Monday, April 26, 2021 1:03 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഒരു വർഷം മുമ്പുണ്ടായ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്താകമാനം ഭയാനകമായി സംഹാരതാണ്ഡവമാടുന്നതുകണ്ടു വിറങ്ങലിച്ചിരിക്കുന്ന ദരിദ്ര ജനവിഭാഗങ്ങൾ ഇപ്പോൾ വല്ലാതെ അപകടത്തിലായിരിക്കുന്നു. ഇത്തരമൊരു അവസ്ഥയുണ്ടാകുമെന്ന് പലരും കണ്ടുവെങ്കിലും വേദനാജനകമായ ആദ്യ ഘട്ടം കണ്ട നമ്മുടെ നേതാക്കളിൽ ഭൂരിഭാഗവും കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളെ വിലമതിച്ചില്ല. കോവിഡ് പ്രോട്ടോകോളുകളെ ധിക്കരിച്ചുകൊണ്ട് ലക്ഷക്കണക്കിനുപേർ സമ്മേളിച്ച കുംഭമേളയ്ക്ക് അനുമതി നൽകി. ഒടുവിൽ കോവിഡ് പ്രോട്ടോകോളുകൾ ചൂണ്ടിക്കാട്ടി സുരക്ഷയുടെ പേരിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചപ്പോഴാണ് അഖാരകളുടെ തലവന്മാരായ സന്യാസിമാർ അപകടം തിരിച്ചറിഞ്ഞതും ഹരിദ്വാറിലെ ഗംഗയുടെ തീരത്തുള്ള ആചാരങ്ങളിൽനിന്നു പിന്മാറിയതും.
വളരെക്കാലം കൊണ്ട് സ്വരുക്കൂട്ടുന്ന സേവിംഗ്സ് ബാങ്ക് നിക്ഷേപം പോലെ വോട്ട് ബാങ്കുകളെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്ന് ചിലർക്ക് അഭിപ്രായമുണ്ടായിരുന്നു. അതുപോലെ, പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേതാക്കളും അനുയായികളും പ്രോട്ടോകോളുകൾ പാലിക്കുന്നില്ലെന്ന വസ്തുതയും ശ്രദ്ധിച്ചില്ല.
ദേശീയ പ്രശ്നം
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം മുതൽ രാജ്യമെമ്പാടും വൈറസ് വ്യാപിക്കുന്നതിനു വളക്കൂറുള്ള കളമൊരുക്കി. മഹാരാഷ്ട്ര, ഡൽഹി, കേരളം, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും അയൽ സംസ്ഥാനങ്ങളിലും വൈറസ് അപകടകരമായ തോതിലേക്കു പടർന്നു. ഇതിപ്പോൾ നിരവധി ജീവനുകൾ നഷ്പ്പെടുന്നതും ആശുപത്രികളുടെ ശേഷിക്കും അപ്പുറം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ രോഗബാധിതരാക്കുന്നതുമായ പേടിപ്പെടുത്തുന്ന വലിയ ദേശീയ പ്രശ്നമായി മാറിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്ത ശേഷം ലഭ്യമായ വാക്സിനുകളും മറ്റു വിഭവങ്ങളുംകൊണ്ടുവേണം പ്രശ്നത്തെ നേരിടാൻ.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സർക്കാർ പുറത്തുവിട്ട ദൈനംദിന സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ധീരരായ ആരോഗ്യ പ്രവർത്തകരുടെ മികച്ച ശ്രമങ്ങൾക്കിടയിലും വൈറസിന് മേൽക്കൈയുണ്ടെന്നു കണ്ടു. മാസ്ക് ധരിക്കുക, ആളകലം പാലിക്കുക തുടങ്ങിയ സാധാരണ സുരക്ഷാ നടപടികൾ പോലും കണക്കിലെടുക്കാതെ നേതാക്കൾതന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെട്ടപ്പോൾ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിനു ചുമതലപ്പെട്ട ക്രമസമാധാന ഏജൻസികൾ നിസഹായരായി!
