Sunday, April 18, 2021 11:54 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനെക്കാൾ വളരെ അപകടകരമാകുമെന്നാണ് കരുതുന്നത്. ജനിതകമാറ്റം വന്ന പുതിയ ഇനം കൂടുതൽ ആക്രമണകാരിയായതിനാൽ രണ്ടാം ഘട്ടം വേഗത്തിൽ പടരുമെന്നു ഭയപ്പെടുന്നു. പ്രാരംഭ ഘട്ടം താരതമ്യേന നന്നായി കൈകാര്യം ചെയ്ത കേരളത്തിൽ ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ ആഴ്ച അവസാനത്തോടെ ദിവസേനയുള്ള കേസുകളുടെ എണ്ണം 13,835 ആയി ഉയർന്നു, ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 80,916 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 17.04 എന്ന നിലയിലേക്കും ഉയർന്നു.
വാക്സിൻ ക്ഷാമം
സംസ്ഥാനം ഇനിയും രോഗബാധയുടെ പാരമ്യത്തിൽ എത്തിയിട്ടില്ല എന്നതാണ് അവഗണിക്കാനാവാത്ത കാര്യം. റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ പടരുന്ന വൈറസിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ടിപിആറും കേസുകളും ഇരട്ടിയാകാം. ഏറ്റവും ആശങ്കാജനകമായ കാര്യം സംസ്ഥാനത്തിന് വാക്സിനേഷന് 50 ലക്ഷം ഡോസുകൾ ആവശ്യമുള്ളപ്പോൾ സ്റ്റോക്കുള്ളത് അഞ്ചര ലക്ഷം ഡോസുകൾ മാത്രമാണ്! അതിലും മോശമായ വാക്സിൻ ക്ഷാമമാണ് രാജ്യം നേരിടുന്നത്.
വസുധൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടിൽ നമ്മൾ 90 രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തു. ഇതിനുള്ള മാനുഷികവും വാണിജ്യപരവും നയതന്ത്രപരവുമായ കാരണങ്ങൾ പ്രശംസനീയമായിരുന്നുവെന്ന് നിസംശയം പറയേണ്ടിവരും. എന്നാൽ നമ്മുടെ രാജ്യത്തിന് ആവശ്യമായത്ര ഡോസുകൾ നാം സ്റ്റോക്കിൽ സൂക്ഷിക്കേണ്ടതല്ലേ? അതോ, എല്ലാത്തരത്തിലുമുള്ള അടിസ്ഥാന യാഥാർഥ്യങ്ങളും കണക്കുകളും വിലയിരുത്താതെ കണക്കാക്കിയതാണോ? വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്, പ്രതിരോധ കുത്തിവയ്പാണ് ഏറ്റവും നല്ല മാർഗം. എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ അളവിലുള്ള വാക്സിൻ എത്തിക്കാൻ കേന്ദ്രത്തിനു കഴിയുമോ?
ഓക്സിജൻ സിലിണ്ടർ ആവശ്യകത വിലയിരുത്തുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. രാജ്യത്തെ ക്ഷാമം പരിഹരിക്കുന്നതിനായി 50,000 ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചു. ഓക്സിജന്റെ കാര്യത്തിലെന്നപോലെ വാക്സിനുകൾ വിതരണം ചെയ്യുന്നതിന് കേന്ദ്രം ഉത്പാദനം വർധിപ്പിക്കുമോ? ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ ഒരു മാസത്തിനുള്ളിൽ വാക്സിൻ ക്ഷാമം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും നമ്മുടെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള വിലയേറിയ സമയം നഷ്ടപ്പെടും.
പ്രോട്ടോകോൾ പരാജയം
നാം ഫലപ്രദമായ നടപടികൾ കൈക്കൊള്ളാത്ത മറ്റൊരു മേഖല മാർക്കറ്റുകളിലും കടകളിലും ആളകലം പാലിക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയായിരുന്നു. ചില ആരാധനാലയങ്ങളിലെ ഉത്സവ വേളകളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആളുകൾ വൻതോതിൽ ഒത്തുചേരുന്നത് തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ആളുകൾ മാത്രമല്ല നേതാക്കളും വിമുഖതകാട്ടി. കേരളത്തിലും മറ്റ് ചില സംസ്ഥാനങ്ങളിലും നടന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആളകലം പാലിക്കാതെയും എണ്ണം നിയന്ത്രിക്കാതെയും വലിയ ആൾക്കൂട്ട സമ്മേളനങ്ങൾ നടത്തിയതിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും മുതിർന്ന നേതാക്കൾ പോലും കുറ്റക്കാരാണ്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി എട്ട് ഘട്ടങ്ങളായി നടത്തിയതിന് ഒരു ന്യായീകരണവുമില്ല. ബംഗാളിൽ, മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള റാലികളിലും പൊതുയോഗങ്ങളിലും നഗ്നമായ കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നു! ബംഗാളിലെ തെരഞ്ഞെടുപ്പ് മാസാവസാനത്തോടെ പൂർത്തിയാകും !!
