Monday, March 8, 2021 1:28 AM IST
ജസ്ബീര്‍ കൗര്‍ എന്ന മുപ്പത്തിയേഴുകാരിയുടെ കൈവെള്ളയിലേക്കു നോക്കിയാല്‍ കാണാം ഒരു പരുക്കന്‍ ജീവിതത്തിന്റെ നേർരേഖകൾ. നൂറുദിനം പിന്നിട്ട കര്‍ഷക സമരത്തില്‍ ഒരു ദിവസം പോലും മുടങ്ങാതെ പങ്കെടുത്ത ആയിരക്കണക്കിന് വനിതകളില്‍ ഒരാള്‍ മാത്രമാണ് ജസ്ബീര്‍ കൗര്‍. ഈ ലോക വനിതാ ദിനത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ സമര ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയാണ് കര്‍ഷക സമരത്തിന്റെ അരങ്ങിലും അണിയറയിലും അണിനിരന്നിരിക്കുന്ന ജസ്ബീറിനെ പോലെയുള്ള ആയിരക്കണക്കിനു വനിതകള്‍.
ഡൽഹി യുടെ സിംഗു അതിര്‍ത്തിയില്‍ ചൂലുകൊണ്ട് റോഡിലെ കരിയില അടിച്ചുവാരുന്ന ഭട്ടിന്‍ഡ ഗവണ്മെന്റ് സ്കൂളിലെ സയന്‍സ് ടീച്ചര്‍ രമണ്‍ദീപ് കൗര്‍ മുതല്‍ സമര വേദിയില്‍ “വിപ്ലവത്തില്‍ ഒരു പെണ്ണിന്റെ ഇടം’’ എന്നെഴുതിയ പോസ്റ്ററും പിടിച്ചിരിക്കുന്ന 87 വയസുള്ള രവീന്ദര്‍ പാല് കൗര്‍ വരെ ഈ സമരത്തിന് കരുത്തു പകരുന്ന വനിതകളുടെ ദേശീയ പ്രതീകങ്ങളാണ്.
ജലന്ധര്‍-അമൃത്സര്‍ ജിടി റോഡിനരികിലെ ചോഹാന്‍ ഗ്രാമത്തില്‍ നിന്നാണ് ജസ്ബീര്‍ വരുന്നത്. ഭര്‍ത്താവ് മൂകനും ബധിരനുമാണ്. ഭര്‍തൃപിതാവും ഭര്‍തൃസഹോദരനും അകാലത്തില്‍ മരിച്ചതോടെയാണ് കുടുംബത്തിന്റെ ഏക അതിജീവന മാര്‍ഗമായ ഏഴ് ഏക്കര്‍ കൃഷിഭൂമിയുടെ നടത്തിപ്പും ചുമതലയും ജസ്ബീറിന്റെ ചുമലിലായത്. തന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ ആറംഗ കുടുംബത്തിന്റെ താങ്ങും തണലുമാണിവർ. പകലിരവ് പാടത്ത് പണിയെടുക്കുന്നതിന്റെ പരുക്കന്‍ തഴമ്പുകളാണ് ജസ്ബീറിന്റെ ഉള്ളംകൈയിലാകെ.
ഒന്നും അറിയാതല്ല
വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയോടെ തന്നെയാണ് ജസ്ബീര്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ സംസാരിക്കുന്നത്. അരിയും ഗോതമ്പും ഉരുളക്കിഴങ്ങും പീസ് പയറുമാണ് ജസ്ബീറിന്റെ കൃഷി. അരിയും ഗോതമ്പും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയ്ക്ക് വിറ്റു പോകുന്നുണ്ട്. കിഴങ്ങും പയറും സ്വകാര്യ വിപണിയിലാണു വില്‍ക്കുന്നത്. അതിനു ലഭിക്കുന്ന വില ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതു മാത്രമാണെന്നാണ് ജസ്ബീര്‍ പറഞ്ഞത്. പീസ് പയറിന് വിപണിയില്‍ കിലോയ്ക്ക് 102 രൂപ വിലയുള്ളപ്പോള്‍ തനിക്കു ലഭിച്ചത് 13 രൂപ മാത്രമാണെന്നും അവർ പറയുന്നു.
തന്നെപ്പോലെ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമരമാണിതെന്നാണ് ജസ്ബീര്‍ പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്ത് (മനസിലിരിപ്പ്) മാത്രമാണ്. അത് കര്‍ഷകര്‍ക്ക് ഒരു തരത്തിലും ഗുണം ചെയ്യുന്നതേയല്ല. മൂത്ത മകള്‍ 12-ാം ക്ലാസ് കഴിഞ്ഞു. മകന് ജഷാന്പ്രീതിന് 16 വയസായി. ഇളയ മകളും സ്കൂളില്‍ പഠിക്കുന്നു. ഇവരുടെ ഉപരിപഠനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ഭാവി ചെലവുകളെക്കുറിച്ചോര്ക്കുമ്പോള് കൃഷിയില്‍ നിന്നു മാത്രം ലഭിക്കുന്ന വരുമാനം എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ് ഈ സ്ത്രീക്കു മുന്നില്‍.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയുടെ തിക്രി, സിംഗു, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ നടക്കുന്ന സമരവേദികളില്‍ എല്ലാം തന്നെ സ്ത്രീകളുടെ സാന്നിധ്യം വളരെ ശക്തമാണ്. കടക്കെണി മൂലം ജീവനൊടുക്കിയ കര്‍ഷകരുടെ വിധവകള്‍, വീട്ടമ്മമാര്‍, നേരിട്ട് കൃഷി നടത്തുന്നവര്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങി പാടത്തു പണിയെടുത്തിന്റെ കരുത്തു കൈമുതലായുള്ള മുത്തശ്ശിമാരും വിവിധ സമരവേദികളില്‍ തങ്ങളുടെ അതിജീവനത്തിനും ഭാവി തലമുറയ്ക്കുള്ള കരുതലിനുമായി സമരവീര്യത്തോടെ ഇരിക്കുന്നു.
സമരം തന്നെ ജീവിതം
തന്റെ ഒരു കാല് സമര വേദിയിലും ഒരു കാല് വീട്ടിലും വച്ചാണ് നില്‍ക്കുന്നതെന്നാണ് ജഗ്പ്രീത് കൗര്‍ പറഞ്ഞത്. പഞ്ചാബിലെ സംഗ്രൂരിൽനിന്നാണ് ജഗ്പ്രീത് തിക്രി അതിര്‍ത്തിയില്‍ സമരത്തിനായി വന്നത്. രണ്ട് പെണ്മക്കളെ ഇളയ സഹോദരിയെ ഏല്‍പ്പിച്ചിട്ടാണ് മറ്റു മുതിര്‍ന്ന കുടുംബാംഗങ്ങളോടൊപ്പം സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഓരോ ആഴചയുടെ ഇടവേളയിലും വീട്ടിലേക്കു പോയി വരും. ആ സമയം സിംഗ്രൂരിൽനിന്ന് ജഗപ്രീതിന്റെ സഹോദരി സമരസ്ഥലത്തേക്കു വരും.
59 വയസുണ്ട് ഹര്‍ഷ്ദീപ് ദിയോളിന്. പാറ്റ്നയില്‍ നിന്നാണ് ഡല്‍ഹിയിലെ സമരവേദിയിലേക്കു വന്നത്. ബിഹാറിലെ കര്‍ഷക സംഘടനയായ സ്ത്രീ ജാഗ്രതി ഏകതാ മഞ്ചിന്റെ പ്രവര്‍ത്തകയാണ്. ഹര്‍ഷ്ദീപിന്റെ മൂന്ന് ആണ്മക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അവരെ പിന്തുണയ്ക്കാനാണ് കുറച്ച് ദിവസത്തേക്കെങ്കിലും ഇവിടേക്കെത്തിയത്. അധികം ദിവസം തുടരാനാകില്ല. തിരിച്ച് പാറ്റ്നയിലേക്കു പോയിഅസുഖം ബാധിച്ചു കിടക്കുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കണം. കൃഷിഭൂമിയിലെ കാര്യങ്ങളും നോക്കണം.
പഞ്ചാബിലെ സംഗ്രൂരിൽനിന്നെത്തിയ ഗുര്‍മീത് കൗര്‍ തന്റെ കുട്ടിക്കാലം മുതല്‍ക്കെ കൃഷിപ്പണികള്‍ ചെയ്താണ് വളര്‍ന്നത്. ഇപ്പോള്‍ അന്‍പതു വയസായി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതു വരെ, അതിപ്പോള്‍ രണ്ടു വര്‍ഷം വരെ ആയാല്‍പ്പോലും സമരം ചെയ്തിരിക്കും എന്നാണ് അവര്‍ പ്രതികരിച്ചത്.
അണിയറയിലല്ല, അരങ്ങത്തു തന്നെ
വിവാദ കാര്‍ഷിക നിയമം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കഴിഞ്ഞ ജനുവരിയിലാണ് സമരവേദികളില്‍നിന്ന് മുതിര്‍ന്നവരും സ്ത്രീകളും ഒഴിഞ്ഞു പോകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പറഞ്ഞത്. പക്ഷേ, ഡല്‍ഹി അതിര്‍ത്തികളിലെ സമരവേദികളിലേക്ക് അതിനുശേഷം സമരം ചെയ്യാനെത്തുന്ന വനിതകളുടെ കുത്തൊഴുക്കായിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നും കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും ധാരളം വനിതകള്‍ കര്‍ഷക സമരത്തിലേക്ക് അണി ചേര്‍ന്നു.
ഞങ്ങള്‍ എന്തിനു മടങ്ങിപ്പോകണം? ഇത് പുരുഷന്മാരുടെ മാത്രം സമരമല്ല. പാടത്ത് അവര്‍ക്കൊപ്പം പണിയെടുക്കുന്നവരാണ് ഞങ്ങള്‍. കര്‍ഷകര്‍ അല്ലെങ്കില്‍ പിന്നെ ഈ സ്ത്രീകളൊക്കെ ആരാണ് എന്നാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നു സമരത്തില്‍ പങ്കെടുക്കാന്‍ വന്ന 74 വയസുള്ള ജസ്ബീര്‍ കൗര്‍ ചോദിച്ചത്. മൂന്നു മാസമായി ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഈ വയോധിക ഇതിനിടെ ഒരേയൊരു തവണ മാത്രമാണ് വീട്ടില്‍ പോയി വന്നത്. ട്രാക്ടര്‍ ഓടിച്ചു സമരത്തിനെത്തിയ നൂറുകണക്കിന് സ്ത്രീകളുമുണ്ട്. ഡിസംബറില്‍ പഞ്ചാബിലെ മാല്വയില്നിന്നു 17 ബസുകളിലും പത്ത് ട്രാക്ടര്‍ ട്രോളികളിലുമായി ആയിരത്തോളം സ്ത്രീകളാണു സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയിലെത്തിയത്.
ലോകശ്രദ്ധയിൽ
കര്‍ഷക സമരത്തിന്റെ മുൻനിരയിൽ ആദ്യം പുരുഷന്മാരായിരുന്നു. എന്നാൽ പ്രായഭേദമില്ലാതെ വനിതകള്‍ സമരമുഖത്തേക്ക് അണിചേര്‍ന്നതോടെ സമരത്തിലെ വനിതാ സാന്നിധ്യം ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.ലോക വനിതാ ദിനത്തോടനുബന്ധിച്ച് ടൈം മാഗസിന്റെ കവര്‍ ചിത്രം ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷക വനിതകളായിരുന്നു. “അവര്‍ ട്രാക്ടറുകളില്‍ ഇരുന്ന് ചരിത്രം രചിക്കുന്നു’’ എന്ന തലക്കെട്ട് നല്‍കിയാണ് ലോസ് ഏഞ്ചല്‍സ് ടൈംസ് സമരത്തിലെ വനിത സാന്നിധ്യത്തെ അടയാളപ്പെടുത്തിയത്. കര്‍ഷക വനിതകള്‍ക്കു പുറമെ, അധ്യാപികമാര്‍, വിദ്യാര്‍ഥിനികള്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സമരത്തില്‍ അലിഞ്ഞു ചേര്‍ന്നു.
കര്‍ഷക സമരത്തിന്റെ തുടക്കം മുതല്‍ നേതൃനിരയിലും വനിതകളുടെ പ്രാതിനിധ്യം പ്രകടമായുണ്ട്. സര്‍ക്കാരുമായി പതിനൊന്നു വട്ടവും ചര്‍ച്ച നടത്തിയ നാല്പതംഗ പ്രതിനിധി സംഘത്തിലെ ഏക വനിത പ്രതിനിധിയാണ് കര്‍ണാടകയില്‍ നിന്നുള്ള കവിത കുരുഗന്തി. ചര്‍ച്ചയ്ക്കിടെ പലതവണ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത് കവിതയാണ്. ഭാരതീയ കിസാന്‍ യൂണിയന് ഏകത ഉഗ്രഹന്‍ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് ഹരീന്ദര്‍ ബിന്‍ഡു, ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാജ്നീത് കൗര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ കര്‍ഷക സംഘടനകളുടെ നേതൃനിരയിലുള്ള നിരവധി വനിതകള്‍ സമരത്തിന്റെ മുന്‍നിരയിലുണ്ട്.
ഇന്ത്യയിലെ കര്‍ഷക സ്ത്രീകള്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടാനുള്ള വിശാല വേദിയായി കര്‍ഷക സമരം മാറിക്കഴിഞ്ഞു എന്നാണ് കവിത കുരുഗന്തി പറഞ്ഞത്. കാര്‍ഷിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വനിതകളെയും കര്‍ഷകര്‍ എന്ന പേരില്‍ തന്നെ അംഗീകരിക്കാന്‍ ഈ സമരവേദി ഒരു കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിംഗു അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം ചെയ്യുന്ന ഹര്‍ജീന്ദര്‍ കൗറിന്റെ വാക്കുകളില്‍ വനിതകള്‍ ഈ സമരത്തില്‍നിന്ന് എന്താവശ്യപ്പെടുന്നു എന്നതിന്റെ എല്ലാ ഉള്ളടക്കവുമുണ്ട്. “സാധാ ഹക്ക്, അയിതേ രഖ്’’എന്നാണ് ഹര്‍ജീന്ദര്‍ പറഞ്ഞത്. അതായത്, എന്റെ അവകാശങ്ങള്‍ തരൂ, ഇവിടെവച്ചു തരൂ.
സെബി മാത്യു