ഓക്സിജൻ ക്ഷാമം
ഡൽഹിയിലെ ആശുപത്രികളിലെ രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ ഹരിയാനയിലെയും യുപിയിലെയും ഫാക്ടറികളിലേക്കു പോയ വാഹനങ്ങൾ അതിർത്തികളിൽ തടഞ്ഞ ലോക്കൽ പോലീസിന്റെ നടപടി നടുക്കമുളവാക്കുന്നതായിരുന്നു. ഡൽഹിയിൽ നിന്നുള്ള ഉന്നതതല ഇടപെടലിനുശേഷം വാഹനങ്ങൾ വിട്ടയച്ചുവെങ്കിലും ഓക്സിജൻ ലഭിക്കുന്നതിനുള്ള പ്രശ്നം തുടരുന്നു. അവസാനം ഡൽഹി ഹൈക്കോടതി ഇടപെട്ട് കടുത്ത നടപടിയുണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണു നിയന്ത്രിക്കുന്നത്, മാനുഷിക മനോഭാവമില്ല എന്നതാണു പ്രശ്നം. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നിർദേശങ്ങൾ മാത്രം കേൾക്കുന്നു.
വാക്സിൻ ക്ഷാമം
പകർച്ചവ്യാധി അതിവേഗം പടർന്നപ്പോൾ ആളുകൾ വാക്സിനുവേണ്ടി ആശുപത്രികളിലേക്ക് ഒഴുകിയെത്തി. ഒരു ഡോസിന് 150 രൂപയ്ക്കു വാങ്ങിയ വാക്സിൻ വിതരണം ചെയ്യാൻ കേന്ദ്രം ആഭ്യന്തര വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികൾക്ക് ഇതു സൗജന്യമായും സ്വകാര്യ ആശുപത്രികൾക്ക് 150 രൂപയ്ക്കും വിതരണം ചെയ്തു. സ്വകാര്യ ആശുപത്രികൾക്ക് ഇത് 250 രൂപയ്ക്ക് വിൽക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ വിതരണം പര്യാപ്തമായിരുന്നില്ല. കൂടിയാലോചനകൾക്കുശേഷം കേന്ദ്രം സ്വകാര്യമേഖലയെ വാക്സിനേഷൻ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചു.
കോവിഷീൽഡിന്റെ ഇന്ത്യൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരുകൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും ഒരു ഡോസ് വാക്സിൻ വിതരണം ചെയ്യുന്നതിന് ധാരണയായി. ഇതെഴുതുന്നതുവരെ കോവാക്സിന്റെ വിലവിവരം ലഭ്യമായിട്ടില്ല. സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മറ്റു നിർമാതാക്കളിൽനിന്ന് അംഗീകൃത വാക്സിൻ വാങ്ങാൻ അനുവാദവും നൽകി.
വിവാദങ്ങൾ
ഈ ക്രമീകരണം രണ്ടു കാര്യങ്ങളിൽ വിവാദമായി. വാക്സിനുകൾ ലഭിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും തിരക്കുകൂട്ടുന്നതിനാൽ മുൻഗണന തീരുമാനിക്കുന്നത് ആരായിരിക്കും? സംസ്ഥാനങ്ങളിലെ സ്ഥിതി നിരീക്ഷിക്കുകയും യഥാർഥ അവസ്ഥയ്ക്കനുസരിച്ച് മുൻഗണന തീരുമാനിക്കുകയും ചെയ്യുന്നതിന് ഒരു കേന്ദ്ര അഥോറിറ്റി ഇല്ലെങ്കിൽ സംവിധാനം പാളും. രണ്ടാമതായി, കോവിഷീൽഡ് ബ്രിട്ടനിലേക്ക് മൂന്ന് യുഎസ് ഡോളറിനും അമേരിക്കയിലേക്ക് നാലു ഡോളറിനും കയറ്റുമതി ചെയ്യുമ്പോൾ ഇന്ത്യയിൽ എട്ട് ഡോളറാണ് വില. താരതമ്യേന ആളോഹരി വരുമാനത്തിൽ ഏറെ താഴെയുള്ള ഇന്ത്യക്കാരിൽനിന്ന് വളരെ ഉയർന്ന വില ഈടാക്കുന്നത് അന്യായമാണ്. ഈ തീരുമാനത്തിനെതിരേ ചോദ്യങ്ങൾ ഉയരുന്നു. മോദി സർക്കാർ ഇന്ത്യൻ ജനതയുടെ ചെലവിൽ സ്വകാര്യമേഖലയോടു കാണിക്കുന്ന ഔദാര്യത്തെ ഇത് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു.
പകർച്ചവ്യാധി രാജ്യത്തെ ഭീഷണിപ്പെടുത്തുമ്പോൾ രാജ്യത്തിന് ആവശ്യമായത്ര അളവിൽ സൂക്ഷിക്കാതെ വാക്സിൻ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. ഇന്ത്യൻ വാക്സിന്റെ ഗുണഭോക്താക്കളായ ചില രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക റെംഡിസിവർ പോലുള്ള വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാൻ തയാറാകുന്നില്ല.