നിരുത്തരവാദപരമായ ഈ പെരുമാറ്റത്തിന്റെ കാരണങ്ങളിലേക്കു കടക്കാതെ, ക്രമസമാധാനപാലനത്തിന് ഉത്തരവാദിത്വപ്പെട്ട ഏജൻസികൾ പ്രോട്ടോകോൾ കർശനമായി നടപ്പാക്കിയിരുന്നെങ്കിൽ കോവിഡ് വ്യാപനവും മരണങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് പറയാൻ കഴിയും. വിവിധ രാഷ്ട്രീയക്കാരായ രാജ്യത്തെ ഉന്നത നേതാക്കൾ കോവിഡ് പ്രോട്ടോകോളുകളുടെ ലംഘനത്തിന് നേതൃത്വം നൽകിയത് ലജ്ജാകരമാണ്! ഇത് രാജ്യത്തെ അവസ്ഥയെക്കുറിച്ച് വിളിച്ചുപറയുന്നു.
അധികൃതർ ഉണരണം
പ്രോട്ടോകോളുകൾ നടപ്പിലാക്കുന്നതിൽ ഭരണകൂടം ഉറച്ചുനിന്നിരുന്നുവെങ്കിൽ മഹാമാരിയുടെ വ്യാപനം തടയാമായിരുന്നു. മാസ്കുകൾ ഇല്ലാതെ ധാരാളം പേരെ നിരത്തിലും വാഹനങ്ങളിലും കാണാം. ഇവർക്കു കനത്ത പിഴയോ അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസത്തെ ജയിൽ ശിക്ഷയോ ഏർപ്പെടുത്തിയിരുന്നെങ്കിൽ മികച്ച പ്രതിരോധ ആയുധമായേനെ. സമാന ശിക്ഷതന്നെ കടകളിൽ എത്തുന്നവരുടെയും കടനടത്തിപ്പുകാരുടെയും പ്രോട്ടോകോൾ ലംഘനത്തിനും ഏർപ്പെടുത്താമായിരുന്നു. ചില ആശുപത്രികളിലും അപ്പാർട്ട്മെന്റുകളിലും അനുവദനീയമായ ആളുകളുടെ എണ്ണം കണക്കിലെടുക്കാതെ ആളുകൾ ലിഫ്റ്റിലേക്ക് ഓടുന്നതു കാണപ്പെടുന്നത് എന്തുകൊണ്ടാണ്?
അതുപോലെ, ഡോക്ടർമാരെ കാത്തിരിക്കുന്ന രോഗികൾക്ക് പ്രോട്ടോകോളുകൾ കാറ്റിൽപ്പറത്തിക്കൊണ്ട് തൊട്ടുരുമ്മിയിരിക്കാതെ മറ്റൊരു മാർഗവുമില്ല. തീർച്ചയായും എല്ലാ ആശുപത്രികളും അല്ല. ആശുപത്രി ഭരണകൂടത്തിന് ഇത്ര ഹൃദയശൂന്യമായിരിക്കാൻ കഴിയുമോ? അവരെ അധികൃതർ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതല്ലേ? അധികൃതർ ഉണർന്ന് പ്രോട്ടോകോളുകൾ കർശനമായി നടപ്പിലാക്കിക്കൊണ്ട് വൈറസ്ബാധ പടരുന്നതു തടയുകയും ജീവൻ രക്ഷിക്കുകയും ചെയ്യേണ്ട സമയമാണിത്.
കുംഭമേളയും തൃശൂർ പൂരവും
കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന നിലവന്നപ്പോഴാണ് കുംഭമേള ആഘോഷങ്ങൾക്കു നേതൃത്വം നൽകുന്ന മതനേതാക്കളോട് ആൾക്കൂട്ടങ്ങളെ ഒഴിവാക്കണമെന്നും പ്രതീകാത്മകമായി മാത്രം, ഏതാണ്ട് വെർച്വലായി, കുംഭമേള നടത്തണമെന്നുമുള്ള അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. വൈകിയെത്തിയ വിവേകമാണെങ്കിലും അത് അത്രയെങ്കിലും ഗുണംചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ പ്രധാന ആചാരങ്ങൾ മാത്രം ലളിതമായി നടത്തിയതുകൊണ്ട് ഒരു ദൈവവും കോപിക്കില്ല.
