Sunday, April 18, 2021 12:22 AM IST
കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളിൽതന്നെ കേരള സർക്കാർ ഉപയോഗിച്ചിരുന്ന ബോധവത്കരണ വാചകമാണ് “ജീവന്റെ വിലയുള്ള ജാഗ്രത’’. ആദ്യത്തെ ഒരു വർഷം നമ്മൾ ഏറെക്കുറെ ജാഗരൂകരായിരിക്കുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്തുവാൻ സാധിച്ചത് അതുകൊണ്ടാണ്. ഈ വർഷം തുടങ്ങിയതോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു, എന്റേത് ഉൾപ്പെടെ. ഇതിന് പല കാരണങ്ങൾ ഉണ്ട്.
1. ഒന്നാമത്തെ തരംഗത്തിൽ കാര്യങ്ങൾ പൊതുവേ നന്നായി കൈകാര്യം ചെയ്തത്.
2. കൊറോണക്കാലത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും കേസുകൾ മൊത്തമായി ഉയരാതിരുന്നത്.
3. വാക്സിനേഷൻ എത്തി, ഇനി കാര്യങ്ങൾ താഴേക്കു മാത്രമേ പോകൂ എന്ന വിശ്വാസം.
ഈ വിശ്വാസം കാരണം ഫെബ്രുവരിയിൽതന്നെ ആളുകൾ പൊതുവെ ജാഗ്രത വെടിഞ്ഞു തുടങ്ങിയിരുന്നു. മാസ്ക് ഉപയോഗം തുടർന്നു എന്നതൊഴിച്ചാൽ ജനജീവിതം ഏറെക്കുറെ സാധാരണഗതിയിൽ ആയി.
തെരഞ്ഞെടുപ്പ്
അപ്പോഴാണ് അസംബ്ലി തെരഞ്ഞെടുപ്പ് വന്നത്. അതോടെ നിയന്ത്രണങ്ങൾ പോയി. ആളകലം എന്നത് പൂർണമായും ഇല്ലാതായി. കേരളത്തിൽ തെക്കും വടക്കും യാത്രകൾ അനവധി ആയി. വീട്ടുകാർ നാട്ടിലേക്കു ജാഥയ്ക്കും പ്രചാരണത്തിനുമായിറങ്ങി, വോട്ടു തേടി സ്ഥാനാർഥികളും സംഘവും വീടുകളിൽ എത്തി. ഇതേ സമയത്തു തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ രണ്ടാമത്തെ തരംഗം ഉണ്ടായത്. മഹാരാഷ്ട്ര പോലെ തെരഞ്ഞെടുപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പെടെ. അതും നമ്മുടെ അലംഭാവം കൂട്ടി. രണ്ടാമത്തെ തരംഗം നമ്മളെ തൊടാതെ കടന്നുപോകും എന്നൊരു വിശ്വാസം വന്നു. അത് അസ്ഥാനത്തായി. കഴിഞ്ഞ ഒക്ടോബറിൽ നമ്മൾ കയറിയിറങ്ങിയ പതിനായിരത്തിന്റെ കുന്ന് വീണ്ടും കയറുകയാണ്.
മറ്റു പ്രദേശങ്ങളിൽ ഒന്നാമത്തെ കുന്നിന്റെ പത്തു മടങ്ങു വരെയാണ് രണ്ടാമത്തെ കുന്ന്. ഇന്ത്യയിൽതന്നെ ഒരു ലക്ഷത്തിനു താഴെയായിരുന്ന ഒന്നാമത്തെ തരംഗത്തിൽ നിന്ന് ഇപ്പോൾത്തന്നെ കേസുകൾ രണ്ടു ലക്ഷം കഴിഞ്ഞു. എന്നിട്ടും നമ്മൾ ഉച്ചിയിൽ എത്തിയിട്ടില്ല. അതുകൊണ്ട് ഒന്നാം തരംഗത്തിൽ പതിനായിരം കടന്ന നമ്മൾ രണ്ടാം തരംഗത്തിൽ പ്രതിദിനം ഇരുപത്തയ്യായിരമോ മുപ്പതിനായിരമോ എത്താം. ഇവിടെയാണ് ജീവന്റെ വിലയുള്ള ജാഗ്രതയുടെ പ്രസക്തി.