കേന്ദ്ര നിലപാട്
സർക്കാർ ആശുപത്രികളിൽ ചെല്ലുന്ന പാവപ്പെട്ടവർക്കു സൗജന്യമായി വാക്സിൻ നൽകാനുള്ള പദ്ധതി ഇന്ത്യാ ഗവൺമെന്റ് എപ്പോഴാണ് ഉപേക്ഷിച്ചത്? ഈ ചോദ്യങ്ങളിൽനിന്ന് ഉത്ഭവിച്ചതാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള മറ്റൊരു ചോദ്യം: ജനങ്ങൾക്ക് വാക്സിൻ ഉറപ്പുവരുത്തുന്നതിനും ഇപ്പോൾത്തന്നെ ഭയാനകമായിരിക്കുന്ന പകർച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുകയാണോ?
മറ്റു സംസ്ഥാനങ്ങളുമായി ഓക്സിജൻ പങ്കിടാൻ വിമുഖത കാണിക്കുന്ന ചില സംസ്ഥാന സർക്കാരുകളുടെ പെരുമാറ്റവും സംഘ്പരിവാറിനെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളോടു കേന്ദ്രം കാണിക്കുന്ന വിവേചനവും മഹാമാരിയുടെ നീരാളിക്കൈകൾ രാജ്യത്തെയാകമാനം വരിഞ്ഞുമുറുക്കുമ്പോൾ തെരഞ്ഞെടുപ്പിനു നിർബന്ധിക്കുന്നതിലെ വിവേകവും ഇതോടൊപ്പം കൂട്ടിവായിക്കണം.
വേണ്ടത് കേന്ദ്ര അഥോറിറ്റി
ന്യായവാദങ്ങൾ എന്തുതന്നെയായാലും, കോവിഡ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ദൈനംദിന സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഒരു കേന്ദ്ര അഥോറിറ്റി ആവശ്യമാണ് എന്നതാണു യാഥാർഥ്യം. തെരഞ്ഞെടുപ്പ് പൂർത്തിയായി ഫലപ്രഖ്യാപനത്തിനുശേഷം പുതിയ സർക്കാരുകൾ അധികാരം ഏറ്റെടുക്കുന്നതോടെ എല്ലാവരും വിധിയെ മാനിച്ച് സാധാരണ നിലയിലേക്കു മടങ്ങിവരുമെന്നു പ്രതീക്ഷിക്കാം.
മഹാമാരിയെ അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് എല്ലാവർക്കുമറിയാം. മികവു തെളിയിച്ച ട്രാക്ക് റിക്കാർഡുള്ള പ്രമുഖർ ഉൾപ്പെട്ട ഒരു കേന്ദ്ര ഏജൻസിക്ക് ഗുരുതരവും സങ്കീർണവുമായ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുമെന്നും വിശ്വസിക്കാം. ആഞ്ഞടിക്കുന്ന മഹാമാരിയുടെ കടുത്ത വെല്ലുവിളിയെ നേരിടാൻ കേന്ദ്രത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും യോജിച്ച് പ്രവർത്തിക്കണമെന്ന് സാഹചര്യം ആവശ്യപ്പെടുന്നു.
കേരളത്തിന് കൈയടി
കേരളത്തിന് ഒരഭിനന്ദനം: ബിഹാറിലും ഇപ്പോൾ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സൗജന്യ വാക്സിൻ എന്ന വാഗ്ദാനം നൽകിയിരുന്നെങ്കിലും സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകുന്ന കേന്ദ്രത്തിന്റെ പദ്ധതിയെക്കുറിച്ച് ആർക്കും ഉറപ്പില്ലാത്തപ്പോൾ, കേരളീയർക്ക് യാതൊരു ആശങ്കയുമില്ല. അതിനു നന്ദി പറയേണ്ടത് കേരളത്തിൽ സൗജന്യ വാക്സിൻ നൽകുമെന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോടാണ്. സൗജന്യ വാക്സിനായി ദിവസങ്ങൾക്കുള്ളിൽത്തന്നെ പലരും സംഭാവനകൾ നൽകി. ഇതിനോടകംതന്നെ രണ്ടു കോടി രൂപയിലധികം കിട്ടിക്കഴിഞ്ഞു. സംഭാവനകൾ തുടർന്നുകൊണ്ടുമിരിക്കുന്നു. ഏത് അപകടത്തെയും നേരിടാനുള്ള കേരളത്തിന്റെ നല്ല മനസാണ് ഇതു വിളിച്ചറിയിക്കുന്നത്: ഓരോ കേരളീയനും അഭിമാനിക്കാവുന്ന മനോഭാവം.