ഉത്തരേന്ത്യൻ മേഖലയിൽ വ്യാപകമായി കോവിഡ് വൈറസ് പടരുമ്പോൾ ലക്ഷക്കണക്കിനുപേരെ ഒത്തുചേരാൻ അനുവദിച്ചത് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച അവസാനത്തോടെ രണ്ട് അന്തേവാസികൾക്കു ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്കു വൈറസ് ബാധിക്കുകയും ചെയ്തപ്പോൾ രണ്ട് അഖാരകൾ കുംഭമേളയിൽനിന്നു വിട്ടുപോയി.
കുംഭമേളയ്ക്കു വിലക്കില്ലാത്ത സാഹചര്യത്തിൽ എക്സിബിഷൻ, ആന, പഞ്ചവദ്യം, മേളം, ചെറുപൂരം മുതലായവയുടെ അകമ്പടിയോടെ തൃശൂർ പൂരം വിപുലമായി ആഘോഷിക്കാൻ തൃശൂരിലെ പലരും നിർബന്ധിച്ചതിൽ ആരും ആശ്ചര്യപ്പെടേണ്ടതില്ല. വടക്ക് ആഘോഷങ്ങൾ ആകാമെങ്കിൽ എന്തുകൊണ്ട് ഇവിടെ പറ്റില്ല എന്നതായിരുന്നു ചോദ്യം. ഉത്തരേന്ത്യക്കാർ അതിന്റെ വിഡ്ഢിത്തങ്ങൾ തിരിച്ചറിഞ്ഞ് ആചാരങ്ങൾ ലളിതമാക്കാൻ തീരുമാനിച്ചതിനാൽ എന്തുകൊണ്ടു നമ്മളും അങ്ങനെയായിക്കൂട?
പകർച്ചവ്യാധി അതീവ ഗുരുതരനിലയിലേക്കു കടന്നിരിക്കുന്നതിനാൽ, തൃശൂർ പൂരം അതിന്റെ പൂർവകാല പ്രതാപത്തോടെ സംഘടിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ച് എല്ലാവരും ചിന്തിക്കണം. അല്ലെങ്കിൽ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങുകയും കേരളത്തിന്റെ മഹാ ഉത്സവത്തിൽ പങ്കെടുക്കാൻ നിയന്ത്രിതമായി മാത്രം ഭക്തരെ അനുവദിക്കുകയും ചെയ്തുകൊണ്ടു നമുക്ക് പകർച്ചവ്യാധി വ്യാപനം തടയാനും ജീവൻ രക്ഷിക്കാനും കഴിയുമോ?
സ്വയം രക്ഷ
വാക്സിനേഷൻ ലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിൽ പരിഭ്രാന്തരാകുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ആളുകൾ സ്വയം കരുതലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കുക, മാസ്കുകളും കൈയുറകളും ധരിക്കുക, വീട്ടിലെത്തിയ ശേഷം അണുനാശിനി വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുക, അത്തരം വെള്ളത്തിൽ കുളിക്കുക, ദിവസം അഞ്ച്-ആറ് തവണ കൈ കഴുകുക, അതുപോലെ തന്നെ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, ആളകലം പാലിക്കുക തുടങ്ങിയ പ്രോട്ടോകോളുകൾ കർശനമായി പാലിക്കുമെന്ന് ഓരോരുത്തരും തീരുമാനമെടുക്കണം. പകർച്ചവ്യാധിയോടു പോരാടാനുള്ള ഈ ദേശീയ ദൗത്യത്തിൽ നമുക്കും സംഭാവന നൽകാം. ഡോക്ടർമാർ നിർദേശിക്കുന്ന ഭക്ഷണക്രമത്തിലൂടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണെങ്കിൽ, അതും ഗുണകരമാകും.
വാക്സിന്റെ ലഭ്യതക്കുറവു മൂലം നമ്മളിൽ പലർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് ഓർക്കുക. കുറച്ചധിക ചെലവു വന്നാലും പ്രോട്ടോകോളുകൾ പാലിച്ച് സ്വയം രക്ഷിക്കാൻ കഴിയും. അത്തരം സാഹചര്യങ്ങളിൽ ഏറ്റവും മികച്ചതു സ്വയം സഹായമാണ്.