കേസുകളുടെ എണ്ണമല്ല ജീവൻ എടുക്കുന്നത്. രോഗം ബാധിക്കുന്ന, ഓക്സിജനും മറ്റു പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കു മുകളിൽ പോകുന്നതാണ്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുന്പോൾ ആനുപാതികമായി ഓക്സിജനും മറ്റു സൗകര്യങ്ങളും വേണ്ടവരുടെ എണ്ണം കൂടും. ഒരു പരിധി വരെ ഇപ്പോൾ ഉള്ള സംവിധാനം കൊണ്ടും എഫ്എൽടിസിയിൽ വരെ ഓക്സിജൻ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയും കുറച്ചൊക്കെ മറ്റു രോഗ ചികിത്സകൾ മാറ്റിവച്ചും നമുക്ക് മരണനിരക്ക് പിടിച്ചു നിർത്താം.
അവിടുന്നും മുകളിലേക്കു പോയാലോ?
അത് നമുക്ക് കേരളത്തിൽ പരിചയമില്ലാത്ത പ്രദേശമാണ്. ആശുപത്രിയിൽ കിടക്കകൾ മതിയാകാതെ വരും. വെന്റിലേറ്റർ ആർക്കു കൊടുക്കണമെന്നു ചിന്തിക്കേണ്ടി വരും. മരണനിരക്ക് ഒരു ശതമാനത്തിനു മുകളിൽ പോകും. ഇറ്റലി മുതൽ അമേരിക്ക വരെയുള്ള പ്രദേശങ്ങളിൽ നമ്മൾ കണ്ടതാണ്. ഇത് കേരളത്തിൽ സംഭവിക്കില്ല എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വാസത്തിന് ഇപ്പോൾതന്നെ നമ്മൾ അല്പം വിലകൊടുത്തു കഴിഞ്ഞു. ഇനി അത് വഷളാകാതെ നോക്കാം.
പ്രായോഗികമായി നമ്മൾ ചെയ്യേണ്ടത്
1. കൊറോണയുടെ രണ്ടാമത്തെ കുന്നിറങ്ങുന്നതുവരെ രോഗം വരാതെ നോക്കാൻ അതീവ ജാഗ്രത പുലർത്തുക.
2. വീട്ടിൽ പ്രായമായവരോ മറ്റു തരത്തിൽ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉള്ളവരോ ഉണ്ടെങ്കിൽ അവരെ മറ്റുള്ളവരുമായുള്ള സന്പർക്കം പരമാവധി കുറച്ചു സംരക്ഷിക്കുക.
3. ഒരിക്കൽ രോഗം ഉണ്ടായതുകൊണ്ടോ, വാക്സിൻ ലഭിച്ചു എന്നതുകൊണ്ടോ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്സിൻ ലഭിച്ചവർക്കും രോഗം ഉണ്ടായവർക്കും വീണ്ടും രോഗം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
4. നിങ്ങൾ എത്രമാത്രം ആളുകളുമായി സന്പർക്കം കുറയ്ക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാധ്യത കുറവാണ്. സർക്കാർ നൽകുന്ന നിർദേശങ്ങൾ (വിവാഹത്തിന് 150 പേർ വരെ ആകാം) എന്നതൊക്കെ പൊതു സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രായോഗിക നിർദേശങ്ങളാണ്. അല്ലാതെ പൂർണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല എന്ന് മനസിലാക്കി പെരുമാറുക.
5. സോപ്പ്, സാനിറ്റൈസർ ഉപയോഗം, മാസ്ക്, ആളകലം ഇതൊക്കെ കൃത്യമായി പാലിക്കുക.
6. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നൊക്കെയുള്ള തികച്ചും ന്യായമായ ചോദ്യങ്ങൾ ഉണ്ടെങ്കിൽ പോലും അതൊന്നും നിങ്ങളെ രക്ഷിക്കില്ല എന്ന് മനസിലാക്കുക.
7. പൂരമാണെങ്കിലും പെരുന്നാളാണെങ്കിലും കൊറോണയ്ക്കു ചാകരക്കാലമാണ് എന്ന് ഉറപ്പിക്കുക. മുൻപ് പറഞ്ഞതു പോലെ പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും നടത്താൻ അനുമതി നൽകുന്നതൊക്കെ പൊതുസമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രായോഗിക നിർദേശങ്ങളാണ്. അല്ലാതെ പൂർണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല.
