Tuesday, April 27, 2021 12:09 AM IST
ഹൃദയഭേദകമാണ് കാഴ്ചകൾ. ഭയാനകമാണ് കണക്കുകൾ. പ്രാണവായുപോലും കിട്ടാതെ പിടഞ്ഞുമരിക്കുന്നവർക്കു മുന്നിൽ നിസഹായരാണ് ആരോഗ്യപ്രവർത്തകർ. സംസ്കരിച്ചു കിട്ടാൻ ഉറ്റവരുടെ മൃതദേഹങ്ങളുമായി ഊഴംകാത്തിരിക്കുന്നവരുടെ നിരയാണ് മറ്റൊരു വേദന. രാജ്യത്താകമാനം സുനാമികണക്കെ ആഞ്ഞടിച്ചിരിക്കുന്ന കോവിഡ് മഹാമാരിക്കു മുന്നിൽ ഇന്ത്യൻ ഭരണാധികാരികൾ ഉത്തരംമുട്ടി നൽക്കുന്നു. എന്നാൽ കഴിഞ്ഞ മാസംവരെ കോവിഡിനെ തോൽപ്പിച്ചു എന്നു വീമ്പിളക്കി നടന്നവരായിരുന്നു ഇവരെന്ന് ഇപ്പോൾ ലോകമാധ്യമങ്ങൾ അടക്കം ഓർമിപ്പിക്കുന്നുണ്ട്.
മരണവേദന
മരണം ഒരാൾക്ക് വേദനയുണ്ടാക്കുന്നത് അതുസംഭവിച്ചത് അയാളുടെ പ്രിയപ്പെട്ട ആർക്കെങ്കിലുമാകുമ്പോൾ മാത്രമാണ്. അല്ലാത്തപ്പോൾ അതൊരു സ്ഥിതിവിവരക്കണക്കു മാത്രം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും പ്രശസ്ത രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകനുമായ പരകാല പ്രഭാകറിന്റെതാണ് ഈ ഓർമപ്പെടുത്തൽ. പ്രഭാകർ കഴിഞ്ഞയാഴ്ച തന്റെ പ്രതിവാര ഓൺലൈൻ പ്രക്ഷേപണ പരിപാടിയായ ‘മിഡ്വീക്ക് മാറ്റേഴ്സിന്റെ’ തുടക്കത്തിലാണ് ഇങ്ങനെ പറഞ്ഞത്. തന്റെ പിതാവിന്റെ മരണമാണ് ആദ്യമായി തനിക്ക് അത്തരമൊരു വേദന ഉളവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ ഒരു മിനിറ്റിൽ രണ്ടുപേരെങ്കിലും മരിച്ചുവീഴുന്നു എന്നതാണ് അവസ്ഥ. ഈ മരണം സർക്കാരിനും മാധ്യമങ്ങൾക്കും നിരീക്ഷകർക്കുമെല്ലാം സ്ഥിതിവിവരക്കണക്കുകളാണ്. അസ്വസ്ഥത ഉണ്ടാക്കുന്നുമുണ്ടാകും. എന്നാൽ ഭർത്താക്കന്മാരെ നഷ്ടപ്പെടുന്ന ഭാര്യമാരും ഭാര്യമാരെ നഷ്ടമാകുന്ന ഭർത്താക്കന്മാരും മാതാപിതാക്കളെ നഷ്ടപ്പെടുന്ന മക്കളുമെല്ലാം അനുഭവിക്കുന്ന വേദന വിവരിക്കാനാകുമോ?
നയവെെകല്യങ്ങൾ
മരണം ആർക്കും തടയാൻ കഴിയാത്ത യാഥാർഥ്യമാണെന്നതിനു തർക്കമില്ല. എന്നാൽ, രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് നയവൈകല്യങ്ങളുടെ തിക്തഫലങ്ങളാണെന്ന് പരകാല പ്രഭാകർ മാത്രമല്ല ചൂണ്ടിക്കാട്ടുന്നത്. പ്രശസ്തമായ ലോക മാധ്യമങ്ങളെല്ലാം നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറയുന്നു. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ വ്യക്തമായ പ്ലാനും പദ്ധതിയും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയ്ക്കെതിരേ ‘നിർത്തേണ്ടത് വാചകമടിയാണ്, ഓക്സിജനല്ല’ എന്ന ഹാഷ്ടാഗോടെ 1,08,000 ൽ അധികം ട്വീറ്റുകളാണ് ചുരുങ്ങിയ സമയംകൊണ്ടുണ്ടായത്. കൂടാതെ മോദിയുണ്ടാക്കിയ ദുരന്തം, മോദി രാജിവയ്ക്കുക തുടങ്ങിയ ഹാഷ്ടാഗുകളും ജനങ്ങൾ ഏറ്റെടുത്തു. അതോടെയാണ് ട്വിറ്ററിനോടും ഫേസ് ബുക്കിനോടും വ്യാജവാർത്തകൾ നീക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.
ആഗോളവിമർശനം
രോഗവ്യാപനം തീവ്രമായപ്പോൾപ്പോലും തെരഞ്ഞെടുപ്പ് റാലികളും കുഭമേളയും ആഘോഷമാക്കിയ സർക്കാർ നടപടികളും ലോകമെങ്ങും വിമർശിക്കപ്പെട്ടു. “ഇന്ത്യയുടെ ഭീകരമായ രണ്ടാം തരംഗത്തിൽ മോദി ഉഴലുന്നു’’ എന്നാണ് ലണ്ടനിലെ ‘ദ ടൈംസ് ’ തലക്കെട്ടു നൽകിയത്. ആദ്യ വിജയത്തിലുണ്ടായ അമിത ആത്മവിശ്വാസത്തിന് ഊന്നൽകൊടുത്തുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽനിന്നു വിട്ടുനിന്ന് മോദി സർക്കാർ ഉത്തരവാദിത്വരാഹിത്യം കാട്ടയിരിക്കുന്നു എന്നും ‘ദ ടൈംസ്’ വിമർശിച്ചു. ബംഗാളിലെ കൂറ്റൻ റാലികഴിഞ്ഞ് മോദി നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടിയും ടൈംസ് വിമർശിച്ചു. “എല്ലാ ദിശകളിലും വലിയ ആൾക്കൂട്ടത്തെ ഞാൻ കണ്ടു...ഞാൻ ഇതുവരെയും ഒരു റാലിയിലും ഇത്തരമൊരു ആൾക്കൂട്ടത്തെ കണ്ടിട്ടില്ല എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
മാസ്ക് വയ്ക്കാതെ മോദിയും റാലിയിൽ പങ്കെടുത്തവരും നടത്തിയ കോവിഡ് പ്രോട്ടോക്കോൾ ലംഘനവും ടൈംസ് എടുത്തുപറഞ്ഞു. “സംവിധാനം തകർന്നിരിക്കുന്നു: കോവിഡ് നരകത്തിലേക്ക് ഇന്ത്യയുടെ പതനം’’ എന്നാണ് ‘ദ ഗാർഡിയൻ’ തലക്കെട്ടു നൽകിയത്. രാജ്യം കോവിഡിനെ തോൽപ്പിച്ചെന്ന് പലരും തെറ്റിദ്ധരിച്ചു. ആശുപത്രികളിൽ ഓക്സിജനില്ല, മോർച്ചറികളിൽ മൃതശരീരങ്ങൾ കുന്നുകൂടുന്നു എന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
“ഇന്ത്യയിൽ ഈ തിരമാല ഒരു തരംഗമല്ല വൻമതിലാണ്’’എന്നാണ് “വാഷിംഗ്ടൺ പോസ്റ്റ്’’ റിപ്പോർട്ട് ചെയ്തത്. ചില നഗരങ്ങളിലെ ശ്മശാനങ്ങളിൽ 24 മണിക്കൂറും ചിതയെരിയുന്നു എന്നും “വാഷിംഗ്ടൺ പോസ്റ്റ്’’ എഴുതി. നിയന്ത്രണങ്ങളിലെ വിട്ടുവീഴ്ചയും മന്ദഗതിയിലായ വാക്സിനേഷനും വാക്സിൻ ക്ഷാമവും സ്ഥിഗതികൾ രൂക്ഷമാക്കിയെന്നും അവർ പറഞ്ഞു. ദ വാൾ സ്ടീറ്റ് ജേർണലും ഇന്ത്യ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം വെളിവാക്കുന്ന റിപ്പോർട്ടുകൾ നൽകി. ഇന്ത്യ മഹാമാരിയുടെ ഗ്രൗണ്ട് സീറോ അതായത് അണുബോംബ് പൊട്ടിയതിനു നേരേ താഴെവരുന്ന പ്രദേശമായിരിക്കുന്നുവെന്നും വാൾ സ്ടീറ്റ് ജേർണൽ പറഞ്ഞു.
രാജ്യത്തെ 130 കോടി ജനസംഖ്യ കണക്കിലെടുത്താൽ വൈറസിന്റെ ജനിതകമാറ്റം വന്ന നിരവധി വകഭേദങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നുള്ള നിരീക്ഷണവും വാൾ സ്ടീറ്റ് ജേർണൽപ്രസിദ്ധീകരിച്ചു. ആശുപത്രിയിൽ കിടക്കകളും ഓക്സിജനും അപര്യാപ്തമാണ്, സർക്കാരിനെതിരേ വിമർശനമുയരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വീന്പിളക്കൽ
എന്നാൽ എന്തൊക്കെയായിരുന്നു നമ്മുടെ നേതാക്കളുടെ അവകാശവാദങ്ങൾ. “2021-22 ബജറ്റ് എസ്റ്റിമേറ്റിൽ കോവിഡ് -19 വാക്സിനായി ഞാൻ 35,000 കോടി രൂപ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്, ” ഈ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ നടത്തിയ ബജറ്റ് പ്രസംഗത്തിലെ വാചകമാണിത്. കൂടാതെ ആരോഗ്യമേഖലയ്ക്ക് 2,23,846 കോടി രൂപയും ബജറ്റിൽ നീക്കിവയ്ക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. മുൻവർഷത്തെക്കാൾ 137 ശതമാനം അധികമാണ് ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ എവിടെ ഈ പണമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വാക്സിൻനയം ദിവസംതോറും മാറ്റിപ്പറയുന്നു. വിലനിർണയത്തിൽ ഇരട്ടത്താപ്പു കാട്ടുന്നു.
മഹാമാരിയുടെ കാര്യത്തിൽ നാം അവസാനകളിയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം ഏഴിനാണ്. രണ്ടാം തരംഗത്തിന്റെ തുടക്കത്തിലായിരുന്നു ഈ വീമ്പുപറച്ചിൽ. ഈ മാസമാദ്യം ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജനങ്ങളോടു പറഞ്ഞത് മഹാമാരി കഴിഞ്ഞിരിക്കുന്നു, ആസാമിൽ കോവിഡില്ല, ഇനി മാസ്ക് ആവശ്യമില്ല എന്നാണ്. കോവിഡിനെതിരേയുള്ള ഇന്ത്യയുടെ പോരാട്ടം ലോകത്തെ പ്രചോദിപ്പിക്കുന്നതാണ് എന്നവകാശപ്പെട്ട മോദിക്ക് ഇപ്പോൾ ലോകത്തിനുമുന്നിൽ പരാജിതന്റെ മുഖമാണ്. ദീർഘവീക്ഷണമില്ലായ്മയും വിദഗ്ധരുടെ ഉപദേശനിർദേശങ്ങളെ അവഗണിക്കുന്നതും അമിത ആത്മവിശ്വസവുമാണ് മോദിസർക്കാരിനു വിനയായത്. ജനങ്ങളുടെ ജീവനെക്കാൾ തെരഞ്ഞെടുപ്പു വിജയത്തിനും അധികാരത്തിനും വിലകൽപ്പിക്കുന്ന നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് എക്കാലത്തും ഇന്ത്യയുടെ ശാപം. അതിപ്പോൾ മുമ്പൊരിക്കലും ഇല്ലാത്തവിധം പാരമ്യത്തിലെത്തിയിരിക്കുന്നു.
ഇംഗ്ലണ്ടിൽനിന്ന് ഒരു കുറിപ്പ്...
ലണ്ടനിൽ വസിക്കുന്ന മലയാളിയായ സുഹൃത്ത് ജയിംസ് പുതുക്കളം പങ്കുവച്ച ഒരു കുറിപ്പ് ഇങ്ങനെയാണ്: എനിക്ക് രണ്ട് ഡോസ് വാക്സിനും കിട്ടി. താരതമ്യേന വിലകൂടിയ ഫൈസർ വാക്സിനാണു കിട്ടിയത്. ഇപ്പോഴും ഇന്ത്യൻ പൗരനായ ഞാൻ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷമായി ശമ്പളവും സർക്കാരാണു നൽകുന്നത്. സെപ്റ്റംബർവരെ എല്ലാ സ്വകാര്യ കമ്പനികളിലെയും ജീവനക്കാർക്ക് സർക്കാരാണ് ശമ്പളം നൽകുക. വ്യാപാരികൾക്കടക്കം സർക്കാർ ധനസഹായം നൽകുന്നു.
ഇവിടെ മുതിർന്നവരും രോഗസാധ്യത കൂടിയവരുമായ ഏതാണ്ടെല്ലാവർക്കും വാക്സിൻ രണ്ടു ഡോസും കിട്ടിക്കഴിഞ്ഞു. രാജ്യത്ത് നിയമപരമായി താമസിക്കാൻ അർഹതയില്ലാത്ത അനധികൃത കുടിയേറ്റക്കാർക്കുപോലും സൗജന്യമായാണ് വാക്സിൻ നൽകുന്നത്. മുമ്പത്തേതു പോലെ അതിസമ്പന്നമായ രാജ്യമല്ല ഇപ്പോൾ ബ്രിട്ടൻ. കറതീർന്ന മുതലാളിത്ത രാജ്യം. എന്നിട്ടും കോവിഡ് പ്രതിരോധം പൂർണമായും സർക്കാർ ഏറ്റെടുത്തിരിക്കുന്നു. ഇവിടെ ജീവിക്കുന്ന എല്ലാവരുടെയും ക്ഷേമത്തിൽ സർക്കാരിനു താത്പര്യമുണ്ട്. അതാണ് ഇവരുടെ നയവും പദ്ധതിയും. നമുക്ക് മാനുഷികമായ പരിഗണനയാണ് വേണ്ടത്. കാരണം ഇത് ജീവന്മരണ പോരാട്ടമാണ്.
സി.കെ. കുര്യാച്ചൻ