ്ടത്ര ഓക്സിജൻ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള ശേഷി ഉണ്ടായിട്ടും നാമതു പ്രയോജനപ്പെടുത്തിയില്ല എന്നതാണ് യാഥാർഥ്യം. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ ആദ്യഘട്ടത്തിൽത്തന്നെ ഇത്തരമൊരു പ്രതിസന്ധിയും പരിഹാരമാർഗങ്ങളും ഉത്തരവാദിത്വപ്പെട്ട സമിതികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങൾ അവയൊന്നും ഗൗരവത്തിലെടുത്തില്ല. അതിന്റെ പരിണതഫലമാണ് പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ച വിലപ്പെട്ട ജീവനുകൾ.
കേരളം ഇക്കാര്യത്തിൽ ഉണർന്നുപ്രവർത്തിച്ചതിനാലാണ് ഓക്സിജൻ ഉത്പാദനം ഗണ്യമായ തോതിൽ കൂട്ടാൻ കഴിഞ്ഞത്. ഇപ്പോഴും കേരളത്തിൽ ഓക്സിജൻ ആവശ്യത്തിലധികം ഉത്പാദിപ്പിക്കുന്നുണ്ട്. അതുവഴി മറ്റു സംസ്ഥാനങ്ങളെ സഹായിക്കാനും കഴിയുന്നു. എന്നാൽ കേരളത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഓക്സിജൻ അത്യാവശ്യമായി വരുന്ന കോവിഡ് രോഗികളുടെ എണ്ണം ഏറിയിട്ടില്ല എന്നതും ആശ്വാസകരമാണ്. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനം താരതമ്യേന മെച്ചമായതും ഇത്തരുണത്തിൽ ഗുണംചെയ്യുന്നു. എന്നിരുന്നാലും കാര്യങ്ങൾ കൈപ്പിടിയിലൊതുങ്ങിയിട്ടില്ല എന്നതാണ് യാഥാർഥ്യം. രോഗപ്പകർച്ചയുടെ തോത് കുറഞ്ഞിട്ടില്ല. ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടില്ല എന്നതു മാത്രമാണ് ആശ്വാസം.
വ്യാവസായികമായി താരതമ്യേന പിന്നിലാണെങ്കിലും പ്രാണവായുവിന്റെ ഉത്പദനത്തിൽ കേരളം ഇതുവരെ സുരക്ഷിതമാണ്. കേരളത്തിൽ കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടൺ ഓക്സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. അടുത്ത ഏതാനും ദിവസംകൊണ്ട് ആവശ്യം 103.51 ടൺ ആകുമെന്നാണ് ഓക്സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസൊ)യുടെ കണക്കുകൂട്ടൽ. തുടക്കത്തിൽ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടൺ ഓക്സിജൻ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ 50 ആയി ഉയർന്നു. കോവിഡ് ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്. കഴിഞ്ഞ ശനിയാഴ്ച കേരളത്തിന് വേണ്ടിവന്നത് 95 ടൺ ഓക്സിജനാണ്. കേരളത്തിലെ ആശുപത്രികൾ ഓക്സിജൻ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. തമിഴ്നാടിന് 90 ടണ്ണും കർണാടകത്തിന് 40 ടണ്ണും കേരളം നൽകുന്നുമുണ്ട്.
എന്നാൽ ഇപ്പോൾ കോവിഡ് രൂക്ഷമായിരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ചു ലഭിച്ച മുന്നറിയിപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തിലെടുക്കാത്തതാണ് പ്രധാന വീഴ്ച. കോവിഡിന്റെ ആദ്യവ്യാപനമുണ്ടായപ്പോൾ പ്രതിരോധപ്രവർത്തനങ്ങൾക്കു കേന്ദ്ര സർക്കാർ നിയമിച്ച സമിതിതന്നെ 2020 ഏപ്രിൽ ഒന്നിന് ഓക്സിജൻ ക്ഷാമമുണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു. സ്വകാര്യ മേഖലാസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും രാജ്യാന്തര സംഘടനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച എംപവേർഡ് ഗ്രൂപ്പാണ് മുന്നറിയിപ്പു നൽകിയത്. സിഐഐ ഇന്ത്യൻ ഗ്യാസ് അസോസിയേഷനുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഓക്സിജൻ കുറവ് പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നും നിർദേശിച്ചിരുന്നു.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയും ഓക്സിജൻ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തിയിരുന്നു. സമാജ്വാദി പാർട്ടിയുടെ രാജ്യസഭാംഗം രാംഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ ഒക്ടോബർ 16നു ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടന്നിരുന്നു. ഓക്സിജൻ സിലിണ്ടറിന്റെ വില നിയന്ത്രിക്കണമെന്നും ആവശ്യത്തിന് ഓക്സിജൻ ഉറപ്പാക്കണമെന്നും കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ രാജ്യത്ത് ക്ഷാമത്തോടൊപ്പം ഓക്സിജന്റെ വിലയും കുതിച്ചുയർന്നിരിക്കുന്നു. 4,500-5,000 രൂപ വിലയുണ്ടായിരുന്ന 100 ലിറ്റർ ഓക്സിജൻ സിലിണ്ടറിന് ഇപ്പോൾ 8,000 രൂപയിലധികമാണ് ഡൽഹി, മുംബൈ, പൂന തുടങ്ങിയ നഗരങ്ങളിൽ ഈടാക്കുന്നത്. റീഫിൽ ചെയ്തുകിട്ടാൻ 150-250 രൂപ നൽകേണ്ടിയിരുന്നത് 500-800 എന്ന നിലയിലും കൂടിയിരിക്കുന്നു. 45,000-50,000 രൂപ വിലയുണ്ടായിരുന്ന അഞ്ചു ലിറ്റർ ഓക്സിജൻ കോൺസെൻട്രേറ്ററിന് 80,000-90,000 രൂപ എന്ന തോതിൽ വിലവർധിച്ചു.
പിഎം കെയർ നിധി ഉപയോഗിച്ച് 551 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന്റെ പദ്ധതി. നിലവിൽ രാജ്യത്തെ പ്രതിദിന ഉത്പാദനം 7,200 മെട്രിക്ക് ടണ്ണാണ്. ആവശ്യകതയാകട്ടെ ഇപ്പോൾത്തന്നെ 8,000 മെട്രിക്ക് ടണ്ണും. ഇതുപരിഹരിക്കാൻ 551 പിഎസ്എ ഓക്സിജൻ പ്ലാന്റ്കൾ മതിയാകില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ക്രയോജനിക്ക് സാങ്കേതികതയിൽ പ്രവർത്തിക്കുന്ന കൂടുതൽ ഉത്പാദന ശേഷിയുള്ള വൻകിട ഓക്സിജൻ പ്ലാന്റുകളാണ് വേണ്ടത് എന്നാണ് ഇവർ നിർദേശിക്കുന്നത്. ക്രയോജനിക്ക് പ്ലാന്റ്കൾക്ക് പ്രതിദിനം 100 ടൺ വരെ ഉത്പാദന ശേഷിയുണ്ട്. എന്നാൽ പിഎസ്എ പ്ലാന്റ്കൾക്ക് പ്രതിദിനം ഒന്നു മുതൽ ഒന്നര ടൺവരെയാണ് ശേഷി.
മഹാമാരി കൂടുതൽ വ്യാപിക്കുകയാണെങ്കിൽ ഓക്സിജൻ ആവശ്യകതയിൽ ഇനിയും വലിയ വർധന ഉണ്ടാകും. കഴിഞ്ഞ ഒക്ടോബറിൽ 162 പിഎസ്എ പ്ലാന്റ്കൾക്ക് കേന്ദ്രസർക്കാർ ടെൻഡർ ക്ഷണിച്ചിരുന്നു. 201 കോടി രൂപയാണ് ഇതിനായി വകകൊള്ളിച്ചത്. എന്നാൽ നിലവിൽ 33 പ്ലാന്റ്കൾ മാത്രമാണു പൂർത്തിയാക്കിയത്. ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയും സർക്കാർതന്നെ നിയോഗിച്ച വിദഗ്ധ സമിതകളും നൽകിയ മുന്നറിയിപ്പുകളെ അവഗണിച്ച സർക്കാർ ഇപ്പോൾ പ്രാണവായുവിനായി ലോകരാഷ്ട്രങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.