8. രോഗത്തെപ്പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊറോണയ്ക്ക് വാക്സിൻ ഇല്ലാതിരുന്ന കാലത്തും നമ്മെ രോഗത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ മുന്നിൽനിന്നു പടവെട്ടിയവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. അവർക്കൊക്കെ വാക്സിൻ കിട്ടിയിട്ടുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പക്ഷെ ഒരു വർഷമായി നിരന്തരം അമിതമായി തൊഴിൽ ചെയ്തും “ഇപ്പോൾ തീരും” എന്നും കരുതിയിരുന്ന കൊറോണ വീണ്ടും ആവർത്തിക്കുന്നതുകൊണ്ടും ആരോഗ്യ കാരണങ്ങളാൽ നടപ്പിലാക്കേണ്ട എല്ലാ നിർദേശങ്ങളും പ്രായോഗിക കാരണങ്ങളാൽ മാറ്റിവയ്ക്കുന്നതു കണ്ടും അവർ അല്പം തളർന്നിരിക്കുകയാണ്. അവരെ വാക്കുകൊണ്ടു പിന്തുണയ്ക്കുന്നതോടൊപ്പം അവർക്കു കൂടുതൽ പണിയുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ ഏറ്റവും പ്രധാന ഉത്തരവാദിത്വം ആണ്.
9. കൊറോണ മാറി ജീവിതം “സാധാരണഗതിയിൽ” ആകും എന്ന വിശ്വാസത്തോടെ ഇരുന്നവരാണ് നാമെല്ലാം. ഇപ്പോൾ കാര്യങ്ങൾ വഷളാകുന്നത് നമ്മെ മാനസികമായി തളർത്തുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത അധ്യയന വർഷം എങ്കിലും സ്കൂളിൽ പോയി തുടങ്ങാം എന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്പരം കൂടുതൽ സംസാരിക്കുക, ആളുകളുടെ വിഷമങ്ങൾ മനസിലാക്കുക, സമ്മർദത്തിന്റെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ചികിത്സ ഉൾപ്പെടെയുള്ള സഹായങ്ങൾ തേടുക.
10. പ്രായോഗികമായും സാന്പത്തികമായും ബുദ്ധിമുട്ടുകൾ ഉള്ളവരും ചുറ്റുമുണ്ടാകും. പ്രത്യേകിച്ചും കൊറോണക്കാലത്ത് ഇല്ലാതായ തൊഴിലുകൾ ചെയ്തിരുന്നവർ (ടൂറിസം, കാറ്ററിംഗ്, ടാക്സി, ചെറുകിട കച്ചവടക്കാർ). അവരെ അറിഞ്ഞു സഹായിക്കുവാൻ ശ്രമിക്കുക
ഈ കാലവും കടന്നു പോകും. ലോകത്ത് കൊറോണയ്ക്ക് അടിപ്പെട്ടുപോയ ഇംഗ്ലണ്ടും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻ കൊണ്ടും കർശന നിയന്ത്രണങ്ങൾ കൊണ്ടും കൊറോണയ്ക്കുമേൽ വിജയം നേടുന്നതിന് അടുത്താണ്. സ്വിറ്റ്സർലാൻഡിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കുറയുകയാണ്. തൊഴിലും സന്പദ് വ്യവസ്ഥയും കൊറോണയുടെ അടുത്ത് മേൽക്കൈ നേടിയ രാജ്യങ്ങളിൽ നന്നായി വരികയാണ്. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉൾപ്പെടെ അനവധി രംഗങ്ങളിൽ ചെലവ് കുറയ്ക്കുകയും കാര്യക്ഷമതയും ഉത്പാദനക്ഷമതയും കൂട്ടുകയുമാണ്. അപ്പോൾ ഈ മാരത്തണിന്റെ അവസാനത്തെ ലാപ്പിൽ നമ്മൾ എത്തി നിൽക്കുന്പോൾ മുന്നോട്ടു നോക്കാൻ ഏറെ നല്ല കാര്യങ്ങൾ ഉണ്ട്. സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി